Tuesday, September 3, 2013

കഥകളിയിലെ പതിഞ്ഞ പദം

കഥകളിയില്‍ പതിഞ്ഞ  പദം എന്തിനാണ് ?

കഥകളിയുടെ നവ ആസ്വാദകരുടെ പ്രധാനപ്പെട്ട  ചോദ്യങ്ങളില്‍ ഒന്നാണ് ഇത് എന്ന് വേണമെങ്കില്‍ പറയാവുന്നതും ആണ് . കാരണങ്ങള്‍ ഇവ തന്നെ .

നവ ആസ്വാദകര്‍ പ്രധാനമായും കഥകളിയിലേക്ക് ബോധപൂര്‍വ്വമല്ലാതെ ആകൃഷ്ടരാവുന്നത് കഥകളിയുടെ ആഹാര്യഭംഗി , പദങ്ങളുടെ ശ്രവണസുഖം , അഗാധ ജ്ഞാനം ആവശ്യമില്ലാതെ തന്നെ മനസ്സിലാവുന്ന ചില കഥകളുടെ ഭാഗങ്ങള്‍ എന്നിവയിലൂടെയാണ് . എങ്കിലും അരങ്ങു പ്രചാരമുള്ള കഥകളിലെ ആദ്യഭാഗങ്ങളില്‍ തന്നെ വരുന്ന, ഗായകര്‍  വളരെ വളരെ സാവധാനത്തില്‍ (പതിഞ്ഞ കാലത്തില്‍ ) പാടുകയും , നടന്മാര്‍ ആ പതിഞ്ഞ താളത്തിനനുസരിച്ച് ഭാവങ്ങളോടു കൂടി മുദ്ര കാണിക്കുകയും ചെയ്യുന്നു . ഒരു നവ ആസ്വാദകനെ സംബന്ധിച്ചിടത്തോളം, പ്രസ്തുത പദം വായിച്ച് , അര്‍ഥം മനസ്സിലാക്കി (ആ രംഗം പൂര്‍ണ്ണമായും ആസ്വദിക്കണം എന്ന ബോധത്തോടെ തന്നെ വരുന്ന ആള്‍ ആണെങ്കില്‍ ), ആര്‍ജ്ജിതജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ആസ്വദിക്കുവാനായി തുടങ്ങുമ്പോള്‍ ആണ് അല്പം അല്ലെങ്കില്‍ കുറച്ചധികം തന്നെ  “വിരസത” അനുഭവപ്പെടുന്നതായി അയാള്‍ക്ക് തോന്നുന്നത് . പ്രധാനമായും രണ്ടു സംശയങ്ങള്‍

  1. പറയാനുള്ളത് (ആടാന്‍ ഉള്ളത് ) പെട്ടെന്ന് പറഞ്ഞുകൂടെ ?
  2. ഇത്രയും പതുക്കെ പാടുകയും , അത് തന്നെ ഓരോ വരികളും ഇത്രയധികം തവണ ആവര്ത്തിക്കത്തക്ക രീതിയില്‍ നടന്‍ അഭിനയിക്കുന്നത് എന്തിന് ?
തൌര്യത്രിക ലക്ഷണങ്ങളായ നൃത്തം , നൃത്യം , നാട്യം എന്നിവ അതിന്റെ എല്ലാ  അര്‍ത്ഥത്തിലും  കോര്‍ത്തിണക്കി പാകപ്പെടുത്തിയെടുത്ത കലയാണ്‌ കഥകളി . എന്നിരിക്കിലും ഒരു ക്ലാസ്സിക്കല്‍ കലയെ സാധാരണ ജനത്തിന് മനസ്സിലാക്കുവാന്‍ തക്കവണ്ണം രൂപപ്പെടുത്തി എടുക്കുവാനായി നടത്തിയ പരിഷ്കാരങ്ങള്‍, ഈ മിശ്രണത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ വരുത്തിയിട്ടുണ്ട് . ഇത് ബോധപൂര്‍വ്വം തന്നെയാണ് താനും . കഥാഗതി , കഥാപാത്രങ്ങളുടെ മനോനില , നാടകീയത എന്നിവ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുന്നതിലെക്കായി വരുത്തിയ ചില പാകപ്പെടുത്തലുകള്‍ . എന്നാല്‍ ഇത്തരത്തില്‍ ഉള്ള യാതൊരു ഏറ്റക്കുറച്ചിലുകളും ഇല്ലാതെ , നീക്കുപോക്കുകള്‍ ഇല്ലാതെ നൃത്തം , നൃത്യം , നാട്യം എന്നിവയുടെ പൂര്‍ണ്ണത ഉറപ്പു വരുത്തിയിട്ടുള്ള ഭാഗങ്ങളാണ് പതിഞ്ഞ പദങ്ങള്‍ .

വ്യവസ്ഥാപിതമായ , ഉറച്ച താളത്തില്‍ ആവശ്യം വേണ്ടുന്ന ശരീര ചലനങ്ങളോടെയുള്ള  കൈമുദ്രകളുടെ ഘനഗംഭീരമായ അവതരണം . മുദ്രകളുടെ പൂര്‍ണ്ണതക്ക് വേണ്ടി മാത്രമുള്ള , കാലിന്റെ സഹായത്തോടെയുള്ള ശരീര ചലനങ്ങള്‍ . അതാണ്‌ നൃത്തം . കഥകളിഭാഷയുടെ വ്യാകരണം

നൃത്തത്തിലേക്ക് ശരീരത്തിന്റെ കവിതയുടെ മാസ്മരികത കൂട്ടിച്ചേര്‍ക്കുന്നു നൃത്ത്യം . കാവ്യാത്മകമായ ശരീരചലനങ്ങള്‍ , മുഖാഭിനയത്ത്തിന്റെ അകമ്പടിയോടെ  പ്രേക്ഷകനിലേക്ക് കവിത പോലെ സംവദിക്കുന്നു. മുദ്രയുടെ അര്‍ത്ഥം ഭാവത്തിന്റെ കവിതയില്‍ ചാലിച്ച് പ്രേക്ഷകന്റെ മനസ്സില്‍ സാവധാനത്തില്‍ എഴുതപ്പെടുന്നു . നൃത്ത്യം കഥകളിയുടെ ശരീര കവിതയാണ് . ഒരുപക്ഷെ വിരസമായേക്കാവുന്ന നൃത്തവ്യാകരണത്തിന്റെ കാലപനികമായ രൂപ പരിണാമം .

ശ്രവണസുഖമില്ലാത്ത കവിത കവിതയാവുന്നില്ല . മനസ്സില്‍ പറയുമ്പോള്‍ പോലും കവിതയെ അനുവാചകന്‍ ശ്രവിക്കുന്നു. നൃത്ത നൃത്യങ്ങളുടെ സ്വാഭാവികതയുടെ പൂര്‍ണ്ണതയാണ് നാട്യം. കടുകട്ടിയായ വ്യാകരണം , കവിതാത്മകമായി അവതരിപ്പിക്കുമ്പോള്‍ , അതിന്റെ അര്‍ഥം പൂര്‍ണ്ണമായും സംഗീതത്തിലൂടെ ദ്യോതിപ്പിക്കുന്നു . ഗോചരമല്ലാത്ത വസ്തുക്കളെ , വ്യക്തികളെ , പ്രകൃതിയെ എല്ലാം  കഥകളി എന്ന  ക്ലാസ്സിക്കല്‍ കല വൈവിധ്യത്തോടെ പ്രേക്ഷകനിലേക്ക് പകരുന്നു നാട്യത്തിലൂടെ .

സലജ്ജോഹം

കാലകേയവധം കഥകളിയില്‍ ഇന്ദ്രകൽപ്പനപ്രകാരം ഇന്ദ്ര സാരഥി  മാതലി അർജ്ജുനന്റെ സമീപം എത്തുന്നു. അർജ്ജുനന്റെ ബലവീര്യങ്ങളെ മുക്തകണ്ഠം പ്രശംസിക്കുന്നു  മാതലി. അര്‍ജ്ജുനന്റെ പാശുപതാസ്ത്രലബ്ധി , ദ്രുപദരാജാവിന്റെ ബന്ധിച്ച് ദ്രോണർക്ക് നൽകിയ ഗുരുദക്ഷിണ, പാഞ്ചാലീപരിണയം എന്നീ കഥകൾ പറഞ്ഞുകൊണ്ടുള്ള മാതലിയുടെ പ്രശംസാവചനങ്ങൾ കേട്ട് താന്‍ ലജ്ജിയ്ക്കുന്നു എന്ന് അർജ്ജുനൻ പ്രതിവചിയ്ക്കുന്നു. ഇതൊക്കെ കേട്ട് ഞെളിയുന്നവര്‍ ഉണ്ടാവും . അവരെ വിഡ്ഢികള്‍ എന്നെ പറയാനാവൂ . ഈ ദിവ്യരഥം ആരുടേതാണെന്നും അങ്ങ് ആരാണെന്നും   അര്‍ജ്ജുനന്‍ ചോദിക്കുന്നു. താൻ ഇന്ദ്രസാരഥിയാണെന്നും ഇന്ദ്രകൽപ്പനപ്രകാരമാണ് താൻ വന്നിരിയ്ക്കുന്നത് എന്നും മാതലി അർജ്ജുനനെ അറിയിക്കുന്നു. കുശലാന്വേഷണങ്ങൾക്കു ശേഷം ഇന്ദ്രരഥമേറി അർജ്ജുനനും മാതലിയും ദേവലോകത്തേയ്ക്കു യാത്രയാവുന്നു. ഇത്രയുമാണ് മാതലിയും അര്‍ജ്ജുനനുമായുള്ള ഈ രംഗത്തിലെ ഉള്ളടക്കം. ഇതില്‍ അര്‍ജ്ജുനന്റെ പദമായ സലജ്ജോഹം തൌര്യത്രികത്ത്തിന്റെ പൂര്‍ണ്ണത മുഴുവന്‍ ആവാഹിച്ച് ജ്വലിച്ചു നില്‍ക്കുന്നു .

