Monday, October 22, 2007

സിംഗപ്പൂരിലെ വിശക്കുന്ന പ്രേതങ്ങ‌ളുടെ മാസ‌ം

ആഗസ്റ്റ് പകുതി കഴിഞ്ഞപ്പോ‌ള്‍ മുത‌ല്‍ ശ്രദ്ധിയ്ക്കുന്നതായിരുന്നു. സിംഗപ്പൂരില്‍ എങ്ങോട്ടു തിരിഞ്ഞാലും ആളുക‌ള്‍ കുത്തിപ്പിടിച്ചിരുന്നു പേപ്പ‌‌ര്‍ കത്തിയ്ക്കുന്നു. ഫ്ലാറ്റുക‌ളുടെ താഴെയും റോഡ് സൈഡിലും എല്ലായിടത്തും. ഫ്ലാറ്റുക‌ളുടെ താഴെയും വീടുക‌ളുടെ മുന്നിലും ആഹാര‌സാധന‌ങ്ങ‌ളുടെ പ്രളയം. മുസ്സ‌ംബി, ചോറ്,ചിക്ക‌ന്‍, കൊക്കക്കോ‌ള, മിന‌റ‌‌ല്‍ വാട്ട‌ര്‍ തുടങ്ങി കമ്പ്ലീറ്റ് ഐറ്റ‌ംസ്സും ഉണ്ട്. ഫ്ലാറ്റുക‌ളുടെ താഴെ തുറന്ന സ്ഥ‌ല‌ത്ത് ഇവനെയൊക്കെ അങ്ങു നിരത്തി വെച്ചിരിയ്ക്കുകയാണ്.


ശ്ശെടാ! ഇതൊന്ന‌റിയണമല്ലോ.


ഒരു ദിവ‌സ‌ം നൈറ്റ് ഡ്യൂട്ടിയ്ക്കു പോകുന്നവഴി സ‌ംശയനിവ‌ര്‍ത്തി വരുത്താമെന്ന് കരുതി. നോക്കുമ്പോ‌ള്‍ ഒരു ചൈനീസ് അമ്മൂമ്മ കാര്യമായിട്ട് കത്തിയ്ക്കുന്നു പേപ്പ‌‌ര്‍. കൂടാതെ മെഴുകുതിരിക‌ള്‍ നമ്മുടെ നാട്ടിലെ ആയില്യം പൂജയ്ക്ക് പ‌ന്തം കുത്തിനി‌ര്‍ത്തിയപോലെ കുത്തിനിര്‍ത്തിയിട്ടും ഉണ്ട്.


ഞാന്‍ അമ്മൂമ്മയോട്" ക്ഷമിയ്ക്കണ‌ം മാഡ‌ം.. അല്ല.. ഇതെന്താ ഈ പരുവാടി .. അല്ല ഈ പേപ്പ‌‌ര്‍ കത്തീരെ.."എന്ന് ആംഗലേയത്തില്‍ ചോദിച്ചു.


അമ്മൂമ്മ തിരിഞ്ഞ് നിന്ന് എന്നെയൊരു നോട്ട‌ം. പിന്നെ ഒരക്ഷ‌ര‌ം മിണ്ടാതെ തിരിഞ്ഞു നിന്നു .പിന്നേം കത്തിക്ക‌ല്‍.


"തീയും പുകയും കൊണ്ട് വെല്യമ്മ ഫ്യുസ്സായോ ഫഗവാനേ"എന്നു ചിന്തിച്ച് ഞാന്‍ ചുറ്റും നോക്കി.

എല്ലാടവും പുകയ്ക്കല്‍ തന്നെ. ആരും കണ്ടില്ല.


ഓഫീസ്സില്‍ വെച്ച് എന്നെക്കാളും സിംഗപ്പൂരിലെ‍ വസന്തം മൂന്നാലെണ്ണ‌‌ം കൂടുത‌ല്‍ കണ്ട മലയാളിയായ സെബിയോടു ചോദിച്ചു.


"സെബീ.. ഇതെന്തവാ ഇത്?" അമ്മൂമ്മയുടെ കാര്യവും പ‌റഞ്ഞു.


" ങാ ഹാ. അതറിയില്ലേ?" സെബി പ‌റഞ്ഞു. "ഇനി സെപ്റ്റംബ‌ര്‍ അവസാന‌ം വരെ പ്രേതമാസമാണ് സിംഗപ്പൂരും ഹോങ്കോങ്ങിലും തായ്വാനിലും മലേഷ്യയിലും എല്ലാം. ന‌രകത്തിന്റെ വാതില്‍ തുറന്ന് മരിച്ചു പോയവ‌ര്‍ .. പ്രേതങ്ങ‌‌ള്‍ ജീവിച്ചിരിയ്ക്കുന്നവരുടെ ഇടയിലേയ്ക്ക് വരുന്നു. ജീവിച്ചിരിയ്ക്കുന്നവരില്‍ ആവേശിയ്ക്കാനായി ജീവിച്ചിരിയ്ക്കുന്നവരായി പെരുമാറുന്നു എന്ന് വിശ്വാസ‌ം. കത്തിച്ചു ക‌ള‌യുന്നത് വെറും പേപ്പ‌റല്ല. പേപ്പ‌ര്‍ മണി. പേപ്പ‌‌ര്‍ കറന്‍സ്സി. മരിച്ചുപോയ‌വ‌ര്‍ക്ക് പൈസ്സ കത്തിച്ച് പൊകയാക്കി മേളിലേയ്ക്കെത്തിയ്ക്കുന്ന പരിപാടിയായിത്. എല്ലാ സൂപ്പ‌ര്‍മാ‌ര്‍ക്കറ്റിലും ഈ പേപ്പ‌ര്‍മണി വാങ്ങിയ്ക്കാന്‍ കിട്ടും. ഇതു മാത്രമല്ല. ഫുഡ്ഡും ഉണ്ട്. അതു പ്രേതങ്ങ‌ള്‍ക്ക് കഴിയ്ക്കാന്‍ വേണ്ടി വെച്ചിരിയ്ക്കുന്നു. എന്റെ അയലോക്കത്തുകാര്‍ ഒരു വലിയ അണ്ടാവു നിറയെ ചോറും രണ്ട് നിര്‍ത്തിപ്പൊരിച്ച താറാവിനേം പുറത്ത് മ‌രിച്ചുപോയ‌വ‌ര്‍ക്കായി വെച്ചിട്ടുണ്ടായിരുന്നു. അതു മാത്രമല്ല. സന്ധ്യ കഴിഞ്ഞാല്പ്പിന്നെ ഇവ‌ര്‍ പരിചയമില്ലാത്തവരോട് മിണ്ടുകില്ല. പ്രേതങ്ങ‌ള്‍ ആകാന്‍ ചാന്‍സ്സുള്ളതുകൊണ്ടാണ് മിണ്ടാത്തത്"


ഹെഡാ.. അങ്ങിനെ വ‌രട്ടെ. അതാണ് ലാ അമ്മൂമ്മ എന്നോട് മിണ്ടാഞ്ഞത്. അമ്മൂമ്മയുടെ റ്റാറ്റാ പ‌റഞ്ഞുപോയ വല്യപ്പനോ മറ്റോ ഇന്ത്യാക്കാരനായിട്ട് വന്ന് ന‌മ്പരിടുവാരിക്കും എന്ന് അമ്മൂമ്മ വിചാരിച്ചു കാണും. ശ്ശെടാ. തിന്നാനൊള്ളത് തരുന്നൊണ്ട്. കഴിയാനുള്ളത് കാശുകൊടുത്തു മേടിച്ച് പു‌ക‌ച്ച് മേളിലോട്ട് വിടുന്നുമുണ്ട്. പിന്നേം ഇതിയാനെന്തിനാ എന്നോട് മിണ്ടാന്‍ വരുന്നേ.. എന്നമ്മൂമ്മ വിചാരിച്ചാല്‍ തെറ്റ് പറയാമ്പറ്റുവോ. സ്നേഹമൊക്കെ സ്നേഹ‌ം.മരിച്ചു പോയവരെ ഫോട്ടോയിലല്ലാതെ നേരിട്ട് കാണുന്നതില്‍ ആ‌ര്‍ക്കാണ് താല്പ്പര്യം.


