Friday, October 31, 2008

ന‌ളചരിതം ഒന്നാം ദിവസം -ഉത്തരഭാഗം (ദൃശ്യവേദി, തിരുവന‌ന്തപുരം, 23 ഒക്ടോബര്‍ 2008)

തിരുവനന്തപുരത്തെ കഥക‌ളിക്ലബ്ബായ ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റം.22 ന് കിഴക്കേക്കോട്ട കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ നടന്ന ന‌ളചരിതം ഒന്നാം ദിവസം കഥക‌ളിയുടെ തുടര്‍ച്ചയായ ഉത്തരഭാഗം ഇക്കഴിഞ്ഞ ഒക്ടോബര്‍ 23ന് നടന്നു. ദമയന്തിയുടെ സ്വയംവരത്തിന് ദൂതന്മാരാല്‍ ക്ഷണിയ്ക്കപ്പെട്ട നളനെ മാര്‍ഗ്ഗമദ്ധ്യേ ഇന്ദ്രാദികള്‍ കണ്ടുമുട്ടുകയും ഭൈമീകാമുകന്മാരായ തങ്ങളുടെ ഇംഗിതം ദമയന്തിയെ അറിയിക്കാനുള്ള ദൂത് നിര്‍വ്വഹിയ്ക്കണം എന്ന് നളനോട് പറയുന്ന രംഗം മുതലാണ് അവതരിപ്പിയ്ക്കപ്പെട്ടത്. (കഥകളിയ്ക്ക് താമസിച്ചെത്തിയതുമൂലം ഈ ആദ്യരംഗം
കാണാന്‍ സാധിച്ചില്ല.) ഹരിയുടെ ബ്ലോഗില്‍, കളിയരങ്ങില്‍ വായിയ്ക്കാം.