ഇക്കഴിഞ്ഞ 2013, ജൂലായ് ഒന്നാം തീയതി തിരുവനന്തപുരം മാര്‍ഗിയില്‍ നടന്ന കാലകേയവധം കഥകളിയില്‍ അവതരിപ്പിച്ച സലജ്ജോഹത്തിന്റെ അവതരണം പതിഞ്ഞ പദത്തിന്റെ വിശകലനതിനായും അവതരണത്തിന്റെ പ്രത്യേകതകള്‍ വിശദമാക്കുവാനും ഉപയോഗപ്പെടുതിയിരിക്കുന്നു. ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ (റിട്ട പ്രിന്‍സിപ്പല്‍ , കേരള കലാമണ്ഡലം ) അര്‍ജ്ജുനനായും ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ (മാര്‍ഗി ) മാതലിയായും വേഷമണിഞ്ഞു .

മേല്‍പ്പറഞ്ഞ കഥകളിയുടെ വീഡിയോ ഇവിടെ കാണുക



അമർത്ത്യവര്യസാരഥിർമരുത്വതോക്തമാസ്ഥയാ
സമസ്തനീതിഭാജനം സമേത്യ സവ്യസാചിനം
തമാത്തശസ്തലസ്താദുദിത്വരാസ്ത്രസഞ്ചയൈർ-
നികൃത്ത ശത്രുമസ്തകം സ വക്തുമാദദേ വച:   

എന്ന ശ്ലോകം കഴിഞ്ഞാല്‍ ഉടന്‍ മാതലി പ്രവേശിക്കുന്നു.  ഇടതു വശത്ത് ഇടതുകയ്യില്‍ വില്ലും വലതുകയ്യില്‍ അമ്പും പിടിച്ചു , ആലവട്ടം , മേലാപ്പ് ,എന്നിവയുടെ അകമ്പടിയോടെ വീരരസത്തിന്റെ മൂര്‍ത്തിമദ്ഭാവമായി (സ്ഥായീഭാവം ) അര്‍ജ്ജുനന്‍ ഇരിക്കുകയാണ്.



മുന്‍പില്‍ തിരശീല താഴ്ത്തിപിടിച്ചിരിക്കുന്നു .  അരക്കെട്ടില്‍ വായു കൊടുത്ത് ഘനഗാംഭീര്യത്തോടെ നിവര്‍ന്ന്‍ ഇരുന്ന് പുരികക്കൊടികള്‍ ഉയര്‍ത്തി വീരരസം തുളുമ്പുന്ന കണ്ണുകളോടെ , വീരസ്ഥായി തരംഗിതമായ കപോലങ്ങലളോടെ മാതലിയുടെ വാക്കുകളില്‍ ‍ ബദ്ധശ്രദ്ധനായി ഇരിക്കുന്ന അര്‍ജ്ജുനന്‍ , ലോകത്തില്‍ തന്നെ ഇന്നേവരെ ഉണ്ടായത്തിലേക്ക് വെച്ച് തന്നെ  നിശ്ചലമായ നാട്യത്തിന്റെ വിഗ്രഹം തന്നെ എന്ന് പറഞ്ഞാലും അധികമാവില്ല .ശ്രീ  കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ അര്‍ജ്ജുനന്‍ “വീര്യവിഗ്രഹമായി” ഇരുന്ന ആ നില കണ്ടു കാണികള്‍ കണ്ണ് നിറഞ്ഞു മനം നിറഞ്ഞ് ഇരുന്നു. മാതലിയുടെ പദത്തില്‍ "ചാരുതരുണീമണിയെ പാണിഗ്രഹണം ചെയ്തൊരു വീരാ" എന്നിടത്ത് അർജ്ജുനൻ ലജ്ജ നടിയ്ക്കുന്നു (സഞ്ചാരി ഭാവം ). സൂക്ഷ്മതയോടെ തിരിച്ച് സ്ഥായീഭാവമായ വീരഭാവത്തിലേക്ക്  മടങ്ങുകയും ചെയ്തു.



മാതലിയുടെ പദത്തിന് ശേഷം അര്‍ജ്ജുനന്റെ മറുപടിപ്പദം ആയ “സലജ്ജോഹം” ആരംഭിക്കുന്നു .

ശങ്കരാഭരണം രാഗത്തില്‍  അടന്ത അന്‍പത്തിആറു മാത്രയിലുള്ള പദമാണ് “സലജ്ജോഹം”. നടന്റെ ഓരോ ചലനവും ഗായകരുടെ ചേങ്ങില ഇലത്താളങ്ങളിലെ  നിമിഷക്കണക്കിന്ഉള്ള മുട്ടുകളില്‍ ചിട്ടചെയ്യപ്പെട്ടിരിക്കുന്നു.
മാതലിയില്‍ ദൃഷ്ടി ഉറപ്പിച്ച്, വീരഭാവം നിലനിര്‍ത്തിക്കൊണ്ട് തന്നെ  ഒന്നാം താളവട്ടത്തിന്റെ അന്ത്യത്തില്‍ ഇടതുകൈയ്യില്‍  നിന്നും വലതുകയ്യിലേക്ക് വില്ല് മാറ്റി , ഇടതു കൈയ്‌ കൊണ്ട് “ലജ്ജ” എന്നാ മുദ്ര  (പുറത്തേക്ക് തിരിച്ചു പിടിച്ച മുദ്രാഖ്യ) പിടിക്കുകയും “ലജ്ജ” അഭിനയിച്ചുകൊണ്ട് (പുരികം പൊക്കി , മാത്രക്കണക്കിനു  കഴുത്തിളക്കി) രണ്ടാം താളവട്ടത്തിന്റെ തുടക്കത്തില്‍ മുദ്രക്കൈ തിരിച്ചു താഴ്ത്തിക്കൊണ്ട് വരുന്നതോടെ മുന്‍പില്‍ താഴ്ത്തിപിടിച്ചിരുന്ന തിരശീല നീക്കപ്പെടുകയും ചെയ്യുമ്പോള്‍ “അഹം / ഞാന്‍ “ എന്നാ മുദ്ര തുടങ്ങുകയും മുന്പോട്ടെക്ക് ചവിട്ടി വന്നു പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു . പതിഞ്ഞ സ്ഥായിയില്‍ ഉള്ളതെങ്കിലും  പദത്തിന് (കൃത്യം ആ വാക്ക് ഉച്ചരിക്കുന്നതിനോടൊപ്പം ) മുദ്ര കാണിക്കുന്നതുകൊണ്ട് പ്രേക്ഷകന് അനുഭവം സിദ്ധിക്കുന്നു.



തുടര്‍ന്ന് പുറകോട്ടു കൈയ്യിട്ടു മാറി “തവ/താങ്കളുടെ” എന്ന മുദ്ര കാലുകള്‍ പടം വളച്ച് (വക്കില്‍ ) , നന്നായി താഴ്ന്നു നിന്ന് നെഞ്ചു ചുരുക്കി , കണ്ണിന്റെ തടം ചുരുക്കി പൂര്‍ത്തിയാക്കുന്നു .  പിന്നെ മുന്‍പോട്ടു വന്നു കാലുകള്‍ മുന്നിലും പിന്നിലുമായി വെച്ച് , താഴേക്ക് ഇരുന്നു , “ചാടു/യോഗ്യം” എന്നാ മുദ്ര കാണിക്കുകയും ഗായകര്‍ ചാടുവചനത്താലതി എന്നത്തിന്റെ “ചാടു” പാടുന്നതിനൊപ്പം പരത്തിച്ച്ചവിട്ടി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു . താഴ്ന്നു നില്‍ക്കുന്നതിലും , കാലുകള്‍ പൊക്കി പരത്തിച്ച്ചവിട്ടുന്നതിലും ഒക്കെ പതിഞ്ഞ താളത്തിന്റെ ഗമനത്തിനനുസരിച്ചു നടന്‍ പുലര്‍ത്തേണ്ട ചലനസ്ഥിരതയിലെ  നിഷ്കര്‍ഷ നടന്മാര്‍ക്ക് വെല്ലുവിളി തന്നെയാണ് . പതിഞ്ഞത് എന്നാ നിലയില്‍ വിരസത സൃഷ്ടിക്കുവാനും പാടില്ല , അമിത ധൃതി കാട്ടി ഭംഗി കളയുവാനും പാടില്ല .  നേരിയ വീഴ്ച പോലും രസഭംഗം ഉണ്ടാക്കുന്നു .
“വചനത്താല്‍ “ എന്നാ മുദ്ര അടുത്ത താളവട്ടതിലാണ് . കൈകള്‍ മുട്ട് വളച്ച് ‍ മുന്‍പില്‍ അകത്തേക്ക്തിരിച്ച്  പിടിച്ചു , ഇരുവശത്തേക്കും പൊക്കി വട്ടക്കൈ ആയി താഴ്ത്തി ഇട്ട് , താളത്തിനനുസരിച്ച് കാലുകള്‍ വെച്ച് മുന്പോട്ടോ പിറകൊട്ടോ മാറി പരത്തിച്ചവിട്ടി അനുസരിച്ച് (തല ഇരുവശത്തേക്കും ഓരോ പ്രാവശ്യം തിരിച്ച്  നേരെ വരിക ) നില്‍ക്കുന്നതിനെ   കയ്യിട്ടു മാറുക/വട്ടം വെക്കുക  എന്ന് പറയുന്നു. കഥകളിയില്‍ വളരെ പ്രാഥമികമായി തന്നെ ചെയ്തു വരുന്ന ഒരു ചുവടാണിത്. ഈ പദത്തില്‍ ഉടനീളം ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ഈ ചുവടില്‍  പോലും കാണിക്കുന്ന ശ്രദ്ധയും പൂര്‍ണ്ണതയും കാണുക .