ഈ കാല‌യ‌ളവില്‍ ന‌ല്ല ഒരു കാര്യവും തുടങ്ങുകില്ല ഇവ‌‌ര്‍.പുതിയ ബിസ്സിനസ്സ്, കല്യാണ‌ം, വീട് വാങ്ങ‌ല്‍, കയറിത്താമ‌സ്സിക്ക‌ല്‍.. ഒന്നും. പിന്നെ ഈ സമയത്ത് ഇവ‌ര്‍ വെള്ളത്തില്‍ക്ക‌ളി, നീന്ത‌ല്‍ ഇതൊക്കെ ഒഴിവാക്കും. പ്രേതങ്ങ‌ളെപ്പേടിച്ചു തന്നെ. യഥാ‌‌‌ര്‍ത്ഥത്തില്‍ ചില ബിസ്സിന‌സ്സ് വിഭാഗങ്ങ‌‌ളെ ഇതു കാര്യമായിത്തന്നെ ബാധിയ്ക്കും.


"ഹോ ഈ ചൈനാക്കാര് ഭ‌യങ്ക‌ര അന്ധവിശ്വാസിക‌ളാ." ഞാന്‍ അടുത്തദിവ‌സ‌ം ഭാര്യയോട് പ‌റഞ്ഞു.


സെബി പറഞ്ഞ കാര്യങ്ങ‌ള്‍ പ‌റഞ്ഞു കൊടുത്തു."അതു ശരി. അപ്പോ‌ള്‍പ്പിന്നെ ന‌മ്മ‌ളോ? മല‌യാളിക‌‌ള്‍ ഇതിലെന്തിലെങ്കിലും മോശമാണോ" ഭാര്യ ചോദിച്ചു.


"എന്നാലും മല‌യാളിക‌‌ള്‍ ഇത്രയ്ക്കും വലിയ അന്ധവിശ്വാസിക‌ളൊന്നുമല്ല" ഞാന്‍


"ഹ. കൊള്ളാം.അന്ധവിശ്വാസ‌ം എന്നു പ‌റയേണ്ട. വിശ്വാസ‌ം എന്നു പറഞ്ഞാല്‍ മതി. ഇവര് പേപ്പ‌‌ര്‍ മേടിച്ച് കത്തിച്ച് ക‌ളയുന്നു. നമ്മ‌ള് തേങ്ങ, നെയ്യ് തുടങ്ങി നല്ല വെലയൊള്ള ഐറ്റംസ് ഹോമത്തിനും മ‌റ്റും എടുക്കാറില്ലേ. പിന്നെ ആഹാര‌ം. ന‌മ്മ‌ള്‍ മരിച്ചുപോയവ‌ര്‍ക്ക് തൈരുചേ‌‌ര്‍ത്തുരുട്ടിയ ചോറുകൊടുക്കുമ്പോ‌ള്‍, ഇവിടെ മരിച്ചുപോയ‌വ‌ര്‍ക്കെന്തൊക്കെ ഇഷ്ടമായിരുന്നുവോ അതെല്ലാം കൊടുക്കുന്നു. അത്രയേ ഉള്ളൂ"


ഭാര്യ പ‌റഞ്ഞു."ശ്ശെടാ. ശരിയാണല്ലോ. എടി നീ ഒരു ഭയങ്ക‌ര പുള്ളിപ്പുലിയാകുന്നു"" ഞാന്‍ പ‌റഞ്ഞു.


ശരിയാണ്. ഞാന്‍ ക‌ലണ്ടറില്‍ നോക്കിയപ്പോ‌ള്‍ ആഗസ്റ്റ് പന്ത്രണ്ട് ക‌ര്‍ക്കിടകവാവായിരുന്നു. ലക്ഷക്കണക്കിനാളുകളാണ് കേര‌ളമൊട്ടുക്കും പരേത‌ര്‍ക്ക് വേണ്ടി ബലിയിട്ടത്.എത്ര ദൂരെക്കിടക്കുന്ന രണ്ടു രാജ്യങ്ങ‌‌ള്‍. ഒരേ സമ‌യത്ത് സമാന‌മായ ആചാരങ്ങ‌‌ള്‍. ഓ‌ര്‍ത്താല്‍ വിസ്മ‌യ‌ം.


എന്റെ ഹിപ്പോക്രസ്സിയെ ഞാന്‍ പഴിച്ചു. എനിയ്ക്കെന്തും ചെയ്യാം വിശ്വസിയ്ക്കാം പക്ഷേ വേറൊരുത്ത‌ന്‍ ചെയ്യുന്ന ക‌ണ്ടാല്‍ ഞാന്‍ അന്ധവിശ്വാസം, കുന്ത‌ം, കൊടച്ചക്രം എന്നൊക്കെപ്പറഞ്ഞുക‌ളയും."ഇതു ശരിയല്ലെടേ. നേരെയാവാന്‍ നോക്ക്" ഞാന്‍ എന്നോടു തന്നെ പ‌റഞ്ഞു.


"പ്രിയഭാര്യേ. ന‌മസ്തുഭ്യം." അഭിമാന‌ത്തോടെ എന്റെ വണക്കം സ്വീകരിച്ചു പുള്ളിപ്പുലി പോയി.


അടുത്തദിവ‌സം ഡ്യൂട്ടിയ്ക്കു പോകാനായി ബസ്റ്റോപ്പിലേയ്ക്ക് ന‌ടക്കുമ്പോ‌ള്‍ ഞാന്‍ കേട്ടു


"എക്സ്ക്യൂസ്സ് മീ"


തിരിഞ്ഞു നോക്കി. ഒരു മല‌യ് (മലേഷ്യാക്കാരന്‍) ആണ്.


" ക്കു യു പ്ലീ ട്ടെ മ്മീ വ്വെ ഈ ബ്ലോ 203" ( Could you please tell me where is block 203?)


ഇതാണ് മ‌ക്ക‌ളേ സാക്ഷാല്‍ സിംഗ്ലീഷ് . സിംഗപ്പൂ‌ര്‍ ഇംഗ്ലീഷ്. ചൈനീസ് ചുവയുള്ള ഇംഗ്ലീഷ്.


ഞാനൊന്നു നോക്കി. സമ‌യ‌ം സന്ധ്യ കഴിഞ്ഞിരിയ്ക്കുന്നു.

ചിന്തിച്ചു.

"ദൈവമേ ഇത് മരിച്ചു പോയ എന്റെ വകേലൊള്ള ആരേലുമാണോ.. അതോ വല്ല ചൈനീസ്സ് "യുങ്ങ് യുങ്ങ്" വലിയമ്മാവനും മലയാക്കാരന്റെ വേഷത്തില്‍ എന്നെ ബാധിയ്ക്കാന്‍ .. ഛായ് ...അങ്ങനെയൊന്നുമാവില്ലെന്നേ"


പെട്ടെന്ന് ബ്ലോക്ക് 203 ലേയ്ക്കുള്ള വഴി പ‌റഞ്ഞുകൊടുത്തിട്ട് ഞാന്‍ നടന്നു....തിരിഞ്ഞു നോക്കാതെ.


എനിയ്ക്ക് പേടിയൊന്നുമില്ല.പിന്നെ.. ഒരു...പേടിയില്ലാത്തതിന്റെ കാര്യമായ കുറവ്. ങ്ങാ.. അത്രേ ഒള്ളൂ.


വാല്‍ക്കഷ‌ണ‌‌ം :
ഇതു വായിച്ചിട്ട്, പുള്ളിപ്പുലി പ്രാ‌ര്‍ത്ഥിയ്ക്കുന്നു
"യുങ്ങ് യുങ്ങ്" അമ്മാവന്മാരെ .. ഇങ്ങേ‌ര്‍ക്ക് കുഴപ്പമൊന്നും വരുത്തല്ലേ. നിങ്ങ‌ളേപ്പറ്റിയ‌റിയാത്തവ‌ര്‍ക്കു വേണ്ടി ബ്ലോഗ്ഗെഴുതിയതാണെ.

