Friday, March 25, 2011

എന്റെ തെറ്റിദ്ധാരണകള്‍

മനുഷ്യനായാല്‍ തെറ്റിദ്ധരിക്കാന്‍ പഠിക്കണം. അത് തെറ്റിദ്ധരിച്ചതാണെന്ന് മനസ്സിലായാലല്ലേ ശരിയായിട്ടുള്ളത് തിരിച്ചറിയാന് പറ്റൂ. അല്ലേ?

ചെറുപ്പകാലം മുതലേ ഞാന്‍ ഒരു തെറ്റിദ്ധരിക്കലുകാരന്‍ ആയിരുന്നു. എന്നു പറഞ്ഞാല്പ്പോരാ ... ഒരൊന്നൊന്നര തെറ്റിദ്ധാരണകളാണ് എന്റെ മനസ്സിലുണ്ടാവുക. ദേ ഈ മുപ്പത്തൊന്പതാം വയസ്സിലും കാണും എനിക്ക് നല്ല കിണ്ണം കാച്ചിയ തെറ്റിദ്ധാരണകള്‍. പക്ഷേ അത് 'തെറ്റി' ആയിരുന്നെന്ന് അറിയാന് കുറച്ച് സമയം പിടിക്കും. അത് കൊണ്ട് അതിനെപ്പറ്റി ഇപ്പോള്‍ എഴുതാന്‍ പറ്റില്ലല്ലോ. എന്നാല്‍ പിന്നെ ഓ‌ര്‍മ്മ വെച്ച കാലം മുതല്‍ എനിക്ക് തോന്നിയിട്ടുള്ള ചില തെറ്റിദ്ധാരണകളെ ഒന്നക്കമിട്ടു നിരത്തി നോക്കിയാലോ. വായിക്കുന്നവരുടെ കാര്യം കട്ടപ്പൊകയാണ്. എന്നാലും ഒന്നെഴുതി നോക്കാം.