അങ്ങിനെ ഒരു താളവട്ടത്തിന്റെ മുക്കാല്‍ ഭാഗം കൊണ്ടാണ് കയ്യിട്ടു മാറി നില്‍ക്കുന്നത് . താളവട്ടത്തിന്റെ അവസാനഭാഗതോടെ അടുത്ത മുദ്രയായ “വചനം” തുടങ്ങുന്നു . മെയ്യ് ഇടത്തേക്ക് ഉലഞ്ഞ് കൈ മുഷ്ടി പിടിച്ച് വിട്ട് ഹംസപക്ഷമായി വട്ടത്തില്‍ ചുഴിച്ച് എടുത്ത് മുഖത്തിനു നേരെ വന്ന് കര്‍ത്തരീമുഖം പിടിക്കുന്ന്തോടെ “വചനം” മുദ്ര പൂര്‍ത്തിയാവുന്നു. ഈ സമയത്ത് കണ്ണിന്റെ ചലനങ്ങളും കൈ സഞ്ചരിക്കുന്ന ദിക്കില്‍ ദൂരത്ത്തായിട്ടായിരിക്കും എന്നതും ശ്രദ്ധിക്കുക . പിന്നെ ഇടതു കൈ കൊണ്ട് “ആല്‍” (വചനത്താല്‍ ) എന്ന മുദ്ര വലത്ത് നിന്നും ഇടത്തേക്ക് ഉലഞ്ഞ് കൊണ്ട് മുദ്രാഖ്യ മുദ്രയോടെ പൂര്‍ത്തിയാക്കുന്നു . ഉടന്‍ തന്നെ “അതിന്” എന്ന മുദ്രയും സമാനമായ ഉലച്ചിലൂടെ ഇടത്ത് നിന്നും വലത്തേക്ക് “സൂചീമുഖം” പിടിച്ച് പൂര്‍ത്തിയാക്കുന്നു . (താളവട്ടത്തിന്റെ അവസാനം)

അടുത്തത് “അലംഭാവം” എന്ന മുദ്രയാണ് . താളവട്ടത്തിന്റെ ആദ്യഭാഗത്ത് പിരകൊട്റ്റ് ഇരു കാലും സാവധാനം കുത്തി മാറി ഇടതുകാല്‍ മുന്നോട്ടാഞ്ഞു ചവിട്ടി , വലത്ത് നിന്നും ഇടത്തേക്ക് ഇരു കൈകളും ചുഴിച്ച് എടുത്തു (മെയ്യിന്റെ ചലനം ശ്രദ്ധിക്കുക . മെയ്യ് കയ്യിന്റെ കൂടെ തന്നെ . കണ്ണും അതിനോടൊപ്പം ), താഴേക്ക് അമര്‍ന്നിരുന്ന് മുന്‍പോട്ടു കെട്ടിച്ചാടുന്നതിനോടൊപ്പം കൈകള്‍ ഇരു വശത്തേക്കും ഇടുകയും , തുടര്‍ന്ന് ഇടതുകാല്‍ നീട്ടി വെച്ച് വലതുകാലില്‍ അമര്‍ന്നിരുന്ന് വലം / ഇടം കൈകളില്‍ മുഷ്ടി മുദ്ര പിടിച്ച് (സ്ഥാനം ശ്രദ്ധിക്കുക - കളരിപ്പയറ്റില്‍ വാളും പരിചയും പിടിക്കുന്നത്‌ പോലെ ആണ് കൈകളുടെ സ്ഥാനം അപ്പോള്‍ ), വെച്ച് ഇരുത്തി ചുഴിച്ചു വന്ന് ഇരുകാലും കൂട്ടി നിവര്‍ന്ന്‍ നിന്നാണ്   “അലംഭാവം” എന്ന മുദ്ര തുടങ്ങുന്നത് . “അരുത്” എന്ന് മൃദുവായി കൈകള്‍ ഇരു വശത്തേക്കും ചലിപ്പിച്ച് കാട്ടിയതിനു ശേഷം വീണ്ടും ഇടതുകാല്‍ മുന്‍പോട്ടു വെച്ച് ചവിട്ടി ശക്തിയോടെ ““അരുത്” “അരുത്” “അരുത്” എന്ന് മൂന്നു വട്ടം കാണിച്ച് , പിന്നെ മുന്‍പോട്ടും പിന്‍പോട്ടും ഉള്ള മെയ്യിന്റെ ചലനത്തോടെയും “അരുത്” എന്നാ മുദ്ര പിടിച്ച സ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് തന്നെ കൈവരലുകള്‍ ഇളക്കിക്കൊണ്ട് “അരുത്” എന്ന് തുടര്‍ന്ന് കാണിക്കുകയും ഒടുവില്‍ ഒന്ന് കൂടി താഴ്ന്നു നിവര്‍ന്ന് ““അരുത്” എന്ന്‍ ശക്തിയായി കാണിച്ചാണ് “അലംഭാവം” എന്നാ മുദ്ര പൂര്‍ത്തിയാവുന്നത് .

ഏതാണ്ട് രണ്ടേകാല്‍ താളവട്ടം കൊണ്ടാണ് ഈ ഒരു മുദ്ര പൂര്‍ത്തിയാവുന്നത്.

കഥകളിയിലെ  “തൌര്യത്രിക ഭംഗി ” വിശദീകരിക്കുവാന്‍ ശ്രീ ബാലസുബ്രഹ്മണ്യന്റെ “അലംഭാവം” എന്ന  ഈ ഒരു മുദ്ര മതി . നൃത്തവും നൃത്യവും നാട്യവും എല്ലാം ചേരും പടി ചേര്‍ന്ന് , അതിന്റെ സൂക്ഷ്മമായ അംശങ്ങളെപ്പോലും സ്പര്‍ശിച്ച് പ്രേക്ഷകന് അനുഭവവേദ്യമാക്കിത്തരുന്നു. “ഇനി ഇതുപോലെ  പ്രശംസിക്കാതിരിക്കാന്‍ മനസ്സുണ്ടാവണം” എന്ന വികാരത്തിന്റെ , തന്റെ ധര്‍മ്മബോധത്തില് അടിയുറച്ച ‍ ആത്മവിശ്വാസത്തോടുകൂടി  വീരസ്ഥായിയില്‍ ഉള്ള അര്‍ജ്ജുനനന്റെ “വിലക്കല്‍” ആണ് ഈ മുദ്രയുടെ സൂക്ഷ്മ അവതരണത്തിലൂടെ ആചാര്യന്മാര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ബാലസുബ്രഹ്മണ്യനെ പോലെ ഉള്ള നടന്മാരിലൂടെ അത് ആവിഷ്കൃതമാവുമ്പോള്‍ പ്രേക്ഷകര്‍ ഭാഗ്യം ചെയ്തവരും ആയിത്തീരുന്നു .

തുടര്‍ന്ന് “മനസി നീ വഹിച്ചാലും” എന്ന മുദ്രയാണ് .

മനസ്സിന്റെ മുദ്ര -  മുദ്രാഖ്യ മുദ്ര , നെഞ്ചിനു നടുക്കായി താഴേക്കു കമഴ്ത്തി പിടിച്ച് താഴേക്ക് രണ്ടു തവണ ചലിപ്പിച്ചു കൊണ്ടാണ് . മനസ്സ് തലച്ചോറില്‍ ആണെങ്കിലും കഥകളിയില്‍ മനസ്സിനെ ദ്യോതിപ്പിക്കുന്നത് നെഞ്ച് അല്ലെങ്കില്‍ ഹൃദയവുമായി ബന്ധപ്പെടുത്തിയാണ് എന്ന് കാണാം.  കാല്‍പ്പനികമായ സങ്കല്‍പം അതിന്റെ അവതരണം . അതുവഴി പ്രേക്ഷകന്റെ മനസ്സിലേക്ക് അനുഭവം പകരുക എന്നത് ഈ കൊച്ചു മുദ്രയില്‍ പോലുമുണ്ട് . അത് കാണിക്കുന്നതും ഗായകന്‍ “മനസി “ എന്ന് പാടുമ്പോഴോ പാടി അവസാനിപ്പിക്കുമ്പോഴോ തന്നെ ആണ് . മുദ്രയെ ഒരു വാക്കായി വിവര്‍ത്തനം ചെയ്യാന്‍ പ്രേക്ഷകന് സൗകര്യം ചെയ്യുന്ന അവതരണ രീതി . ആ താളവട്ടത്തിന്റെ അവസാനത്തോടെ “മനസി നീ “ എന്ന് പാടുകയും അതോടൊപ്പം “നീ” എന്നാ മുദ്രയും പൂര്‍ത്തിയാവുന്നു.

