Friday, November 9, 2007

കൂട്ടത്തിന്റെ നീതി

കുഞ്ഞുങ്ങ‌ളുടെ കരച്ചില്‍ കേട്ടാണ് ചന്ദ്രമുഖ‌ന്‍ ഉണ‌ര്‍ന്നത്.

നേര‌ം ന‌ന്നായി വെളുത്തിരിയ്ക്കുന്നു. തോരാതെ പെയ്യുന്ന മ‌ഴയായിരുന്നല്ലോ ദിവസങ്ങ‌ളായിട്ട്. കുഞ്ഞുങ്ങ‌‌ള്‍ക്ക് നേരാം‌വണ്ണ‌ം ആഹാര‌ം കൊടുത്തിട്ടും അത്ര തന്നെയായിരിയ്ക്കുന്നു.
ചന്ദ്രമുഖ‌ന്‍ എഴുന്നേറ്റ് ചിറകുക‌ള്‍ കുടഞ്ഞു. ചിറകുകളില്‍ ഈ‌ര്‍പ്പം നില്‍ക്കുന്നു. പതുക്കെ മരക്കൊമ്പിലേയ്ക്ക് ചാടി.
ഇളവെയില്‍ ഇല‌നിറഞ്ഞ ചില്ലക‌‌ള്‍ക്കിടയിലൂടെ ചൂടു പക‌ര്‍ന്നു തുടങ്ങിയിരിയ്ക്കുന്നു. ആകെ ഒരുന്മേഷം തോന്നി.കൂട്ടില്‍ കരച്ചിലിന് ശക്തികൂടിയിരിയ്ക്കുന്നു.

“കരയാതിരിയ്ക്കൂ മക്ക‌ളെ. ഇന്ന് അച്ഛ‌ന്‍ നിങ്ങ‌‌ള്‍ക്ക് വ‌യര്‍ നിറയെ, കൊക്കറ്റം തീറ്റ ന‌ല്‍കുന്നുണ്ട്” ചന്ദ്രമുഖ‌ന്‍ മക്ക‌ളോടായി പറഞ്ഞു.

പഞ്ഞമാസമെന്ന് ക‌ര്‍ക്കിടകത്തെ പഴിയ്ക്കുന്നത് വെറുതെയല്ല. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. പിന്നെയല്ലേ ഇരതേട‌ല്‍.പക്ഷേ ഇന്ന് വാവാണ‌ല്ലോ. പിതൃബലിക‌ളുണ്ടാവും ധാരാ‌ള‌ം ഇന്ന്.പശ്ചിമ‌ദിക്കിലേയ്ക്കാവാം സഞ്ചാരം.

ചിറകുക‌ള്‍ മെല്ലെ വിട‌ര്‍ത്തി മന്ദഗതി സ്വീകരിച്ച് മരത്തിന്റെ നിഴലില്‍നിന്നും പുറത്തുവന്ന് ദ്രുതഗതിയില്‍ പ‌റന്നുപൊങ്ങി. പശ്ചിമ‌ദിക്കിലേയ്ക്ക് ചുണ്ടൂന്നി കാല്‍പ്പാദങ്ങ‌ള്‍ പിന്നിലേയ്ക്ക് വ‌ളച്ചുപിടിച്ച് സ്ഥായീഗതി സ്വീകരിച്ച് പ‌റന്നു തുടങ്ങി. ഈര്‍പ്പമുള്ളതുകൊണ്ട് ചിറകുക‌ള്‍ക്ക് ചെറിയ ഭാരം. വെയിലുള്ളതുകൊണ്ട് സാരമില്ല.

പോകെപ്പോകെ ചന്ദ്രമുഖ‌ന് ചിറകുണങ്ങി പറക്കലിന് ലാഘവം കൈവന്നു. താഴെ തെരുവുക‌‌ള്‍ക്കും വീട്ടുമുറ്റങ്ങ‌‌ള്‍ക്കും ജീവന്‍ വെച്ചിരിയ്ക്കുന്നു.

“താഴേയ്ക്കു പോകേണമോ“ ചന്ദ്രമുഖ‌ന്‍ സംശയിച്ചു. ഇപ്പോ‌ള്‍ത്തന്നെ തന്റെ കൂട്ട‌ര്‍, കാക്കക‌ള്‍, അസ്സംഖ്യം ഉണ്ട് അവിടെ. ഇന്നെന്തായാലും ഒരുപാടു സമ‌യം ക‌ള‌യാതെ നിറയെ ഭക്ഷണം നേടാന്‍ കഴിയണം. കുഞ്ഞുങ്ങ‌‌ള്‍ വല്ലാതെ വിശന്നിരിയ്ക്കുകയാണല്ലോ. ബലിയുള്ളതല്ലേ. മുട്ടു വരികയില്ല ഇന്നെന്തായാലും.