“ഭൈമീകാമുകനല്ലോ ഞാനും ദേവ
സ്വാമികളേ! കരുണ വേണം”
എന്നും
“നിറയുന്നു ബഹുജനം നഗരേ ഒന്നുപറവാനും കഴിവുണ്ടോ വിജനേ”
എന്നുമൊക്കെ ഒഴിവുകഴിവു പറയുന്ന നളനെ
“ചെയ്‌വേനെന്നു മുന്നേ ചൊന്നതുചെയ്തില്ലെന്നാലധികമധര്‍മ്മം”
എന്നും
“തിരസ്കരണി തവതരുന്നു ഞങ്ങ‌ള്‍ഇരിക്കമത്രേ നീ വരുവോളം” എന്നും പറഞ്ഞ് നളനെ “തിരസ്കരണി“ എന്ന അപരന്മാര്‍ക്ക് അദൃശ്യനായിരിക്കാനുള്ള മന്ത്രം ഉപദേശിക്കുന്നു.
കലാമണ്ഡലം കൃഷ്ണകുമാര്‍ നളനായും‍,കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ഇന്ദ്രനായും അഗ്നിയായി കലാമണ്ഡലം ഷണ്മുഖദാസ്, യമനായി മാര്‍ഗി സുരേഷ്, വരുണനായി മാര്‍ഗി ഹരിവത്സന്‍
എന്നിവരും അരങ്ങത്തെത്തി.
അത് സ്വീകരിച്ചുകൊണ്ട് കാവല്‍ക്കാര്‍ക്ക് അഗോചരനായി ദമയന്തിയുടെ അന്തപുരത്തില്‍ പ്രവേശിച്ച് കണ്ണിനഴല്‍ തീര്‍ന്നു ദമയന്തിയെ കാണുകയാണ്. കേശാദിപാദം കണ്‍കുളിര്‍ക്കെ ഇച്ഛയ്ക്കൊത്ത് നോക്കിനില്‍ക്കെ തന്റെ നിയോഗത്തില്‍ വീഴ്ച വരുത്തിയാല്‍ തെറ്റാണ് എന്ന് നിരൂപിച്ച് ദമയന്തിയ്ക്കു മുന്നില്‍ പ്രത്യക്ഷനായി ദൂത് നിര്‍വ്വഹിയ്ക്കുകയാണ്.
“ദൈത്യാരിപൂര്‍വ്വജനു ദൂത്യം സമേത്യ നിജ” എന്നു തുടങ്ങുന്ന മനോഹരമായ ദണ്ഡകത്തോടെയാണ് മേല്‍പ്പറഞ്ഞത് അവതരിപ്പിയ്ക്കുന്നത്. (ശ്ലോകത്തിന്റെ ഒരു പാദത്തില്‍ 26 ല്‍ അധികം അക്ഷരം വരുന്ന ഛന്ദസ്സാണ് ദണ്ഡകം.)
ഇവിടെ നളന്റെ മാനസ്സികാവസ്ഥ എന്നത് സന്ദിഗ്ദ്ധമായ ഒരു അവസ്ഥയിലാണ്. തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവളോട് അന്യന്മാരുടെ ഇഷ്ടം അറിയിക്കാനായി പോകേണ്ടി വരിക എന്ന അത്യന്തം സങ്കടകരവും എന്നാല്‍ അധര്‍മ്മമായി ഒന്നും ചെയ്യാതെയിരിയ്ക്കണം എന്ന ദൃഢ:നിശ്ചയവും നളന്റെ “സ്ഥായീഭാവം” ആയിരിയ്ക്കണം. പച്ചവേഷങ്ങളില്‍ കൃതഹസ്തന്‍ എന്ന് പേരുള്ള കലാമണ്ഡലം കൃഷ്ണകുമാര്‍ അതില്‍ അമ്പേ പരാജയപ്പെട്ടു എന്ന് കുണ്ഠിതത്തോടെ പറയേണ്ടി വരുന്നു.
തന്റെ മനസ്സില്‍ കേട്ടുറച്ചുപോയ സ്വപ്രിയനായ നളന്റെ രൂപസാദൃശ്യമുള്ളവനെങ്കിലും അദൃശ്യനായി അന്തപുരത്തിനകത്തു വന്ന് പ്രത്യക്ഷീഭവിക്കയാല്‍ ഒരു ദേവനായിരിയ്ക്കും എന്ന് നിശ്ചയിച്ച് അധിക ലജ്ജ കൂടാതെ ദമയന്തി ആഗതനോട് സംസാരിക്കുന്നു. മാര്‍ഗ്ഗി വിജയകുമാറായിരുന്നു ദമയന്തി. അദ്ദേഹം തുടക്കത്തില്‍ തന്റെ തനതായ ഒരു ഒഴുക്കിലായിരുന്നില്ല നടിച്ചത് എന്ന് തോന്നി. ആഗതന്റെ ആഗമനോദ്ദേശ്യം തിരക്കിയ ദമയന്തിയോട് താന്‍ ദേവദൂതനാണെന്ന് പറയുന്ന നളന്റെ കുലവും,
നാമവും തിരക്കുകയാണ് ദമയന്തി പിന്നീട്. ഇന്ദ്രാദികളുടെ അഭീഷ്ടം ദമയന്തിയെ അറിയിയ്ക്കുന്നു നളന്‍
അനലനും നിന്‍ ഗുണങ്ങ‌ള്‍ കേള്‍ക്കയാല്‍
മദനാധിയിലെ വെന്തുനീറൂന്നു
സ്ഥായീഭാവം ഇല്ലെന്നെതോ പോകട്ടെ സഞ്ചാരീഭാവവും “ഓ വേണ്ട” എന്ന ഭാവത്തിലായിരുന്നു ശ്രീ കൃഷ്ണകുമാര്‍. മിക്ക പദങ്ങ‌ള്‍ക്കും അതോരോന്നും ഗായകര്‍ ഒരാവര്‍ത്തി ചൊല്ലുന്നതു വരെ കേട്ടു നിന്ന് (വട്ടം വെക്കുന്നു എന്ന ഭാവേന) പിന്നെ അതിന് മുദ്ര കാണിച്ച് “ഒപ്പിക്കുന്ന” ഒരു രീതിയാണ് ശ്രീ കൃഷ്ണകുമാറില്‍ നിന്നും ഉണ്ടായത്. ഇത്രയും സീനിയര്‍ ആയ ഒരു നടന്‍ “ഉത്തരഭാഗ“ത്തിലെ പദങ്ങ‌ള്‍ ഹൃദിസ്ഥമാക്കാത്തത് കഷ്ടം തന്നെയാണ്. പദം കാട്ടിക്കൂട്ടിയിട്ട് നിര്‍വ്വികാരമായുള്ള ആ
നില്‍പ്പ് നിരാശാജനകമായിരുന്നു എന്ന് പറയട്ടെ. :((
“ഈശ്വരന്മാരെന്തു വിചാരലേശം കൂടാതെ”
എന്നു തുടങ്ങുന്ന രണ്ടാം ചരണം മുതല്‍ ശ്രീ വിജയകുമാറിന്റെ ദമയന്തി നന്നായി പ്രവര്‍ത്തിച്ചു. രാജപുത്രിയായ് ഞാന്‍ ദേവഭാര്യയല്ല; രാജഭാര്യയാണ് ആവുന്നത് എന്ന് ദമയന്തി പറയുന്നു. ദേവഭാര്യയായാലുള്ള ഗുണങ്ങ‌ള്‍ വര്‍ണ്ണിച്ച നളനോട് തന്റെ വല്ലഭനായി ഒരാള്‍ മനസ്സിലുറച്ചു പോയെന്നും അവ്ന്റെ ഛായയുള്ള നീ ഇപ്രകാരം സംസാരിക്കുന്നതു കേട്ടിട്ട് ജീവിയ്ക്കുന്നതേ പ്രയാസം എന്നും ദമയന്തി മറുപടി പറയുന്നു. വളരെ മന:ശ്ശക്തിയുള്ള, വ്യക്തിത്വമുള്ള ഒരു കഥാപാത്രത്തെയാണ് ഉണ്ണായിവാര്യര്‍ ഇവിടെയൊക്കെ വരച്ചുകാട്ടുന്നത്.
ദമയന്തി ഇങ്ങനെ എതിര്‍ക്കുമ്പോള്‍ ഉള്ളില്‍ തോന്നുന്ന; എന്നാല്‍ പുറത്തു കാട്ടാന്‍ പറ്റാത്ത ഉല്‍ക്കടമായ സന്തോഷം .. ഇതൊക്കെ നളന്റെ മുഖത്ത് വരണം. ദൈവാധീനത്താല്‍.. അതൊന്നും ഇവിടെയുണ്ടായില്ല. :(
ഹന്ത! കേള്‍ ദമയന്തി നിന്നുള്ളില
ന്ധഭാവമനന്തമേ
വൃന്ദാരകന്മാരെ നിന്ദിച്ച നിന്റെ ഇഷ്ടക്കാരന്‍ ആരെന്ന് അറിയേണം എന്ന് തെല്ലൊരു കോപത്തോടെ പറയുന്നു നളന്‍
“പതിദേവതമാരനവധി ഭുവി കേളതിലൊന്നല്ലോ ഞാന്‍
ചതി ദേവതകള്‍ തുടര്‍ന്നീടുകിലോ ഗതിയാരവനിതലേ”
എന്ന് ദമയന്തി ദൃഢ:നിശ്ചയത്തോടെ പ്രഖ്യാപിയ്ക്കുന്നു. നളനോട് പൊയ്ക്കൊള്ളുവാനും പറയുന്നു.
തുടര്‍ന്നുള്ള ഇളകിയാട്ടത്തില്‍ ദേവബാന്ധവത്താലുണ്ടാകുന്ന ഗുണങ്ങ‌ള്‍ വര്‍ണ്ണിച്ച് ദമയന്തിയെ പ്രലോഭിപ്പിയ്ക്കുകയാണ് നളന്‍. ഈ ആട്ടം വലിയ തരക്കേടില്ലാതെ കഴിച്ചുകൂട്ടാന്‍ ശ്രീ കൃഷ്ണകുമാറിന് കഴിഞ്ഞു. ഒടുവില്‍ ദൃഢ:നിശ്ചയത്തോടെ വിമുഖിയായിരിയ്ക്കുന്ന ദമയന്തിയുടെ സമീപത്തുനിന്നും തിരോഭവിയ്ക്കുന്നു നളന്‍.