  1. റേഡിയോയിലൂടെ പാട്ട് കേള്ക്കുമ്പോള്‍ എന്റെ ഒരു ധാരണ എന്താണെന്ന് വെച്ചാല് യേശുദാസ്സും എസ്. ജാനകിയും കൂടി കെട്ടിപ്പിടിച്ചോണ്ട് നിന്നാണ് പാട്ട് പാടുന്നത് എന്നായിരുന്നു. ലോജിക് സിമ്പിള്‍. അന്ന് കാണുന്ന സിനിമയിലൊക്കെ നസീറോ മധുവോ ജയനോ പാട്ടുസീനിലുള്ള ഒരു നടിയേയും വെറുതെ വിട്ടിരുന്നില്ല (ഇന്നും നായകന്മാര്‍ അങ്ങിനെ തന്നെ. സംഭവം കുറച്ചുകൂടി ടൈറ്റ് ആയിട്ടുണ്ടോ എന്നേ സംശയമുള്ളൂ). അപ്പോള്‍ സ്വാഭാവികമായും പാട്ടുകാരും അങ്ങിനെ തന്നെയായിരിക്കും എന്ന് ഞാനങ്ങ് 'ഊഹിച്ചു'.അഞ്ചാം ക്ലാസ്സില് വെച്ച് "ബ്ഭ! കെഴങ്ങാ" എന്ന് വിളിച്ച് എന്റെ ചേച്ചി തലക്ക് ഒരു കിഴുക്ക് തന്ന് കാര്യം പറഞ്ഞപ്പോഴേ എന്റെ ഈ തെറ്റിദ്ധാരണ മാറിയുള്ളൂ.
  2. ആണും പെണ്ണും കെട്ടിപ്പിടിച്ചാല്‍ പെണ്ണിന് ഗ‌ര്‍ഭം ഉണ്ടാവുമെന്നും കുട്ടിയുണ്ടാവുമെന്നും ഏതാണ്ട് എട്ടാം ക്ലാസ്സ് കഴിയുന്നതു വരെ ഞാന് ആത്മാര്ത്ഥമായി വിശ്വസിച്ചിരുന്നു! ഇക്കാര്യത്തില്‍ മൊത്തത്തില്‍ ഒരു ക്ലാരിറ്റി കൈവരാന്‍ ഒമ്പതാം ക്ലാസ്സില്‍ വിജയമ്മ സാര്‍ ജീവശ്ശാസ്ത്രത്തില്‍ "പ്രത്യുല്പ്പാദന പ്രക്രിയ" പഠിപ്പിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. മലയാളം പോലും നേരെ ചൊവ്വേ മനസ്സിലാക്കാന്‍ കഴിയാത്ത അമ്പലപ്പുഴ സ്കൂളിലെ അന്താപ്പാവികളായ എന്നെപ്പോലുള്ള മന്ദബുദ്ധികളായ അനാഗതശ്മശ്രുക്കളുടെ ക്ലാസ്സില്‍ 'ഇവന്‍‌മാര്‍ക്ക് ഇത്ര മതി' എന്ന് വിചാരിച്ചിട്ടാണോ എന്തോ വിജയമ്മ സാര്‍ പ്രത്യുല്പ്പാദന പ്രക്രിയയുടെ ചില ഭാഗങ്ങളൊക്കെ ഇംഗ്ലീഷില്‍ പറഞ്ഞു കളഞ്ഞു. പക്ഷേ വിഷയത്തിന്റെ " അതിപ്രാധാന്യം" കണക്കിലെടുത്ത് ശ്രദ്ധയോടുകൂടിയിരുന്നും, ക്ലാസ്സ് കഴിഞ്ഞ് ചര്ച്ച ചെയ്തും (യേത് ;-) ) ഞാന്‍ സംഭവത്തിന് മൊത്തത്തില്‍ ഒരു "ക്ലാരിറ്റി" ഉണ്ടാക്കിയെടുത്തു. ഉപരിപഠനത്തിനായി ഞങ്ങള്‍ രഹസ്യമായി സംഘടിപ്പിച്ച "ദാഹം തീരാത്ത നേഴ്സ്", "അവളുടെ ആര്ത്തി" തുടങ്ങിയ ലോകോത്തര ക്ലാസ്സിക്കുകള്‍ ഈയിനത്തില്‍ നേടിത്തന്ന അറിവുകളും വിസ്മരിക്കാവുന്നതല്ല.
  3. സ്കൂളില്പ്പോകുന്ന വഴി ഒറ്റക്കൊരു മാടത്തയെ (മൈനയെ) കണ്ടാല്‍ അന്ന് ഉറപ്പായിട്ടും തല്ലുകിട്ടുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിച്ചിരുന്നു. അതിനുള്ള പ്രതിവിധിയും കാലാകാലങ്ങളായി ചെയ്തുപോന്നു. പ്രതിവിധി കൈതച്ചെടിയുടെ മുള്ളുള്ള രണ്ടിലകള്‍ തമ്മില് കൂട്ടിക്കെട്ടുക എന്നതാണ്. ഇതൊക്കെ ചെയ്തിട്ടും എനിക്ക് തല്ലു കിട്ടാനുള്ളത് മുറക്ക് കിട്ടിയിരുന്നു എന്നത് പ്രസ്താവ്യമാണ്. ഏകദേശം ഒന്പതാം ക്ലാസ്സൊക്കെയായിട്ടാണ് ഞാന് ഈ കലാപരിപാടി അവസാനിപ്പിച്ചത് എന്നാണ് ഓ‌ര്‍മ്മ.
  4. ഇടിയും മിന്നലും ഉണ്ടാവുമ്പോള്‍ പേടിച്ചിട്ട് അര്ജ്ജുനന്റെ പത്തു പേരുള്ള എന്തോ ഒരു പാട്ട് പാടിയാല്‍ പ്രോബ്ലം സോള്വ് ചെയ്യാമെന്ന് എനിക്ക് പറഞ്ഞുതന്നത് ആരാണോ എന്തോ! വായില്‍ക്കൊള്ളാത്ത പേരാണെന്ന് തോന്നിയതുകൊണ്ടാണോ എന്തോ പിന്നീട് അത് 'അര്ജ്ജുനപ്പത്തര്ജ്ജുനപ്പര്ത്തജ്ജുനപ്പത്ത്" എന്നിങ്ങനെ ജപിച്ചാല്‍ മതിയെന്ന് ഒരു പരിഹാരവും ആരോ പറഞ്ഞു തന്നു. പറഞ്ഞപ്പോഴൊക്കെ ഇടി നിന്നിരുന്നു എന്നാണോര്മ്മ :))
  5. ഭൂമി ഉരുണ്ടതാണ് എന്ന് ചെറിയ ക്ലാസ്സുകള്‍ മുതലേ പഠിപ്പിച്ചതൊക്കെ ഞാന് നന്നായി മനസ്സിലാക്കിയിരുന്നു. പക്ഷേ ഒരു കുഴപ്പം മാത്രം. ഞാനും ഇക്കണ്ട ജന്തുജാലങ്ങളെല്ലാം ഈ ഉരുണ്ട ഭൂമിയുടെ അകത്തായിരുന്നു താമസം എന്നായിരുന്നു എന്റെയൊരു ധാരണ. മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ട് കുട്ട കമിഴ്ത്തിയ പോലുള്ള ആകാശം ഞാന്‍ താമസിക്കുന്ന ഭൂമിയുടെ മച്ചാണെന്നും ഞാന് ഉറച്ച് വിശ്വസിച്ചിരുന്നു.. തെറ്റിദ്ധരിച്ചിരുന്നു. ഭൂമിശ്ശാസ്ത്രം പഠിപ്പിച്ചു തുടങ്ങിയത് എത്രാം ക്ലാസ്സില്‍ ആണെന്നോര്മ്മയില്ല. അപ്പോഴാണ് തെറ്റിദ്ധാരണ ആരോടും പറയാതെ ഞാനങ്ങു മാറ്റിയത്. ശ്ശോ! (ഇപ്പോഴും ഭൂമിശ്ശാത്രം എനിക്ക് അജ്ഞാതം. ഭൂമിയുടെ മുകളിലാണ് താമസം എന്നു മാത്രം അറിയാം)

