Wednesday, October 20, 2010

പാചകം - ഗോതമ്പുണ്ട

ഗോതമ്പുണ്ട എന്നു കേള്‍ക്കുമ്പോ‌ള്‍ത്തന്നെ മ‌റ്റു രാജ്യക്കാര്‍ക്കില്ലാത്ത എന്തിന് മറ്റു സംസ്ഥാ‌ന‌ക്കാര്‍ക്കു തന്നെയില്ലാത്ത ഒ‌രു കുളിര്.....ഒരിത് മ‌ല‌യാളിക‌ള്‍ക്കുണ്ട്. ഇതൊരുതരം ഗൃഹാതുര‌ത്വമുണ‌ര്‍‌ത്തുന്ന മാന്ത്രികപദം കൂടിയാണ് മ‌‌ല‌യാളിക്ക്. 'ഗോതമ്പുണ്ട' എന്നു കേള്‍ക്കുമ്പോ‌ള്‍ അനുബ‌ന്ധമായി കുറെ കമ്പിയഴിക‌ളും, ഒരു പായും തല‌യിണ‌യും, ഒരു കൊമ്പന്‍ മീശയും, കാക്കി ട്രൗസറു‌ം ഒക്കെ ശരാശരി മ‌ല‌യാളിയുടെ മ‌ന‌സ്സിലേക്ക് മ‌ണികിലുക്കിക്കൊണ്ട് ഓടിയെത്തുന്നു. അങ്ങിനെയുള്ള ഒരുദാത്ത വിഭവത്തിന്റെ പാ‌ചകമാണ് ഈ ല‌ക്കത്തില്‍ ഞാന്‍ ഉദ്ദേശിക്കുന്നത്. ഈയ്യിടെയായി, പാചകവിദ‌ഗ്ധ‌ര്‍ എന്തു പാചകം ചെയ്താലും ആളുക‌ള്‍ ഓടിയെത്തി ആദ്യം ചോദിക്കുന്നത്
'ഗോതമ്പുണ്ടയാണോ ഇത്' '
ഗോതമ്പുണ്ട എങ്ങിനെയുണ്ടാ‌ക്കും'
'ഗോതമ്പുണ്ടക്ക് എത്ര കി‌ലോ അരി വേണ‌ം' '
ഗോതമ്പുണ്ട സ്ക്വയറു പോലാണോ ഇരിക്കുന്നത്?'
എന്നിങ്ങ‌നെയൊക്കെയാണ്.
ഇത്രയും പാര‌മ്പര്യമുള്ള ഈ വിശിഷ്ടഭക്ഷണപദാര്‍ത്ഥത്തെ കിടയറ്റ പാചകവിദഗ്ദ്ധ‌ര്‍ പോലും അവഗണിക്കുന്ന‌തില്‍ മ‌ന‌ം നൊ‌ന്തിട്ടുകൂടിയാണ് ഇത്തരം ഒരു പാചകവിധി തയ്യാറാക്കാം എന്ന ചിന്തക്കു പിന്നില്‍.
ത‌യ്യാറെടുപ്പ്
ത‌യ്യാറെടുപ്പ് എന്ന് ‌കേള്‍ക്കുമ്പോ‌ള്‍ എല്ലാ പാചകവിധിക‌ളേയും പോലെ ചേരുവക‌ള്‍ ചേര്‍ക്കുന്ന വിധം അല്ലെങ്കില്‍ ഉപയോഗിക്കേണ്ട പാത്രങ്ങ‌ള്‍ മുതലായവയാകും മാന്യ‌വായന‌ക്കാരന്റെ മ‌ന‌സ്സിലേക്കോടിയെത്തുക. തെറ്റി. ഗോതമ്പുണ്ടയുടെ പാചകവിധിയില്‍ പാചകാന‌ന്തരം ഭക്ഷിക്കുന്നവന്‍ ശാരീരികമായും മാന‌സികമായും എങ്ങിനെ തയ്യാറെടുക്കണ‌ം എന്നുകൂടി പറയേണ്ടതുണ്ട്. നിരന്ത‌രമായ സാധന‌യാണ് ഗോതമ്പുണ്ടയുടെ പാചകാന‌ന്തര ഉപഭോഗത്തിന്റെ കാതല്‍.
ഗോതമ്പുണ്ട ഭക്ഷിക്കുവാന്‍ തയാറുള്ളയാ‌‌ള്‍ അല്ലെങ്കില്‍ അവ‌‌ള്‍ താഴെപ്പറയുന്നവ(ഏതെങ്കിലും ഒന്ന്) ദിവസേന കുറഞ്ഞത് പത്തെണ്ണമെങ്കിലും രണ്ടു ദിവസമെങ്കിലും മേടിച്ചിരിക്കണ‌ം

1. കുമ്പസാരക്കുത്ത് (കുത്ത് കൊള്ളേണ്ട വിധം - കുത്ത് കൊള്ളേണ്ട‌യാ‌ള്‍ പേന താഴെപ്പോയാല്‍ എടുക്കാന്‍ കുനിയുന്ന നില‌യില്‍ കുനിഞ്ഞ് നില്‍ക്കുക. കുത്ത് കൊടുക്കേണ്ടയാ‌ള്‍ കൈ ന‌ന്നായി മ‌ടക്കി കൈമുട്ടുകൊണ്ട് കുനിഞ്ഞു നില്‍ക്കുന്നവന്റെ മുതുകത്ത് 'സുഷുംന'ഉടെ മ‌ദ്ധ്യഭാഗത്തായി ആഞ്ഞിടിച്ചുകുത്തുക. 'ഊയ്യന്റമ്മച്ചിയേ','ഹെന്റമ്മോ','അയ്യാ....' എന്നിങ്ങനെയുള്ള ആര്‍ത്ത‌നാദങ്ങ‌‌ള്‍ കേട്ടാല്‍ പ്രയോഗം ല‌ക്ഷ്യത്തിലെത്തി എന്നു കരുതാം.)

2. മുട്ടുകാലുകേറ്റല്‍ - ഗോതമ്പുണ്ട തിന്നാന്‍ നോയമ്പെടുത്തിരിക്കുന്ന ആ‌ള്‍/അവ‌ള്‍ ഭക്ത‌ഹനുമാന്‍ ശ്രീരാമന്റെയ‌രികില്‍ നില്‍ക്കുന്ന നില‌യില്‍ നില്‍ക്കുക. തൊഴുക എന്നത് തിക‌ച്ചും വ്യ‌ക്തിപരം മാത്രം. മുട്ടുകാല് കേറ്റേണ്ടയാ‌ള്‍ ഗോതമ്പുണ്ടാര്‍ത്ഥിയുടെ ഇരു ചുമ‌ലിലും പിടിച്ച് സ്വന്തം വ‌ലത്തേക്കാല്‍ മ‌ടക്കി മുട്ടുകാല്‍ അടിവയര് ല‌ക്ഷ്യമാക്കി ആഞ്ഞ് കേറ്റുക. മുന്‍ ന‌മ്പറീല്‍ സൂചിപ്പിച്ച ആര്‍ത്തനാദ‌ങ്ങ‌ള്‍ ഇവിടെയും കേള്‍ക്കുന്നത് കേറ്റ് ഏറ്റു എന്നതറിയാന്‍ എന്തുകൊണ്ടും അഭില‌ഷണീയമാണ്. മുട്ടുകാല്‍ അടിവയറോ, ദിവ്യസ്ഥാമോ ല‌ക്ഷ്യമാക്കി ആഞ്ഞ് കേറ്റുക. മുന്‍ ന‌മ്പറീല്‍ സൂചിപ്പിച്ച ആര്‍ത്തനാദ‌ം ആര്‍ത്തിയോട് ആനുപാതികമായിരിക്കും എന്ന് ആനുഷംഗികമായി സൂചിപ്പിച്ചുകൊള്ളട്ടേ.

ഇനി മേല്പ്പറഞ്ഞ അനുഷ്ടാന കല‌ക‌ള്‍ അഭ്യസിക്കുമ്പോ‌ള്‍ ആര്‍ ആരെ കുമ്പസാരക്കുത്ത് കുത്തണ‌ം ആര് ആരെ മുട്ടുകാലുകേറ്റണം എന്നൊക്കെയുള്ള ചോദ്യങ്ങ‌ള്‍ ന്യായമായും വരാവുന്നതാണ്. പ്രത്യേകിച്ച് ഗോതമ്പുണ്ട കിട്ടാന്‍ ജയിലില്‍ പോകണമെന്നിരിക്കെ, അതിന് സാഹചര്യമില്ലാത്ത സാധുജനങ്ങ‌ള്‍ക്ക് അതിനോടുണ്ടാവുന്ന അദമ്യമായ കൊതിയും എന്നാല്‍ അതിന‌നുഷ്ഠിക്കേണ്ടുന്ന വ്യവസ്ഥക‌ളും തമ്മില്‍ വടം‌വലി ഉണ്ടാവുക സ്വാഭാ‌വികം. അതുകൊണ്ട് ഭാര്യക്ക് ഭ‌ര്‍ത്താവിനേയോ ഭ‌ര്‍ത്താവിന് ഭാര്യയേയ്യോ കു‌മ്പസാര‌ക്കുത്ത് കുത്താ‌വുന്നതാകുന്നു.

"ഭാഗ്യലക്ഷ്മിച്ചേച്ചി വരുന്നത് അവസ‌രാംബാ‌ള്‍ തയ്യാറടുപ്പിലേക്ക് ക‌യറുമ്പോഴാണ്" (Luck is what happens when opportunity meets preparation)
എന്ന ആപ്തവാക്യത്തില്‍ ഉറച്ചുവിശ്വസിക്കുന്ന ഭാര്യാഭ‌ര്‍ത്താക്കന്മാര്‍ അങ്ങോട്ടുമിങ്ങോട്ടും ഏറ്റുമുട്ടാന്‍ കിട്ടുന്ന ഓരോ അവസരവും പാഴാക്കാതെ മേല്പ്പറഞ്ഞ വിധിയാം വണ്ണം കുമ്പസാരക്കുത്തും മുട്ടുകാലുകേറ്റലും കഴിച്ചുകൂട്ടേണ്ടതാകുന്നു. ഇത്രയൊക്കെയായാല്‍ ‍.... അഭിന‌ന്ദന‌ങ്ങ‌ള്‍! നിങ്ങ‌ള്‍ ഗോതമ്പുണ്ട തിന്നാന്‍ എന്തുകൊണ്ടും യോഗ്യ/യോഗ്യന്‍ ആയിരിക്കുന്നു.

ഇനി വേണ്ടത് കത്തിക്കാളുന്ന വിശപ്പാകുന്നു. മൂന്നുനേരം ഉരുട്ടിവിഴുങ്ങി ശീലിച്ച അഹങ്കാരിക‌ള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ഈ വിശിഷ്ഠഭോജ്യം. മുഴുപ്പട്ടിണി അല്ലെങ്കില്‍ അരപ്പട്ടിണി അഭികാമ്യം.

ചേരുവക‌ള്‍

1.ഗോതമ്പുപൊടി
2.ഉപ്പ്
3.ശ‌ര്‍ക്കര
4.തേങ്ങാ

മൂന്നാമ‌ത്തേയും നാലാമ‌ത്തേയും ചേരുവക‌ള്‍ വശത്തേക്ക് നീക്കിവെക്കുക. അവയുടെ യാതൊരാവശ്യവും ഇല്ല. പിന്നേ... കൂമ്പിനും കുഞ്ചിക്കും ഇടീം കൊണ്ട് പട്ടിണീം കെടന്ന് പര‌വശനായിരിക്കുന്നവ‌ര്‍ക്ക് മ‌ധുരവും തേങ്ങയും ഇല്ലാഞ്ഞിട്ടല്ലേ! പ്രമേഹത്തിന്റേയും കൊള‌സ്ട്രോളിനേയും അസുഖം വരാന്‍ പാടില്ല. ഗോതമ്പുപൊടിയും പാക‌ത്തിന് ഉപ്പും ചേറ്ത്ത് കുഴക്കുക. ഒരു ക്രിക്ക‌റ്റ് പന്തിന്റെ വലിപ്പത്തില്‍ ഉരുട്ടിയെടു‌ക്കാവുന്ന പരുവത്തില്‍. ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാളും ഒര‌ല്പം അയഞ്ഞ പരുവത്തില്‍. ഒന്നുകില്‍ ഈ ഗോതമ്പുപന്തുക‌ള്‍ എ‌ല്ലാം ഒരു വലിയ ഇഡ്ഡലിക്കുട്ടകത്തില്‍ വെച്ച് ആവികേറ്റി വേവിച്ചെടു‌ക്കുക. അല്ലെങ്കില്‍ ഒരു വലിയ ചീന‌ച്ചട്ടിയില്‍ എണ്ണ തിളപ്പി‌ച്ച് ഗോതമ്പു പന്തുക‌ള്‍ അതിലേക്കെറിയുക. (ബ്ലും ബ്ലും എന്ന് ഒച്ച കേട്ടാ‌ല്‍ എണ്ണയില്‍ വീണു എന്നു കരുതാം). അങ്ങിനെ അത്യന്തം രസനിഷദ്യയായ ഗോതമ്പുണ്ട റെഡി. കഴിക്കുകയേ വേണ്ടൂ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങ‌ള്‍
1. കഴി‌ക്കാനായെടുക്കുമ്പോഴോ അല്ലെങ്കില്‍ കഴിച്ചുകൊണ്ടിരിക്കുമ്പോഴോ ഗോതമ്പുണ്ട കാലിലോ മ‌റ്റെവിടെയെ‌ങ്കിലുമോ വീഴാതെ നോക്കണ‌ം. അങ്ങിനെ പറ്റിയാല്‍ ചതവ്, ഉളുക്ക്, നീര്‍‌വീഴ്ച മുതലായവ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.
2. ഗ്രൂപ്പായി കഴിച്ചുകൊണ്ടിരിക്കുന്നവ‌ര്‍ (ഗോതമ്പുണ്ട പന്തിഭോജന‌ം) ഹെല്‍മെറ്റ് (ഐ.എസ്.ഐ മാര്‍ക്കുള്ളത്) നിര്‍ബ്ബന്ധമായും ധരിച്ചിരിക്കണ‌ം. കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ദേഷ്യം വന്നാല്‍ അങ്ങോട്ടുമിങ്ങോട്ടും എറിയാന്‍ ഗോതമ്പുണ്ട ഉപയോഗിച്ചേക്കാം എന്നു‌ള്ളതിനാലാണ് ഇത്.
3. വെപ്പുപല്ല് ഉള്ള ഭക്തജന‌ങ്ങ‌ള്‍ ഗോതമ്പുണ്ടയിലേക്ക് ദംഷ്ടക‌ള്‍ ആഴ്ത്തുന്നത് സൂക്ഷി‌ച്ചു വേണ‌ം. കടിച്ച കടി വിടാതെ (വിട്ടാല്‍ ഗോതമ്പുണ്ടയില്‍ ഉണ്ടായ വിള്ളലില്‍ കുടുങ്ങി ദന്തങ്ങ‌ള്‍ പൊടിഞ്ഞുപോവാന്‍ സാദ്ധ്യതയുണ്ട്) പോരാടുവാന്‍ ഭക്തഭടന്മാ‌ര്‍ ശ്രദ്ധിക്കണ‌ം.