തിരികെ ദേവാദികളുടെ അടുത്ത് ജാള്യത്തോടെ തന്റെ ദൌത്യപരാജയം അറിയിയ്ക്കുന്ന നളനോട് സ്വയംവരത്തിനു പൊയ്ക്കള്ളാന്‍ കല്‍പ്പിയ്ക്കുന്നു ഇന്ദ്രന്‍. സ്നേഹം കൊണ്ട് നമ്മള്‍ അഞ്ചുപേരും ഒന്നാകയാ‍ല്‍ നമ്മിലൊരുത്തനെ അവള്‍ വരിയ്ക്കണം. ആറാമതൊരുത്തനെ വരിയ്ക്കുകയാണെങ്കില്‍ അവള്‍ക്കും അവനും അനര്‍ത്ഥങ്ങളുണ്ടാകുമെന്നും ഇന്ദ്രന്‍ പറയുന്നു. ഇതാണ് നളന്‍ മനസ്സിലാക്കുന്ന അര്‍ത്ഥം. ദമയന്തി നളനെയാണ് സ്നേഹിയ്ക്കുന്നത് എന്ന് നളന്‍ പറയാതെതന്നെയറിയാവുന്ന ദേവന്മാര്‍ “സ്നേഹം കൊണ്ട് നമ്മള്‍ അഞ്ചുപേരും ഒന്നാകയാ‍ല്‍“ എന്നതു കൊണ്ട്.. നളന്റെ രൂപത്തില്‍ ദമയന്തിയെ പരീക്ഷിപ്പാനായി പ്രത്യക്ഷീഭവിക്കും എന്നും ദമയന്തിയുടെ പ്രാര്‍ത്ഥനയാല്‍ത്തന്നെ യഥാര്‍ത്ഥ നളന്റെ കാട്ടിക്കൊടുക്കുകയും ആണ് ചെയ്യുന്നത്. (അപ്രകാരം ദേവന്മാര്‍ക്ക് “സ്ത്രീഭ്രാന്തന്മാരായി സ്വയംവരത്തിനു പോയി” എന്ന ദുഷ്പേരും നീങ്ങുന്നു. )