പിന്നേ...... അമ്മാവന് വേറെ ഒരു പണിയും ഇല്ലല്ലോ. എന്റെ ബ്ലോഗ്ഗ് വായിയ്ക്കാനേ..

പോസ്റ്റിട്ടത് നിഷ്ക്കളങ്കന്‍ at 3:10 AM
Labels: Nostalgia ,

9 അഭിപ്രായങ്ങള്‍:
നിഷ്ക്കളങ്കന്‍ said...
സിംഗപ്പൂരിലെ വിശക്കുന്ന പ്രേതങ്ങ‌ളുടെ മാസത്തെപ്പറ്റി ഒരു പോസ്റ്റ്..
October 21, 2007 9:35 AM

Balu said...
ഡിസംബറില്‍ ഒരു സിന്‍-കെ എല്‍ പരിപാടി പ്ലാന്‍ ചെയ്തതാണേ.പ്രേതങ്ങള്‍ പ്രശ്നമുണ്ടാക്കുമോ നിഷ്കളങ്കാ?നന്നായിട്ടുണ്ട്‌ കെട്ടോ.
October 21, 2007 9:53 AM

കൊച്ചുത്രേസ്യ said...
കൊള്ളലോ . പുതിയൊരറിവ്‌. പാവം പ്രേതങ്ങളെ പറ്റിക്കാനായിട്ട്‌ പേപര്‍ കറന്‍സി പോലെ ആ ഭക്ഷണവും ഡ്യൂപ്ലികേറ്റായിരിക്കുമോ?? അതറിഞ്ഞിട്ടു വേണം സിംഗപ്പൂര്‍ക്കുള്ള അടുത്ത ബസ്സു പിടിക്കാന്‍..
October 21, 2007 9:53 AM

മന്‍സുര്‍ said...
നിഷ്‌ങ്കളങ്കാ........നന്നായിരിക്കുന്നു ഈ അനുഭവകഥ.....അങ്ങിനെ മനസ്സില്‍ കത്തിച്ചിട്ട മറ്റു കഥകളും പോരട്ടെ...കാത്തിരിക്കുന്നു....നന്‍മകള്‍ നേരുന്നു
October 21, 2007 11:20 AM

വാല്‍മീകി said...
ഹഹഹ... അത് കലക്കി. ഇപ്പോഴും നോര്‍മല്‍ ആണല്ലോ അല്ലെ?
October 21, 2007 12:16 PM

സഹയാത്രികന്‍ said...
ഇത് പുതിയൊരറിവാ മാഷേ...നമുക്കും ഉണ്ടല്ലോ ഇതുപോലൊരു ദിവസം ‘ഇരുപത്തെട്ടുച്ചാല്‍‘ എന്നോ മറ്റോ പറയണ കേട്ടിരിക്കണൂ...
ഇത് തന്നെയാണോ താങ്കള്‍ പറഞ്ഞ ഈ ‘കര്‍ക്കിടകവാവ്‘ എന്നും സംശയമുണ്ട്...:)
October 21, 2007 1:36 PM

ശ്രീ said...
“പിന്നെ.. ഒരു...ങ്ങാ.. അത്രേ ഒള്ളൂ.”ഹിഹി:)
October 21, 2007 9:02 PM


പ്രയാസി said...
കൊള്ളാം നിഷ്കളങ്കാ ഇതൊരു പുതിയ അറിവാണല്ലൊ.!
അവിടുത്തെ ഭക്ഷണം നല്ല ടേസ്റ്റി ആണൊ..!?
കേട്ടിട്ടു കൊതി ആവണു..പ്രേതമാകണമെങ്കില്‍ സിംഗപ്പൂരിലെ പ്രേതമാകണം..
ഓ:ടോ:‌- ഇനി അതുങ്ങള്‍ക്കു ഒന്നും കിട്ടില്ല..!ഒരാള്‍ ബാന്‍ഗ്ലൂര്‍ ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന കണ്ടു സിംഗപ്പൂരിലേക്കുള്ള ബസ്സും കാത്ത്..:)എസ്കേപ്പ്.
October 22, 2007 7:27 AM

കുതിരവട്ടന്‍ :: kuthiravattan said...
കൊള്ളാം.
October 22, 2007 1:44 PM

Thursday, October 18, 2007

നിഷ്ക‌ളങ്കന്റെ ചിത്രങ്ങ‌ള്‍

നിഷ്ക‌ളങ്കന്റെ ചിത്രങ്ങ‌ള്‍ - ഒരു ഫോട്ടോബ്ലോഗ് ഞാനും തുടങ്ങി.

ഓ‌ര്‍ക്കിഡ് പുഷ്പങ്ങ‌ളെന്നെനോക്കിച്ചിരിച്ചു
ഓ‌ര്‍ക്കുക ഞങ്ങ‌ളെയെന്നു നിശ്ശബ്ദമായോതി
കാറ്റില്‍ കൊഞ്ചുന്ന കഞ്ജ നികുഞ്ജങ്ങ‌ളെ
യഞ്ചാതെ ചിമ്മിച്ചടച്ചേന്‍ ചിത്രപേടകത്തില്‍
സ‌മ‌യമതനുവദിച്ചീടുകില്‍ തൊട്ടു വ‌ലുതാക്കി
ക്കാണാമീച്ചിത്രങ്ങ‌ള്‍;ക്ഷമിയ്ക്കുക കുറവുക‌ള്‍

ഈ ലിങ്കില്‍ ഞെക്കുക.

http://nishkkalankachithrangal.blogspot.com/2007/10/blog-post.html

Saturday, October 6, 2007

പ്രസവിയ്ക്കുന്നെങ്കില്‍...

അനുഭവ‌ംമെഡിക്ക‌ല്‍കോളേജില്‍ പേവാര്‍ഡു കിട്ടാന്‍ ബുദ്ധിമുട്ടായതുകൊണ്ട് ഡോക്ട‌ര്‍ പറഞ്ഞ പ്രസവത്തീയതിയ്ക്കും പന്ത്രണ്ടു ദിവ‌സം മുന്‍പെ പേവാ‌ര്‍ഡില്‍ പൊറുതിയായി. ഞാനും ഭ‌ര്‍ത്താവും എന്റെ അമ്മയും.

സൗദിയിലെ ഒന്നായലിഞ്ഞു ചേ‌‌ര്‍ന്നുള്ള ജീവിത‌ം.

'വിശേഷ‌ം ആയില്ലെ... അതെന്താ? വല്ല കുഴപ്പ‌വും?" എന്നീ തനി മലയാളി ചോദ്യങ്ങ‌ള്‍ ഒരു ചിരിയിലൊതുക്കി അവ‌ഗണിയ്ക്കാന്‍ ഭ‌ര്‍ത്താവു തന്ന ധൈര്യം തുണയായി. ഞങ്ങ‌ള്‍ ലോക‌ത്തേയ്ക്കും വെച്ചേറ്റവും സ‌ന്തുഷ്ടരായിരുന്നു. അങ്ങനെ ഞങ്ങളുടെ ജിവിതത്തിലേയ്ക്ക് ഒരു ദിനം ഒരു പുതിയ ആ‌ള്‍ കൂടി എത്തി.

കുറച്ച് പ്രശ്ന‌ങ്ങ‌‌ള്‍ ഉള്ളതുകൊണ്ട് ഡോക്ട‌ര്‍ പ‌റഞ്ഞ മുന്‍‌കരുതലുക‌ളൊക്കെ എടുത്തു. നാട്ടിലാണ് പ്രസവം ഏറ്റവും ഭദ്രമെന്നുള്ള അച്ഛന്റെ ഉപദേശപ്രകാരം നാലാം മാസം നാട്ടിലെത്തി.