ഒരോന്നാലോചിച്ച് പറന്ന് ഒട്ടൊന്നു കഴിഞ്ഞപ്പോഴാണ് ചന്ദ്രമുഖ‌ന്‍ ഓ‌ര്‍ത്തത്. അമ്പലത്തിനിപ്പുറമുള്ള അഴിമുഖത്തും അവിടുന്നിങ്ങോട്ടുള്ള കടപ്പുറത്തുമായിരിയ്ക്കും ബലിക‌ള്‍ നടക്കുക. താന്‍ അമ്പലത്തിനിപ്പുറത്തെത്തിയിരിയ്ക്കുന്നു.

ഇടതുചിറകുപൊക്കി വലതുചിറകു വളച്ചുതാഴ്ത്തി ഘനഗതിയില്‍ വൃത്തത്തില്‍ തിരിഞ്ഞ് പറക്കല്‍ പൂര്‍വ്വസ്ഥിതിയിലാക്കി.

ദൂരെ നിന്നേ അഴിമുഖത്തേയും കട‌ല്‍ത്തീരത്തേയും ആള്‍ത്തിരക്ക് കാണാം. ന‌ല്ല കാറ്റുള്ളതുകൊണ്ട് ആള്‍ക്കൂട്ടത്തിനുമേല്‍ പറന്നു നില്‍ക്കാനാവില്ല. മേല്‍ക്കാറ്റും ശക്തം. ആള്‍ക്കൂട്ടത്തിനും കട‌ല്‍ത്തീരത്തിനും ഒര‌ല്‍പ്പം അകലെയാണെങ്കിലും നിറയെ തെങ്ങുക‌‌ള്‍ നില്‍പ്പുണ്ട്. അതിലൊന്നില്‍ ചെന്നിരിയ്ക്കാം ആദ്യം. ചന്ദ്രമുഖ‌ന്‍ കാലുക‌ള്‍ നിവ‌ര്‍ത്തി ചിറകുക‌ള്‍ മെല്ലെ താഴ്ത്തി ഒരു തൈത്തെങ്ങിന്റെ ഓല‌യില്‍ ചെന്നിരുന്നു. ചാഞ്ഞും ചെരിഞ്ഞും നോക്കി. ആളുക‌ള്‍ നാക്കില‌യില്‍ പിണ്ഡം പൊത്തിയിട്ട്, നനഞ്ഞ കൈക‌ള്‍ കൊട്ടി വിളിയ്ക്കുന്നു തങ്ങ‌ളെ, കാക്കകളെ.

ചന്ദ്രമുഖ‌ന് കല‌ശലായി ചിരി വന്നു. “നാശം പിടിച്ച കാക്ക”,“വൃത്തികെട്ട കാക്ക” “പോ കാക്കേ” എന്നൊക്കെ എപ്പോഴും പ‌റയുന്ന, ആട്ടിപ്പായിയ്ക്കുന്ന മനുഷ്യര്‍ അവ്ന്റെ പിതൃക്ക‌‌ളുടെ പിണ്ഡമെടുക്കാന്‍ കാക്കക‌ളെ സൌമ്യമായി വിളിയ്ക്കുന്നു. അച്ഛനായും അമ്മയായും അപ്പൂപ്പനായും ഒക്കെ കാണുന്നു. സ്വന്തം സൌകര്യം, സമാധാനം അത്രയേ ഉള്ളൂ അവന്. വെറുതെയല്ലല്ലോ തങ്ങ‌ള്‍ കാക്കക‌ള്‍ രോഷം പുരീഷമാക്കി മനുഷ്യന്റെ മേല്‍ ചൊരിയുന്നത്.

ചന്ദ്രമുഖ‌ന് ആത്മനിന്ദ തോന്നി. എന്നും ആട്ടിപ്പായിയ്ക്കുന്നവ‌ര്‍ ഉദകക്രിയ ചെയ്തിട്ട് മാടിവിളിച്ചു തരുന്ന ബലിച്ചോറുണ്ണാന്‍ കല‌മ്പല്‍ കൂട്ടുന്നതില്‍. കറുപ്പു മുറ്റാത്ത, ശോണിമ‌യാ‌ര്‍ന്ന, ദൃഡത കൈവരാത്ത പിള‌ര്‍ന്നുപിടിച്ച കുഞ്ഞിച്ചുണ്ടുക‌ള്‍ ഓ‌ര്‍ത്തപ്പോ‌ള്‍ അവന്‍ നിന്ദ ഒരു നിശ്വാസത്തിലൊതുക്കി.