(C) ഈ പാചക‌വിധി കേര‌ളാ സംസ്ഥാന സ‌ര്‍ക്കാരിന് മാത്രം ഉടമ‌സ്ഥാവകാശമുള്ളതാകുന്നു. ഇത് കോപ്പിയടിക്കുകയോ മ‌റ്റു രൂപത്തില്‍ പ്രസിദ്ധീകരികുകയോ ചെയ്യുന്നത് ബൗദ്ധിക സ്വത്തവകാശത്തിന്മേലുള്ള കടന്നു കയറ്റമായി കണ‌ക്കാക്കപ്പെടും. വ്യക്തിക‌ള്‍ക്കോ ഇതര‌രാജ്യ ഗവ‌ണ്മെന്റുക‌ള്‍ക്കോ യാതൊരുകാരണ‌വശാലും ഈ പാചക‌വിധി പക‌ര്ന്നുകൊടുത്തുകൂടാ. അഥവാ അങ്ങിനെ ആര്‍ക്കെങ്കിലും കിട്ടിയാല്‍ത്തന്നെ അതുടന്‍ ന‌ശിപ്പിച്ചു ക‌ള‌യേണ്ടതാകുന്നു. എത്രയോ വ്യാഴവട്ടങ്ങ‌ളായി സ‌ംസ്ഥാന ജയില്‍ വകുപ്പ് അതീവശ്രദ്ധയോടെ രൂപക‌ല്പ്പന ചെയ്തെടുത്ത ഈ അമൂല്യ ഭോജ്യവിഭവം, കണ്ട സായിപ്പിനൊന്നും പേറ്റന്റെടുക്കാനുള്ളതല്ല.

വാല്‍ക്കഷണ‌ം : ഒ‌രു ചേ‌ഞ്ചിന് മൂന്നാമ‌ത്തേയും നാലാമ‌‌ത്തേയും ചേരുവ‌ക‌ള്‍ ചേര്‍ത്ത് കുഴച്ച് മാവുണ്ടാക്കാവുന്നതാണ്.

ജയ് ഗോതമ്പുണ്ട!
================
ഡിസ്ക്ലൈമ‌ര്‍
ഈ പാച‌കക്കുറിപ്പില്‍ പറയുന്നതു പോലെ പ്രവ‌ര്‍ത്തിക്കുകയും പാചകം ചെയ്യുന്നതും കൊണ്ടുണ്ടാവുന്ന പരിണ‌തഫല‌ങ്ങ‌ള്‍‌ക്കും പ്രചോദന‌ങ്ങ‌ള്‍ക്കും ഉത്സാഹക്കമ്മ‌റ്റിക‌ള്‍ക്കും ഇതിന്റെ ലേഖക‌ന്‍ ഒരു കാര‌ണ‌വശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ഈ ലേഖക‌ന്‍ എല്ലാ വിധ പീഢന‌ങ്ങ‌ള്‍‌ക്കും എതിരാ‌ണെന്നും ഏത് തരത്തിലുള്ള പീഢന‌ങ്ങ‌‌ളേയും നിയമ‌ത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് ശക്തമായി എതിര്‍ക്കുന്നവനാണെന്നും ഇതിനാല്‍ സമ‌ര്‍ത്ഥിക്കുന്നു. ഈ പാച‌കക്കുറി‌പ്പ് ആക്ഷേപഹാസ്യത്തിന്റെ ഗണ‌ത്തില്‍ മാത്രം പെടുത്തേണ്ട‌തും ആകുന്നു.
====================

Monday, September 13, 2010

എ‌ല്‍സ‌മ്മ എന്ന ആണ്‍കുട്ടി.

എന്റീശ്വരാ! ദേ പിന്നേം ലാ കഥ! ഹതേന്ന്.

അമ്മയും മൂന്നു സ‌ഹോദരങ്ങ‌ളുമടങ്ങുന്ന കുടുംബത്തെ താങ്ങിനിര്‍ത്താനും സ‌ഹോദരങ്ങ‌‌ളെ പഠിപ്പിക്കാനും വേണ്ടി പഠന‌ം നിര്‍ത്തി 'ത്യാ‌ഗി'യാ‌യി ജീവിക്കുന്ന ഒരു മൂത്ത സ‌ഹോദ‌രി (ഇതിനു മുന്‍പ് സ‌ഹോദരനായിരുന്നു കൂടുതല്‍. അപ്പോ കഥ മ‌ന‌സ്സിലാക്കാന്‍ വേണ്ടി ഈ കഥാപാത്രത്തിനെ എല്‍സപ്പന്‍ എന്നു വിളിച്ചാലും ഒരു കുഴപ്പവും ഇല്ല) ‌ഗ്രാമ‌ത്തിലാണ് കഥ. അവിടെ ഫു‌ള്‍ കണ്ട്രോ‌ള്‍ ഈ മൂത്ത സ‌ഹോദ‌രി‌ക്കാണെന്ന് പറയേണ്ടതില്ലല്ലോ. ടിയാ‌ളുടെ ജോലി പത്രം ഏജ‌ന്റ്. പക്ഷേ അഴിമ‌തിക്കാര‌നായ പഞ്ചായത്ത് മെംബ‌ര്‍‌ക്കും വ്യാജവാറ്റ്/ക‌ള്ളു ഷാപ്പുടമ‌ക്കും എല്ലാം നായികയെ ഭയങ്കര പേടി. നായിക‌യെ മ‌റ്റൊരു ഗ്രാ‌മീണനാ‌യ പാല്‍കച്ച‌വടക്കാരന്‍ പ്രണ‌യിക്കുകയും ചെയ്യുന്നു. പക്ഷേ അതു പ്രക‌ടിപ്പിക്കാന്‍ അയാ‌ള്‍ക്ക് പറ്റുന്നില്ല. അയാ‌ള്‍ വീണ്ടും ശ്രമിക്കുന്നു. ശ്രമ‌ം, പരാജയം, ശ്രമ‌ം, പരാജയം ഇത് മാറി മാറിക്കാണിക്കുന്നു. ഇതിനിടെ അഭ്യസ്തവിദ്യ‌രും, പരിഷ്കാരിക‌‌ളും, ക്രൂര‌ന്മാരുമായ കുറേ പണ‌ക്കാര്‍ ഗ്രാമ‌ത്തിലെത്തി അവിടെ കുഴപ്പമുണ്ടാ‌ക്കാന്‍ ശ്രമിക്കുന്നു. പക്ഷേ നായികയുടേയും നായകന്റേയ്യും സ‌മ‌യോചിതമായ ഇടപെടല്‍ മൂല‌ം എല്ലാത്തിനേയും ശാസിച്ചും തലോടിയും ഒക്കെ അങ്ങ് തിരിച്ച് പറഞ്ഞ് വിടുന് ഒടുക്കം, അവസാനം. ലാ‌സ്റ്റ് ഒണ്ടല്ലോ.. നായി‌കക്കും നാ‌യക‌നും ക‌ല്യാ‌ണ‌ം! ഹോ!

ഇതെത്രാമ‌ത്തെ തവണ‌യാണ് ഈ കഥ മ‌നുഷ്യന്റെ ക്ഷമ പരീക്ഷിക്കാന്‍ ഇവരൊക്കെ പേരും മാറ്റി മിക്സ് ചെയ്ത് ഇറക്കുന്നത്. ടെലിവിഷ‌ന്‍ ചാന‌ലില്‍ അവതാരിക പറയുന്നു. "ബയ‌ങ്ക്ര ഡിഫ്റേന്റ് ആയ ഒരു ഗദയുമായാണ് ലാല്‍ ജോസ് ഇത്തവണയും വന്നിരിക്കുന്നത്" എന്ന്. ശരിക്കും ഈ സിനിമ, പ്രേക്ഷക‌ര്‍ക്ക് ലാല്‍ ജോ‌സിന്റെ വക ഇതൊരു "ഗദാഘാതം "തന്നെയാണെന്ന് പറയാം.

നായികയായ 'എല്‍സ്സമ്മ'യായി ആന്‍ അഗസ്റ്റിന്‍ പുതുമുഖത്തിന്റെ കമ്പങ്ങ‌ളൊന്നുമില്ലാതെ തന്മ‌യത്തോടെ ന‌ന്നായി അഭിന‌യിച്ചിരിക്കുന്നു. കുഞ്ചാക്കോ ബോബന്‍ മ‌ല‌യാളസിനിമ‌യിലെ ഇ‌രുത്തം വന്ന ന‌ടനായി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ 'പാലുണ്ണീ' ആയുള്ള പ്രകടന‌ം. ഇന്ദ്രജിത്തിന്റെ 'എബിമോനും' ജഗതിയുടെ 'മെമ്പ‌ര്‍ ര‌മ‌ണ‌നും' വിജയരാഘവന്റെ 'കരിപ്പ‌ള്ളി സുഗുണ‌നും' ഒക്കെ അഭിന‌യത്തില്‍ മി‌ക‌ച്ചു നിന്നു. ഒരു കുഴപ്പം എന്താണെന്നു വെച്ചാല്‍ ഈ കഥാപാത്രങ്ങ‌‌ളെയൊക്കെ നാം ഒരു നൂറു തവണ കണ്ടു കാണും. ‌സംഭാഷണ‌വും, ഭാവഹാവാദിക‌ളും എല്ലാം ആവ‌‌ര്‍ത്തന‌ വിരസങ്ങ‌ളാണ്. സുരാജ് വെഞ്ഞാറമൂട് എന്ന ന‌ടന്‍ എങ്ങിനെ സ്റ്റീരിയോടൈപ് ആകുന്നു എന്നതിന് ഈ ചിത്രത്തിലെ 'മണ‌വാള‌ന്‍ ബ്രോക്ക‌ര്‍' കണ്ടാല്‍ മ‌തി. '‌മിമിക്രി' യുടെ അതിപ്രസര‌ം ഈ സിനിമ‌യില്‍ ഉണ്ട് എന്നത് വ്യക്തം.

വിജയ് ഉല‌ഗനാഥിന്റെ ക്യാമ‌റ മി‌ക ച്ച നില‌വാരമാണ് പുല‌ര്‍ത്തിയത്. കഷ്ടപ്പെട്ട് ജീവിക്കുന്ന എല്‍സ്സമ്മ വ‌ര്‍ണ്ണാഭമായ ചുരീദാറുക‌ള്‍ മാറി മാറി ഉപയോഗിക്കുന്നത്, ഷീ‌ല/ശാരദ/സീമ മാരുടെ കാല‌ത്തെ ഓര്‍മ്മക‌ള്‍ ഉണ‌ര്‍ത്തി (വസ്ത്രാലങ്കാരവും തഥൈവ). ഇടക്ക് ഇടാന്‍ തുണിയില്ലാത്ത എല്‍സമ്മ ഷ‌‌ര്‍‌ട്ടും ലുങ്കിയും ധരിക്കുന്നുണ്ട് കേട്ടോ. "ആണ്‍കുട്ടി" എന്നൊകെ പേരിട്ടുപോയില്ലേ പടത്തിന്?

സംഗീതവും ഗാന‌വും ഒരു വകയാണ്. റ‌ഫീക് അഹമ്മദാണ് ഗാ‌ന രചന. രാജാമണിയുടെ സംഗീതം. പശ്ചാത്തല‌സംഗീതവും കണ്ടക്റ്റിംഗും തന്നെയാണ് തനിക്ക് ഏറ്റവും അനുയോജ്യമായ മേഖല എന്ന് ശ്രീ.രാജാമണി തെളിയിച്ചു. ടൈറ്റില്‍ സോംഗ് ആയ ‘കണ്ണാരം പൊത്തി പൊത്തി ‘ മാത്രമെ അല്പമെങ്കിലും മെ‌ച്ചമുള്ളൂ. ബാക്കിയൊക്കെ മേളവാദ്യഘോഷമാണ്.

കെട്ടുറപ്പുള്ളതോ പുതുമ‌യുളതോ ആയ ഒരു കഥയോ തിര‌ക്കഥയോ ഇല്ലാതെയാണ് ഈ സിനിമ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഏറെ ദയനീ‌യം. ഹാസ്യവും ദ്വയാര്‍ത്ഥങ്ങ‌ളും സ‌ംഭാഷണ‌ങ്ങ‌ളില്‍ കുത്തി നിറച്ച പ്രഗല്‍ഭരായായ കലാകാര‌ന്മാ‌‌രെക്കൊണ്ട് പറയിച്ച് ലാല്‍‌ജോസ് അവകാശപ്പെടുന്നു "ഇതൊരു പു‌തിയ വേറിട്ട ചിത്രമാണെന്ന്". ന‌ടീന‌ടന്മാരുടെ ഉജ്ജ്വപ്രകടന‌ം കൊണ്ട് മാത്രം ജന‌ം അ‌ല്പനേരമിരുന്നു ചിരിക്കും. ഇട‌ക്കിടെ ഇളിയുകയും അവസാനം ഇളീഭ്യരാ‌വുകയും ചെയ്യും. കഥയിലെ ലോജിക്കില്ലായ്മ കനത്ത പോരായ്മ‌യാണ് ഇതിന്റെ. ശ്രീ ലാല്‍ ജോസിന്റെ കഴിവിനൊത്ത പ്രകടന‌മേയല്ല ഇത് എന്ന് നിസ്സംശയം പറയാം.

ബോട്ടം ലൈന്‍ : ചിത്രം , കൊടുക്കുന്ന കാശിന് മുതല‌ല്ല. പോയിക്കണ്ട് "കാശുപോയേ" എന്ന് പറ‌ഞ്ഞിട്ട് സങ്കടപ്പെടൂ.

വാല്‍ക്കഷണ‌ം: ഇത് ഇതെ‌ഴുതിയ ആളിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഈ സിനിമ കണ്ട മ‌റ്റാളുക‌ള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം.’ ഇത് ന‌ല്ലതാ'ണ് ‘ എന്ന അ‌ഭിപ്രായം , സമീപകാല‌ത്ത് ഇറങ്ങുന്ന ഗുണ‌നിലവാരം കുറഞ്ഞ സിനിമ‌ക‌ള്‍ കണ്ടതുകൊണ്ടും അതില്‍ നിന്നുണ്ടായ താരതമ്യം കൊണ്ടും ആവാമെന്നത് കേവല‌ം യാദൃശ്ചികവും അല്ല.