ഇനിയുമെന്തൊക്കെ!... ഒന്നാലോചിച്ചു നോക്കൂ. ഞാന് ഒരു തിരുമണ്ടനാണെന്ന് സമ്മതിച്ചുകൊണ്ട് തന്നെ ഞാന്‍ ഇന്നത്തെ തലമുറയെ നോക്കുന്നു. എല്‍.കെ.ജി യിലോ ഒന്നാം ക്ലാസ്സിലോ പഠിക്കുന്ന ഒരു കുഞ്ഞിന് താന്‍ വന്ന വഴിയെക്കുറിച്ച് പോലും വ്യക്തമായ ധാരണയുണ്ട്. അല്ലെങ്കില്‍ അവന്‍/അവള്‍ ധൈര്യമായി ചോദിക്കും "അച്ഛാ.. അമ്മേ... ഞാനെങ്ങെനാ ഒണ്ടായെ?" എന്ന്. ഞാന്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിരുന്നെങ്കില്‍ എനിക്ക് കിട്ടുമായിരുന്നത് ചെവിക്ക് ഒരു കിഴുക്കും ഭീകരമായ മ‌ര്‍ദ്ദനവുമായിരുന്നു. ഇന്നത്തെ അച്ഛനമ്മമാര്‍ അക്കാര്യത്തില്‍ ഒത്തിരി മുന്പിലാണ്. നുണ പറയുകയോ ഉരുണ്ടു കളിക്കുകയോ ചെയ്താല്‍ അവ‌ര്‍ക്കറിയാം അടുത്ത ചോദ്യം ടിന്റുമോന്‍ ചോദിച്ച ചോദ്യമായിരിക്കും എന്ന്. "അതെന്താ നിങ്ങളൊന്നും ഗര്ഭം ധരിക്കുകയും പ്രസവിക്കുകയുമെന്നും ചെയ്യാറീല്ലേ" എന്ന്.