കൂട്ടത്തില്‍ കുറച്ചൊന്നൊഴിഞ്ഞുനിന്ന് കൃയ ചെയ്യുന്ന ഒര‌ച്ഛനേയും മകനേയും ചന്ദ്രമുഖ‌ന്‍ കണ്ടു. മക‌ന്‍ ബലിയിടുകയാണ്. അവിടെ ഒരു കാക്ക പോലുമില്ല. തനിയ്ക്ക് വേണ്ടത് അവിടന്നുതന്നെ കിട്ടിയേക്കാം.

സാവധാന‌ത്തില്‍ പ‌റന്ന് അവ‌രുടെ ഏതാനും നിഴ‌ല്‍പ്പാടകലെ ചെന്നിരുന്നു ചന്ദ്രമുഖ‌ന്‍. ചാഞ്ഞും ചെരിഞ്ഞും നോക്കി. അച്ഛന്റെ മിഴിക‌ള്‍ നിറഞ്ഞിരിയ്ക്കുന്നു. അയാളുടെ ഭാര്യയ്ക്കാവാം മകന്‍ ബലിയിടുന്നത്.മകന്‍ തീരെ ചെറുതാണ്. ക‌ര്‍മ്മി പ‌റയുന്നതുപോലെ ചെയ്യുന്നു.

പിണ്ഡം പൊത്തി അവ‌ര്‍ കൈകൊട്ടിയപ്പോ‌ള്‍ ഇടം തിരിഞ്ഞ് അവരെ സൂക്ഷ്മം വീക്ഷിച്ച് ചന്ദ്രമുഖ‌ന്‍ ബലിച്ചോറിന്റെ അടുത്തേയ്ക്ക് സാവധാന‌ം ചാടിച്ചാടി ചെന്നു.

ഒന്നുകൂടി മകന്റെ മുഖത്തേയ്ക്കും കൈകളിലേയ്ക്കും നോക്കി. ഒന്നുമുണ്ടായിട്ടല്ല. കാക്കക‌‌ള്‍ക്ക് മനുഷ്യരിലുള്ള ആപത്ഭീതി ജന്മസ്സിദ്ധമാണ‌ല്ലോ.

ആ‌ര്‍ത്തിയോടെ സ്വന്തം വ‌യ‌റു നിറച്ച്, തൊണ്ടയും കൊക്കും നിറയെ കൊത്തിനിറച്ച ബലിച്ചോറുമായി പിന്നാക്കം പൊങ്ങിപ്പറന്നുയരുമ്പോ‌ള്‍ അയാ‌ള്‍, അച്ഛ‌ന്‍ ക‌രഞ്ഞു തുടങ്ങിയിരുന്നുവോ?

വന്നതിലുമെളുപ്പ‌ം മടങ്ങാമെന്നോ‌ര്‍ത്തു ചന്ദ്രമുഖ‌ന്‍. പ‌റന്ന് അമ്പലത്തിന്റെ ആ‌ല്‍ത്ത‌റയ്ക്ക് മേലെയെത്തിയപ്പോ‌ള്‍ താഴെ തന്റെ കൂട്ടരുടെ ഒരു കോലാഹ‌ലം കണ്ടു. അസ്സംഖ്യം കാക്കക‌ള്‍. വല്ലാതെ ഒച്ചപ്പാടാക്കുന്നു. രോദന‌ം മുന്നിട്ടുനില്‍ക്കുന്നുവല്ലോ. ചന്ദ്രമുഖന്‍ ശ്രദ്ധിച്ചു. പ‌റക്ക‌ല്‍ ഘനഗതിയിലാക്കി, കാറ്റില്‍പ്പിടിച്ച് ആലിന്റെ ഒരു കൊമ്പില്‍ച്ചെന്നിരുന്ന് ചന്ദ്രമുഖന്‍ നോക്കി. താഴെ ഒരു കാക്ക മരിച്ചുകിടക്കുക‌യാണ്. പതുക്കെ താഴെയ്ക്ക് പറന്ന് അടുത്തേയ്ക്കെത്താന്‍ ശ്രമിച്ചു. കോലാഹ‌ലം കൊണ്ട്
അടുത്തുകൂടാ. കഷ്ടപ്പെട്ട് ചാടി അടുത്ത് ചെന്നു നോക്കിയപ്പോ‌ള്‍ ഞെട്ടിപ്പോയി. അതു ഘനാധരനായിരുന്നു. താന‌റിയുന്നവന്‍. തന്നെപ്പോലെ നാലു പിഞ്ചുകുഞ്ഞുങ്ങ‌ളുള്ളവന്‍. കൊക്കും തൊണ്ടയും നിറഞ്ഞിരുന്നെങ്കിലും ത‌ള്ളിവന്ന കരച്ചില്‍ കൂട്ടരുടെ കോലാഹ‌ല‌ത്തില്‍ അമ‌ര്‍ന്നു.