Friday, September 10, 2010

പ്രാഞ്ചിയേട്ട‌ന്‍ ആ‌ന്‍ഡ് ദ സെയിന്റ് (ആസ്വാദന‌ം)


ശ്രീ .രഞ്ജിത് കഥയും തിര‌ക്കഥയും സംഭാഷണ‌ങ്ങ‌ളുമെഴുതി സം‌വിധാന‌ം ചെയ്ത "‍ പ്രാഞ്ചിയേട്ട‌ന്‍ ആ‌ന്‍ഡ് ദ സെയിന്റ്",‍ പ്രാഞ്ചിയേട്ടന്‍ എന്ന ചിറമേല്‍ ഈനാശു ഫ്രാന്‍സി‌സിന്റെ കഥ പറയു‌ന്നു. മ‌മ്മൂട്ടി കേന്ദ്രകഥാപാത്ര‌മായ പ്രാ‌ഞ്ചിയേട്ടനെ അവതരിപ്പിക്കു‌ന്നു. വാസുമേനോനായി ഇന്നസെന്റും പദ്മ‌ശ്രീയായി പ്രിയാമ‌ണിയും ഡോ.ഓമ‌ന‌യായി ഖുശ്ബുവും ഡോ ജോസ് ആയി സിദ്ദിഖും ഫ്രാന്‍സിസ് പുണ്യാള‌നായി ജെസ്സെ ഫോക്സ് അല്ലനും പോ‌ളിയായി മാസ്റ്റ‌‌ര്‍ ഗണ‌പതിയും സുപ്രനായി ടിനി ടോമും വേഷമിടുന്നു.

തന്റെ ജീവിതത്തിലെ ഒരു പ്രധാന‌പ്പെട്ട തീരുമാന‌മെടുക്കാന്‍ ഫ്രാന്‍സിസ് പുണ്യാള‌‌ന്റെ പ‌ള്ളിയിലെത്തുന്ന പ്രാഞ്ചിക്ക് ഫ്രാന്‍സിസ് പുണ്യാള‌‌ന്‍ പ്രത്യക്ഷനാവു‌ന്നതായും അ‌ദ്ദേഹവുമായി സ‌ം‌വദിക്കുന്നതായും ഉള്ള ഒരു തോന്ന‌ല്‍ ഉണ്ടാവുകയും ആ സ്വപ്ന‌സ‌ം‌‌വാദ‌‌ത്തിലൂടെ കഥ പറഞ്ഞു പോവുന്ന രീതിയുമാണ് രഞ്ജിത് ഈ സിനിമ‌യില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫ്ലാഷ്ബാക് പുതിയ അവതരണരീതിയല്ലെങ്കില്‍ കൂടി കഥയുടെ രസച്ചരട് പൊട്ടാതെ വ‌ര്‍ത്തമാന‌കാല‌ത്തില്‍ത്തന്നെ കഥയെ പിടിച്ചുനിര്‍ത്താന്‍ ഇതിനു കഴിഞ്ഞു എന്നത് രഞ്ജി‌ത്തിന്റെ മാത്രം വി‌ജയമാണ്. കെട്ടുറപ്പുള്ള തിരക്കഥയും തൃശ്ശൂര്‍ മ‌ല‌യാള‌ത്തിലെഴുതപ്പെട്ട ഡയലോഗുക‌ളും ചിത്രത്തിന് മിഴിവേകുന്നു. ആസ്വാദകന്റെ മന‌സ്സിലേക്ക് കുത്തിത്തിരുകാതെ തന്നെ ന‌ന്‍മ‌യുടെ ആത്യന്തികവിജയത്തെക്കുറിച്ചുള്ള ഒരു സന്ദേശം പകരാനും ഈ സിനിമ‌ക്ക് കഴിയുന്നു എന്നത് ആശ്വാസവുമാണ്.

പരമ്പരാഗതമായ അരിക്കച്ചവടത്തിലൂടെ ചാര്‍ത്തിക്കിട്ടിയ അരിപ്രാഞ്ചി എന്ന പേര് തന്റെ അതിരില്ലാത്ത പണ‌‌ത്തിനും പ്രാമാണികത്വത്തിനുമേല്പ്പിക്കുന്ന പരിക്ക് പ്രാഞ്ചിയെ അല‌ട്ടുന്നു. സ്ഥാനമാന‌ങ്ങ‌‌ള്‍ പണ‌ത്തിലൂടെ നേടിയെടു‌ത്താല്‍ പ്രാഞ്ചി‌യുടെ ഈ ചീത്ത‌പേര്‍ മാറ്റിയെടുക്കാം എന്ന സുഹൃത്ത് വാസുമേനോ‌ന്റെ‍ (ഇന്നസെന്റ്) ഉപദേശങ്ങ‌‌ള്‍ പിന്തുടരുന്ന പ്രാഞ്ചിക്ക് പറ്റുന്ന അബ‌ദ്ധങ്ങ‌ള്‍ ന‌ര്‍മ്മത്തിന്റെ മേമ്പൊടിയിലും ഇന്നസെന്റ്, സിദ്ദിഖ് (ഡോ ജോസ് ),ടിനി ടോം( ഡ്രൈവ‌ര്‍ സുപ്രന്‍), ടി.ജി ര‌വി (ഉതുപ്പേട്ടന്‍) എന്നീ ന‌ടന്മാരുടെ അതിമ‌നോഹരമായ അഭിന‌യചാരുതയിലൂടെ രഞ്ജിത് അവതരിപ്പിക്കുന്നു. അ‌വാര്‍ഡുക‌ളും അംഗീകാര‌ങ്ങ‌ളും രാഷ്ട്രീയ സ്വാധീനത്തിന്റേയും പണാധിപത്യ‌‌ത്തിന്റേയും പിടിയിലാണെന്നുള്ള സമീപകാല വിവാദങ്ങ‌ളെ ആക്ഷേപ‌ഹാസ്യത്തിന്റെ മിതമായ ചേരുവയിലൂടെ സ‌ം‌വി‌ധായക‌ന്‍ സമ‌ര്‍ത്ഥമായി ക‌ളിയാക്കുകയും ചെയ്യുന്നു.
പ്രാഞ്ചിക്ക് 'പ‌ദ്മ‌‌ശ്രീ' വില‌കൊടുത്തു വാങ്ങാനെത്തുന്ന ദക്ഷിണേന്ത്യന്‍ ദ‌ല്ലാളായി ശ്രീ ബാല‌ചന്ദ്രന്‍ ചുള്ളിക്കാടും ഒരു ഹ്രസ്വവേഷത്തിലെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സംഭാഷണ‌വും അഭിന‌യവും കഥാപാത്രവുമായി താദാദ്മ്യം പ്രാപിച്ചതായി തോന്നിയില്ല.

അതിസാധാരണ‌മായ ട്വിസ്റ്റുക‌ളേ ഈ സിനിമ‌യില്‍ ഉള്ളൂ. പദ്മ‌ശ്രീ (പ്രിയാമ‌ണി) എന്ന ഇന്റീരിയ‌ര്‍ ഡക്കറേറ്ററുടേ പ്രവേശം അതിലൊന്നല്ലതാനും. നായകന് ഒരു സുന്ദരിയായ നായിക വേണ‌ം എന്നതുമാത്രമായിരിക്കണ‌ം ഈ കഥാപാത്രത്തിന്റെ സൃഷ്ടിക്ക് പിന്നി‌‌ല്‍.പദ്മ‌ശ്രീ എന്ന കഥാപാത്രം ഈ കഥക്ക് ഒരു അനിവാര്യത അല്ല എന്നിരിക്കെത്തന്നെ പ്രിയാമ‌ണി അനായാസമായി ഈ കഥാപാത്രത്തെ അവതരിപ്പിച്ചു.

പോളി (മാസ്റ്റ‌ര്‍ ഗണപതി) എന്ന റിബ‌ലായ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി‌യാണ് പ്രാഞ്ചിയുടെ ജീവിതത്തെ അയാള‌റിയാതെ തന്നെ ഗുണ‌പരമായ രീതിയില്‍ മാറ്റി മ‌റിക്കുന്നത്. അതു മാത്രമാണ് അനുദ്വേഗമില്ലാതെ തന്നെ അവതരിപ്പിക്കപ്പെടുന്ന ഈ സിനിമ‌യിലെ ഏക ട്വിസ്റ്റും. ഗണപതി എന്ന ബാല‌ന്‍ വ‌ള‌രെ ന‌ന്നായിത്തന്നെ ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ടു പ്രവ‌ര്‍ത്തിച്ചു. പോളി എന്ന കഥാപാത്രത്തിന്റെ വികസന‌ത്തിന് പിന്തുണ‌യായി ജഗതി ശ്രികുമാ‌ര്‍ അവതരിപ്പിച്ച "പണ്ഡിറ്റ് ദീന‌ദയാല്‍" എന്ന ‌ഗാന്ധിയന്‍. ശ്രീ ജഗതി തന്റെ അഭിന‌‌യത്തിന്റെ പ്രാ‌ഗ‌ത്ഭ്യ‌വും പരിണ‌തപ്രഞ്ജതയും തികവോ‌‌ടെ പ്രക‌ടിപ്പിച്ചു.
ബിജുമേനോന്‍ ചെയ്ത പോളിയുടെ അച്ഛന്‍, മ‌മ്മൂട്ടിയുടെ വീട്ടുജോലിക്കാര‌ന്‍ (ക്ഷമിക്കണം. ന‌ടന്റെ പേരറിയില്ല), ശിവജിയുടെ ഹെഡ്മാഷ് എന്നിവരും ന‌ല്ല പ്രകടന‌ം കാഴ്ച വെച്ചു.

അതിഭാവുകത്വം ഒട്ടുമില്ലാത്ത ബ്ലണ്ട‌ര്‍ കോമ‌ഡി ചെയ്യാന്‍ തനിക്കുള്ള അ‌പാര‌മായ കഴിവുക‌‌ള്‍ "പ്രാഞ്ചിയേട്ടന്‍" എന്ന കഥാപാത്രത്തിന്റെ സൂക്ഷ്മഭാവ‌ങ്ങ‌ളിലൂടെ മ‌മ്മൂട്ടി എന്ന മ‌‌ഹാന‌ടന്‍ അനാവരണ‌ം ചെയ്യുന്നു. വിദ്യാഭാസമില്ലായ്മ എന്ന തന്റെ ‌കുറവ് അതുണ്ടാക്കുന്ന ആത്മ‌വിശ്വാസമില്ലായ്മ അത് പ്രാഞ്ചിയുടെ ഓരോ പ്രവ‌ര്‍ത്തിയി‌ലൂടെയും നട‌ത്തത്തിലൂടെയും നില‌ക‌ളിലൂടെയും നേര്‍ത്ത ച‌ല‌ന‌ങ്ങ‌ളിലൂടെയും ഭാവമാറ്റങ്ങ‌ളിലൂടെയും നിഷ്ക‌ള‌ങ്കമായ തൃശ്ശൂര്‍ സംഭാഷണത്തിലൂടെയും അതിമ‌നോഹരമായി അവതരിപ്പിക്കുന്നു മ‌മ്മൂട്ടി.

സിനിമോട്ടോഗ്രഫിയില്‍ കൃത‌ഹസ്തനാണ് താന്‍ എന്ന് ഊട്ടിയുറപ്പിക്കുന്നതാണ് വേണു തന്റെ ക്യാമറ‌യില്‍ ദൃശ്യവ‌ല്‍ക്കരിച്ച ഈ സിനിമ‌യിലെ സീനുക‌ള്‍.അസ്സാധ്യം എന്നു തോന്നുന്ന ക്യാമ‌റാ പൊസിഷനുക‌ള്‍ ഒന്നും ഈ സിനിമ ആവശ്യപ്പെടുന്നില്ല എങ്കിലും ഇതിനു വേണ്ടുന്ന എല്ലാം തന്റെ ക്യാമറയിലൂടെ ന‌‌ല്‍കാനായി എന്നതാണ് അദ്ദേഹത്തിന്റെ സംഭാവന.

ക്രൈസ്തവന്റെ കഥ പറയുന്ന സിനിമ എന്ന നില‌യില്‍ അതിന‌നുയോജ്യമായ പശ്ചാത്തല‌സ‌ംഗീതം ന‌‌ല്‍കുന്നതില്‍ ഔസേപ്പച്ചന്റെ പശ്ചാത്തല‌സ‌ംഗീതം വിജയിച്ചു. ഷിബു ചക്രവ‌ര്‍‌ത്തിയാണ് ഗാന‌രചന. ഔസേപ്പച്ചന്റെ സംഗീതവും. ഗാന‌ത്തിന് വലിയ പ്രസക്തിയില്ലാത്ത ഈ സിനിമ‌യില്‍ അതിനെ മുഴപ്പിച്ച് നിര്‍ത്തേണ്ടതില്ല എന്ന സ‌ം‌വിധായകന്റെ തീരു‌മാന‌ം പക്വത‌യാര്‍ന്നതാ‌യി.

ജെസ്സെ ഫോക്സ് അല്ല‌‌ന്റെ സെന്റ് ഫ്രാന്‍സിസ് പു‌ണ്യാളന്‍ തരക്ക്കേടില്ല എന്നേ പറയാവൂ. ഇരുണ്ട അ‌ള്‍ത്താര‌‌യുടെ പശ്ചാത്തല‌ത്തിലും പുണ്യാ‌ള‌ന്റെ നി‌ര്വ്വികാര‌മായ മുഖം അലോസരപ്പെടു‌ത്തി. മ‌ല‌യാളം സംഭാഷണം (ഡബ്ബിംഗ്) ന‌ര്‍മ്മം നിറഞ്ഞതായിരുന്നു താനും.

രണ്ടരമ‌ണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സിനിമ ഉല്ലാസത്തോടെ കണ്ടിരിക്കാ‌ന്‍ എന്തുകൊണ്ടും യോഗ്യ‌മാണ്. ഈ സിനിമ ന‌‌ല്‍കുന്ന നല്ല ചില സ‌ന്ദേശങ്ങ‌‌ള്‍ പ്രേക്ഷകന്റെ മ‌ന‌സ്സില്‍ തറക്കും എന്നുള്ളതിനും സംശയമില്ല. മുടക്കുന്ന പണത്തിന് മൂല്യം ന‌‌ല്‍കുന്ന ന‌ല്ല സിനിമ. പോയി കാണുക. ശേഷം സ്ക്രീനില്‍ തന്നെ കാണുക.

Wednesday, August 18, 2010

എല്ലാവ‌ര്‍ക്കും ഓണാശംസക‌ള്‍! വയ‌ര്‍ നിറയെ ഊണാശംസക‌ള്‍!

എല്ലാവ‌ര്‍ക്കും ഓണാശംസക‌ള്‍! വയ‌ര്‍ നിറയെ ഊണാശംസക‌ള്‍!

ചോറില്‍ പരിപ്പൊഴിച്ച് അതില്‍ പൂര്‍ണ്ണ‌ച‌ന്ദ്രനൊക്കും പപ്പടം സ്നേഹത്തോടെ വെച്ച് വല‌ത് കൈപ്പടം പര‌ത്തി കമ‌ഴ്ത്തിപ്പിടിച്ച് പൊടിച്ച് നെയ്യും ചേര്‍ത്ത് കുഴ്ച്ച് അടിക്കാന്‍ മ‌റക്കരുത്.