പ്രസവത്തീയതിയ്ക് ഒന്നരയാഴ്ച മുന്‍പ് സൗദിയില്‍നിന്നും ഭ‌ര്‍ത്താവുമെത്തി. അടുത്ത ദിവസം തന്നെയാ‌ണ്, പേവാ‌ര്‍ഡില്‍ കേറിത്താ‌മസ്സിച്ചില്ലെങ്കില്‍, അതു മറ്റാ‌ര്‍ക്കെങ്കിലും പോകുമെന്ന അ‌റിയിപ്പുകിട്ടിയത്. അങ്ങിനെ ഇവിടെ.

ഭ‌ര്‍ത്താവു മുന്‍പ് പറയുമായിരുന്നു. "എടീ.. ആ മെഡിയ്ക്ക‌ല്‍ക്കോളേജിന്റെ പരിസരങ്ങ‌ളില്‍ ഒരു ഫ്ലാസ്ക്കും തൂക്കി നിന്റെ കാര്യങ്ങ‌ളും നോക്കി എനിയ്ക്ക് നടക്കണം" എന്ന്.

"സാറെ.. ഇപ്പം എങ്ങനൊണ്ട്? അല്ല! ഈ ജീവിതമേ" ഞാന്‍ ചോദിച്ചു.

"ഇതിന്റെ സുഖം ഒന്നു വേറെയാടീ" പുള്ളിക്കാരന്‍ മെഡിയ്ക്ക‌ല്‍ക്കോ‌ളേജിലെ ഒരു സീനിയ‌ര്‍മോസ്റ്റ് കൊതുകിനെ തല്ലിക്കൊന്നുകൊണ്ട് പ‌റഞ്ഞു.

ഭക്ഷണവും കൊണ്ടുള്ള ബന്ധുജനപ്രവാഹ‌‌ം ഒഴിവാക്കാന്‍ "ഞങ്ങ‌ള്‍ ഹോട്ടല്‍ ഭക്ഷണമേ കഴിയ്ക്കു" എന്ന് ഞങ്ങ‌ള്‍ രണ്ടുപേരും തീരുമാനിച്ചിരുന്നു.


ആലപ്പുഴയിലെ നല്ല ഹോട്ടലുക‌ളെല്ലാം മെഡിയ്ക്ക‌ല്‍ക്കോ‌ളേജില്‍നിന്നും ക‌യ്യെത്തും ദൂരത്ത്. പ്രസവത്തീയതി ആകാത്തകാര‌ണം ഞങ്ങ‌ള്‍ നാലുനേരം ഭക്ഷ‌ണം നന്നായി ആഘോഷിച്ചു. മസാലദോശ,നെയ്റോസ്റ്റ്, ഇന്‍ഡ്യങ്കോഫിഹൗസിലെ മട്ട‌ണോംലറ്റ്, പലവിധ ഊണുക‌ള്‍ എന്നിവ മൃഷ്ടാന്നം ഞാനും ഗ‌‌‌‌ര്‍ഭിണിയ്ക്കാണെന്ന കെയ്റോഫില്‍ എന്റെ ഭ‌‌ര്‍ത്താവും അടിച്ചു മിന്നിച്ചു.

എന്നാലും ആശുപത്രിയില്‍ സന്ദ‌ര്‍ശക‌ര്‍ ഒത്തിരി. ആലപ്പുഴ മെഡിക്ക‌ല്‍ക്കോ‌ളേജിലെ ഗ‌ര്‍ഭിണിക‌ളുടെ നയനമനോഹരമായ യൂണിഫോമില്‍, (വെള്ളമുണ്ടും വെള്ളഷ‌ര്‍ട്ടും) ഞാനെല്ലാവരൊടും ഇരുന്നും കിടന്നും നിന്നും ചിരിച്ചു.. സംസാരിച്ചു.

പ്രസവത്തീയതിയടുക്കും തോറും എന്റെ പേടി കൂടി വന്നു.

ഭ‌‌ര്‍‍ത്താവിനോടായി ഞാന്‍ പറഞ്ഞു " പ്രസവത്തില്‍ ഞാഞ്ചത്തുപോയാല്‍ കൊച്ചിനെ നോക്കിയ്ക്കോണെ"

"നീ ചാവത്തൊന്നുമില്ലെടീ. നീ പുഷ്പം പോലെ പ്രസവിയ്ക്കും" ഭ‌‌ര്‍‍ത്താവു പ‌റ‌യും.

"അല്ല.അങ്ങെനെങ്ങാനും പറ്റിപ്പോയാല്‍ സാറു വേറെ കല്യാണം കഴിച്ചോ. പക്ഷേ കുഞ്ഞിനെ എന്റെ അമ്മയുടെ കയ്യില്‍."

ഭ‌‌ര്‍‍ത്താവു മൗനം...

"പക്ഷേ പുതിയവ‌ളുമായിട്ടങ്ങനെ സുഖിയ്ക്കാമെന്നു വിചാരിയ്ക്കേണ്ട. കേട്ടോ. ഞാന്‍ പ്രേതമായിട്ടു വന്നു നിങ്ങ‌ളു കെടക്കുന്ന കട്ടിലു പിടിച്ചുകുലുക്കും. കുലുക്കി ത്തഴെയിടും രണ്ടിനേം. ഹാ!"

"ഹോ! പേടിപ്പിയ്ക്കാതെടീ. അതൊക്കെ ഒരുപാടു കഷ്ട്പ്പാടല്ലേ. ഒരു കാര്യം സിമ്പി‌ളായി ചെയ്യ്. നീ ചാകാതെ പ്ലിക്കെന്ന് പ്രസവിച്ചേച്ച് ഇങ്ങു പോരെ"

അങ്ങനെയുള്ള വഴക്കും തമാശയുമൊക്കെയായി ദിവസങ്ങ‌ള്‍ കടന്നുപോയി.

ഇടയ്ക്ക് ഡോ.ല‌ളിതാംബിക പരിശോധനയ്ക് എത്തി. അവ‌രെയാണ് ക‌ണ്‍സ‌ള്‍ട്ട് ചെയ്യുന്ന‌ത്. ഡോക്ട‌‌ര്‍ വ‌ന്നപ്പോള്‍ ഞാന്‍ പ‌റ‌ഞ്ഞു.

"ഡോക്ട‌റേ.. എനിയ്ക്ക് പേടിയാ പ്രസവിയ്കാന്‍. സിസ്സേറിയ‌ന്‍ ന‌ടത്താമോ"

"ആഹാ.. കൊള്ളാമല്ലോ താന്‍.. അതൊന്നും വേണ്ടിവരില്ല. സുഖമായിത്തന്നെ പ്രസവിയ്കാം." അവ‌ര്‍ പ‌റഞ്ഞു.

എന്റെ പേടി മാറിയില്ല.

ചില ദിവസങ്ങ‌ള്‍ പിന്നെയും..

ഒരു ദിവസ‌‌ം രാത്രി മസാലദോശയൊക്കെ ശാപ്പിട്ട് ഞാനും ഭ‌ര്‍ത്താവും എന്റെ അമ്മ‌യും ഒന്നും രണ്ടും പറഞ്ഞിരിയ്ക്കുമ്പോ‌ള്‍

"ഭിട്ട്" എന്നൊരു ശബ്ദം. എന്റെ അടിവയറ്റില്‍.

"അയ്യോ" ഞാന്‍ നില‌വിളിച്ചു.

"എന്താടീ.. എന്തോ പറ്റി?" ഭ‌ര്‍ത്താവിന്റെ ചോദ്യം.

"പൊട്ടി. ലിക്യൂഡ് പോകുവാ.... അയ്യോ... നേഴ്സിനെ വിളി"

ഭ‌ര്‍ത്താവോടി.
അമ്മ പ‌ഴന്തുണിക‌ളും മറ്റുമടങ്ങിയ പ്ലാസ്റ്റിക് ബാഗുമായി റെഡിയായി.

നേഴ്സിന്റെ കയ്യില്‍ നിന്നും എന്തൊക്കെയോ പേപ്പ‌‌ര്‍ വാങ്ങി ഒപ്പിട്ടുകൊടുത്തിട്ട് ഭ‌ര്‍ത്താവെത്തി. എന്നെ താങ്ങിപ്പിടിച്ച് കു:പ്രസിദ്ധിയാ‌ര്‍ജ്ജിച്ച പ്രസവവാ‌ര്‍ഡിലേയ്ക്ക് ന‌ടത്തി.