കനം തൂങ്ങിയ നെഞ്ചോടെ ചന്ദ്രമുഖ‌ന്‍ പതുക്കെ പറന്നു പൊങ്ങി. പറന്നപ്പോ‌ള്‍ ഗതി മാറി ഘനാധരന്റെ കൂട്ടിലേയ്ക്കാക്കിയത് അവന്റെയുള്ളിലെ പിതൃത്വമായിരുന്നുവോ?

ഇലകൊഴിഞ്ഞുനില്‍ക്കുന്ന ഒരു മഞ്ചാടിമരത്തിലെ കൂട്ടിലേയ്ക്ക് ചെന്നിറങ്ങുമ്പോ‌ള്‍ വിശന്ന് കരഞ്ഞിരുന്ന ഘനാധരന്റെ കുഞ്ഞുങ്ങ‌ള്‍ കരച്ചില്‍ നി‌ര്‍ത്തിയത് അപരിചിതത്വം കൊണ്ടായിരുന്നു. നിറയുന്ന കണ്ണുക‌ളോടെ പിള‌ര്‍ന്ന പിഞ്ചു ചുണ്ടുക‌ളില്‍ തികട്ടിയ അന്നം തിരുകിനിറയ്ക്കുമ്പോ‌ള്‍ മുക‌ളിലെ തെളിഞ്ഞ ആകാശത്തിന് മങ്ങലേല്‍ക്കുന്നത് ചന്ദ്രമുഖ‌ന്‍ അറിഞ്ഞു. കൂട്ടത്തില്‍ അസ്സംഖ്യം ചിറകടിയൊച്ചക‌ളും.

ഇനിയൊരു വട്ടം കൂടി പോയി വന്നാലെ തന്റെ കുഞ്ഞുങ്ങ‌ള്‍ക്കുള്ളത് കൊടുക്കാന്‍ കഴിയൂ എന്ന
തിരിച്ചറിവില്‍ പതുക്കെ പൊങ്ങിപ്പറക്കാന്‍ തുടങ്ങിയ ചന്ദ്രമുഖ‌ന് തലയ്ക്കു പിറകില്‍ കിട്ടിയ ശക്തിയായ കൊത്തും “ചതിയന്‍” എന്ന വാക്കും നടുക്കമുണ്ടാക്കി.

വേദനയോടെ നിലത്തിറങ്ങി മുക‌ളിലേയ്ക്ക് നോക്കിയ ചന്ദ്രമുഖ‌ന്‍ കണ്ടത് കാ‌ര്‍മേഘങ്ങ‌ളുടെ ഇരുട്ടല്ലായിരുന്നു. തന്റെ കൂട്ടരുടെ ബാഹുല്യം കൊണ്ടുള്ള ഇരുട്ടായിരുന്നു.

“അവ‌ന്‍ പോയ പുറകെ കുഞ്ഞുങ്ങ‌ളെ കൊല്ലാന്‍ നോക്കുന്നോ” എന്നാരോ അട്ടഹസിയ്ക്കുന്നതും കാ കാരവത്തോടെ കൂട്ടം അതേറ്റു പിടിയ്ക്കുന്നതും കണ്ട് ചന്ദ്രമുഖ‌ന്‍ അമ്പരന്നു.

“ഞാന്‍ .. ഈ കുഞ്ഞുങ്ങ‌ളെ തീറ്റാന്‍..” അവ‌ന്‍ പ‌റയാന്‍ ശ്രമിച്ചു.

ആരവത്തിനിടയില്‍ അതു മുങ്ങിപ്പോയി. കാ‌ര്‍മേഘക്കൂട്ടത്തില്‍നിന്നും വന്ന ഒറ്റക്കൊത്ത് എണ്ണാമില്ലാത്തവണ്ണമുള്ള കൊത്തുക‌ളാവാന്‍ പിന്നെ താമസ്സമുണ്ടായില്ല. അവശനായ ചന്ദ്രമുഖ‌ന്റെ ദേഹത്ത് തുളഞ്ഞുകയ‌റിയ ചുണ്ടുകള്‍ തൂവ‌ല്‍ തെറിപ്പിച്ചിട്ട് പറന്നു പൊങ്ങി. അവ‌ര്‍ക്ക് ചന്ദ്രമുഖ‌ന്റെ ചോര വഞ്ചനയുടെ മണമുള്ളതായിരുന്നു.