അടുത്ത മുദ്ര “വഹിച്ചാലും ഹന്ത “ എന്നാണു . അതിനു മുന്പായി കയ്യിട്ടു , കാല്‍ പിന്നോട്ട വെച്ച് മാറി പരത്തിച്ചവിട്ടി താന് നിന്ന് “വഹിച്ചാലും “ എന്ന മുദ്ര തുടങ്ങുന്നു .

വലതു കോണിലേക്ക് മെയ്യ് തിരിച്ച് വലതു കാലിലേക്ക് താണിരുന്നു ഇടതുകാലിലേക്ക് വലതു കാല്‍ കൂട്ടിക്കൊണ്ട് വരുന്നതിനൊപ്പം ഇരുകൈകളിലും മുദ്രാഖ്യ പിടിച്ചു “വഹിക്കുക ” (ധരിക്കുക  ) എന്നാ മുദ്ര പൂര്‍ത്തീകരിക്കുന്നു. ഒരാള്‍ക്ക്‌ ഒരു ധാരണ ഉണ്ടാകുന്നത് അയാള്‍ക്ക് ഇപ്പോള്‍ ഇല്ലാത്ത ഒന്നില്‍ നിന്നും ആണല്ലോ . അല്ലെങ്കില്‍ അയാളില്‍ ഇന്നും വളരെ അകലെ ഉള്ള ഒരറിവ്‌ . ആ അറിവിന്റെ വിദൂരതയും , അത് അറിയുമ്പോള്‍ അതിനോട് അയാള്‍ക്കുണ്ടാകേണ്ടുന്ന അടുപ്പവും ഈ മുദ്രയുടെ ചലനങ്ങള്‍ കൊണ്ട് അര്‍ത്ഥസമ്പുഷ്ടി ഉണ്ടാക്കി എടുക്കുന്നു . മനസ്സിന്റെ മുദ്രയും മുദ്രാഖ്യ ആണെന്നതും ശ്രദ്ധിക്കുക . “വഹിക്കുക / ധരിക്കുക” എന്നിവയും മനസ്സിന്റെ ജോലി തന്നെ ആണല്ലോ . അത് കഴിഞ്ഞാല്‍ പിന്നോട്ട് കാല്‍ കുത്തി മാറി “വഹിച്ചാലും” എന്നതിലെ “ആലും” എന്നാ മുദ്ര ആണ് . മുഷ്ടി മുദ്ര ഇരു കൈകളിലും പിടിച്ചു തലയ്ക്കു മുകളി വിട്ട് പുരത്തുകൂടി മുകളില്‍ നിന്നും താഴേക്കു വലിച്ചെടുത്ത്‌ പൂര്‍വ്വസ്ഥാനത്ത് മുഷ്ടി പിടിക്കുന്നു. ഇതോടൊപ്പം നന്നായി താണിരിന്നു നിവരുകയും ചെയ്യുന്നു . അങ്ങിനെ “വഹിച്ചാലും “ പൂര്‍ത്തീകരിക്കുന്നു.  തുടര്‍ന്ന് താളവട്ടത്തിന്റെ അവസാനത്തോടെ മുന്‍പോട്ടു കാല്‍ നീക്കി വന്നു “ഹന്ത” എന്നാ മുദ്രയും അത്ഭുത ഭാവത്തോടെ ദ്യോതിപ്പിച്ച് അവസാനിപ്പിക്കുന്നു.

അടുത്ത താളവട്ടത്തിന്റെ ആദ്യ മാത്രകളില്‍ മുന്നോട്ടു ചവിട്ടി വന്നു വലത്തോട്ട് പരത്തി ചവിട്ടി “ചിലരത് ശ്രവിക്കുമ്പോള്‍ “ എന്നതില്‍ “ചിലര്‍” എന്ന മുദ്ര തുടങ്ങുന്നു . വലതു കയ്യില്‍ സൂചീമുഖം പിടിച്ചു ഇടതു നിന്നും വലതു വശത്തേക്ക് ചൂണ്ടി തിരിഞ്ഞു വന്നു ഇടതുകയ്യിലും സൂചീമുഖം പിടിച്ചു വലം ഇടം കൈകളിര് വശത്തും വൃത്താകൃതിയില്‍ കറക്കി , പിന്നെ വലതു കൈക് കൊണ്ട് ബഹുവചന മുദ്രയായ “അവര്‍” കാനിക്കുന്നതോടെ “ചിലര്‍” പൂര്‍ത്തീകരിക്കപ്പെടുന്നു. “ചിലര്‍” എന്നതിലെ ബഹുവചനം നൃത്താത്മകമായ അംഗചലനങ്ങളിലൂടെ ആവ്ഷകരിക്കുമ്പോള്‍ ആശയാവിഷ്ക്കാരത്തിലെ സൌന്ദര്യാത്മകതയില്‍ കഥകളി എത്രത്തോളം ബദ്ധശ്രദ്ധമാണെന്ന് നമുക്ക് ബോദ്ധ്യം വരുന്നു.
താളവട്ടത്തിന്റെ അവസാനത്തോടെ “ശ്രവിക്കുമ്പോള്‍ ഏറ്റം ”എന്ന മുദ്രകള്‍  തീരുന്നു. കര്‍ത്തരീമുഖ മുദ്ര ഇരു ചെവികളുടെയും വശത്ത് നിന്നും പിടിച്ചു കേട്ടതായി നടിച്ച് , “അപ്പോള്‍ “ എന്ന മുദ്രയും കൂടുന്നതോടെ “ശ്രവിക്കുമ്പോള്‍” പൂര്‍ത്തിയാവുന്നു . അവസാന മുദ്രയായി “ഏറ്റം” എന്നും കാട്ടുന്നു .

“ഞെളിഞ്ഞിടുന്നവര്‍ “ എന്നതിന് “അഹങ്കാരം കൊണ്ട് ഞെളിഞ്ഞിടുന്നവര്‍ എന്ന് ഒരു പ്രത്യേകം എടുത്തു പറയുന്ന രീതിയില്‍ ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത് . വലതുകൈ പൊക്കി മലര്‍ത്തി പിടിച്ചു , ഇടതു കയ്യില്‍ “അരാള “ മുദ്ര അകത്തേക്ക് തിരിച്ചു പിടിച്ചു നെഞ്ചിലേക്ക് കുത്തുന്ന രീതിയില്‍ ആണ് “അഹങ്കാരം “ എന്നാ മുദ്ര . സാമാന്യ ബുദ്ധിയില്‍ വളരെ എളുപ്പം തെളിയുന്ന ഒരു ആവിഷ്കരണം ആണ് ഇത് . അഹങ്കാരത്തോടു കൂടി എന്ന് കാണിച്ചിട്ട് , മുന്നോട്ടു കാലുകള്‍ വെച്ചു പരത്തി ചവിട്ടി വലതു കോണിലേക്ക് പതുക്കെ ചാടി മാറുന്നതോടെ “ഞെളിഞ്ഞിടുന്നവര്‍” എന്നതിനെ ആടി ഫലിപ്പിക്കുവാന്‍ തുടങ്ങുന്നു .

ഇവിടെയും വെറുതെ ഞെളിയുക മാത്രമല്ല ആടുന്നത് എന്നതും ശ്രദ്ധേയം ആണ് . ഇരു  കൈകളിലും ഉത്തരീയം പിടിച്ചു സ്വസ്ഥമായിരുന്നു, ഇടതുകാല്‍ പൊക്കി ഇരിപ്പിടത്തില്‍ വെച്ചു നിന്നു  , പ്രശംസകള്‍ കേള്‍ക്കുകയും , അത് കേട്ട് രസിക്കുകയും ,  അഹങ്കരിക്കുകയും , പിന്നെ ഞെളിയുകയും ചെയ്യുന്നവരെ ആണ് നടന്‍ പകര്‍ന്നാടുന്നത് . കഴിഞ്ഞ രണ്ടു താളവട്ടങ്ങളില്‍ വിശദമായി ആടിയ മുദ്രകളുടെ സംക്ഷിപ്തഭാവാവിഷ്കരണം ഈ ഒരു അവതരണത്തിലൂടെ പൂര്‍ത്തീകരിക്കുകയാണ് . ആദ്യം വലതു ഭാഗത്ത് ചെവിയോര്‍ത്ത് നിന്ന് പ്രശംസകള്‍ കേള്‍ക്കുകയും അതിനനുസരിച്ച് വര്‍ധിച്ചു വരുന്ന അഹങ്കാരം കാണിക്കുകയും ചെയ്യുന്നു. സമാനമായ രീതിയില്‍ ഇടതു ഭാഗത്തും പിന്നീട് നേരെയും നോക്കി നടിക്കുന്നു. അഹങ്കാരം കൊണ്ടും അല്പത്തം കൊണ്ടും ഉള്ള ആ ഞെളിയല്‍ ആരോഹണക്രമത്തില്‍ അവതരിപ്പിക്കുന്നതില്‍ അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു . മൂന്നു താളവട്ടങ്ങളില്‍ കൂടിയാണ് ഇത് അവതരിപ്പിക്കുന്നത് എന്നതും ഈ ഭാഗത്തിന്റെ സങ്കീര്‍ണ്ണതയെ വ്യക്തമാക്കുന്നു.