ശരണം ദേവേശ്വര ഭവദീയ ചരണയുഗളം മേ

സ്വയംവര രംഗമായിരുന്നു അടുത്തത്. ഇന്ദ്രാദികള്‍,നളന്‍,ദമയന്തി, സരസ്വതി എന്നീ വേഷങ്ങളാണ് ഈ രംഗത്ത്. സരസ്വതിയായി ശ്രീ മാര്‍ഗി സുകുമാരന്‍ രംഗത്തെത്തി.തോടി രാഗത്തിലുള്ള “ബാലേ സല്‍ഗുണലോലേ” എന്ന പദത്തിന്റെ സിംഹഭാഗവും ഉപേക്ഷിച്ചാണ് പാടിയത്.

പ്രാലേയരുചിമുഖി ദമയന്തി
മാലകൊണ്ടൊരുവനെ വരിച്ചീടു നീ
സമസ്തജനകൃതയശസ്തവം

തുടര്‍ന്ന് സ്വയംവരത്തിനായി വരണമാല്യവുമായി നീങ്ങിയ ദമയന്തി അഞ്ചു നളന്മാരെ കണ്ട് വിഷണ്ണയായി പ്രാര്‍ത്ഥിക്കുന്നു.. ആത്മഗതം ചെയ്യുന്നു.