വ‌‌ള‌രെപ്പഴയ ഒരു തടികൊണ്ടുള്ള രണ്ടുനിലകെട്ടിടം. ഇരുപതോ‌ളമുള്ള തടികൊണ്ടുള്ള പടികയ‌റി വേണം പ്രസവിയ്ക്കാന്‍ പോകാന്‍. അങ്ങോട്ടേയ്ക്കുള്ള ഇടനാഴിയിലും പടിയിലുമായി അകത്തുള്ള ഗ‌ര്‍ഭിണിക‌ളുടെ ബന്ധുക്ക‌‌ള്‍ ഇരിയ്ക്കുന്നു. കിടക്കുന്നു. നില്‍ക്കുന്നു.

എന്റെ അടിവയറ്റില്‍നിന്നും ലിക്യഡ് പോകുന്നത് കൂടിയിരിക്കുന്നു.

"അയ്യൊ..ഇയ്യോ" എന്നൊക്കെപ്പ‌റയുന്ന എന്നെയും കൊണ്ട് ഭ‌‌ര്‍ത്താവ് വാ‌ര്‍ഡിനടുത്തെത്തി.

കൊമ്പ‌ന്മീശവെച്ച സെക്യൂരിറ്റിയോട് കാര്യം പ‌റഞ്ഞു.

"ഇതിനപ്രത്തേയ്ക്ക ആണുങ്ങക്ക് പോകാന്‍ പറ്റുകേല. പെണ്ണുങ്ങ‌ളാരുവില്ലേ?"

അത്ര സ്പീഡില്‍ ന‌ടക്കാന്‍ വയ്യാത്ത അമ്മ ന‌ടന്നു വരുന്നതേയുള്ളൂ.

"എന്റെ കൂടെപ്പോരെ. ഞാന്‍ കൊണ്ടാക്കാം" പ്രസ‌വവാ‌ര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരിയ്ക്കുന്ന ഏതോ പെണ്‍കുട്ടിയുടെ അമ്മയായിരിയ്ക്ക‌ണം, അവിടെയിരിയ്ക്കുകയായിരുന്ന ഒരു സ്ത്രീ എനിയ്ക് സ‌ഹായത്തിനെത്തി.

"ഞാന്‍ നടന്നോ‌ളാം. അമ്മ പുറകെ വരാന്‍ പ‌റ" വിഷണ്ണനായി നില്‍ക്കുന്ന ഭ‌ര്‍ത്താവിനോട് പ‌റഞ്ഞിട്ട് ഞാന്‍ അവരോടൊപ്പ‌ം ന‌ടന്നു. പ്രസവമുറിയിലേയ്ക്ക്.

"വിഷമിയ്ക്കേണ്ടാ. കേട്ടോ. ഞാനിവിടുണ്ട്" പുറകില്‍ അദ്ദേഹത്തിന്റെ ശബ്ദം ഞാന്‍ കേട്ടു.

ഒരുപാടു പ‌റഞ്ഞുകേട്ടിട്ടുള്ള പ്രസവമുറിയിലേയ്ക്ക് ഞാന്‍ പ്രവേശിച്ചു.

വെള്ളച്ചായമ‌ടിച്ച തുരുമ്പ് തെളിഞ്ഞുകാണാവുന്ന ഇരുമ്പു കട്ടിലുക‌‌ള്‍ അതില്‍ നിരനിരയായി നാല്പതോ‌ള‌ം ഗ‌ര്‍ഭിണിക‌‌ള്‍! ചിലതില്‍ ര‌ണ്ടുപേ‌ര്‍ വീത‌‌ം. ഞരങ്ങിയും മൂ‌ളിയും നിലവി‌ളിച്ചും കൂക്കിയും ഒക്കെ.

എന്റെ "അയ്യൊ പൊത്തോ" ഒക്കെയവിടെയപ്പോ‌ള്‍ തായമ്പകയ്ക്കിടെ മൂളിപ്പാട്ടു പോലെ "ഭ!"

"പെയിനായോ?" വെള്ളസാരിയുടുത്ത ഒരു നേഴ്സ് ചോദിച്ചു.

"ഇല്ല സിസ്റ്റ്റെ......ലിക്യുഡ് പോകുന്നുണ്ട്"

"ങാ. ദെ അങ്ങോട്ടു പൊക്കോ"

"ദേ... ഇങ്ങോട്ടു കേറിക്കെടന്നോ?" മറ്റൊരു നേഴ്സ്.

ഞാന്‍ നോക്കി.

തൊട്ടു മുമ്പാരോ പ്രസവിച്ചിട്ട് പോയിരിയ്ക്കുന്ന ഒരു ക‌ട്ടില്‍. അതില്‍ മ‌റൂള‌യുടെ ശേഷിപ്പുക‌‌ള്‍ ത‌ള‌ം കെട്ടിക്കിട‌ക്കുന്നു. ഇതില്‍ കിട‌ക്കാനോ?...

ഒരറ്റന്‍‌ഡ‌ര്‍ നില്പ്പുണ്ടായിരുന്നു അവിടെ

"ചേച്ചി... ഇതിലെങ്ങ‌നെ കെടക്കും?" ഞാന്‍ ചോദിച്ചു.

"ഓ.. അതോ.." അവ‌ര്‍ ഒരു പഴ‌ന്തുണി കൊണ്ടുവ‌ന്ന് ക‌ട്ടിലില്‍ അതുകൊണ്ട് തൂത്ത് അഴുക്കൊക്കെ താഴേക്കിട്ടു. " ങാ.. കെട‌ന്നോ"

ന‌നഞ്ഞ് തെന്നുന്ന ക‌ട്ടിലിന്റെ പ്രത‌ലത്തിലേയ്ക്ക് അ‌റപ്പോടെ ഞാന്‍ കിട‌ന്നു.

അ‌ടിവ‌യ‌റ്റില്‍ വേദ‌ന‌യുടെ തിര‌യി‌ളക്കം. ക‌ര‌യാതിരിയ്ക്കാന്‍ ശ്രമിച്ചു. സാധിയ്ക്കുന്നില്ല. ത‌ല ചെരിച്ചു നോക്കി. കുറെയ‌ധിക‌ം ഹൗസ്‌സ‌ര്‍ജന്‍സ് ഉണ്ട‌വിടെ. ചില‌ര്‍ കൂ‌ടിനിന്ന് സ‌‌ംസാരിയ്ക്കുന്നു. ഒരു പെ‌ണ്‍കുട്ടി കു‌‌റെയ‌ധികസ‌മ‌യമായി ഫോണിലാ‌ണ്.

"അയ്യൊ.. എന്റ‌മ്മേ.. ഞാനിപ്പച്ചാകുവേ.." എന്റെ തൊട്ട‌പ്പുറ‌ത്തെ ക‌ട്ടിലില്‍ കിടക്കുന്ന പെണ്‍കുട്ടി അല‌റിക്ക‌രയുക‌യാ‌ണ്.

അസ‌ഹ്യമായ ത‌ലവേദന. എനിയ്ക്ക് ഛ‌ര്‍ദ്ദിയ്ക്ക‌ണമെന്നു തോന്നി. "എനിയ്ക്ക് ഛ‌ര്‍ദ്ദിയ്ക്ക‌ണേ" ഞാന്‍ ക‌രയുന്ന‌തുപോലെ പ‌റ‌ഞ്ഞു. ആ ബ‌ഹ‌‌ളത്തിനിടയില്‍ അങ്ങിനെ പ‌റഞ്ഞാലേ പ‌റ്റൂ.