സാ‌മ്പാ‌ര്‍ എത്തിയാല്‍ ഇടതുവശത്ത് അനാഥമായിക്കിടക്കുന്ന ഒരു കൂന ചോറ് ഇല‌യുടെ ന‌ടുവിലേക്കിട്ട് അതിലൊരു കുഴി കുഴിച്ച് സാമ്പാ‌ര്‍ ഒഴിപ്പിച്ച് അതിലെ കഷണ‌ങ്ങ‌ളെ ആദ്യം ഉച്ചാടന‌ം ചെയ്ത് കുഴച്ചുരുള‌യാക്കി, അതിന്മേല്‍ അവിയലിന്റെ ഒരു പിടിയെടുത്ത് പിടിപ്പിച്ച്, അതില്‍ ഇഞ്ചിക്കറി കൊണ്ടൊരു പൊട്ട് തൊട്ട് അണ്ണാക്കിലേക്കെറിയുമ്പോ‌ള്‍ നിങ്ങ‌ള്‍ക്ക് ദിവസവും ചോറുണ്ണുന്ന ‌ഹോട്ടലിലെ ചീപ് ഫുഡ്ഡിനോട് പുച്ഛം തോന്നിയേക്കാം. തോന്നണം. അഹങ്കരിക്കണം. അതിനാണോണം. (തിരിച്ച് വന്ന് കര‌യാനും ഒരു കാരണം വേണ്ടേ)

പടവ‌ല‌ങ്ങയും, വെള്ള‌രിക്കയും, ചേന‌യും, മുരിങ്ങക്കയും ചെറുതായരഞ്ഞ തേങ്ങയില്‍ ആന‌ന്ദനൃത്തമാടു,ന്ന വെളിച്ചെണ്ണ‌യുടേ കടും വാസന മേന്‍പൊടി ചാര്‍ത്തുന്ന അവിയല്‍, ത‌ള്ളവിരലും ചൂണ്ടുവിര‌ലും ന‌‌ടുവിര‌ലും കൂട്ടി കുത്തിയെടുത്ത് നാവില്‍ വെക്കുമ്പോ‌ള്‍ നിങ്ങ‌ള്‍ ഒരു തികഞ്ഞ അഹങ്കാരിയായിരിക്കും.

ചുവക്കെ വറുത്ത് ഉടച്ചെടുത്ത് തൈര് ചേര്‍ത്തുണ്ടാക്കിയ പാവക്കാ/ വെണ്ടക്കാ കിച്ചടിക‌ളും, സ്വര്‍ണ്ണ‌നിറമുള്ള കാബേജ് തോരനും മ‌ത്തങ്ങായും കടല‌യും സ്നേഹിച്ചൊന്നായ്ക്കുഴ്ഞ്ഞ കടുക് കൊണ്ട് മേമ്പൊടിചോടിക്കിടക്കുന്ന കൂട്ടുകറിയും നിങ്ങ‌ളേക്കാത്തിരിക്കുന്നു. ഒന്നും വെറുതേ വിടരുത്.

തൊട്ട് നാവില്‍ വെച്ചാല്‍ കുണ്ഡ‌ലിനിവരെ കറന്റ‌ടിപ്പിക്കുന്ന ഉശിരുള്ള അച്ചാറുക‌ള്‍ ഹോട്ടലിലെ ആഹാര‌ം കഴിച്ച് രുചികെട്ട നാവുക‌ളെ പുള‌കമ‌ണിയിക്കട്ടേ എന്നാശംസിക്കുന്നു.

കുറുക്കു കാള‌നും, മധുരപ്പച്ച‌ടിയും ആ ഇല‌യുടെ സെന്ററില്‍ ചിരിച്ചുകൊണ്ടിരിക്കുന്നത് "കാണാന‌ല്ല" എന്നോര്‍ക്കുക.

ആല‌സ്യത്തോടെ ഇല‌യില്‍ വന്നു വീഴുന്ന അടപ്രഥമ‌ന്‍ പഴ‌വും പപ്പടവൂം കൂട്ടി ഞെര‌ടി വാരിയുണ്ണുമ്പോ‌ള്‍, ഹോട്ടലിലെ കുഴിപ്പിഞ്ഞാണ‌ത്തിന്റെ ഇടതുഭാഗത്ത് എന്നും കാണാറുള്ള "ചൗവ്വരി" എന്ന സൂപ്പ‌ര്‍ഗ്ലൂ കൊണ്ടുള്ള പായസത്തിനെപ്പ‌റ്റി നിങ്ങ‌ളോര്‍ക്കുകകൂടി ചെയ്യരുത്.

ഒടുവില്‍ ഇഞ്ചിയും പച്ചമുള‌കും കരിവേപ്പില‌യും ചതച്ചിട്ട ഉശിര‌നായ സംഭാരം കുടിച്ച് ഏമ്പക്കം വിട്ട് നാക്കില കൈകൊണ്ട് കൂട്ടിയെടുത്ത് വടക്കേപ്പുറത്തേക്ക് എറിയുമ്പോ‌ള്‍ ആര്‍ത്തുപൊങ്ങുന്ന കാക്കക‌ളുറ്റെ കാ കാ ര‌വം നിങ്ങ‌ളില്‍ ഒരു ഗൃഹാതുര‌ത്വം ഉണ‌ര്‍ത്തി‌യേക്കാം.

ഒരോണ‌ത്തിന്റെ ഓര്‍മ്മ‌ക‌ളിലേക്കുള്ള കുറേ ചിറകടിയൊച്ചക‌ള്‍ കൂടി കൂട്ടിച്ചേര്‍ത്ത്... തിരികെ വന്ന് പി.സി ഓണ്‍ ചെയ്യുന്നതു വരെ.... എല്ലാവ‌ര്‍ക്കും ഓണാശംസക‌ള്‍! വയ‌ര്‍ നിറയെ ഊണാശംസക‌ള്‍!

ഓണ‌ക്കാല‌ത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങ‌ള്‍ : ഊഞ്ഞാലിന്റെ കയ‌റിന്റെ ക്വാളിറ്റി, വണ്ണം എന്നിവ ശ്രദ്ധിക്കുക. പണ്ടത്തെപോലെയല്ല. എല്ലാവരും തടിയന്മാരും തടിച്ചിക‌ളുമാണെന്ന കാര്യം മ‌റക്കരുത്.


Monday, July 19, 2010

ശ്രീ കോട്ടക്ക‌ല്‍ ശിവരാമ‌ന് ആദരാ‌‌‍ഞ്ജ‌ലിക‌ള്‍

സ്ത്രീവേഷങ്ങ‌ള്‍ക്ക് വ്യക്തിത്വം ന‌ല്‍കിയ മ‌ഹാനായ കലാകാര‌‌ന്‍ കാല‌യവനികയിലേക്ക് സാ‌വ‌ധാന‌ം പി‌‌‌‌ന്‍‍‌വാങ്ങിയിരിക്കുന്നു. പക്വതയും കുലീന‌തയും വിവേകവും നിറ‌ഞ്ഞ ദ‌മ‌യന്തിയും ചപലതയും കൗശലവും നിറ‌ഞ്ഞ മോഹിനി‌യേയും, ലാസ്യവും ക്രൗര്യവും നിറഞ്ഞ ല‌ളിതയേയും ത‌നിക്ക് മാത്രം കഴിയുന്ന വി‌ഭ്രമാത്മ‌കമായ ചടുല‌‌ഭാവങ്ങ‌ളിലൂടെ അവതരിപ്പിച്ച് ആ കഥാപാത്രങ്ങ‌ളെ അവിസ്മ‌ര‌ണീയങ്ങ‌ളാക്കിയ ക‌ലാകാര‌ന്‍.

ശ്രീ കോട്ടക്ക‌ല്‍ ശിവരാമ‌ന് ആദരാ‌‌‍ഞ്ജ‌ലിക‌ള്‍!

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Thursday, June 17, 2010

ആത്മാ‌ര്‍ത്ഥത

ജോലി ചെയ്ത് ന‌ടുവൊടിഞ്ഞു. ലീവിന്റെ കാര്യം കോഞ്ഞാട്ടയാണ്. മാനേജ‌ര്‍ ലീവ് തരില്ല.
വ‌ട്ടായി അഭിന‌യിച്ചാല്‍ ലീവ് കിട്ടുമെന്ന ഐഡിയ കൊള്ളിയാനായി മിന്നി.
സീലിംഗില്‍ കണ്ട ഒരു സ്റ്റീല്‍ ഹാംഗറില്‍ തല‌കീഴായി തൂങ്ങിക്കിടക്കാം.
ഹോ! എന്നാ ഐഡിയാ!
കിടന്നു. ഹമ്മേ.. ശ്ശാസം മുട്ടണ്...
തൊട്ടപ്പുറത്തെ കുബിക്കിളില്‍ ഇരിക്കുന്ന ബിസിന‌സ്സ് അന‌ലിസ്റ്റ്, സുന്ദ‌രി, അതിബുദ്ധി‌മ‌തി സംഭ‌വം കണ്ട് വ‌ട്ടായി.
"ശേ.. ഡേ എന്തോന്നാ ഈ കാണിക്കുന്നേ?"
"ഡീ.. എനിക്ക് ലീവ് വേണം. അയ്യാള് തരില്ല. അതോണ്ട് വട്ടായി അഭിന‌യിക്കു‌വാ. നീ ന‌ന്നായിട്ടൊന്ന് സപ്പോ‌ര്‍ട്ട് ചെയ്തേരെ."
മാനേജ‌ര്‍ കയറി വന്ന‌പ്പോ‌ള്‍ എന്റെ കിടപ്പ് കണ്ട് അന്ത‌ം വിട്ടു.
" ഹേയ്.. നീയെന്താ ഈ കാണിക്കുന്നത്? വാട്സ് ഗോയിംഗ് ഓന്‍ ഹിയ‌ര്‍"
"സാര്‍.. ഞാന്‍ ഒരു ലൈറ്റ് ബ‌ള്‍ബാണ്. പ്രകാശേട്ടനെ കിട്ടുന്നില്ലേ. നൂറ്റിപ്പത്ത് വാട്സ്"
"ഓ ബോയ്. നീ ജോലി ചെയ്ത് പണ്ടാരമ‌ടങ്ങിരിരിക്കുന്നു. പോ വീട്ടില്‍ പോയി രണ്ടു ദിവസം റെസ്റ്റെടുത്തിട്ടു വാ. ലീ‌വെടുത്തോ"

ലൈറ്റ് ബ‌ള്‍ബായ ഞാന്‍ ഉള്ളില്‍ ചിരിച്ച് സ്വന്തം പുറത്ത് തട്ടി അഭിന‌ന്ദിച്ചിട്ട് താഴെയിറങ്ങി പുറത്തേക്ക് പോകാന്‍ നേരം സ‌ഹപ്രവ‌ര്‍ത്തക ബുദ്ധിമ‌തിയും എന്നെ ഫോളോ ചെയ്യുന്നു.
മാ‌നേജ‌ര്‍ അവ‌ളോട് " ഹേയ് നീ എവിടെ പോകുന്നു?"
അവ‌ള്‍ "ഞാനും വീട്ടീപ്പോകുവാ സാ‌ര്‍. എന്നെക്കൊണ്ടെങ്ങും വ‌യ്യ ഇരുട്ട‌ത്ത് ജോലി ചെയ്യാന്‍ "


കടപ്പാട് : ബ്ലോണ്ട് ജോക്സ്

Monday, June 7, 2010

ബിവ‌റേജസ് കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസഡ‌ര്‍

നാട്ടില്‍ ഉള്ള സക‌ല‌മാന സാധന‌ങ്ങ‌ള്‍ക്കും അംബാസഡ‌ര്‍മാരുണ്ട്. ഇതാണ് ഇപ്പോ‌ള്‍ ലേറ്റസ്റ്റ് ഫാഷന്‍. അംബാസ‌ഡ‌ര്‍ ഇല്ലാത്ത ഉല്പ്പന്ന‌മാണോ. അതൊന്നും ഇവിടത്തെ ഒരു മ‌നുഷേനും തിരിഞ്ഞു നോക്കാന്‍ പോകുന്നില്ല. സ്വര്‍ണ്ണക്കട‌ക്കാ‌ര്‍ തുടങ്ങിയ ഈ കലാപരിപാടി ബാങ്കുക‌ളും ബ്ലേഡ് കമ്പനിക‌ളും മുറുക്കാന്‍ക‌ടക‌ളുമൊക്കെ ഏറ്റുപിറ്റിച്ചതോടെ, മറ്റൊരുപാടു മുതലാളിമാരുടെ കൂട്ടായ്മ‌യായ, തൊഴിലാളിവ‌ര്‍ഗ്ഗത്തിന്റെ അനിഷേധ്യരായ മുതലാളിമാ‌ര്‍ നയിക്കുന്ന കേര‌ള‌സ‌ര്‍ക്കാരിനും പൂതി. ന‌മുക്കും വേണം അംബാസഡ‌ര്‍. "എന്തോത്തിനാടാ ഈ കുന്ത്രാണ്ടം.അതെങ്ങനിരിക്കും. പരിപ്പുവടപോലെ കയ്പ്പുള്ള‌താണോ." എന്നൊക്കെയായിരുന്നു പൊതുവേ മ‌ന്ത്രിസഭാംഗങ്ങ‌ളുറ്റെ ആദ്യപ്രതികര‌ണ‌മെങ്കിലും,വല്ലതും തടയുന്ന കേസാണെന്നു കരുതിയാവണം എല്ലാരും മ‌ന്ത്രിസഭായൊഗത്തില്‍ ഉറങ്ങുന്നതിനിടെ കൈയ്യടിച്ച് പാസ്സാക്കി.

അങ്ങ് മുംബൈയില്‍ പരസ്യത്തിലും സിനിമ‌യിലും ഒക്കെ അഭിന‌‌യിച്ച് ന‌ടക്കുന്ന അമിതാഭ്ബച്ചന്‍ എന്ന ഒരു ന‌ടന്‍ ഉണ്ടെന്നും ആള് വലിയ നടനും പ്രശ‌സ്ത‌നും ഒക്കെ ആണെന്നും അതിയാനെപ്പിടിച്ച് ടൂറിസം വകുപ്പിന്റെ ബ്രാന്റ് അംബാസ‌ഡ‌ര്‍ ആക്കാമെന്നും ആര്‍ക്കോ ഐഡിയാ ഉദിച്ചു. ഉദിച്ച ഐഡിയാ ഉപ്പുതൊടാതെ പത്രക്കാര്‍ക്ക് കൊടുത്തതോടെ അവരത് പരസ്യവും ചെയ്തു. ഇന്‍ഡ്യന്‍ സിനിമ‌യുടെ ഹിന്ദി പറയുന്ന രോഷാകുല‌നായ ചെറുപ്പ‌ക്കാരന്‍ ആല‌പ്പുഴയിലെ ചുണ്ടന്‍ വ‌ള്ള‌ത്തില്‍ ക‌യറിയിരുന്ന്
'വരു കല്ല് (ള്ള് ) കുടിച്ചുകൊണ്ട് വ‌ല്ലം (ള്ളം) ക‌ളിക്കൂ" എന്നും 'കതക‌ളി ന‌മ്മുടെ സ്വന്തം കല' എന്നുമൊക്കെ പറയുന്നതായി സ്വപ്നം കണ്ടൂ ടുറിസം മ‌ന്ത്രി. അപ്പോഴാണ് അന്വേഷണ‌കതുകിക‌ളും സ‌‌‌ര്‍വ്വോപരി ഹിന്ദു‌വ‌ര്‍ഗ്ഗിയതയെ, പ്രീണ‌നത്തെ മുച്ചൂടും വെറുക്കുന്ന ഒരു പറ്റം സഖാക്ക‌ള്‍ അറിഞ്ഞത്, ബച്ചന്‍ കടുത്ത ആറെസ്സെസ്സുകാര‌നാണെന്ന്. അതൊടെ ബച്ചന്‍സിന്റെ ചീട്ടും കിറി. ഒപ്പം അംബാസഡറിന്റെയും. 'മനുഷ്യനെ വിളിച്ചുവരുത്തിട്ട് ഒരുമാതിരി മ‌റ്റേപ്പരിപാടി കാണിക്കരുത്" എന്നൊക്കെ നല്ല ഭാഷയില്‍ ഒത്ത വടിവില്‍ ബ്ലോഗിലൊക്കെയെഴുതി ബച്ചന്‍. കിം ഫലം. കേര‌ളാ സ‌‌ര്‍‍ക്കാരിനെപ്പറ്റി ബച്ചനെന്തറിയാം?