അടുത്ത രണ്ടു താളവട്ടങ്ങളിലൂടെ “ജളന്മാരെന്നത് നൂനം “ എന്ന് കാണിക്കുന്നു. ഇരുകൈകളിലും അര്‍ധചന്ദ്രം പിടിച്ചു അകത്തേക്കും പുറത്തേക്കും ഇളക്കി ചുരുക്കി വന്നാണ് “ജളന്മാര്‍” എന്നാ മുദ്ര  ഹാസ്യരസത്തിന്റെ പാരമ്യത്തോടെ അവതരിപ്പിക്കുന്നത് . ഒരു താളവട്ടത്തില്‍ അധികം “ജളന്‍” എന്നത് കാട്ടുവാനും രണ്ടാമത്തെ താളവട്ടത്തിന്റെ തുടര്‍ന്നുള്ള മാത്രകളില്‍ മാര്‍ എന്നത് നൂനം എന്ന് കാട്ടുകയും ചെയ്യുന്നു.

“ഛലമല്ല മഹാമതേ” എന്നാ ഭാഗമാണ് അടുത്തത് . ഇതില്‍ ഛലം എന്നാല്‍ കള്ളത്തരം ആണ് . ഒരു താളവട്ടത്തില്‍ കൂടുതല്‍ ഈ മുദ്രക്കായി ഉപയോഗിക്കുന്നു . ഇടം വലം കൈകളില്‍ മുഷ്ടി മുദ്ര പിടിച്ചു , ഇടം കൈ മടക്കി വലതു ഭാഗത്തേക്കും , വലതു കൈ മടക്കി തിരശ്ചീനമായി പിടിച്ചും ഈ മുദ്ര തുടങ്ങുന്നു . കള്ളത്തരം കാട്ടുന്നത് ആരെങ്കിലും കാണുന്നുണ്ടോ എന്ന്‍ ഇരു വശത്തേക്കും നോക്കുന്ന ഭാവം വിശദമായി തന്നെ നടിച്ചിട്ടാണ് മുഷ്ടി മുദ്ര വിട്ട് ഹംസപക്ഷം മുദ്ര പിടിച്ചു , അത് വിറപ്പിച്ചു കൊണ്ട് ഇരുകൈകളും കൂട്ടി, ക്രോധം നടിച്ചു “ഛലം” എന്ന മുദ്ര പൂര്‍ത്തിയാക്കുന്നു . നൃത്ത്യം എന്നതിന്റെ പൂര്‍ണ്ണതയും സൂക്ഷ്മതയും ഈ മുദ്രയിലൂടെയും ഇവിടെ വെളിവാക്കപ്പെടുന്നു .രണ്ടാം താളവട്ടത്തിന്റെ ശേഷിക്കുന്ന മാത്രകളില്‍ “അല്ല” എന്നും “മഹാമതേ” എന്നും കാണിക്കുന്നതോടെ “സലജ്ജോഹം” ത്തിന്റെ ആദ്യ ചരണത്തിന്റെ അവതരണം പൂര്‍ത്തിയാവുകയും കലാശിക്കുകയും ചെയ്യുന്നു .

കഥകളി എന്ന മൂര്‍ത്തമായ ദൃശ്യകലയുടെ അന്തസത്തയായ തൌര്യത്രികഭംഗിയുടെ വിട്ടുവീഴ്ചകള്‍ ഇല്ലാത്ത നാട്യധര്‍മ്മിയായ അവതരണം ആണ് “സലജ്ജോഹം” എന്നാ പതിഞ്ഞ പദം . അഭ്യാസത്തികവും , മെയ്യ്വഴക്കവും , ഉറച്ച ചൊല്ലിയാട്ടവും , വേഷഭംഗിയും തികഞ്ഞ നടന്മാര്‍ അവതരിപ്പിക്കുമ്പോള്‍ പാമരര്‍ക്കുപോലും പതിഞ്ഞപദം കണ്ണിനും മനസ്സിനും ഉത്സവമായിത്തീരുന്നു . അത് പ്രേക്ഷകന്റെ മനസ്സിനെ അഭൌമമായ ഒരു തലത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു .

കഥകളിയില്‍ നടപ്പില്‍ ഉള്ള പതിഞ്ഞ പദങ്ങളില്‍ ഒട്ടുമിക്കതും സ്ഥായിയായ  ശൃംഗാരരസത്തിനു പ്രാമുഖ്യം നല്കിയതാണ് എങ്കില്‍ "സലജ്ജോഹം" അവിടെയും വേറിട്ട്‌ നില്‍ക്കുന്നു . ഒരു പുരുഷന്‍ മറ്റൊരു പുരുഷനോട് പറയുന്ന ഭാഗം ആണ് ഇവിടെ എല്ലാ ഭാവതലങ്ങളും ഉള്‍ക്കൊള്ളിച്ച് അവതരിപ്പിക്കുഅത് എന്നാ പ്രത്യേകതയും ഇതിനുണ്ട് . 

ഫോട്ടോ : കടപ്പാട് : ശ്രീ ഹരീഷ് എന്‍  നമ്പൂതിരി 

Monday, August 26, 2013

"കളിമണ്ണ്‍ " - ബ്ലസ്സിയുടെ ഒരു "സൂകരപ്രസവം

മാതൃത്വത്തിന്റെ മഹത്വത്തെ വിളിച്ചോതുന്നു എന്ന അവകാശവാദത്തോടെ ബ്ലസ്സി അവതരിപ്പിച്ച "കളിമണ്ണ്‍ " കണ്ടു .

നിരാശപ്പെടുത്തുന്ന സിനിമ .

വ്യത്യസ്തമായ സമീപനത്തിലൂടെ നന്നായിപ്പോവും എന്ന് ഇടവേളക്ക് കുറച്ചു മുന്‍പ് വരെ തോന്നിപ്പിച്ച ചിത്രം അത് കഴിഞ്ഞു ആവര്‍ത്തനവിരസതകളിലെക്കും അതിഭാവുകത്വത്തിലെക്കും നാടക സംഭാഷണങ്ങളിലേക്കും കൂപ്പുകുത്തി ബോറടിപ്പിക്കുന്നു.

വളരെ സ്വാഭാവികമായി വികസിച്ചു വരേണ്ടുന്ന ഒരു കഥയെ ഒരു പ്രസവത്തിന്റെ യഥാതഥ ചിത്രീകരണത്തില്‍ കേന്ദ്രീകരിച്ചു അവിടെ നിന്നും മുകളിലേക്കും താഴേക്കും കഥ "ഉണ്ടാക്കി " എടുക്കേണ്ടി വന്ന അസ്വാഭാവികത .

മനം മടുപ്പിക്കുന്ന നാടകീയമായ സംഭാഷണങ്ങള്‍ കൃതഹസ്തന്‍ എന്ന് കരുതിയിരുന്ന ബ്ലസ്സിയുടെ സിനിമയില്‍ ചെറുതല്ലാത്ത കല്ലുകടി സൃഷ്ടിക്കുന്നു. കഥാപാത്രങ്ങള്‍, ഒന്നുകില്‍ വിദൂരതയില്‍ നോക്കി നിന്ന് കുന്തം വിഴുങ്ങിയതുപോലെ നിന്ന് അല്ലെങ്കില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് പുറം തിരിഞ്ഞു നിന്ന് പറയുന്ന സംഭാഷണങ്ങള്‍ അരോചകത ഉണ്ടാക്കുന്നു ( സുഹാസിനിയും ശ്വേതയും അടക്കം ഉള്ള മികച്ച അഭിനേത്രികളെ കൊണ്ടാണ് ഇതൊക്കെ ചെയ്യിക്കുന്നത് എന്നും ഓര്‍ക്കണം )

കേരളത്തിലും എന്തിന് ഇന്ത്യ ഒട്ടാകെ തന്നെയും ഉള്ള കാക്കത്തൊള്ളായിരം സാമുഹിക പ്രശ്നങ്ങളെയും , വിവാദങ്ങളെയും , മാധ്യമചര്‍ച്ചകളും വേട്ടയും മാധ്യമവിചാരണകളെയും ആദിവാസി പ്രശ്നങ്ങളെയും ഒക്കെ കുത്തി നിറച്ച് ഒരു "പരമ ഉത്ബുദ്ധന്‍ " ആകുവാന്‍ ബ്ലസ്സി ശ്രമിച്ചതിന്റെ കുറവുകള്‍ ചെറുതല്ല ഈ ചിത്രത്തില്‍ . കുറച്ചു കൂടി വേറിട്ട്‌ ശ്രമിച്ചിരുന്നെങ്കില്‍ ഒരു നല്ല ഡോക്യുമെന്‍ററി സിനിമ ഉണ്ടാക്കുവാന്‍ ബ്ലസ്സിക്ക് കഴിഞ്ഞേനെ എന്ന് തോന്നുന്നു .

ശ്വേതാ മേനോന്റെ അര്‍പ്പണബോധവും , ധൈര്യവും ഈ ചിത്രത്തിനു കൊടുത്ത സമയവും , ക്ഷമയും , പരിശ്രമങ്ങളും സമാനതകള്‍ ഇല്ലാത്തതാണ് എന്നെ പറയുവാനുള്ളൂ . അവര്‍ക്ക് ഒരു സ്പെഷ്യല്‍ സല്യുട്ട് .