അവ‌ജ്ഞയോടെ എന്നെ നോക്കി ഡ്യൂട്ടിഡോക്ട‌‌ര്‍ അറ്റന്‍‌ഡ‌റോട് പ‌റഞ്ഞു. "ആ ബക്കറ്റെടുത്തു വെച്ചുകൊട്"

ക‌ണ്ടാല്‍ കഴുകിയിട്ട് വ‌ര്‍ഷ‌ങ്ങ‌ളായെന്നു തോന്നിപ്പിയ്ക്കുന്ന ഒരു ബക്കറ്റ്. അവിടെ ക‌യ‌റിയിറങ്ങിപ്പോകുന്ന സ‌കല‌ ഗ‌ര്‍ഭിണിക‌ളും ഛ‌ര്‍ദ്ദിച്ചുവെച്ചിരിയ്ക്കുന്ന അതു ക‌ണ്ടാല്‍ ചുമ്മാതെ കിടക്കുന്ന‌വ‌ര്‍ക്കും ഒന്നു ഛ‌ര്‍ദ്ദിയ്ക്കാന്‍ തോന്നും.

വയ്യാ. ഞാന്‍ വലതുവ‌ശത്തേയ്ക്ക് തിരിഞ്ഞു കിട‌ന്നു. എന്നെ അഭിമുഖമായിക്കിട‌ന്ന സ്ത്രീ എന്നെ നോക്കി. അവ‌ര്‍ ഞ‌ര‌ങ്ങുന്നുണ്ട്. ന‌ല്ല വേദ‌ന‌യുണ്ടെന്നു തോന്നുന്നു.

"ആദ്യത്തെയാ അല്ലെ?" അ‌വ‌ര്‍ ചോദിച്ചു.

"അതെ" ഞാന്‍ പ‌റ‌ഞ്ഞു.


ഹൗസ്സ് സ‌ര്‍ജ‌ന്മാരില്‍ ഭൂരിഭാഗവും സ‌ംസാര‌ം തന്നെ. അ‌വ‌ര്‍ക്ക് ആരെയും ശ്രദ്ധിയ്ക്കാന്‍ സ‌മ‌യമില്ല.

എന്റെ കാല്‍ കോച്ചിവ‌ലിയ്ക്കാന്‍ തുട‌ങ്ങി. ക‌ണങ്കാലിലെ മസില്‍ കേറുന്ന‌താണ്. അസ‌ഹ്യമായ വേദ‌ന. ഞാന്‍ ക‌രഞ്ഞു.

എന്റെ ക‌രച്ചില്‍ ക‌ണ്ട് എന്റെ വ‌ലതുവ‌ശത്ത് പ്രസ‌വവേദ‌യോടെ കിടന്ന സ്ത്രീ എഴുന്നേറ്റ് വ‌ന്ന് എന്റെ കാല്‍ ത‌ടവാന്‍ തുട‌ങ്ങി. അവരപ്പോഴും ഞ‌രങ്ങുന്നുണ്ട്.

എന്റെ കാലിലെ വേദന മാറിയപ്പോ‌ള്‍ അവ‌ര്‍ പ‌റഞ്ഞു. "പേടിയ്ക്കണ്ട .. കേട്ടോ"

ആ വേദ‌നയിലും എന്നെ സ‌ഹായിച്ച അവരുടെ മുഖത്തേയ്ക്ക് ഞാന്‍ നോക്കി. ആ ക‌ണ്ണുക‌ളില്‍ മ‌നുഷ്യത്വവും സ‌ഹജീവിയോടുള്ള സ്നേഹ‌വും.

അടിവ‌യറ്റില്‍ വേദന തിര‌യടിച്ചുയരുന്നതുപോലെ.

ആ ഹാളില്‍ എവിടെയെക്കൊയോ കുഞ്ഞുങ്ങ‌ളുടെ ക‌ര‌ച്ചില്‍ കേ‌‌ള്‍‍ക്കുന്നു. അമ്മ‌യുടെ വ‌യറ്റിലെ സുഖ‌വാസത്തില്‍ നിന്നും ഭൂമിലേയ്ക്കുള്ള മാറ്റ‌ത്തില്‍ ഈ‌ര്‍ഷ്യയോടെയുള്ള ക‌രച്ചില്‍.

"ചേച്ചീ ഫുള്ളാ"

ഫോണിലായിരുന്ന ഹൗസ്സ് സ‌ര്‍ജ‌‌ന്‍ പെണ്‍കുട്ടി കൈചൂണ്ടിക്കൊണ്ട് വിളിച്ചുപ‌റ‌യുന്നു. അവ‌ള്‍ കൈചൂണ്ടിയ ഭാഗത്തേയ്ക്ക് ഞാന്‍ നോക്കി. ഒരു സ്ത്രീ ര‌ണ്ടു കയ്യും കൊണ്ട് അടിവ‌യ‌റിനു താഴെ പൊത്തിപ്പിടിച്ചു ക‌രഞ്ഞുകൊണ്ട് നില്‍ക്കുകയാണ്. അവ‌രുടെ മുണ്ടഴിഞ്ഞുപോയിരിയ്ക്കുന്നു. ഞാന്‍ ന‌ടുങ്ങിപ്പോയി. അവ‌ര്‍ താങ്ങിപ്പിടിച്ചിരിയ്ക്കുന്നത് കുഞ്ഞിന്റെ ത‌ലയാണ്. അവ‌ര്‍ പ്രസവിയ്കാന്‍ പോകുന്നു എന്നു വിളിച്ചു പ‌റഞ്ഞതാണ് ഹൗസ്സ് സ‌ര്‍ജ‌‌ന്‍ പെണ്‍കുട്ടി .വിളിച്ചു പ‌റഞ്ഞിട്ട് അ‌വ‌‌ള്‍ വീണ്ടും ഫോണില്‍ത്തന്നെ. കണ്ണിലും ചുണ്ടിലും പ്രേമം തത്തിക്ക‌ളിയ്ക്കുന്നുവോ? ചെയ്യുന്ന ജോലിയോടുള്ള ആത്മാ‌‌ര്‍ത്ഥതയും അടിസ്ഥാന‌പ‌ര‌മായ മ‌നുഷ്യത്വവും ഇല്ലാതെ അ‌വ‌ളും ഒരു ഡോക്ട‌റാവും. ഞാന്‍ ചിന്തിച്ചു.

....
ഹമ്മേ.. വേദ‌ന സ‌ഹിയ്ക്കുന്നില്ല.

ഞാനുടുത്തിരിയ്ക്കുന്ന മുണ്ടു മുഴുവ‌ന്‍ ന‌നഞ്ഞിരിയ്ക്കുന്നു. പതുക്കെ എഴുന്നേറ്റപ്പോ‌ള്‍, ഉടുത്തിരുന്ന മുണ്ടുരിഞ്ഞുപൊയി. ഹൗസ്സ് സ‌ര്‍ജ‌ന്‍മാരുടെ ശ്രദ്ധ എന്നിലേയ്ക്. വേദ‌നയുടെ അവ്യക്തതയില്‍ അവ‌രില്‍ പ‌ല‌രുടേയും മുഖത്ത് ഊറിനിന്ന പരിഹാസച്ചിരി ഞാന്‍ ക‌ണ്ടു.. വ‌ല്ലാതെ മുറിപ്പെടുത്തി. ഉന്തിയ വ‌യ‌റും മണിക്കൂറുക‌ളുടെ വേദനയുമായി ന‌ഗ്നയായി നില്‍ക്കുന്നവളെ നോക്കി ചിരിയ്ക്കുകയല്ലാതെ പിന്നെ... മെഡിക്ക‌ല്‍ എത്തിക്സിനെപ്പറ്റി ഓ‌ര്‍ത്തുപോയി ഞാന്‍..


കൂടെക്കൊണ്ടുവ‌ന്നിരുന്ന പ്ലാസ്റ്റിക് ബാഗില്‍ നിന്നും മുണ്ടെടുത്ത് ഉടുത്തു.
പ്ലാസ്റ്റിക് ബാഗിന്റെ മ‌റവില്‍നിന്നും രണ്ടു ചുവ‌ന്ന ക‌ണ്ണുക‌ള്‍ ! ഞെട്ടിപ്പോയി.
ഒരു പൂച്ചയുടെ വ‌ലിപ്പ‌മുള്ള പെരുച്ചാഴി. മീശ വിറപ്പിച്ചു നില്പ്പാണ്.
പേടിച്ച് പെട്ടന്നു കട്ടിലില്‍ ക‌യ‌റിക്കിടന്നു.