പിന്നെയാണ് മ‌ല‌യാളിക‌ള്‍ ഖദ‌ര്‍ ധരിക്കുന്നത് പോരായെന്ന് സ‌ര്‍ക്കാ‌ര്‍ കണ്ടുപിടിച്ചത്. ഇവമ്മാരെയൊക്കെ ഖദ‌ര്‍ ധരിപ്പിക്കാന്‍ എന്തുവഴിയെന്ന് ആലോചിച്ചിരിക്കുമ്പോ‌ഴാണ് അംബാസ‌ഡ‌ര്‍ ഐഡിയാ പിന്നെയും വ‌ന്ന‌ത്. മ‌ന്ത്രിമാരെല്ലാമൊത്തുകുടി തല‌പുകഞ്ഞാലൊചിക്കുകയും കേര‌ളം മുഴുവന്‍ ഖദ‌ര്‍ പ്രചരിപ്പിക്കാന്‍ പറ്റിയ ഒരു സെമി ഗാന്ധിയന്‍ പ്രശസ്തനെ തിര‌യുകയും ചെയ്തു. അങ്ങിനെ അവരെല്ലാം കുടി ന‌മ്മുടെ മോഹന്‍ലാലിനെ കണ്ടെത്തി. പ്രശസ്ത ന‌ടന്‍, സ‌ല്‍ഗുണ‌സമ്പന്ന‌ന്‍, സ‌‌ര്‍‌വ്വോപരി ചെറുപ്പക്കാരന്‍. പിന്നെ ഗാന്ധിസം സ‌ഹിക്കില്ല. ഒരേയൊരു കുഴപ്പം ഇടക്കിടെ 'സവാരി ഗിരിഗിരി' യെന്നും 'പോ മോനേ ദിനേശാ' എന്നുമൊക്കെ പറയും എന്ന‌തായിരുന്നു. അതൊരു കുഴപ്പമ‌ല്ലെന്നും പോകെപ്പോകെ അതൊക്കെ ലാല്‍ ശൈലിയില്‍ത്തന്നെ 'രഘുപതി രാഘവ രാജാ റാം' എന്നു പറയിപ്പിക്കാമെന്നും അതൊക്കെക്കണ്‍റ്റ് ഖദറുടുത്ത് മ‌നുഷ്യന്മാ‌ര്‍ പണ്ടാരമ‌ടങ്ങുമെന്നുമൊക്കെ സ‌ര്‍ക്കാരു സ്വപ്നം കണ്ടു. അപ്പൊഴ‌ല്ലേ ഉണ്ടിരുന്ന നാ‌യ‌ര്‍ക്ക് വിളി ഉണ്ടായ പോലെ അഴീക്കൊട് മാഷ് ചാടി വീണത്. മക്ഡവല്‍‌സിന്റെ പരസ്യത്തില്‍ 'വൈകിട്ടെന്താ പരിപാടി' എന്നും ചോദിച്ചുകൊണ്ട് ലാല്‍ അഭിന‌യിച്ച പര‌സ്യ‌ം ഓര്‍മ്മിപ്പിച്ച് മാഷ് സ‌ര്‍ക്കാരിനെ നാണിപ്പിച്ചു. അതുകണ്ട് ആ മുദ്രാവാക്യം ഏറ്റുചൊല്ലി മ‌ദ്യഷാപ്പുക‌ള്‍ക്കു മുന്‍പില്‍ ജാതി മത പ്രായഭേദമില്ലാതെ ജനം കുടിച്ചു മ‌റിയുന്നുവെന്നും ഇയ്യാളെയാണോ ഗാന്ധിയുടെ ഇഷ്ടവസ്ത്രമായ ഖദ‌റിന്റെ അംബാസഡ‌ര്‍ ആക്കാന്‍ പോകുന്നത് എന്നും അദ്ദേഹം ചോദിച്ചു. സ‌ര്‍ക്കാ‌ര്‍ നിന്ന നില്പ്പില്‍ ഒന്നു വട്ടം തൊരിഞ്ഞു. ലാലിനെ ഖദ‌റിന്റെ അംബാസഡ‌ര്‍ സ്ഥാനത്തുനിന്നും നിക്കി; പകരം കൈത്തറി വസ്ത്രങ്ങ‌ളൂടെ ബ്രാന്റ് അംബാസഡ‌ര്‍ ആക്കി. പിന്നല്ലാതെ. ഖദറിട്ടാല്‍ പിന്നെ ക‌ള്ളുകുടിക്കാന്‍ പറ്റില്ലെന്നും കൈത്തറി വസ്ത്രമായാല്‍ അതൊരു പ്രശ്ന‌മേയല്ലെന്നും ആര്‍ക്കാണ‌റിഞ്ഞുകൂടാത്തത്? ഖദറിട്ടുകൊണ്ട് ആരേലും ക‌ള്ളുകുടിക്കുമോ? ഹും!

ഇനി എന്ത് എന്ന് ആലോചിച്ചിരിക്കുന്ന സ‌ര്‍ക്കാരിന് ഇനിയും ഒരുപാട് ന‌ല്ല കാര്യങ്ങ‌ള്‍ ചെയ്യാനുണ്ട് എന്ന് പറയാനാണ് ഈ ഖണ്ഡിക നിക്കി വെച്ചിരിക്കുന്നത്. പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് 'കൂപ്പുകുത്തുന്ന' കേര‌‌ള‌ത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഒരു നെടുന്തൂണാണ‌ല്ലോ ബിവറേജസ് കൊര്‍പ്പറേഷന്‍. പകല‌ന്തിയോള‌മോ അല്ലെങ്കില്‍ പത്ത് തൊട്ട് പതിനൊന്നു വരെയൊ അധ്വാനിക്കുന്നതും അല്ലാത്തതുമായ ജന‌വിഭാഗത്തിന്റെയും വിദ്യാ‌ര്‍ത്ഥിവ‌ര്‍ഗ്ഗത്തിന്റെയും ഒരിക്കലുമ‌ടങ്ങാത്ത മ‌ദ്യ ദാഹത്തിന് താങ്ങും തണ‌ലുമായി മാതൃക കാട്ടുകയാണ് ഈ സ‌ര്‍ക്കാര്‍. ഇതിനെ എത്ര അഭിന‌ന്ദിച്ചാലാണ് മ‌തി വരിക? ഉദാഹരണ‌ത്തിന് പണ്ടൊക്കെ രാവിലെ മുതല്‍ വൈകിട്ട് വരെ സ്കൂളില്‍ കുത്തിയിരുന്ന് പഠിച്ചിട്ട് വൈകുന്നേരം വിട്ടില്‍ ചെന്നാല്‍ ചില‌പ്പോ‌ള്‍ രാവില‌ത്തെ ഇഡ്ഡലിയോ ദോശയോ പുട്ടൊ കപ്പയോ വല്ലതുമൊക്കെയായിരുന്നു കഴിച്ചിരുന്നത്. എന്നാലിന്നത് മ‌തിയോ? പോരാ. പഴങ്ങ‌ളായ മുന്തിരി, പറങ്കിപ്പഴം മുതലായവ ഒര‌ല്പം പുളിപ്പിച്ച് വാറ്റിയുണ്ടാക്കുന്ന അത്യപൂര്‍വ്വങ്ങ‌ളായ വൈറ്റമിന്‍സ് എക്സ്ട്രാക്റ്റ്സ് അടങ്ങിയ വിദേശമ‌ദ്യം എന്ന ഓമന‌പ്പേരിലറിയപ്പെടുന്ന നാടന്‍ മ‌ദ്യം മ‌തിയായ അ‌ള‌വില്‍ ചെന്നാലേ ഈ തല‌മുറ വികസിക്കൂ. കേരളം വികസിക്കൂ. ബിവറേജസ് കൊര്‍പ്പറേഷന്റെ തിരുമുറ്റത്തു നിന്നാണ് ഈ ഇളം തല‌മുറ ക്ഷമ‌യുടേയും, സംസ്കാര‌ത്തിന്റെയും അഡ്വാന്‍സ്ഡ് പാഠങ്ങ‌ള്‍ പഠിക്കേണ്ടത്. ക്ഷമ‌യൊടെ ക്യൂവില്‍ നില്‍ക്കുക, എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യെങ്കിലും കു‌ടിക്കാനുള്ള ആഗ്രഹം കൊണ്ട് അവിടെ വരുന്ന അപ്പൂപ്പന്മാ‌ര്‍ക്ക് പൈന്റ് മേടിച്ച് കൊടുത്ത് സംസ്കാരത്തിന്റെ പാഠങ്ങ‌ള്‍, അല്ലെങ്കില്‍ മൂത്തവരെ എങ്ങിനെ ബ‌ഹുമാനിക്കണം എന്ന് പഠിക്കുക മുതലായവ.പറ്റുമെങ്കില്‍ ഈ ജന‌കീയ സ‌ര്‍ക്കാ‌ര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേ‌ളയില്‍ 'രണ്ട് രൂപക്ക് ഒരു സ്മാ‌ള്‍' എന്ന പദ്ധതിയും കൂടി ന‌ടപ്പാക്കിയാല്‍ കുശാലായേനെ. സ‌ര്‍ക്കാരിന്റെ യശസ്സും വ‌ര്‍ദ്ധിച്ചേനേ.

പക്ഷേ ഇങ്ങനെയൊക്കെ മ‌തിയോ. ഇതിന് അല്പ്പം കൂടി പോപ്പുലാരിറ്റി കൊടുക്കേണ്ടേ? എന്തുകൊണ്ട് ബിവറേജസ് കൊര്‍പ്പറേഷന് ഒരു ബ്രാന്‍ഡ് അംബാസ‌ഡറെവെച്ച് ഈ മ‌ഹത്തായ സംസ്കാരം സ‌ര്‍ക്കാരിന് ഇനിയും ഒന്നു കുടി സമ്പന്ന‌മാക്കിക്കൂടാ. ഈ എളിയ ചരിത്രകാരന്റെ അഭിപ്രായത്തില്‍ (കേരളം ഈ പോക്ക് പൊയാല്‍ ചരിത്രമാകും എന്ന തോന്നലില്‍ നിന്നാണ് ഞാന്‍ ചരിത്രകാരന്‍ എന്ന് സ്വയം വിശേഷിപ്പിച്ചത് എന്ന് സൂചിപ്പിക്കട്ടേ) 'അയ്യപ്പ ബൈജു' എന്ന കലാകാര്നേയാണ് ബിവറേജസ് കൊര്‍പ്പറേഷന്റെ ബ്രാന്‍ഡ് അംബാസ‌ഡറാക്കേണ്ടത്. അതു വഴി കൂടുത‌ല്‍ കൂടുത‌ല്‍ ആളുക‌ള്‍ ഈ സമ്പന്ന‌മായ പാര‌മ്പര്യത്തില്‍ അണിചേരുകയും തദ്വാരാ കേര‌ള‌ം പേരു മാറി 'സ്മാ‌ള്‍സ് ഓണ്‍ കണ്ട്റി' എന്ന വിശേഷണ‌ത്തിന് അര്‍ഹമായിത്തിരും എന്ന കാര്യത്തില്‍ അല്പ്പവും സംശയമില്ല.



ശുഭം!

തൂമ്പാപ്പണിയും ബ‌ര്‍മ്മുഡയും തമ്മിലുള്ള ബന്ധം [എന്നുമുള്ള കാഴ്ച‌ക‌ളും ചിന്തക‌‌ളും (2)]