കഥാഗതിക്ക് അനുഗുണമെന്നവണ്ണം തിരുകികയറ്റിയ മസാലകളും ധാരാളം ചിത്രത്തില്‍

ഓയെന്‍വി എഴുതി എം ജയചന്ദ്രന്‍ ഈണം പകര്‍ന്ന "പറയാന്‍ കൊതിച്ചോരെന്റെ വാക്കില്‍ നീ " , "മലരൊളിയെ മന്ദാരമലരേ " എന്നീ രണ്ടു ഗാനങ്ങളും മധുരതരം കേള്‍ക്കുവാന്‍ . അതില്‍ "പറയാന്‍ കൊതിച്ചോരെന്റെ വാക്കില്‍ നീ " എന്ന പാട്ടില്‍ "അരുമയായ് മുരളുമീ ശലഭമായ് ഉയരുവാന്‍ " എന്നൊരു പ്രയോഗം കേട്ട് ഞെട്ടി . "ദൈവമേ ശലഭങ്ങളും മുരണ്ടു തുടങ്ങിയോ .. സിംഹത്തെപോലെയോ പട്ടിയെപോലെയൊ ഒക്കെ " എന്ന് (കവികള്‍ക്കൊക്കെ എന്താല്ലേ .. ഭയങ്കര ഒരിത് .. ) 

ഒരുപക്ഷെ ശ്വേതാമേനോന്റെ സ്വാഭാവികപ്രസവം അല്ലാതെ പ്രസവം അഭിനയിക്കുന്ന ഒരു രംഗം ആയിരുന്നുവെങ്കില്‍ അമ്പേ ചീറ്റിപ്പോകുമായിരുന്ന സിനിമ (ഇപ്പോഴും ചീറ്റിത്തന്നെ നില്‍ക്കുന്നു. പക്ഷെ കുറച്ച് ആളുണ്ട് കാണാന്‍ ) ഈ പ്രസവത്തിന്റെ ചിത്രീകരണത്തെ ചൊല്ലി അതില്‍ പിടിച്ചു വിവാദം നടത്തിയ കുറെ വങ്കന്‍മാരും വങ്കത്തികളും കൂടി ഉത്സാഹിച്ച് കഷ്ടിച്ച് മുടക്ക് മുതല്‍ നേടിക്കൊടുത്തു എന്നതില്‍ ആശ്വസിക്കാം .

ചുരുക്കത്തില്‍ "കളിമണ്ണ്‍ " ബ്ലസ്സിയുടെ ഒരു "സൂകരപ്രസവം " എന്ന് വേണമെങ്കില്‍ വിളിക്കാം . പറയാന്‍ കൊതിക്കുന്ന എന്തൊക്കെയോ കാര്യങ്ങള്‍ ആകുന്ന കുഞ്ഞുങ്ങളെ , ഒരു പ്രയോജനവും ഇല്ലാതെ പ്രസവിച്ച ഒരു "സൂകരപ്രസവം "

Tuesday, August 20, 2013

കിഴക്കേക്കോട്ടയിലെ ശാപമോചനം കഥകളി (18/AUG/2013) - ഒരു കുറിപ്പ്

18/AUG/2013 ന് , തിരുവനന്തപുരം, കിഴക്കേക്കോട്ടയില്‍ , തീര്‍ത്ഥപാദര്‍ മണ്ഡപത്തില്‍ ശ്രീ സദനം ഹരികുമാര്‍ രചിച്ചു , ചൊല്ലിയാട്ടം നിര്‍വ്വഹിച്ച "ശാപമോചനം  കഥകളി " നടന്നു .

മഹാഭാരതം ആരണ്യപർവ്വത്തിലെ അര്‍ജ്ജുനന്റെ സ്വര്‍ഗഗമനത്തില്‍ ഉണ്ടാവുന്ന നിര്‍ണ്ണായകമായ ഒരു ഭാഗത്തിന്റെ സ്വതന്ത്രാവിഷകാരമാണ് ശാപമോചനം കഥകളി .

ആട്ടക്കഥ 

അര്‍ജ്ജുനന്‍ നിവാതകവചകാലകേയന്മാരെ വലിയ യുദ്ധത്തില്‍ വധിച്ചു കഴിഞ്ഞു . ഉര്‍വ്വശി , തോഴിമാരുടെ കൂടെ പ്രവേശിച്ചു അര്‍ജ്ജുനന്റെ അപദാനങ്ങള്‍ പറയുകയും, അര്‍ജ്ജുനനില്‍ തനിക്കുള്ള അഭിനിവേശം തോഴിമാരെ അറിയിക്കുകയും  , അര്‍ജ്ജുനനെ പ്രാപിക്കുവാനുല മാര്‍ഗങ്ങള്‍ ആരായുകയും ചെയ്യുന്നു . മാര്‍ഗം നിര്‍ദ്ദേശിക്കുന്ന സഖിമാര്‍ ഉര്‍വ്വശിയെ അണിയിച്ചൊരുക്കി അര്‍ജ്ജുനസവിധത്തിലെക്ക് ആനയിക്കുന്നു.

അര്‍ജ്ജുനന്‍ യുദ്ധശേഷം സര്‍വ്വപ്രതാപിയായി ഇരിക്കുന്നു. സ്വര്‍ഗത്തിലെ കാഴ്ചകളും യുദ്ധശേഷമുള്ള വിശ്രമ്തിലെ സുഖവും അയാളില്‍ കാമാവികാരത്തിന്റെ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നു. അപ്പോള്‍ ഉര്‍വ്വശി രംഗപ്രവേശം ചെയ്യുകയും അര്‍ജ്ജുനനും ആ അപ്സരസ്സില്‍ മോഹിതനാവുകയും ചെയ്യുന്നു. ഉര്‍വ്വശിയുടെ കാമാഭ്യര്‍ത്ഥനയെ സന്തോഷത്തോടെ സ്വീകരിക്കുന്ന അര്‍ജ്ജുനന്‍ [ മൂലകഥയില്‍ നിന്നും വ്യതിയാനം ഇവിടെ തുടങ്ങുന്നു  ] ഏതോ അപ്സരസ്സ് എന്ന തോന്നലില്‍ പേര് പോലും ചോദിക്കാതെ ഉര്‍വ്വശിയുടെ കൂടെ ചേര്‍ന്ന് നടക്കുവാനും രതിപൂര്‍വ്വകേളികളില്‍ ഏര്‍പ്പെടുവാനും തുടങ്ങുന്നു.

അവര്‍ അങ്ങിനെ ഒന്നിച്ചു നടക്കവേ ഒരു സ്ഫടികസൌധം കണ്ടിട്ട് അതെന്താണ് എന്ന് അര്‍ജ്ജുനന്‍ ആരായുന്നു. അത് സ്വര്‍ഗത്തിലെ ചിത്രശാല ആണെന്നും അതില്‍ ഇന്ദ്രലോകത്ത് വന്നു പോയ രാജാക്കന്മാരുടെ ചിത്രങ്ങള്‍ വെച്ചിരിക്കുന്ന സ്ഥലമാണെന്നും ഉര്‍വ്വശി പറയുമ്പോള്‍ അര്‍ജ്ജുനന്‍ അത് കാണാന്‍ താല്പര്യം പ്രകടിപ്പിക്കുകയും കാണാന്‍ തുടങ്ങുകയും ചെയ്യുന്നു. ദുഷ്യന്തന്‍ , ദിലീപന്‍ മുതലായ രാജാക്കന്മാരെ ഉര്‍വ്വശി പരിചയപ്പെടുത്തുന്നു. തുടര്‍ന്ന്‍ പുരൂരവസ്സിനെ പരിചയപ്പെടുത്തുമ്പോള്‍ പുരൂരവസ്സിന്റെ കൂടെ താന്‍ കഴിച്ചുകൂട്ടിയ പൂര്‍വ്വകാലം കൂടി ഉര്‍വ്വശി വിസ്തരിക്കുകയും അത് കേട്ട് അര്‍ജ്ജുനന്‍ സ്തബ്ധനാവുകയും ചെയ്യുന്നു. തന്റെ പ്രപിതാമഹന്റെ പ്രേയസ്സിയായ ഉര്‍വ്വശിയുടെ കൂടെയാണ് താന്‍ നടക്കുന്നത് എന്ന് കാമകേളികളില്‍ ഏര്‍പ്പെടാന്‍ പോകുന്നത് എന്നും മനസ്സിലാക്കിയ അര്‍ജ്ജുനന്‍ പാപചിന്തയാല്‍ അസ്വസ്ഥനാവുന്നു.

തുടര്‍ന്ന് അര്‍ജ്ജുനന്‍ , കേളികള്‍ മതിയാക്കാം എന്നും , തനിക്ക് അസ്ത്രവിദ്യകള്‍ സ്വായത്തമാക്കുവാനും , ചിത്രരഥന്‍ എന്നാ ഗന്ധര്‍വ്വന്റെ അടുക്കല്‍ നൃത്തം പഠിക്കുവാനും സമയമായി എന്നും പറഞ്ഞുകൊണ്ട് പോകുവാന്‍ തുടങ്ങുകയും ഉര്‍വ്വശിയോട് തന്റെ സമീപത്തു നിന്നും നിഷ്ക്രമിക്കുവാനും ഉപദേശിക്കുന്നു , പിന്നീട് ആജ്ഞാപിക്കുന്നു. അനുസ്സരിക്കാത്ത ഉര്‍വ്വശിയെ പരുഷമായ പദങ്ങള്‍ കൊണ്ട് ഭര്‍ത്സിക്കുന്ന അര്‍ജ്ജുനന്‍ പോകാന്‍ തുടങ്ങുമ്പോള്‍ രോഷാകുലയായ ഉര്‍വ്വശി തടയുന്നു. 