വയ്യാ... കര‌ഞ്ഞു... സാമാന്യം ഉറക്കെത്തന്നെ.

"പൊന്നുമോളെ... അമ്മയെ നോവിയ്ക്കാതെ ഇങ്ങു വാ" അവ‌‌ളോടായിപ്പ‌റഞ്ഞു. അതു കേട്ടിട്ടാവുമോ.. കുസൃതി വ‌യറ്റില്‍ കുത്തിമ‌റിഞ്ഞതായിത്തോന്നി.

വേദ‌ന കൂടുകയാണ്.

ഡോ.ല‌ളിതാംബിക എത്തി.

"ആയി വ‌രുന്ന‌തേ ഉള്ളൂ" ഡോക്ട‌‌ര്‍ പ‌റഞ്ഞു.

"ഡോക്ട‌ര്‍.. സിസ്സേറിയ‌ന്‍ ന‌ടത്തിക്കൂടേ"

"നോക്കെട്ട‌ടോ..." പ‌റഞ്ഞ് അ‌വ‌ര്‍ പോയി.

വേദ‌നയുടെ മ‌ണിക്കൂറുക‌ള്‍ പിന്നിട്ടു. നേര‌ം വെലുത്തിരിയ്ക്കുന്നു. ഹൗസ്സ് സ‌ര്‍ജ‌ന്‍സ്സ് ഡ്യൂട്ടി മാറിയിരിയ്ക്കുന്നു. പ്രവൃത്തിയില്‍ ഒരു വ്യത്യാസവും ഇല്ല.
ഇപ്പോ‌ള്‍ ഉടുത്തിരിയ്ക്കുന്ന മുണ്ട് ന‌നയുന്നില്ല. വേദ‌ന ത‌ള്ളി വരുന്നു.
ശ്വാ‌സ‌ം മുട്ടുന്നു. "നാരായ‌ണാ" നെഞ്ചത്ത് കൈ വെച്ച് ഭ‌ഗവാനെ വിളിച്ചു പോയി.
"എന്താടോ തനിയ്ക്ക് ഹാ‌ര്‍ട്ടിന് വ‌ല്ല കുഴപ്പോം ഉണ്ടോ? ചുമ്മാ കിട‌ന്ന് ക‌രയുന്നു.. ഹും" ഒരു ഡ്യൂട്ടി ഡോക്ട‌ര്‍ പ‌രുഷമായി ചോദിച്ചു. പുള്ളിക്കാരിയ്ക്ക‌ത് തീരെ പിടിച്ചിട്ടില്ല. ഉള്ള വിഷമ‌ം കൂട്ടാനായി ഇങ്ങനേയും ചില‌ര്‍.

വീണ്ടും ചില മ‌ണിക്കൂറുക‌ള്‍. വേദ‌ന അതിന്റെ പാര‌മ്യത്തില്‍.
ഏതോ ഡോക്ട‌‌ര്‍ വ‌ന്ന് പരിശോധിച്ചു. അവരുടെ മുഖത്ത് പരിഭ്രമ‌ം. അവ‌ര്‍ സീനിയ‌ര്‍ ഡോക്ട‌ര്‍മാരെ വിളിച്ചു വ‌രുത്തി.
ഓപ്പറേഷ‌ന്‍ തീയേറ്റ‌റിലേയ്ക്. ശരീരത്തിലെ ഓരോ ഇഞ്ചും വേദ‌ന കൊണ്ട് നുറുങ്ങുക‌യാണ്.
എന്റെ ചുറ്റിനും സീനിയ‌‌ര്‍ ഡോക്ട‌ര്‍മാരും ജൂനിയ‌‌ര്‍ ഡോക്ട‌ര്‍മാരും ഹൗസ്സ് സ‌ര്‍ജ‌ന്‍മാരും കൂടിനിന്ന് ച‌ര്‍ച്ച ചെയ്തു.

സങ്കീ‌‌ര്‍ണ്ണമാണ് തന്റെ അവ‌സ്ഥയെന്ന് അവ‌രുടെ സ‌ംസാരത്തില്‍നിന്നും മ‌നസ്സിലായി. മ‌നസ്സിലാകാത്ത മെഡിക്ക‌ല്‍ പ‌ദങ്ങ‌ള്‍ ഏറെയും.

വില്ലുപോലെ കുനിച്ചു നി‌ര്‍ത്തി ന‌ടുവിന് ലോക്ക‌ല്‍ അനസ്തേഷ്യയുടെ ഇഞ്ചക്ഷ‌ന്‍ തന്ന് എന്നെ വീണ്ടും കിടത്തി.

വേദ‌ന കുറഞ്ഞിരിയ്ക്കുന്നു.

കത്രികയുടേയും കത്തിയുടേയും വെട്ടിത്തിള‌ക്കം. എന്റെ ക‌ണ്ണ് തുണികൊണ്ട് മൂടിക്കെട്ടി.

എന്റെ വ‌യ‌റില്‍ കീറിമുറിയ്ക്ക‌ല്‍ ന‌ടക്കുന്നു.

ഞാന്‍ മ‌രിയ്ക്കാന്‍ പോവുക‌യാണോ ഈശ്വരാ.. എന്റെ കുഞ്ഞ്.. എന്റെ ഭ‌ര്‍ത്താവ്...

എന്റെ വ‌യറില്‍ നിന്നും കഴിഞ്ഞ ഒമ്പതു മാസ്സമായുണ്ടായിരുന്ന ആ നി‌റവൊഴിയുന്നത് ഞാന‌റിഞ്ഞു.

"ദേ ഒന്നു ക‌ണ്ടോ‌ളൂ" എന്റെ കണ്ണിലെ തുണി ഒരു നിമിഷത്തേയ്ക്കഴിച്ചു. ഡോ.ല‌ളിതാംബികയുടെ കയ്യില്‍ അവ‌ള്‍..... എന്റെ മ‌ക‌ള്‍.

ഞാന്‍ ഒന്നു കണ്ടു.

അവ‌ര്‍ കുഞ്ഞിനെ മ‌റ്റാ‌‌ര്‍ക്കോ കൈമാറി. പിന്നെയും സ്റ്റിച്ചിടാനായി ക‌ണ്ണ് തുണികൊണ്ട് മൂടിക്കെട്ടി.

എല്ലാം പെട്ടെന്നു കഴിഞ്ഞു. എന്റെ മോ‌ള്‍.. അവ‌ള്‍ക്കെങ്ങിനെയുണ്ട്?... എനിയ്ക‌വ‌ളെ ഒന്ന് ശരിയ്ക്ക് കാണാന്‍ പറ്റിയില്ല. ഞാന്‍ ചുറ്റിലും നോക്കി.

ക്ലോക്കില്‍ സമ‌യം പ‌തിനൊന്ന‌ര‍മ‌ണി കാണിയ്ക്കുന്നു. നേര‌ം ഉച്ചയായിരിയ്ക്കുന്നു.

"താന്‍ വിചാരിച്ച പോലെ സിസ്സേറി‌ന്‍ തന്നെയായല്ലോ. ഇല്ലേടോ?" ഡോക്ട‌‌‌ര്‍ ചോദിച്ചു.

ഉള്ളില്‍ ഇരമ്പിവ‌ന്ന രോഷ‌ം കടിച്ച‌മ‌ര്‍ത്തിയിട്ടും പ‌റ‌യാതിരിയ്ക്കാനായില്ല.

"മ‌ണിയ്ക്കൂറുക‌ളോ‌ള‌ം അനുഭവിയ്കാനുള്ളതെല്ലാം അനുഭവിച്ചില്ലേ ഡോക്ടറേ ഞാന്‍?"

അവ‌ര്‍ മ‌റുപ‌ടി പ‌റഞ്ഞില്ല.

സ്റ്റ്റെച്ച‌റില്‍ പുറത്തേയ്ക്ക് കൊണ്ടു വ‌രുമ്പോ‌ള്‍ ഞാനുറക്കെ ചോദിച്ചു.

അതാ അവ‌ള്‍... ഭ‌ര്‍ത്താവിന്റെ അമ്മയുടെ ക‌യ്യില്‍.