പറമ്പു കിളക്കാനും വൃത്തിയാക്കാനും ആളെക്കിട്ടാന്‍ വ‌ള‌രെ ബുദ്ധിമുട്ട്. (ഇതിന് ആല‌പ്പുഴയിലൊക്കെ 'ദേഹണ്ഡം' എന്നും വിളിക്കും). പത്ത് പതിന‌ഞ്ച് കൊല്ലം മുന്‍പ് പറമ്പ് കിള‌ച്ചിട്ടുണ്ട്, കൃഷി ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇപ്പോ‌‌ള്‍ തൂമ്പായെടുത്ത് രണ്ട് വെട്ട് വെട്ടാമെന്ന് വെച്ചാല്‍ പട്ടി അണ‌ക്കുന്നതുപോലെ അണ‌ക്കും. കൈയ്യില്‍ തഴമ്പ് പൊട്ടിയാല്‍ മൗസ് പോലും പിടിക്കാന്‍ പറ്റുകയില്ലെന്നതു പോട്ടേ, മുളകിട്ട മീ‌ന്‍ കൂട്ടാന്‍ കൂട്ടി ചോറ് കുഴച്ചുരുട്ടിയടിക്കാന്‍ പറ്റുമോ? സാഹസം ഉപേക്ഷിച്ചു.
പദ്ധതിപ്രദേശത്തെ പ്രധാന പര‌മ്പരാഗത പറമ്പു പണിക്കരെ തപ്പിയെടുത്തു. മി. സുധീര്‍കുമാ‌ര്‍. പണി ചെയ്യുക എന്നത് ഇദ്ദേഹത്തിന് ഒരു രണ്ടാമ‌ത് മാത്രം വരുന്ന ഒരു പ്രയോറിറ്റി ആകുന്നു. തൊണ്ട‌യിലുള്ള കരകരായെന്നുള്ള ഒച്ചയാണ് സുധീര്‍കുമാറിന്റെ ആയുധം. തൂമ്പയും വെട്ടുകത്തിയും രണ്ടാമ‌തേ വരൂ എന്ന് സാരം. ഒരു തൂമ്പാപ്പണിക്കാര‌ന‌ല്ലായിരുന്നെങ്കില്‍ ഒരു പ്രോജക്റ്റ് മാനേജ‌രോ അല്ലെങ്കില്‍ ഒരു സൂപ്പ‌‌ര്‍‌വൈസ‌ര്‍ എങ്കിലുമോ ആയിത്തിരാനായിരുന്നേനെ അദ്ദേഹത്തിന്റെ യോഗം. അദ്ദേഹം ഒരു വെട്ട് വെട്ടുന്നു. പിന്നീട് ആ പരിസരത്താരെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കില്‍ അതേതുമായിക്കൊള്ളട്ടേ, ആശാരിയോ, പെയിന്റ‌റോ അതൊ തുമ്പാപ്പണിക്കാ‌ര്‍ തന്നെയോ ആകട്ടെ, അവരുടെ അടുത്ത് ചെന്ന് നിന്ന് തനിക്ക് അറിഞ്ഞുകൂടാത്ത ആ പ‌ണി എങ്ങിനെ ഭംഗിയായി ചെയ്യണം എന്ന് അവ‌ര്‍ക്ക് പ‌റഞ്ഞുകൊടുക്കും അദ്ദേഹം. പിന്നെ ഒന്നും ചെയ്യാനില്ലെങ്കില്‍ (പണിയൊഴിച്ച്. അതു പിന്നെ സെക്കന്‍ഡറി) കൈയ്യും കെട്ടി വെറുതേ നോക്കി നില്‍ക്കും. ചുമ്മാ ഒരു ജോളിക്ക്. അങ്ങിനെ നിന്നുനിന്ന് കാലുക‌ഴ‌ച്ച് ഒടുവില്‍ ഒന്നു ചായകുടിക്കാന്‍ പോകും. അല്ലെങ്കില്‍ ഒന്നിരുന്നു ന‌ടു നീര്‍ക്കും. എന്തായാലും അഞ്ച്മ‌ണിക്ക് വാച്ചില്‍ ചെറിയസുചി അഞ്ചിലും വലിയസുചി പന്ത്രണ്ടിലും വ‌രാതെ പറ്റില്ലല്ലോ. അതോടെ നാടുനടപ്പില്‍ കൂടുതലായി കൂലിയും വാങ്ങി സ്ഥലം വിടാന്‍ നേരമായി. ഇത്തരുണ‌ത്തില്‍ കൃത്യനിഷ്ഠ‌യോടെയുള്ള ദിന‍ച‌ര്യ അദ്ദേഹത്തിന്റെ ശരീര‌ത്തില്‍ കൊള‌സ്ട്രോ‌ള്‍, ര‌ക്താതിമ‌ര്‍ദ്ദം തുടങ്ങിയവ വ‌ര്‍ദ്ധിക്കാനും തദ്വാരാ ടിയാന്‍ അതിരാവിലെ എഴുന്നേറ്റ് ന‌ട‌ക്കാനും വ്യായാമം ചെയ്യാനുമൊക്കെ തുടങ്ങി. ഒരു പക്ഷേ ശാരിരികാദ്ധ്വാനം തൊഴിലായു‌ള്ളവരില്‍ കാലത്തെഴുന്നേറ്റ് ന‌ടക്കാനും ഓടാനും വ്യായാമം ചെയ്യാനും പോകുന്ന ലോകത്തെ ആദ്യതൊഴിലാളി സുധീറായിരിക്കണം. വെള്ള‌യില്‍ മ‌ഞ്ഞ‌യും കറുപ്പും വരയുള്ള ടീ ഷ‌ര്‍‌ട്ടൊക്കെയിട്ട്, അടക്കാമ‌ര‌ത്തില്‍ ആമ‌യെ വെച്ചുകെട്ടിയ‌പോല‌ത്തെ തന്റെ വ‌യറും കുലുക്കി, സുധി‌ര്‍കുമാ‌ര്‍ ന‌ട‌ക്കാന്‍ പോകുന്നു. അധ്വാനിക്കുന്ന ജന‌വിഭാഗ‌ത്തിന്റെ ഒരു പ്രതിനിധിയായി അയാളെ ന‌മുക്ക് കാണാം.

ര‌ണ്ടാമന്‍ ശ്രീജിത്. ദിവാകര‌ന്‍. മി. തല‌പ്പുലയന്‍ ഓഫ് കൊറ്റ‌ന്‍‌കുള‌ങ്ങര. ഓരോ പ‌റമ്പിന്റേയും കണ്ടത്തിന്റേയും അതിരുക‌ളും അതിരുകേടുകളും കരതലാമലം പോലെ സുനിശ്ചിതം. പറ്റിയാല്‍ ഒരല്പം അതിരു കടത്തി വേലി കെട്ടി കുടുംബക്കാരെ തമ്മില്‍ പിണ‌ക്കാനും അത്യാവശ്യം ചില വേലക‌‌ള്‍ കൈയ്യില്‍. കറുത്ത് കുറ്റിയാന്‍. തല‌മുഴുവന്‍ ന‌ര. ലേറ്റസ്റ്റ് വേഷം നീലനിറത്തില്‍ ചതുരങ്ങ‌ലുള്ള കൈലിയും, ചെങ്കല്ലിന്റെ നിറമുള്ള ഷ‌ര്‍ട്ടും. ഇതൊക്കെ കണ്ടും കേട്ടും ഇദ്ദേഹം പറമ്പില്‍ പണിചെയ്ത് ദേഹ്ണ്ഡിച്ചുക‌ള്യും എന്നൊന്നും സഹൃദയ‌ര്‍ ധരിച്ചുപോകരുത്. ദോഷം പറയരുതല്ലോ. അഞ്ചിന്റെ പൈസേടെ പണി ചെയ്യുന്നത് പുള്ളിക്കിഷ്ടമ‌ല്ല. പിന്നെ എല്ലാം ബാക്കിയുള്ളവരുടെ ഒരു നിര്‍ബ്ബന്ധം. ഒരു സംതൃപ്തി. അതിനു പുള്ളി വരും, നില്‍ക്കും , തോന്നിയാല്‍ ചെയ്യും.


തുമ്പാ കൊണ്ട് ഒരു വെട്ട് വെട്ടിക്കഴിഞ്ഞാല്‍ പറഞ്ഞ് വെച്ചത്പോലെ അദ്ദേഹത്തിന്റെ കൈലിയുടെ മ‌ടക്കിക്കുത്തഴിയും. അതൊടെ വെട്ട് നി‌ര്‍‍ത്തുന്നു. പിന്നെ കൈലി മൊത്തമായഴിച്ച്, കുടഞ്ഞ് വീശിയുടുത്ത്, അടുത്ത വെട്ടിന് അഴിയാന്‍ പാക‌ത്തിന് ലൈറ്റായി മ‌ടക്കിക്കുത്തുന്നു.ഈ പ്രക്രിയ അനവരതം തുടരുന്നു. എക്സ്ട്രാ ബ്രേക്കുക‌ള്‍ക്കിടയിലൂടെ.

ഇത് കണ്ട് കണ്ട് സഹികെട്ട സഹ‌ധ‌ര്‍മ്മിണി ഒരു ദിവസം പ്രഖ്യാപിച്ചു.

"അയാ‌‌ള്‍‍ക്ക് ഒരു ബ‌ര്‍മ്മുഡാ നിക്ക‌ര്‍ മേടിച്ച് കൊട്ക്ക്. അപ്പോഴെങ്കിലും ഈ അഴിച്ച് കുട‌ഞ്ഞുടുക്ക‌ല്‍ ഒന്നവ‌സാനിപ്പിച്ച് അത്രേം നേര‌ം കൂടി പ‌ണി ചെയ്യുമ‌ല്ലോ."

Monday, May 17, 2010

ഡ്രൈവിംഗി‌ന്റെ മ‌ന:ശ്ശാസ്ത്രം

രു വാഹന‌ം ഓടിക്കുകയോ, അല്ലെങ്കില്‍ അതില്‍ യാത്രചെയ്യുകയോ ചെയ്തിട്ടുള്ള ഏതൊരാ‌ള്‍ക്കും ഒരിക്കലെങ്കിലും അനുഭ‌വിക്കേണ്ടി വന്നിട്ടുള്ള ഒന്നാകും ഒരു അപകടം അല്ലെങ്കില്‍ ഒരു അപകടത്തിനുള്ള സാധ്യത എന്നത്. സ്വന്തം അനുഭവ‌ത്തിന്റെ വെളിച്ച‌ത്തില്‍ പറഞ്ഞാല്‍, ഞാന്‍ ഒരു കാറുവാങ്ങി ഒരു കൊല്ലമായപ്പോ‌ള്‍ത്തന്നെ, അതുകൊണ്ടുണ്ടായ അപക‌ടങ്ങ‌‌ള്‍ ചെറുതും വലുതുമായി ഏഴ് എണ്ണമാണ്. ഇതില്‍ മൂന്നെണ്ണം വ‌ള‌രെ ഗുരുതരമായ കേടുപാടുക‌ള്‍ കാറിനുണ്ടാക്കുകയും ഭാഗ്യവശാല്‍ ആള‌പായം ഒന്നും സം‌ഭവിക്കാതിരുന്നതും ആണ്. എന്റെ ഭാര്യ എന്നെ എപ്പോഴും "റാഷ് ഡ്രൈവ‌ര്‍' എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എനിക്ക് പറ്റിയ ഒരപകടത്തെപ്പറ്റിപ്പറയുമ്പോ‌ള്‍, എന്റെ സഹ‌പ്രവ‌ര്‍ത്തക‌ര്‍, "അടു‌ത്തത് എനാ മാഷേയ്" എന്നോ " ജസ്റ്റ് അന‌ത‌ര്‍ വണ്‍" എന്നോ പറ‌ഞ്ഞ് ക‌ളിയാക്കുന്നു. ഇതില്‍നിന്നൊക്കെയാണ് യഥാര്‍ത്ഥ‌ത്തില്‍ ഞാന്‍ വാഹന‌മോടിക്കുന്ന രീതിയില്‍ എന്തോ പാകപ്പിഴയുണ്ടെന്നും, എന്തൊക്കെയോ മാറ്റങ്ങ‌ള്‍ അതില്‍ വരുത്തേണ്ടതുണ്ടെന്നുമുള്ള ചിന്ത എന്നിലുണ്ടായത്. ഇത് ഡ്രൈവിംഗിനെ എ‌ങ്ങിനെയാണ് മ‌ന:ശ്ശാസ്ത്രപരമാ‌യി അപഗ്രഥിച്ചിരിക്കുന്നത് എന്നന്വേഷിക്കാന്‍ പ്രേരിപ്പിച്ചു. ഡോ: ലിയോണ്‍ ജെയിംസ് 1997 ല്‍ എഴുതിയ "ഡ്രൈവി‌‌ംഗിന്റെ മ‌ന:ശ്ശാസ്ത്ര തത്വങ്ങ‌ള്‍" എന്ന ലേഖന‌മാണ് മുഖ്യമായും ഈ ലേഖന‌ത്തിന്റെ ആധാരം. ഉടന്‍ തന്നെ ക്ലിക്ക് ചെയ്ത് മൂല‌ ലേഖന‌ത്തിലേക്ക് പോകാതിരിക്കാനായി ലിങ്ക് അല്പ്പം കഴിഞ്ഞ് കമ‌ന്റിന്റെ കൂ‌ടെ ഇടുന്നതാണ്.

ഡ്രൈവിംഗിലെ മ‌ന:ശ്ശാസ്ത്രം

ഒരു വാഹനം ഡ്രൈവ് ചെയ്യുമ്പോ‌ള്‍ ബോധ‌പൂ‌‌‌ര്‍‌വ്വവും അല്ലാത്തതുമായ ഒ‌ട്ടേറെക്കാര്യങ്ങ‌ള്‍ ഒരു ഡ്രൈവ‌ര്‍ ചെയ്യുന്നുണ്ട്. ഇവ പ്രധാന‌മായും പ്രശ്ന‌ങ്ങ‌‌ളും അതിനുള്ള പോം‌വഴിക‌ളും, തീരുമാന‌ങ്ങ‌ള്‍, പ്രതികരണ‌ങ്ങ‌ള്‍, വിശദീകരണ‌ങ്ങ‌ള്‍ എന്നീ ഗണ‌ത്തില്‍ പെടുന്നവയാണ്. ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോ‌ള്‍ തന്റെ കാറിനുചുറ്റും തുട‌ര്‍ച്ച‌യായി എന്തൊക്കെ ന‌ടന്നുകൊണ്ടിരിക്കുന്നു എന്ന് ഒരു ഡ്രൈവ‌ര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണ‌ത്തിന് നിങ്ങ‌ള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോയ്ക്കൊണ്ടിരിക്കെ കുറേ മുന്നിലായി മ‌റ്റൊരു വാഹനം റോഡിലേക്ക് കയറുന്നതായി ശ്രദ്ധയില്പ്പെടുന്നുവെന്നിരിക്കട്ടെ. നി‌ങ്ങ‌ളെന്തു ചെയ്യും? നിങ്ങ‌ളുടെ വാഹന‌ം വേഗത കുറക്കു‌മോ, നിര്‍ത്തുമോ അതോ ഓടിച്ചുപോകുമോ. തീരുമാന‌ം എന്തു‌തന്നെയാ‌യാലും അതിന് നിങ്ങ‌ള്‍ "നിങ്ങ‌ളുടേതായ" ഒരു "തക്ക‌തായ കാരണം" കണ്ടെത്തിയിട്ടുണ്ടാവും. ഉദാഹര‌ണ‌ത്തിന്


"അയാ‌ള്‍ അവിടെ നിര്‍ത്തുന്നതാണ് ന‌ല്ലത്. നിയമ‌പ്രകാര‌ം എനിയ്ക്കാണ് പോകാനുള്ള മു‌‌ന്‍‌തൂക്കം. പക്ഷേ അയാ‌ള്‍ വേഗത്തിലാണ‌ല്ലോ റോഡിലേക്ക് കയറുന്നത്. ഞാന്‍ വേഗം കൂട്ടാം. ഉച്ചത്തില്‍ ഹോണ‌ടിക്കാം. അപ്പോ‌ള്‍ അയാള്‍‌ക്ക് മ‌ന‌സ്സിലാകും ഞാന്‍ വിട്ടുകൊടുക്കില്ല എന്ന്. അതാ അയാ‌ള്‍ നിര്‍ത്തി"

ര‌സകരമായ മറ്റൊരു കാര്യം മ‌റ്റനേകം "സാഹചര്യ സൂചക‌ങ്ങ‌ളും" നിങ്ങ‌ളുടെ തീരുമാന‌ത്തെ ബാധിക്കുന്നു എന്നുള്ള‌താണ്.


വാഹന‌ം ഓടിക്കു‌ന്നത് സ്ത്രീയോ പുരുഷനോ, ചെറുപ്പക്കാര‌നോ വൃദ്ധനോ?

വ‌സ്ത്രധാര‌ണ‌‌ം എങ്ങിനെ, കാഴ്ച‌ക്ക് എങ്ങിനെ?
കാ‌ര്‍ പുതിയതോ പഴയതോ, മുന്തിയ ഇന‌മോ അതോ വില‌കുറഞ്ഞതോ?
കാഴ്ച വ്യക്തമാണോ?

അയാ‌ള്‍ക്ക് തന്നെയും തനിക്ക് അയാളെയും കാണാന്‍ സാധിക്കുന്നുണ്ടോ?
കാ‌ര്‍ വേഗത്തിലാണോ അതോ സാവധാന‌ത്തിലാണോ റോഡിലേക്ക് ക‌യറുന്നത്?

ഇങ്ങനെ അനേകം പ്രസ‌ക്തവും അപ്രസ‌ക്തവുമായ ഒട്ടേറെ പ്രശ്ന‌ങ്ങ‌ള്‍ നിങ്ങ‌ളൂറ്റെ തല‌യില്‍ക്കൂടി കടന്നുപോകുന്നു. നിങ്ങ‌ളുടെ തീരുമാന‌ത്തെ ഇവ സ്വാധീനിക്കുകയും ചെയ്യുന്നു.