താനാരാണെന്നും , സ്വ്രഗ്ഗത്തില്‍ കടന്നു എന്ത് തോന്ന്യാസവും അനുവദിക്കില്ലെന്നും പറഞ്ഞ ഉര്‍വ്വശി , തന്നെ മോഹിപ്പിച്ച് വഞ്ചിച്ച അര്‍ജ്ജുനന്‍ നപുംസകം ആയിപ്പോകട്ടെ എന്ന് ശപിച്ച് നിഷ്ക്രമിക്കുന്നു.

തളര്‍ന്നു പോയ അര്‍ജ്ജുനന്‍ വിലപിക്കുന്നു. പ്രാര്‍ഥിക്കുന്നു. താന്‍ ചെയ്തത് മാതൃഗമന പാപം ഒഴിവാക്കുവാന്‍ ആയിരുന്നു എന്നും ക്ഷമിക്കണം എന്നും അര്‍ജ്ജുനന്‍ പ്രാര്‍ഥിക്കുന്നു. തുടര്‍ന്ന് ഉര്‍വ്വശി പ്രത്യക്ഷപ്പെട്ട് അപക്വമായ തന്റെ പ്രവൃത്തിയില്‍ പശ്ചാതപിച്ച് അര്‍ജ്ജുനന് ശാപമോചനം നല്‍കുന്നു. പാണ്ഡവര്‍ അജ്ഞാതവാസം ചെയ്യുന്ന കാലത്ത് ഒരു വര്‍ഷം മാത്രം നപുംസകത്വം അനുഭവിച്ചാല്‍ മതിയാകും എന്ന് ശാപത്തില്‍ ഇളവു നല്‍കുന്ന ഉര്‍വ്വശിയില്‍ പിന്നീട് മാതൃനിര്‍വ്വിശേഷമായ വാത്സല്യം ഉണരുന്നു. പുത്രതുല്യനായ അര്‍ജ്ജുനനില്‍ പുരൂരവസ്സിന്റെ ദേഹകാന്തി കണ്ടാണ്‌ താനും പാപം ചെയ്തു പോയത് എന്ന് തുറന്നു പറയുന്ന ഉര്‍വ്വശി മാതൃവാല്‍സ്സല്യത്തോടെ അര്‍ജ്ജുനനെ അടുത്ത് വിളിച്ച് തന്റെ മടിത്തട്ടില്‍ ഉറങ്ങിക്കൊള്ളുവാന്‍ പറയുകയും അപ്രകാരം ഉറങ്ങുമ്പോള്‍ ഉര്‍വ്വശി പതുക്കെ നിഷ്ക്രമിക്കുകയും ചെയ്യുന്നതോടെ ശാപമോചനം കഥകളി അവസാനിക്കുന്നു. 


മൂലകഥയില്‍ ഉര്‍വ്വശി തന്റെ ആഗ്രഹം അറിയിക്കുന്ന മാത്രയില്‍ തന്നെ അര്‍ജ്ജുനന്‍ ഉര്‍വ്വശിയുടെ പ്രണയത്തെ തിരസ്കരിക്കുകയും , ഉര്‍വ്വശി ശപിക്കുകയും തുടര്‍ന്ന്‍ വിഷണ്ണനായ അര്‍ജ്ജുനന് ഇന്ദ്രന്‍ ശാപമോക്ഷം നല്‍കുകയും ചെയ്യുമ്പോള്‍ ഇവിടെ ആട്ടക്കഥാകാരന്‍ കഥാപാത്രങ്ങളുടെ സ്വതന്ത്രാവിഷ്ക്കാരത്തിലൂടെ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നു. തന്നില്‍ അനുരക്തയാവുകയും തനിക്കു കാമാഭിനിവേശം തോന്നുകയും ചെയ്ത ഒരുവളുടെ പേര് ചോദിക്കുക പോലും ചെയ്യാതിരിക്കുക എന്നയിടതാണ് ഈ കഥയുടെ പ്രധാന്‍ വ്യതിയാനം. തുടര്‍ന്നുള്ള കഥയുടെ പിരിമുറുക്കം നിറഞ്ഞ  ചരടും ഇത് തന്നെ . കഥയില്‍ ചോദ്യമില്ല എന്നാണല്ലോ പ്രമാണം.

സര്‍ഗാത്മകതയും സ്വതന്ത്രചിന്തയും

കലാകാരന്റെ സര്‍ഗാത്മകതയും സ്വതന്ത്രചിന്തയും ഈ കഥയില്‍ വേണ്ടുവോളം ഉണ്ട് . പുരാണകഥകളില്‍ ഭൂരിഭാഗത്തിനും സാമാന്യമായ പ്രമാണങ്ങള്‍ സാധ്യമല്ല എന്ന് കരുതിയാല്‍ , ആട്ടക്കഥാകാരന്‍ അതിന്റെ കലാപരമായ സാധ്യതയെ നന്നായി മുതലെടുത്തു എന്ന് തന്നെ കരുതണം .

പദാവതരണത്തില്‍ ചിലയിടങ്ങളില്‍ കഥകളിയുടെ വര്‍ത്തമാന കാല അവതരണങ്ങളില്‍  നിന്നും അല്പസ്വല്പ വ്യതിയാനമോക്കെ ആട്ടക്കഥാകാരന്‍ അവലംബിക്കുന്നു. ഉദാഹരണത്തിന് ഉര്‍വ്വശിക്ക് കാണുന്ന കാഴ്ചകളൊക്കെ അര്‍ജ്ജുനനോടുള്ള പ്രണയമായി തോന്നുകയും അത് തോഴിമാരുമായി പങ്കുവെക്കുകയും ചെയ്യുന്ന രംഗം . ഉര്‍വ്വശി തന്റെ കാഴ്ച്ചയെ അവതരിപ്പിക്കുന്നത് ഒരു തവണ മാത്രം പാടുന്ന ഒരു വരിയിലൂടെയാണ് . മേളം നിര്‍ത്തി ശ്ലോകം പോലെ പാടുന്ന ഈ സമയം കഥകളിപദം എന്നതിനപ്പുറം  ഒരു കവിതാലാപനം ആയാണ് അനുഭവപ്പെട്ടത്.

മറ്റു ചിലയിടങ്ങളിലും മേളം നിര്‍ത്തി രാഗവിസ്താരങ്ങളുടെ അകമ്പടിയോടെ പാടുകയുണ്ടായി എന്നോര്‍ക്കുന്നു .  ചിലയിടങ്ങളില്‍ കഥകളി എന്നതിനപ്പുറം ഒരു നൃത്തശില്പം എന്നാ രീതിയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട് എന്നും തോന്നി . 

അവതരണം 

കുറ്റമറ്റ അവതരണം ആയിരുന്നു ശാപമോചനം എന്ന് പറയാതിരിക്കുവാന്‍ കഴിയില്ല . ചിട്ടയോടെയുള്ള സംവിധാനം , ആശയക്കുഴപ്പങ്ങള്‍ ഇല്ലാതെയുള്ള രംഗമാറ്റങ്ങളും കഥാപാത്രങ്ങളുടെ പ്രവേശവും നിഷ്ക്രമണവും . സാധാരണ ഒരു പുതിയ കഥ ആടുമ്പോള്‍ പുസ്തകം നടുക്ക് വെച്ചു നോക്കിപ്പാടുന്ന രീതിയാണല്ലോ . ആട്ടക്കഥാകാരന്‍ തന്നെ പൊന്നാനിയാവുകയും അദ്ദേഹത്തിന്റെ കൂടെ പാടി പരിചയമുള്ള ആള്‍ തന്നെ ശിങ്കിടിയാവുകയും ചെയ്തതിനാല്‍ സംഗീതം നന്നായി ആസ്വദിക്കാനും പ്രേക്ഷകര്‍ക്ക്‌ സാധിച്ചു . നടന്‍മാര്‍ എല്ലാവരും പദങ്ങള്‍ നന്നായി പഠിച്ച് അവതരിപ്പിച്ചതിനാല്‍ , പാട്ട് കേട്ടിട്ട് പിന്നീട് മുദ്ര കാണിക്കുകയും , ഇടക്ക് പാട്ട് കേള്‍ക്കാതെ വരുമ്പോള്‍ മുദ്രകള്‍ കാണിക്കാതെയിരിക്കുയും , തെറ്റിച്ചു കാണിക്കുകയും ചെയ്യുന്ന സ്ഥിരം രീതിയൊന്നും കാണേണ്ടി വന്നില്ല . എന്തിന് പുതിയ കഥകള്‍ പറയുന്നു . ഉദാഹരണത്തിന് , നളചരിതം ഒന്നാം ദിവസത്തിലെ പതിവില്ലാത്ത ഭാഗങ്ങളില്‍ നളന്റെ വേഷം കെട്ടുന്ന നടന്മാര്‍ വരെ,  കയ്യിട്ടു മാറി ഭാഗവതരുടെ തൊട്ടടുത്ത്‌ വന്നു നിന്ന് ചെവിയോര്‍ത്ത് നില്‍ക്കുന്നത് കാണാറുണ്ട്‌ (പദം അറിയില്ല. കേട്ടിട്ട് വേണം മുദ്ര കാണിക്കാന്‍..]). കാണിക്കുമ്പോള്‍ പിന്നെ ഭാവവും കാണുകയില്ല .)