മങ്ങുന്ന കാഴ്ചയിലും കൂട്ടരുടെ കാതടപ്പിയ്ക്കുന്ന കലമ്പലിലും ചന്ദ്രമുഖ‌ന്‍ കറുപ്പു മുറ്റാത്ത,ചുവന്നു വിട‌ര്‍ന്ന ഇ‌ളംചുണ്ടുക‌‌‌ള്‍ കണ്ടു. അവരുടെ വിശപ്പു കണ്ടു, കരച്ചില്‍ കേട്ടു

Thursday, November 1, 2007

യാത്രയ്ക്കിടയില്‍

മഴ പെയ്ത് വഴുക്കിക്കിടക്കുന്ന ചിറയില്‍കൂടി ധൃതിയില്‍ നടന്നു. ആറ‌രയ്ക്കൊരു ബോട്ടുണ്ട്. ഇപ്പോ‌ള്‍ത്തന്നെ ആറരയായിരിയ്ക്കുന്നു.വാട്ട‌ര്‍ ട്രാന്‍സ്പോ‌‌ര്‍ട്ടുകാരുടെ ബോട്ടിന് കൃത്യനിഷ്ടയൊന്നുമില്ലാത്തതിനാല്‍ കിട്ടിയേക്കാം.

അപ്പ‌ച്ചിയെ കാണാന്‍ വന്നതായിരുന്നു കണ്ടങ്കരിയില്‍. പതിനഞ്ചു കൊല്ലത്തിനു ശേഷമുള്ള കണ്ടുമുട്ട‌ല്‍. അപ്പച്ചിയ്ക്ക് തീരെ വയ്യാതായിരിയ്ക്കുന്നു. പണ്ട് ഇടയ്ക്കിടെ കൃഷിയ്ക്കും മറ്റും സ‌ഹായിയ്ക്കാനായി മാസങ്ങ‌ളോ‌ള‌ം ഇവിടെ വന്ന് നിന്നിരുന്നതാണ്. സ്വന്ത‌ം നാടു പോലെ തന്നെ പരിചയവുമായിരുന്നു ഇവിടെ. ഇപ്പോ‌ള്‍ പരിചയമുള്ള മുഖങ്ങ‌ളൊക്കെ ന‌ന്നേ കുറവ്.

കടവത്തെത്താറായി. ഇനി ചെറു തോട്ടില്‍ നിന്നും കടത്തു കടന്നു വേണ‌ം അക്കരെയുള്ള ജെട്ടിയില്‍ പോകാന്‍. പഞ്ചായത്തു കടത്തുള്ളതാണ്. സന്ധ്യയുടെ മങ്ങ‌ലില്‍ കണ്ടു. രഘു വ‌ള്ളവുമായി കിടപ്പുണ്ട് കടവത്ത്. അക്കരയ്ക്ക് പോകാനുള്ള പുറപ്പാടാണ്.

"രഘുവേ.. കൂയ്. പോകല്ലേ. ഞാനുമൊണ്ടക്കരയ്ക്ക്"

റക്കെ വിളിച്ചുപറഞ്ഞു.ഓടിച്ചെന്ന് പതുക്കെ വ‌ള്ളത്തില്‍ ക‌യ‌റി. ചെറിയ വ‌ള്ളമാണ്. ഒരാളു കൂടിയിരിപ്പുണ്ടായിരുന്നു വ‌ള്ളത്തില്‍. ബാല‌ന്‍സ്സില്ലാതെ വ‌ള്ളം മ‌റിച്ച ചരിത്രം ഓ‌ര്‍ത്തു.

"കയ്യേപ്പിടിച്ചോ" രഘു കൈ നീട്ടി. പിടിച്ചു കയറി, മുണ്ടു തെരുത്തു കയറ്റി രണ്ടരികിലും പിടിച്ച് വ‌ള്ളത്തില്‍ കുത്തിയിരുന്നു.

"ങാഹാ.. നീയാരുന്നോടാ ഉവ്വേ" ഇരുന്നുരുന്ന മറ്റേ ആ‌ള്‍ പ‌റയുന്നതു കേട്ടാണ് ഞാന്‍ മുഖത്തേയ്ക്ക് നോക്കിയത്.

ബാല‌ന്‍‍ കൊ‍ച്ചച്ഛ‌ന്‍!

അച്ഛ‌ന്റെ വകയിലുള്ള അപ്പച്ചിയുടെ മ‌കനാണ്. കണ്ടങ്ക‌രിയില്‍ വന്നു നിന്ന സമ‌യത്തൊക്കെ കൊച്ചച്ഛ‌ന്റെ വീട്ടിലെ നിത്യ സന്ദ‌ര്‍ശ്ശകനായിരുന്നു ഞാന്‍.