നിങ്ങ‌ള്‍ എന്തു തീരുമാനി‌ക്കുന്നു?


റോഡില്‍ വാഹന‌മോടിക്കുന്ന മ‌റ്റ് ഡ്രൈവ‌ര്‍മാരെപ്പറ്റി നിങ്ങ‌ള്‍ എന്ത് വിചാരിക്കുന്നു എന്നത് വള‌രെ പ്രധാന‌മാണ്. ഉദാഹര‌ണ‌ത്തിന്. ര‌ണ്ട് ലെയ്നുള്ള ഒരു ടു-വേ റോഡില്‍ നിങ്ങ‌ളുടെ കാറിന് മുന്‍പിലായി മ‌റ്റൊരു കാ‌ര്‍ വ‌ള‌രെ സാവധാന‌ത്തില്‍ പോകുന്നുവെന്ന് കരുതുക. നിങ്ങ‌ള്‍ ധൃതിയിലാണെന്നും കരുതുക. ആ കാ‌ര്‍ വ‌ള‌രെ സാവധാന‌ത്തില്‍ പോകാന്‍ നിങ്ങ‌ള്‍ കണ്‍ടെത്തുന്ന "സാഹചര്യ സൂചക‌ങ്ങ‌ളും" "നിങ്ങ‌ളൂടെ കാരണ‌ങ്ങ‌ളും" താഴെപ്പറയുന്നവ‌യാല്‍ സ്വാധീനിക്കപ്പെടുന്നു.

ഡ്രൈവറുടെ വ്യക്തിത്വം : മുന്‍പെ പോകുന്നയാ‌ള്‍ മ‌റ്റുള്ളവരെപ്പറ്റി യാതൊരു ചിന്ത‌യുമില്ലാത്ത , കാശിനുകൊള്ളാത്ത, ഒരു വിഡ്ഡിയാ‌ണെന്ന് നിങ്ങ‌ള്‍ കരുതുന്നു.
ഡ്രൈവ‌ര്‍ കാഴ്ചയില്‍ എങ്ങിനെ : നാട്, ലിംഗം, പ്രായം മുതലായവ
സാഹചര്യം : അയാളുടെ/അവ‌ളുടെ കാറിന് എന്തോ കുഴപ്പം ഉണ്ട്. അല്ലെങ്കില്‍ അതില്‍ സുഖമില്ലാത്ത ആ‌ളോ കുട്ടിയോ ഉണ്ട്.

ആദ്യത്തെ ര‌ണ്ടും ഏറിയപങ്കും നിങ്ങ‌ളുടെ "വ്യക്തിപരമായ മു‌ന്‍ വിധിയെ" അടിസ്ഥാന‌മാക്കിയുള്ള‌താണ്. മൂന്നാമ‌ത്തേതാകട്ടെ "സാഹചര്യം" അടിസ്ഥാന‌മാക്കിയുള്ളതും. "വ്യക്തിപരമായ മു‌ന്‍ വിധിയെ" അടിസ്ഥാന‌മാക്കിയുള്ള‌ നിങ്ങ‌ളുടെ ഒട്ടു മിക്ക പ്രതികര‌ണ‌ങ്ങ‌ളും തിക‌ച്ചും അക്ഷമ പ്രതിഫ‌ലിക്കുന്നതും പ്രതിലോമപരവുമായിരിക്കും.നേരെ മ‌റിച്ച്, സാഹചര്യം അടിസ്ഥാന‌മാക്കിയുള്ള തീരുമാന‌ങ്ങ‌ള്‍ ക്ഷമ‌യോടു കൂടിയു‌ള്ള‌തും സ്വീകാര്യത കൂടിയവയുമായിരിക്കും.


ഡ്രൈവറുടെ ഇര‌ട്ട‌ത്താപ്പും മുടന്തന്‍ ന്യായങ്ങ‌ളും


ഡ്രൈവി‌ംഗില്‍ നാം ചെയ്യുന്ന ഓരോ കാര്യങ്ങ‌ളും നിരീക്ഷണ‌ത്തിനും പുന‌:പരിശോധ‌ന‌ക്കും വിധേയമാ‌ക്കിയാല്‍ നാം കാട്ടുന്ന ഓരോ പ്രവൃത്തിയും, അത് തെറ്റാണെങ്കില്‍ക്കൂടി, പക്ഷപാതപ‌രമായി ന്യായീകരിക്കാന്‍ നാം ശ്രമിക്കുമെന്ന് കാണാം.


ഉദാഹര‌ണ‌‌ത്തിന്, ഒരു ട്രാഫിക് ബ്ലോക്കില്‍ വ‌ള‌രെ നീണ്ട ഒരു ക്യൂവിന്റെ ഇടതു‌വ‌ശത്തുകൂടി നിങ്ങ‌ള്‍ ഓടിച്ച് കയറ്റി ക്യൂവിന്റെ ഇട‌യിലേക്ക് നിങ്ങ‌ളുടെ കാ‌ര്‍ പതുക്കെ തിരുകിക്കയറ്റുന്നു. അത്രയും നീണ്ട ക്യൂവിന്റെ ഇടക്ക് കേറാന്‍ കഴിഞ്ഞ നിങ്ങ‌ളുടെ മിടുക്കില്‍ നിങ്ങ‌ള‌ഭിമാനിക്കുകയും ചെയ്യുന്നു. നേരെ മ‌റിച്ച് മ‌റ്റേതെങ്കിലുമൊരു വാഹന‌ം ക്യൂവില്‍ നിങ്ങ‌ള്‍ക്ക് മുന്നിലേക്ക് കയ‌റാന്‍ ശ്രമിക്കുമ്പോ‌ള്‍ ഹോണ‌ടിച്ചും ക‌യറാനുള്ള സ്ഥല‌ം ഇല്ലാതാക്കിയും നിങ്ങ‌ള്‍ പ്രതിരോധിക്കുന്നു, രോഷാകുല‌നാകുന്നു.

ഇപ്രകാര‌മുള്ള "വ്യക്തിപരമായ മു‌ന്‍ വിധി‌കളെ"പ്പറ്റിയും "സ്വ"പക്ഷ‌പാതപര‌മായ സമീപന‌‌ത്തെപ്പറ്റിയും ബോധവാന്മാരായാല്‍ ഓരോ ഡ്രൈവ‌ര്‍ക്കും അയാളുടെ ഡ്രൈവിംഗ് സ്റ്റൈലില്‍ വ‌ള‌രെ വലിയ മാറ്റ‌ങ്ങ‌ള്‍ വരുത്താനും മ‌റ്റുള്ള ഡ്രൈവ‌ര്‍മാരുടെ സൗകര്യങ്ങ‌‌ള്‍ കൂടി കണ‌ക്കാക്കി ഡ്രൈവ് ചെയ്യാനും സാധിയ്ക്കും.

ട്രാഫിക് സ്കീമ


ആളുക‌ളേയും സംഭവങ്ങ‌ളേയും തരംതിരിക്കുന്നതിനുവേണ്ടി നാം ഒരു "സ്കീമ" (Schema) ഉപയോഗിക്കുന്നു. സ്കീമ എന്നത് ദൈന‌ംദിന‌ജീവിതത്തില്‍ ന‌ടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങ‌ളേയും, അവ കൈകാര്യം ചെയ്തുള്ള ന‌മ്മുടെ പരിചയത്തേയും കൂട്ടിയിണക്കിയ കുറെ മുദ്രാവാക്യങ്ങ‌ളും ചിത്രങ്ങ‌ളുമാണ്. അതുകൊണ്ട് ഒരേ സ്വഭാവമുള്ള ഒരു സംഭവം നാം കാണുമ്പോ‌ള്‍ "സ്കീമ" യാണ് അവ പെട്ടെന്ന് തിരിച്ചറിയാനും അവ‌യോടുള്ള പ്രതികരണം പെട്ടെന്നാക്കാനും സ‌ഹായിക്കുന്നത്.
ഉദാഹരണ‌ത്തിന്, അടിസ്ഥാന‌മായ ഒരു ട്രാഫിക് സ്കീമ‌യാണ് ഡ്രൈവറുടേയും യാത്രക്കാരന്റേയും ഭാഗങ്ങ‌ള്‍ തമ്മിലുള്ള വ്യത്യാസം തന്നെ. ഡ്രൈവ‌ര്‍ വാഹന‌ത്തിന്റെ പൂര്‍ണ്ണനിയന്ത്രണ‌ത്തിന്റെ ഉത്തര‌വാദിത്തമുള്ള ആളായി മാറുന്ന ഒരു "സ്കീമ"ല്‍ ആണ്. അവരുടെ കണ്ണില്‍ യാത്രക്കാരന്‍ വിധേയത്വത്തോടുകൂടി യാത്രചെയ്യേണ്ടുന്ന ഉത്തരവാദിത്തം "മാത്രം" ഉള്ളവരാണ്.
ഇത്തരം ഒരു സമീപന‌ം യാത്രക്കാര‌നും ഡ്രൈവറും തമ്മില്‍ ഒരു വൈരുദ്ധ്യം സൃഷ്ടിക്കുന്നു.

"ഇവ‌ളെന്തിനാണ് ഞാന്‍ വ‌ണ്ടി ഓരോ വ‌ള‌വ് തിരിക്കുമ്പോ‌ഴും അയ്യോ പൊത്തോ വിളിക്കുന്നത്. മ‌റ്റുള്ളവരെപ്പോലെ ഇവ‌ള്‍ക്ക് മിണ്ടാതെ സൈഡിലെ ഹോ‌ള്‍ഡറില്‍ പിടിച്ചിരുന്നാ‌ല്‍ പോരേ?" എന്ന് നിങ്ങ‌ള്‍ നിങ്ങ‌ളുടെ ഭാര്യയെപ്പറ്റി ചിന്തിക്കുന്നുവെന്നിരിക്കട്ടെ.
നിങ്ങ‌ള്‍ വേഗ‌തെ കുറക്കാതെ വ‌ണ്ടി തിരിക്കുകയും അതില്‍ അപകട സാദ്ധ്യത കൂടുത‌ലുണ്ട് എന്നതുകൊണ്ടുമാണ് ഭാര്യ പരിഭ്രമ‌ം പ്രക‌ടിപ്പിക്കുന്നത് എന്ന കാര്യം നിങ്ങ‌ള്‍ മ‌ന‌സ്സിലാക്കി, ഓരോ വ‌ള‌വിനും നിങ്ങ‌ള്‍ വേഗത കുറച്ച് ശ്രദ്ധയോടെ വണ്ടി തിരിച്ചാല്‍, അവ‌ര്‍ വ‌ള‌രെ ലാഘവത്തോടെ ഇരിക്കുന്നതു കാണാം. അത് നിങ്ങ‌ളില്‍ സന്തോഷം തരും. അത് നിങ്ങ‌ളുടെ ഡ്രൈവിംഗിനെ മെച്ചപ്പെടുത്തുകയും ചെയ്യും.


ട്രാഫിക് സ്ക്രിപ്റ്റുക‌ള്‍

ഒരു ട്രാഫിക് സ്ക്രിപ്റ്റ് എന്നാല്‍ ഒരു സ്കീമ‌യുടെ ഉള്ളില്‍ത്തന്നെ ഒന്നിനോടൊന്ന് ചേര്‍ന്നുള്ള അനുബന്ധ പ്രക്രിയക‌ളാണ്. അത് ഉപബോധ മനസ്സില്‍ ശക്തമായി സ്ഥാനമുറപ്പിച്ച് യാന്ത്രികമായി ഒരാളെക്കൊണ്ട് ആ പ്രവ‌ര്‍ത്തികളൊക്കെ ചെയ്യിക്കുന്നു. ഉദാഹരണ‌ത്തിന് ഒരു റെസ്റ്റോറന്റില്‍ ചെന്നാല്‍ എന്തൊക്കെ ചെയ്യണം എന്നത് ഒരു "റെസ്റ്റോറന്റ് സ്ക്രിപ്റ്റ്" നെ അടിസ്ഥാന‌മാക്കിയാണ്. പറ്റിയ ഒരു മേശ കണ്ടെത്തുക, ഓര്‍ഡ‌ര്‍ ചെയ്യുക, കാത്തിരിക്കുക, കഴിക്കുക, കൈ കഴുകുക, പൈസ കൊടുക്കുക തുടങ്ങിയതെല്ലാം ആരും പറയാതെ തന്നെ നാം ചെയ്യുന്നത് ചിരപരിചയത്തിലൂടെയും സ്വന്തം നിലയില്‍ മ‌ന‌സ്സിലാക്കിയും മ‌ന‌സ്സില്‍ സൃഷ്ടിച്ചു വെച്ചിരിക്കുന്ന "സ്ക്രിപ്റ്റ്" കൊണ്ടാണ്. ഇതുപോലെഒന്നാണ് ഓരോ ഡ്രൈവറുടെയും "ട്രാഫിക് സ്ക്രിപ്റ്റും". ഓരോ സാഹചര്യത്തിനും, കൂടെയുള്ള ഓരോ യാത്രക്കാരോടുള്ള പെരുമാറ്റ‌ത്തിലും , മറ്റു ഡ്രൈവ‌ര്‍മാരോടുള്ള സമീപന‌ത്തിലുമെല്ലാം വിവിധ "സ്ക്രിപ്റ്റ്" ക‌ള്‍ ഒരാള‌റിയാതെ തന്നെ അയാളെ സ്വാധീനിക്കുന്നു. ഇതില്‍ ഭൂരിഭാഗവും നേരത്തേ സൂചിപ്പിച്ചതുപോലെ മു‌ന്‍‌വിധി‌ക‌ളെ മാത്രം അടിസ്ഥാന‌പ്പെടുത്തിയുള്ളവ‌യാണ് എന്നതാണ് ഏറ്റവും രസകരം. ഒരു ഡ്രൈവ‌ര്‍ അയാളുടെ ഉള്ളിലുള്ള ഇത്തരം സ്ക്രിപ്റ്റുക‌ള്‍ക്ക് അടിമ‌യാണ് എന്നു പറയാം. താഴെയുള്ള ചില ചിന്തക‌‌ള്‍ ശ്രദ്ധിക്കുക.

"ഓ അതൊരു പെണ്ണാണ് മുന്‍പില്‍ പതുക്കെപ്പോകുന്ന് ആ വണ്ടിയോടിക്കുന്നത്. അവ‌ള്‍ പേടിച്ചാണ് പോകുന്നതെന്ന് തോന്നുന്നു. സൈഡും തരുന്നില്ല. ലൈറ്റടിച്ച് ഹോണടിച്ച് പേടിപ്പിച്ച് ഓവ‌ര്‍ടെക്ക് ചെയ്യാം"
"മുന്‍പില്‍ ഈ പതുക്കെ ഇഴഞ്ഞുപോകുന്ന ഈ അംബാസഡ‌ര്‍ കാറോടിക്കുന്നതാര്/ കൊള്ളാം! ഒരു വയസ്സന്‍! ഇയാളെന്തിനാണ് ഈ വയസാം കാല‌ത്ത് ഈ വണ്ടിയുമെടുത്ത് റോഡിലിറങ്ങിയിരിക്കുന്നത്?"
"അതാ ഒരു വൃദ്ധന്‍ സീബ്രാ ക്രോസ്സിംഗില്ലാത്ത സ്ഥലത്ത് പതുക്കെ ക്റോസ്സ് ചെയ്യുന്നു. ഞാന്‍ തല വെളിയിലിട്ട് ചോദിക്കും. അമ്മാവാ വീട്ടില്‍ പറഞ്ഞിട്ടാണോ ഇറങ്ങിയത് എന്ന്"

ഓരോ തവണ‌യും സമാന‌മായ സാഹചര്യങ്ങളേയോ, വ്യ‌ക്തിക‌ളേയോ നേരിടുമ്പോ‌ള്‍ മേല്പ്പറഞ്ഞ പ്രവൃത്തി ചെയ്ത ഡ്രൈവ‌ര്‍ ഇതെല്ലാം ആവ‌ര്‍ത്തിച്ചുകൊണ്ടേയിരിക്കും.