“ഹരിത്പ്രഭുക്കളെയൊരിക്കലും അസത്:-
കരിച്ചതില്ലഹം കിനാവിലും”
എന്ന പദത്തിലൂടെ, ദേവന്മാരെ ഒരിക്കലും നിന്ദിച്ചിട്ടില്ലാത്ത തന്നെ ചതിയ്ക്കാനിവര്‍ക്ക് തോന്നുവാനെന്തേ കാരണം എന്ന് ദമയന്തി ശങ്കിയ്ക്കുന്നു.ചെറുപ്പത്തിലേ തന്നെ ഭര്‍ത്താവായി നളനെ മനസ്സാ വരിച്ചത് സത്യമാണെങ്കില്‍ നളന്റെ തിരിച്ചറിയാനിടവരുത്തുക എന്ന് ദേവന്മാരോട് മനസ്സലിഞ്ഞ് പ്രാര്‍ത്ഥിയ്ക്കുന്നു ദമയന്തി.ശ്രീ വിജയകുമാറിന്റെ ദമയന്തി ആത്മാര്‍ത്ഥമായിത്തന്നെ ഈ ഭാഗം നടിച്ചു.തുടര്‍ന്ന് ദേവാനുഗ്രഹത്താല്‍ നളനാരെന്ന് തിരിച്ചറിഞ്ഞ് ദമയന്തി നളന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തുന്നു. ദേവന്മാര്‍ അനുഗ്രഹങ്ങ‌ള്‍ കൊടുക്കുകയും ചെയ്യുന്നു നളന്.

തദനു നളഗളാന്തേ ബാലയാ ന്യാസി മാലാ

അനല്പം വാമസ്തു ഭവ്യം മമ പ്രസാദേന

സരസ്വതിയുടെ
“കനക്കുമര്‍ത്ഥവും സുധകണക്കേ പദനിരയും
അനര്‍ഗ്ഗളം യമകവും, അനുപ്രാസമുപമാദി
ഇണക്കം കലര്‍ന്നു രമ്യം ജനിക്കും നല്‍ സാരസ്വതം
നിനക്കും നിന്‍ ദയിതയ്ക്കും നിനയ്ക്കുന്നവര്‍ക്കും നിന്നെ” എന്ന അനുഗ്രഹ പദത്തോടെ കഥ അവസാനിച്ചു. മാര്‍ഗി സുകുമാരന്റെ സരസ്വതി വേഷം കൊണ്ടും നാട്യം കൊണ്ടും നന്നായിരുന്നു.
കനക്കുമര്‍ത്ഥവും സുധകണക്കേ പദനിരയും

ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും, ശ്രീ കലാമണ്ഡലം വിനോദും ചേര്‍ന്നായിരുന്നു ആലാപനം. പദങ്ങള്‍ ഹൃദിസ്ഥമല്ലാത്തതിന്റെ രസക്കേടുകളൊക്കെ ആലാപനത്തില്‍ ഉണ്ടായിരുന്നെങ്കിലും പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയുടെ പതിവുള്ള ആത്മാര്‍ത്ഥത പ്രകടമായിരുന്നു. ഹരി (കളിയരങ്ങ്) സൂചിപ്പിച്ചതുപോലെ, ഉത്തരഭാഗവും ഇപ്പോള്‍ പലയിടത്തും അവതരിപ്പിക്കപ്പെടുന്നതിനാല്‍ ഈ ഭാഗത്തെ പദങ്ങള്‍ ഹൃദിസ്ഥമാക്കി പാടിയാല്‍ അത് കളി മികച്ചതാക്കും എന്ന് സംശയമേതുമില്ല. മാര്‍ഗ്ഗി വേണുഗോപാലിന്റെ ചെണ്ടയും മാര്‍ഗി രത്നാകരന്റെ മദ്ദളവും തരത്തിനൊത്തതായിരുന്നു എന്നു പറയാം. ആര്‍.എല്‍.വി. സോമദാസിന്റെ ചുട്ടി വളരെ നന്നായി.

മാര്‍ഗ്ഗി വിജയകുമറിന്റെ ദമയന്തിയൊഴിച്ചാല്‍ ഏറെയൊന്നും ഓര്‍ക്കാനില്ലാത്ത ഒരു കാഴ്ചാനുഭവവുമായിട്ടായിരിയ്ക്കണം പ്രേക്ഷകര്‍ കളി കഴിഞ്ഞിറങ്ങിയത്.

ശ്രീ. ഹരിയുടെ ആസ്വാദനക്കുറിപ്പ് ഇവിടെ വായിയ്ക്കാം.