"ആ! കൊച്ചച്ഛനോ" ഞാന്‍ അത്ഭുതം കൂറി. തിരിച്ചറിയാത്ത വണ്ണ‌ം മാറിപ്പോയിരിയ്ക്കുന്നു കൊ‍ച്ചച്ഛ‌ന്‍.

"നീയെന്നു വന്നെടാ ഉവ്വേ" കൊ‍ച്ചച്ഛ‌ന്‍ ചോദിച്ചു.
"രണ്ടാഴ്ചയായി കൊച്ചച്ഛാ"
"എവടാ ഇപ്പ‌ം. സൗദീല‌ല്യോ?"
"അതെ. അടുത്താഴ്ച പോകും"വ‌ള്ളം കടവത്തടുത്തു.
കൊ‍ച്ചച്ഛ‌നുമൊത്ത് ബോട്ടുജെട്ടിയിലേയ്ക്ക് ന‌ടന്നു.
"സ‌രസമ്മയ്ക്ക് കൂടുതലാ ഇല്യോ"
"അതെ"
"നീ പിന്നെന്താ ഞങ്ങടങ്ങോട്ട് കേറാതെ പോയത്?"
"അതു പിന്നെ..."
"നീ കെഴക്കോട്ടാന്നോ?"
"അതെ. കൊച്ചച്ഛനോ
ഞാന്‍ ചമ്പക്കൊളത്തോട്ടാ. നെന്റെ ബോട്ട് വ‌രാറായല്ലോ"

കൊച്ചച്ഛ‌ന്‍ ഒരു ബീഡി കത്തിച്ചു. വലതു കൈപ്പട‌ം താഴേയ്ക്ക് കമഴ്ത്തി സമൃദ്ധ‌മായ കൊമ്പ‌ന്‍ മീശ ഇരുവശത്തേയ്ക്കും പൊക്കിയൊതുക്കി.

ഞാന്‍ ആ മുഖത്തേയ്ക്ക് ശരിയ്ക്കും നോക്കി. വാ‌ര്‍ദ്ധ‌ക്യം ശരിയ്ക്കും ബാധിച്ചിരിയ്ക്കുന്നു. ക‌വിളൊട്ടി, കണ്ണുക‌ള്‍ കുഴിയിലായിരിയ്ക്കുന്നു. ഏഴടിപ്പൊക്ക‌ം കൂനുകൊണ്ട് അ‌റിയാന്‍ തന്നെയില്ല. കൊമ്പ‌ന്‍ മീശ മാത്രം പഴ‌യ ബാല‌ന്‍‍ കൊ‍ച്ചച്ഛ‌നെ ഓ‌ര്‍മ്മിപ്പിയ്ക്കുന്നു. ഓ‌ര്‍മ്മകളിലേയ്ക്ക‌റിയാതെ താണുപോയി ഞാന്‍.

പാപ്പച്ചന്റെ റേഷന്‍‍ കടയില്‍ റേഷന്‍‍ വാങ്ങാന്‍ വിടും അപ്പച്ചി ചില‌പ്പോള്‍. അക്കാല‌ത്തെ ഒരു ചെറിയ സായാഹ്ന ചന്ത കൂടിയാണ് റേഷന്‍ കടയുടെ പരിസ‌ര‌ം. റേഷ‌ന്‍ കടയില്‍ ക്യൂ ഉണ്ടാവും മിക്കപ്പൊഴും. പാപ്പച്ച‌ന്‍ റേഷന്‍ കാ‌ര്‍ഡെടുത്ത് അടുക്കില്‍ കമഴ്ത്തി വെച്ചാല്‍ ക്യൂവിലായി. പിന്നെ പേരു വിളിയ്ക്കുമ്പോ‌ള്‍ ചെന്നാല്‍ മ‌തി. അപ്പോഴേയ്ക്കും റേഷ‌ന്‍ കടയുടെ സൈഡിലുള്ള ഒഴിഞ്ഞ മണ്ണെണ്ണ വീപ്പകളിന്മേല്‍ തിരക്കായിട്ടുണ്ടാവും. കൊച്ചച്ഛന്റെ കഥക‌ള്‍ കേ‌ള്‍ക്കാന്‍.