നി‌റയെ മുടിയും ഇ‌റുക്കിയ‌ടച്ച ക‌ണ്ണുക‌ളുമായി അവ‌ള്‍... എന്റെ മ‌ക‌ള്‍..

"അച്ഛന്റെ നാ‌ളു തന്നാ.. പുണ‌ര്‍ത‌ം"

അമ്മ അവ‌ളെ എന്റെയ‌രുകില്‍ വ‌ലതുഭാഗത്തായിക്കിടത്തി. എന്റെ ഉടുപ്പുമാറ്റി അവ‌ളുടെ ത‌ല പതിയെ പൊക്കി എന്റെ മുല‌ക്കണ്ണിലേയ്ക്കടുപ്പിച്ചു.

ഒരുപാടുകാല‌മായി ചെയ്യുന്ന ഏതോ പ്രവൃത്തി പോലെ.... അവ‌ള്‍ മുല‌ക്കണ്ണില്‍ കുഞ്ഞിച്ചുണ്ടുക‌ള്‍ അമ‌ര്‍ത്തി അമ്മിഞ്ഞ നുണ‌യാന്‍ തുടങ്ങിയപ്പോ‌ള്‍‍ ശരീര‌മാകെ പൊട്ടിത്ത‌രിച്ചു.

എനിയ്ക്കപ്പോ‌ള്‍ ശരീരസന്ധിക‌ളിലെയും അടിവ‌യറിലെ തുന്ന‌ലിന്റേയും വിങ്ങ‌ല്‍ തോന്നിയതേയില്ല.

വ‌യ‌ര്‍ നിറ‌ഞ്ഞു കിടന്ന അവ‌ള്‍ ഇതാ, എന്റെ വ‌യറൊഴിച്ച് ... മ‌നസ്സു നി‌റച്ച് കിടക്കുന്നു.

Thursday, October 4, 2007

ഹോ‌ര്‍ലിക്സുപ്പുമാവ്

രാവിലെ ഓഫീസ്സിലേയ്ക്കി‌റ്ങ്ങുമ്പോ‌ള്‍ മോളുടെ ചോദ്യം.

"അച്ചാ... അച്ച ഓപ്പിച്ചിപ്പോവ്വാണോ?"

"അതെ. ഓഫീസ്സിപ്പോകുവാ"

"എനിയ്ക്ക് ഹൊല്ലിച്ചു മേടിച്ചൊണ്ടു വ‌രുവോ"

ഞാന്‍ അപ്പോഴോ‌ര്‍ത്തു. ഇന്ന‌ലെ ഭാര്യ ‌പ‌റഞ്ഞിരുന്നു, മോ‌ള്‍ക്ക് ഹോ‌ര്‍ലിക്സ് മേടിയ്ക്ക‌ണം എന്ന്.

"കൊതിച്ചിപ്പാറൂ... മേടിച്ചോണ്ടു വരാം കേട്ടോ" അവ‌ളുടെ കവി‌ള‌ത്ത് ചെറുതായി നുള്ളിക്കൊണ്ട് പ‌റഞ്ഞ് ഞാനി‌റങ്ങി.

വൈകുന്നേ‌ര‌ം സൂപ്പ‌ര്‍മാ‌ര്‍ക്കറ്റില്‍ നിന്നും ഹോ‌ര്‍ലിക്സ് എടുത്ത് പൈസ കൊടുക്കാനായി കാഷ്യര്‍ കൗണ്ടറിലേയ്ക്ക് ന‌ടക്കുമ്പോ‌ള്‍ ഇരുപ‌ത്ത‌ഞ്ചുകൊല്ലം മുമ്പു‌ള്ള ഒരു പതിനൊന്നുവ‌യസ്സുകാരന്റെ .. എന്റെ.. ഹോ‌ര്‍ലിക്സ് പ്രേമം എന്റെ മ‌ന‌സ്സിലേയ്ക്കോടി വ‌‌ന്നു.
. . . . . . . . . . . . . . . . . . . . .

എന്നും രാവിലെ കട്ട‌ങ്കാപ്പിയ്ക്കാത്തും പിന്നെ പാലിലും ഹോ‌ര്‍ലിക്സിട്ടു തരും അമ്മ.

അടുക്ക‌ളേടെ ക‌രിപിടിച്ച വടക്കേ ഷെല്‍ഫിന്റെ ഏറ്റോം മേളിലൊള്ള തട്ടേലാ ഹോ‌ര്‍ലിക്സു കുപ്പി. അമ്മ കാപ്പീലോ പാലിലോ ഇട്ട് ത‌രാന്‍ നേര‌ത്ത് ചെന്നു ചോദിയ്ക്കും.

"അമ്മേ ഇച്ചിരി തിന്നാന്‍ ത‌രാവോ?"

"ഇന്നാ" എന്നും പ‌റഞ്ഞ് ഒരു ശകല‌മേ അമ്മ ത‌രൂ. അതാണേല്‍ മൂന്നു ന‌ക്കു ന‌ക്കിക്കഴിയുമ്പോ‌ള്‍ തീ‌ര്‍ന്നുമ്പോകും.

അമ്മക്കിച്ചിരീങ്കൂടിത്തന്നാലെന്താ.

എന്തൊരു സ്വാദാ ഇതിനു. ഹൊ.. ഇങ്ങ‌നെ പാലിലും കാപ്പീലുമൊക്കെ ക‌ല‌ക്കി കുടിക്കാന്‍ ഇഷ്ട‌മാണേലും ...ഒരു സുഖവില്ല. അല്ല.. പോരാ.

ഇനീമ്മേണം.

ഈ ദോശേം ഇഡ്ഡലീം ചോ‌റുമൊന്നും വേണ്ടാരുന്നു.

ചുമ്മാ ഹോ‌ര്‍ലിക്സു ത‌ന്നാ മ‌തിയാരുന്നു
.........

അമ്മേ ഇന്നു കാപ്പിക്കെന്തവാ ക‌ഴിയ്ക്കാന്‍?

വ‌റുത്ത റ‌വ ഉപ്പും നെയ്യും ക‌റിവേപ്പിലേം കൂടിക്ക‌ലങ്ങിയ വെള്ളത്തിലോട്ടിട്ടോണ്ട് അമ്മ പ‌റഞ്ഞു.

"ഉപ്പുമാവ്"

ഈയമ്മ‌യ്ക്ക് റ‌വയെടുത്തു ക‌ള‌ഞ്ഞേച്ച് പക‌ര‌ം ഹോ‌ര്‍ലിക്സിട്ട് ഉപ്പുമാവൊണ്ടാക്കമ്മേലേ?

ഹോ! ഹോ‌ര്‍ലിക്സുപ്പുമാവ് ! ഓര്‍ത്തിട്ട് തന്നെ...

അല്ലേല്‍ ഹോ‌ര്‍ലിക്സു കൊണ്ട് പുട്ടൊണ്ടാക്കാമ്മേലെ?ശ്ശോ!

"സിക്സ് ഡോളസ്സ് ഫിഫ്റ്റി സെന്റ്സ്" കാഷ്യറുടെ ശബ്ദ‌ം എന്നെ ഓ‌ര്‍മ്മ‌ക‌ളില്‍ നിന്നും തിരികെ വിളിച്ചു.

കാശുകൊടുത്തിറങ്ങുമ്പോ‌ള്‍ ഞാന്‍ ഹോ‌ര്‍ലിക്സിന്റെ കുപ്പിയിലേയ്ക്കൊന്നു കൂടി നോക്കി.

ഇപ്പോളിതിനോടൊന്നും ഒരു കൊതിയും തോന്നുന്നില്ല. അതെന്താണോ എന്തോ. ഓരോ സ‌മ‌യത്ത് ഓരോന്ന്.

നി‌റഞ്ഞ കൊതിയുമായി കാത്തിരിക്കുന്ന ഒരു കുഞ്ഞുമുഖ‌ം മനസ്സിലോ‌ര്‍ത്തപ്പോ‌ള്‍ ... ചിരി വന്നു... സ്നേഹ‌ം വന്നു.