സാദ്ധ്യതാധിഷ്ഠിതമായ ഡ്രൈവിംഗ്


ഒരുപക്ഷേ ഇന്‍ഡ്യന്‍ റോഡുക‌ളില്‍ മാത്രം കാണാന്‍ സാധിക്കുന്ന ഒന്നാണ് "സാദ്ധ്യതാധിഷ്ഠിതമായ ഡ്രൈവിംഗ്". ഭൂരിഭാഗവും ര‌ണ്ട് ദിശയില്‍ യാത്ര ചെയ്യുവാന്‍ ഉതകുന്ന തര‌ത്തില്‍ സൃഷ്ടിക്കപ്പെട്റ്റിരിക്കുന്ന റോഡ്. അങ്ങോട്ടും ഇങ്ങോട്ടും ഇടതുവശം ചേര്‍ന്ന് പോകാന്‍ നിയമ‌ം അനുശാസിക്കുന്നു. വാഹന‌ങ്ങ‌ളുടെ ബാഹുല്യം, കാ‌ല്‍‌ന‌ടയാത്രക്കാരുടെ ബാഹുല്യം ഇവയെല്ലാം ചേര്‍ന്ന് മ‌ന‌:ശ്ശാസ്ത്രപരമായ ഒരു പുതിയ സമീപന‌ം ഡ്രൈവ‌ര്‍മാരില്‍ സൃഷ്ടിച്ചു. ഇടതുവശം ചേര്‍ന്ന് പോകേണ്ട ഒരു വാഹനം റോഡിന്റെ ഇടത് വശത്ത് ഒര‌ല്പ്പ‌മെങ്കിലും സ്ഥലം റിസ‌‌ര്‍വ് ചെയ്ത് വെച്ചാണ് മുന്നോട്ട് പോകുന്നത്. ഫല‌മോ എതിര്‍ദിശയില്‍ വരുന്ന വാഹ‌ന‌‌വുമായി കൂട്ടിമുട്ടത്തക്ക തര‌ത്തിലായിരിക്കും വാഹ‌ന‌ത്തിന്റെ ഗതി. അതുപോലെ തന്നെയാണ് എതിരെ വരുന്ന വാഹ‌ന‌ത്തിന്റെ ഡ്രൈവറും ചെയ്യുക. ര‌ണ്ടുപേര്‍ക്കും അറിയാം അതേനില‌യില്‍ വന്നാല്‍ വാഹന‌ങ്ങ‌ള്‍ കൂട്ടിയിടിക്കും എന്ന്.ഏകദേശം അടുത്തെത്താറാകുമ്പോ‌ള്‍ ഇരു ഡ്രൈവ‌ര്‍മാരും അവര‌വ‌രുടെ വാഹന‌ങ്ങ‌ള്‍ ഇടതു വശ‌ത്തേക്ക് (റിസ‌‌ര്‍വ് ചെയ്ത് വെച്ച സ്ഥല‌ത്തേക്ക്) വെട്ടിച്ച് മാറ്റുന്നു. ഇനി, ഇപ്രകാരം ഒരു സ്ഥലം റിസ‌‌ര്‍വ് ചെയ്ത് വെച്ചില്ല എന്നിരിക്ക‌ട്ടെ. അപ്പോ‌ള്‍ സംഭവിക്കുക, എതിരെ വരുന്ന വാഹന‌ത്തിനെ ഒഴിഞ്ഞുപോകാന്‍ സ്ഥലം കിട്ടാതെ നിര്‍ത്തിയിടേണ്ട അവസ്ഥ വന്നേക്കും. ഇത്തരം പ്രവൃത്തിക‌ളെല്ലാം മുഴു‌വ‌നായും മ‌ന:ശ്ശാസ്ത്രപരമായ ഒരു സാദ്ധ്യതക‌ള്‍ കൊണ്ടുള്ള പകിടക‌ളിയാണെന്ന് പറയാം. ഏതെങ്കിലും ഒരാ‌ളിന്റെ മന‌സ്സി‌ല്‍ സാധ്യതക‌‌ള്‍ കണ‌ക്കാക്കുന്നതില്‍ വരുന്ന നേരിയ വീഴ്ച പോലും അപകടകാര‌ണമായേക്കാം.

ട്രാഫിക് സ്ക്രിപ്റ്റുക‌ളിലെ തിരുത്തലുക‌ളും ഡ്രൈവറുടെ സ്വയം വിമ‌‌ര്‍ശന‌വും

തന്റെ സ്ഥിരം ട്രാഫിക് സ്ക്രിപ്റ്റുക‌‌ള്‍ സ്വയം വില‌യിരുത്തുകയും വിമ‌ര്‍ശനാത്മ‌കമായി അവ‌യെ കാണുകയും ചെയ്താല്‍ ഒരു ഡ്രൈവ‌ര്‍ക്ക് വ‌ള‌രെ സൗകര്യപ്രദ‌മായും മ‌റ്റുള്ളവ‌ര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെയും, സ‌ന്തോഷത്തോടെയും സമാധാന‌ത്തോടെയും ഡ്രൈവ് ചെയ്യാന്‍ സാധിക്കും. ഉദാഹരണ‌ത്തിന് നിങ്ങ‌ള്‍ ഓഫീസ്സിലേക്ക് പോകുമ്പോ‌ള്‍ മ‌റ്റൊരു വാഹനം നിങ്ങ‌ളുടെ വാഹന‌ത്തിന്റെ മുന്‍പിലേക്ക് മുന്നറിയിപ്പില്ലാതെ കയറുകയും പെട്ടെന്ന് വേഗത കുറക്കുകയും ചെയ്തെന്നിരിക്കട്ടെ. ഒരു സ്വാഭാവിക പ്രതികരണം കഠിന‌മായ ദേഷ്യമായിരിക്കും. സ്വയം വിമ‌ര്‍ശനാത്മ‌കമായി ചിന്തിച്ചാല്‍ നിങ്ങ‌ളുറ്റെ ദേഷ്യം അപരവാഹ‌ത്തിന്റെ ഡ്രൈവറോടാണെന്ന് നിസ്സംശയം പറയാം. നിങ്ങ‌ള്‍ എന്തൊക്കെ ചെയ്താലും അയളുടെ മേല്‍ നിങ്ങ‌ള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ല എന്നും അയാളോട് ദേഷ്യം തോന്നിയിട്ട് നിങ്ങ‌ള്‍ കാണിക്കുന്ന ഓരോ പ്രവൃത്തിയും നിങ്ങ‌ള്‍ക്ക് മാത്രമാണ് ദോഷം ചെയ്യുകയെന്നും മന‌സ്സിലാക്കി‌യാല്‍ നിങ്ങ‌‌ള്‍ക്ക് സമാധാമായി ഡ്രൈവ് ചെയ്യാന്‍ ക‌ഴിയുന്നു. മുന്‍പ് നിങ്ങ‌ള്‍ കാട്ടിക്കൂട്ടിയതൊക്ക തികച്ചും അനാവശ്യമായിരുന്നു എന്ന് മന‌സ്സിലാക്കാന്‍ കഴിയുകയും ചെയ്യുന്നു.

വിശദമായ മൂല ലേഖനം ഇവിടെ വായിക്കുക.

വാല്‍ക്കഷണം : ലേഖനം വായിച്ചിട്ട് ഭാര്യയുടെ കമ‌ന്റ് "ലേഖന‌മൊക്കെ കൊള്ളാം.ഭവാന്‍ വണ്ടി ഒരു തവണ‌യെങ്കിലും മര്യാദക്ക് ഓടിക്കുന്നത് കണ്ടാ മ‌തിയായിരുന്നു"

ചിത്രത്തിന് കടപ്പാട് : www.drdriving.org

Thursday, May 13, 2010

എന്നുമുള്ള കാഴ്ചക‌ളും ചിന്തക‌ളും - 1

(1)

എറണാകുളം മുതല്‍ തിരുവ‌ന്തപുരം വരെ യാത്ര ചെയ്യുമ്പോ‌ള്‍ റോഡിനിരുവശത്തുമുള്ള കൂറ്റന്‍ ഫ്ലക്സുക‌ളില്‍ വെള്ളാപ്പ‌ള്ളി ന‌ടേശന്റേയും ഗോകുലം ഗോപാലന്റേയും ഇടയില്‍ ശ്രീനാരായണഗുരുദേവന്‍ ചമ്മ്രം പടിഞ്ഞ് ഇരിക്കുന്നു. അബ്കാരിക്കും

ബ്ലേഡ് കമ്പനിയുടമക്കും ഇടയില്‍ ദൈന്യത‌യോടെയുള്ള ആ ഇരിപ്പ് വേദന‌യുള‌വാക്കുന്നു. ചിന്തിപ്പിക്കുന്നു.

(2)

വിപ്ലവപ്പാര്‍ട്ടിയുടേ മ‌ന്ത്രിമാര്‍ സ്ക്കോഡക‌ളിലും ലോഗനിലും ചീറ്പ്പാഞ്ഞുപോകുന്നു. അകമ്പ‌ടിക്ക് മുന്‍പിലും പിറ‌കിലുമായി ഈരണ്ടു ജീപ്പ് പോലിസ്, പിന്നെ ഒന്നു രണ്ട് കാറുക‌ള്‍.
ഇവ‌ര്‍ക്കെന്തിനാണ് അകമ്പടി?
ഇവ‌ര്‍ ആരെയാണ് ഭയക്കുന്നത്?
ഇവരെന്തിനാണ് വോട്ട് കൊടുത്ത കഴുതക‌ളെ പോലീസിനെക്കൊണ്ട് "മാറിനില്‍ക്കെടാ" എന്ന് ആക്രോശിപ്പിച്ച് ആട്ടിപ്പായിക്കുന്നത്?
വിലക‌ള്‍ മേല്പ്പോട്ട്. സാധാരണക്കാരനെ നോക്കി കൊഞ്ഞനം കുത്തുന്ന വാര്‍ത്തക‌ള്‍ക്ക് അവസാന‌മില്ല.
ഇവ‌ര്‍ എങ്ങോട്ടാണ് ഇത്ര ധൃതിയില്‍ പോകുന്നത്? എന്തു ചെയ്യാനാണ്? ഇവരെന്താണിവിടെ ചെയ്യുന്നത്?

(3)

അദ്ദേഹം ഉറങ്ങുകയാണ്. നിയമ‌സഭയുടെ വാര്‍ത്തക്കാഴ്ചക‌ളില്‍... പൊതുവേദിക‌ളില്‍.... എന്തിന്, പടുകൂറ്റന്‍ പോലീസ് വാനിന്റേയും മൂന്നും നാലും പൈലട്ട് വാഹന‌ങ്ങ‌ളുടെയും അകമ്പടിയോടെ തല‌സ്ഥാന‌ത്തെ തെരുവീഥിക‌ളിലൂടെ പോകുമ്പോഴും അദ്ദേഹത്തിന്റെ തല താഴ്ന്നുതന്നെയിരിക്കുന്നു. ഉറക്കം കൊണ്ടോ അതോ ല‌ജ്ജ കൊണ്ടോ?
ഏതാനും വ‌ര്‍ഷങ്ങ‌ള്‍ക്കു മുന്‍പ് മാദ്ധ്യമക്കാഴ്ചക‌ളില്‍ സാധാരണ‌ക്കാര‌ന്റെ ചിന്തക‌ള്‍ക്കും ആഗ്രഹങ്ങ‌ള്‍ക്കും തന്റെ വാക്കിലൂടെ അഗ്നികൊളുത്തി തല‌യുയ‌ര്‍ത്തിനിന്ന വിപ്ലവകാരിയായ ചുറുചുറുക്കുള്ള അന്നത്തെ വി.എസ് എവിടെ? അന്യായപ്പെരുമ‌ഴയില്‍ തണുത്തു വിറങ്ങ‌ലിച്ചുനില്‍ക്കുന്ന ശരാശരി മ‌ല‌യാളിയുടെ തലക്ക് മീതെ ഒരു ചേമ്പില പോലും പിടിച്ചുകൊടുക്കാന്‍ കഴിയാതെ, സ്വാ‌ര്‍‍ത്ഥയുടെ കമ്പിക‌ളില്‍, അസ്വസ്ഥജന‌കമായ തന്റെ മൗന‌ം കൊണ്ട് ശീലയിട്ട് നന‌യാതെ നന‌ഞ്ഞ് നിന്ന് തല‌കുമ്പിട്ടിരുന്ന മ‌യങ്ങുന്ന ഇന്നത്തെ വി.എസ് എവിടെ?
(4)
നാലര‌ക്കൊല്ലമായി ഉഴുതുമ‌റിച്ചിട്ട കുട്ടനാടന്‍ നില‌ങ്ങ‌ളെപ്പോലെ കിടന്നിരു ന്നു തല‌സഥാന‌ത്തെ റോഡുക‌ള്‍ . നാല‌രക്കൊല്ലം ചെളിക്കുണ്ടില്‍ നീന്തിയും പൊടിയുടെ നേ‌ര്‍ത്ത ധൂളിക‌ള്‍ ശ്വാസകോശങ്ങളില്‍ നിറച്ചും എത്രയെത്ര സ്കൂ‌ള്‍ക്കുട്ടിക‌ള്‍, എത്ര തൊഴിലളിക‌ള്‍, എത്ര ഗുമസ്ത‌ര്‍, എത്ര വീട്ടമ്മമാര്‍ ഈ വഴികളിലൂടെ പ്രാകിയും ചുമച്ചും കടന്നുപോയി? ശീതിക‌രിച്ച കാറുക‌ളില്‍ പൊടിക്കും അഴുക്കിനും കടന്നുചെല്ലാന്‍ കഴ്യാത്തതുകൊണ്ട് മാത്രമാണോ നമ്മുടെ പ്രതിനിധിക‌ള്‍ ഇതൊന്നും അറിയാതെ പോയത്? അടുത്തിടെയായി ഈ വീഥിക‌ളെല്ലാം നിരന്ന് കറുത്തു മിനുങ്ങിത്തുടങ്ങിയിരിക്കുന്നു ഇത് അടുത്തു വരുന്ന ഒരു തിരഞ്ഞെടുപ്പിനെയല്ലാതെ മ‌റ്റെന്തിനെയാണ് ഓര്‍മ്മിപ്പിക്കുക?