കൊച്ചച്ഛന്‍ പട്ടാളത്തിലായിരുന്നു. ഞാന്‍ കാണുമ്പോ‌ള്‍ മുത‌ല്‍ നാട്ടിലുണ്ട്. പട്ടാ‌ള‌ക്കഥക‌ള്‍ക്കുള്ള പ്രത്യേകത അതിലെ "കണ്ടങ്കരൈസേഷ‌ന്‍" ആണ്.അടിസ്ഥാന‌പരമായി കൃഷിക്കാര‌നായ കൊച്ചച്ഛ‌ന്‍ പട്ടാള‌ക്കഥക‌ളിലും കുട്ടനാടന്‍ ബിംബങ്ങ‌ള്‍ തിരുകും. കഥ പ‌റയുന്ന ആളും കേ‌ള്‍ക്കുന്നവ‌രും കൂടിയുള്ള ഒരൊത്തുക‌ളി.

"കൊച്ചാട്ടാ. ഒന്നു തൊടങ്ങിയ്ക്കേ" കോനാക്കലെ വിശ്വണ്ണായി കൈ കൂട്ടിത്തിരുമ്മി പറയും.

കൊച്ചച്ഛ‌ന്‍ വലതു കൈപ്പട‌ം താഴേയ്ക്ക് കമഴ്ത്തി കൊമ്പ‌ന്‍ മീശ തടവി.

ബീഡി കത്തിച്ചു ഒന്നു വലിച്ചിരുത്തി.

"ങ്ഹാ.." മുര‌ടന‌ക്കി. " ഞാന്‍ ജമ്മുത്താവി ബാരക്സിലായിരുന്ന കാല‌ം"

ചുറ്റുമുള്ള ജ‌ന‌ം ആകാംഷാഭരിതരായി.

"ഒരു ദിവസ‌ം വൈയിന്നേര‌ം മണിയേതാണ്ട് ആറാറരയായിക്കാണും.ഞാനന്നു ഡ്യൂട്ടിയിലാരുന്നു."ബീഡി ഒന്നുകൂടി വലിച്ചിരുത്തി പുകയൂതിപ്പ‌റപ്പിച്ചു. പുക മീശയില്‍ത്തങ്ങിനില്‍ക്കുന്നു.

"എന്നിട്ട്" അക്ഷ‌മനായ ഒരു പ്രേക്ഷ‌ക‌ന്‍

"ചന്ന‌ം പിന്ന‌ം പെയ്യുന്ന മഴ!"

"ഡാ അവ്വേ. ഒരു ലാറി ബോംബു വന്നു. ഞാന്‍ പേപ്പറൊക്കെ മേടിച്ചൊത്തുനോക്കി. എല്ലാം ഓക്കെ. പക്ഷേ ഒരു പ്രശന‌ം."

കൊച്ചച്ഛന്‍ ഒന്നുകൂടി ബീഡി വലിച്ചൂതുന്നു. പുകയിപ്പോ‌ള്‍ മൂക്കില്‍നിന്നും വായില്‍നിന്നും മാത്ര‌മ‌ല്ല ചെവിയില്‍നിന്നും വരുന്നുവോ എന്നും തോന്നും വിധ‌ം.

അക്ഷ‌മരായ ഓഡിയന്‍സ്സ് മുറുമുറുക്കുന്നു.

"ഹാ. ഒന്നു പറയെന്റെ കൊച്ചാട്ടാ. പിന്നെന്നെതാ?" വടക്കെച്ചെറേലെ പങ്ക‌ന്‍ ചേട്ട‌ന്‍

" ങ്ഹാ..ഡാ അവ്വേ. ബോംബെറെക്കെണ്ടേ. അണ്‍ലാഡ് ചെയ്യ‌ണ്ടേ? ഒരു മ‌നുഷേനുമില്ലവടെ അതൊന്നെ‌റക്കാന്‍. ഞാമ്പിന്നെ നോക്കിനിന്നില്ല."

"ഞാമ്മുണ്ടങ്ങോട്ട് മടക്കിക്കുത്തി, ലോറീലോട്ടങ്ങോട്ട് ചാടിക്കേറീയില്യോ. ഒരു 1ഒട്ടിത്തൂമ്പ എടുത്ത് ബോംബ് ക‌ംമ്പ്ലീറ്റ് വെട്ടിയിറക്കി, 2പടുതയിട്ടങ്ങ് മൂടി"

"ഹോ" ജന‌ം അത്ഭുത‌ം കൂറി.

"ദേ. നെന്റെ ബോട്ട് വരുന്നൊണ്ട്"
കൊച്ചച്ഛ‌ന്റെ ശബ്ദ‌ം കേട്ട് എന്റെ ചുണ്ടിലെ ചിരി മാഞ്ഞു. ചിന്തയും.

ആറിന്റെ പടിഞ്ഞാറേ മൂല‌യില്‍ ബോട്ടിന്റെ തുമ്പ് പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു.

"എന്തൊക്കെയുണ്ട് കൊച്ചച്ഛാ വിശേഷങ്ങ‌ള്‍" ഞാന്‍ ചോദിച്ചു.

"ഓ. എന്നാ പ‌റയാനാടാ ഉവ്വേ. വല്യ കഷ്ടപ്പാടാ. എനിയ്ക്കാണേ‍ തീരെ മേലയിപ്പ‌ം. പെന്‍ഷനൊള്ളകൊണ്ട് തട്ടീമ്മുട്ടീമൊക്കെ അങ്ങു പോന്നു. ഇക്കാലത്തതൊക്കെ എന്നാത്തിനൊണ്ട്. കൃഷിയൊക്കെ നിര്‍ത്തി. എല്ലാം ന‌ഷ്ടമാണന്നേ. ദേ ഇപ്പ‌ം ഈ ക്വാട്ടാ കുപ്പി കൊണ്ട് ചമ്പക്കൊളത്തു കൊടുക്കാമ്പോകുവാ"

"കൊച്ചമ്മേം മഞ്ചുച്ചേചിയുമൊക്കെ എന്തു പ‌റയുന്നു?"

"അവക്കും തീരെ മേല. മഞ്ചൂന്റെ കല്യാണമൊക്കെക്കഴിഞ്ഞാരുന്നു. ഓ. അതൊന്നും കൊണ‌വായില്ലടാ ഉവ്വേ. അവ‌ളുമൊണ്ട് വീട്ടില്‍. ഒരു കൊച്ചുവായി"

ആ കണ്ണുക‌ളിലെ ദൈന്യം എനിയ്ക്ക് വായിച്ചെടുക്കാവുന്നതിലുമപ്പുറമായിരുന്നു. സന്ധ്യ രാത്രിയിലേയ്ക്ക് പക‌ര്‍ന്ന ചുവപ്പിന് ക‌റുത്തനിറമായിക്കഴിഞ്ഞിരുന്നു. എന്റെ മന‌സ്സിലും.

പോക്കറ്റില്‍ കൈയ്യിട്ടുകൊണ്ട് നെഞ്ചില്‍ നിന്നും വന്നത് പെട്ടെന്ന് പ‌റഞ്ഞു
"കൊച്ചച്ഛാ. കൊറച്ച് കാശ്ശു വല്ലതും?"

മ‌റുപടിയും പെട്ടെന്നായിരുന്നു

"ഒന്നും വേണ്ടെടാ ഉവ്വേ. എന്റേലൊണ്ട്. ഇനി നീ വരുമ്പ‌ം വീട്ടീക്കേറിയേച്ചേ പോകാവൊള്ളു കേട്ടോ."

കുഴിഞ്ഞ കണ്ണുകളിലെ തിള‌ക്ക‌ം ഇരുട്ടിന്റേയോ ന‌ന‌വിന്റേയോ?

ബോട്ടിന്റെ വ‌രവില്‍ നൊന്ത് പൂക്കൈതയാറ് ജെട്ടിയിലെ തെങ്ങിന്‍‌കുറ്റിക‌ളില്‍ തല‌തല്ലിക്ക‌രഞ്ഞു.

മെല്ലിച്ച കൈയ്യില്‍ പിടിച്ച് യാത്ര പ‌റഞ്ഞ് ബോട്ടില്‍ക്ക‌യ‌റുമ്പോ‌ള്‍ ഉള്ളിലെ വിങ്ങ‌ല്‍ ഉരുളായിപ്പൊട്ടാന്‍ തുടങ്ങിയിരുന്നു ക‌ണ്ണില്‍.

ക‌റുത്ത മാനത്തിന്റെ സങ്കട‌ം കണ്ട് മുഖ‌മിരുണ്ട ആറ്റിലൂടെ ബോട്ട് യാത്രയായി.
___________________________________________________
1. ഒട്ടിത്തൂമ്പ : കുട്ടനാട്ടില്‍ കണ്ടത്തില്‍ (വ‌യലില്‍) നിന്നും ചെളിയും മണ്ണും വെട്ടിക്കേറ്റാന്‍ ഉപയോഗിയ്ക്കുന്ന ഒരു തര‌ം തൂമ്പ (കൈക്കോട്ട്)
2. പടുത : നെല്ല് മഴ കൊള്ളാതെ മൂടിയിടാന്‍ പ്ലാസ്റ്റിക്ക് ചാക്കുക‌ളോ, ടാ‌ര്‍പ്പോളിനോ തുന്നിച്ചേ‌ര്‍ത്തുണ്ടാക്കിയ വലിയ ഷീറ്റ്.