അഭിനയം/ സംഗീതം / മേളം  

പരിണതപ്രജ്ഞനായ ആശാന്‍ ശ്രീ സദനം ബാലകൃഷ്ണന്‍ ആണ് അര്‍ജ്ജുനനെ അവതരിപ്പിച്ചത് . മിതത്വം പാലിച്ച പക്വതയാര്‍ന്ന അവതരണം ആയിരുന്നു ശ്രീ സദനം ബാലകൃഷ്ണന്റേത് . തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ ഊര്‍ജ്ജസ്വലതയോടെയുള്ള അവതരണം . നാടകീയ മുഹൂര്‍ത്തങ്ങളില്‍ അതിഭാവുകത്വം ഇല്ലാതെയുള്ള പ്രകടനം .  ഉര്‍വ്വശിയും അര്‍ജ്ജുനനുമായുള്ള ഇളകിയാട്ടം വളരെ രസകരമായി അവതരിപ്പിച്ചു. ഉര്‍വ്വശിയോട് " നിന്റെ തളിരുപോലെയുള്ള കൈപ്പടങ്ങള്‍ .. പക്ഷെ കൈത്തണ്ടയില്‍ എങ്ങിനെ തഴംപുണ്ടായി " എന്നാ ചോദ്യത്തിന് ഉര്‍വ്വശി " വീണാവാദനം ചെയ്തിട്ടാണ്" എന്ന മറുപടി നല്‍കുന്നു.പിന്നെ ഉര്‍വ്വശിയുടെ സംശയങ്ങളും അതിനുക്ല്ല അര്‍ജ്ജുനന്റെ മറുപടികളുമാണ് .

അതില്‍ ഉര്‍വ്വശി " അശനപാനങ്ങള്‍ ഇല്ലാതെ അങ്ങ്  യുദ്ധം ചെയ്യുമ്പോള്‍ ക്ഷീണിച്ചു പോയാല്‍ എന്ത് ചെയ്യും " എന്നാ ചോദ്യത്തിന് " അശനപാനങ്ങള്‍ ഇല്ലാതെ പാശുപതത്തിനു വേണ്ടി  തപസ്സു ചെയ്തതും അക്ഷീണം പരമേശ്വരനോട് യുദ്ധം ചെയ്ത" കഥയും (കിരാതം) സൂചിപ്പിക്കുന്നു . പിന്നീട് ഉര്‍വ്വശി " ഗാണ്ഡിവം യുദ്ധത്തില്‍ ഒടിഞ്ഞു പോയാല്‍ എന്ത് ചെയ്യും " എന്ന് ചോദിക്കുമ്പോള്‍ "അതൊരിക്കലും സംഭവിക്കില്ല " എന്നും " ആവനാഴിയില്‍ അമ്പൊഴിഞ്ഞാല്‍ എന്ത് ചെയ്യും എന്ന  ചോദ്യത്തിന് " അര്‍ജ്ജുനന്റെ ആവനാഴിയില്‍ അമ്പൊഴിയുകയില്ല എന്നാണ് പറയുന്നത് [ കിരാതം കഥയില്‍ ശ്രീപാര്‍വ്വതി ശപിച്ചപ്പോള്‍ ഒഴികെ എന്ന് പറയുന്നില്ല ഇവിടെ എന്നത് ശ്രദ്ധിച്ചു ]. 

പക്ഷെ  ശാപഗ്രസ്തനായി തളര്‍ന്നിരിക്കുന്ന അര്‍ജ്ജുനന്റെ അമ്പരപ്പോ , ധര്‍മ്മസ്സങ്കടമോ എത്രകണ്ട് ആശാന് ആടി ഫലിപ്പിക്കുവാന്‍ കഴിഞ്ഞു എന്ന ഒരു സംശയം ഉണ്ട്. ചിലയിടങ്ങളില്‍  ശ്രീ സദനം ബാലകൃഷ്ണന്‍ പ്രകടിപ്പിച്ച ചടുല ചലനങ്ങള്‍ ഈ കഥാപാത്രത്തിന് ഒഴിവാക്കാമായിരുന്നു എന്ന എളിയ ഒരഭിപ്രായം ഉണ്ട് .  ( ആശാനെ പോലെ കഥകളിയില്‍ അഗാധമായ അറിവും, ഗവേഷണ ചാതുരിയും  പാണ്ഡിത്യവും ഉള്ള ആളിനെ വിമര്‍ശിക്കുന്നതിനുള്ള സങ്കോചം മറച്ചുവെക്കുന്നില്ല )    

സദനം വിജയന്‍  കാമാതുരയായ ഉര്‍വ്വശിയെയും , മാതൃവാല്‍സ്സല്യം തുളുമ്പുന്ന ഉര്‍വ്വശിയെയും ഭംഗിയായി അവതരിപ്പിച്ചു.  ചൊല്ലിയാട്ടത്തിനപ്പുറം കഥാപാത്രത്തിന് വിശ്വാസ്യത നല്‍കുവാന്‍ ശ്രീ വിജയന് കഴിഞ്ഞു . സദനം ശ്രീനാഥിന്റെയും സദനം കൃഷ്ണദാസിന്റെയും തോഴിമാരും നന്നായിരുന്നു. 

സംഗീതം ഈ കഥയുടെ ജീവന്‍ തന്നെ ആണ് . സംഗീതനിബദ്ധമാണ് ശാപമോചനം . സന്ദര്‍ഭങ്ങള്‍ക്ക്‌ ഉചിതമായ തരത്തില്‍  ലളിതകോമള പദാവലികള്‍ കോര്‍ത്തിണക്കിയ പദങ്ങള്‍ .അവയ്ക്ക് ഹൃദ്യമായ രാഗങ്ങളും നല്‍കിയിരിക്കുന്നു. അവസാന രംഗത്തില്‍ ഉര്‍വ്വശി അര്‍ജ്ജുനനെ തന്റെ മടിയില്‍ കിടത്തി ഉറക്കുന്ന സമയത്തുള്ള നീലാംബരിയുടെ അവതരണത്തിലെ വ്യത്യസ്തതയും ശ്രദ്ധേയമാണ്.[ശിങ്കിടി അവസാന വരി പാടുമ്പോള്‍ , പൊന്നാനി അകമ്പടിയായി നീലാംബരിയില്‍ രാഗാലാപനം ചെയ്യുന്ന രീതി ] . പരമ്പരാഗത കഥകളിആസ്വാദകര്‍ക്ക് അതെത്രകണ്ട് രുചിക്കും എന്നറിയില്ലെങ്കിലും . ശ്രീ സദനം ഹരികുമാറിന്റെയും സദനം ശിവദാസിന്റെയും ആലാപനം അതീവഹൃദ്യമായിരുന്നു. 

സദനം രാമകൃഷ്ണന്‍ ചെണ്ടയിലും [ ] സദനം ദേവദാസ് മദ്ദളത്തിലും കഥക്കും കഥാപാത്രങ്ങള്‍ക്കും ഉചിതമായ രീതിയില്‍ മേളമൊരുക്കി .

ആഹാര്യം 

ഉര്‍വ്വശിയുടെ കിരീടത്തിനെ പറ്റി ആവശ്യത്തില്‍ അധികം ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞ ഒന്നാണല്ലോ . എന്തായാലും അത് ഉര്‍വ്വശിക്ക്‌ പ്രത്യേകമായ ഭംഗി ഒന്നും കൊടുക്കുന്നില്ല [അമാനുഷികതയോ , മാദകത്വമോ മറ്റെന്തെങ്കിലുമോ ]. അഭംഗി ഒട്ടില്ല താനും .  

ശ്രീ കലാമണ്ഡലം സതീശന്റെ ചുട്ടിയും ഒതുക്കമുള്ളതും ശ്രീ സദനം ബാലകൃഷ്ണന്റെ മുഖത്തിന്‌ ചേരുന്നതുമായിരുന്നു .



കഥയുടെ ഭാവി 

ഭാവി പ്രവചിക്കുവാന്‍ ഇതെഴുതുന്നയാള്‍ ആളല്ല . എങ്കിലും ഈ അവതരണത്തിന്റെ ഒരു മേന്മ എന്നത് അത് സംവിധാനം ചെയ്തതും , പാടിയതും , അരങ്ങു ഭരിച്ചതും അതിന്റെ ആട്ടകഥാകൃത്ത് തന്നെ ആയതുകൊണ്ടാണ്‌ . ഒരു പക്ഷെ മറ്റുള്ള കലാകാരന്മാരെ സംഗീതവും അവതരണവും ഏല്‍പ്പിച്ചാല്‍ എത്രകണ്ട് ശോഭിക്കും എന്നത് കണ്ടു തന്നെ അറിയണം .








Monday, August 19, 2013

ഒരു ന്യു ജനറേഷന്‍ അഖണ്ഡരാമായണയജ്ഞം

കര്‍ക്കിടകം ഒന്ന് .

കഴിഞ്ഞ രണ്ടുവര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന രാമായണം വായന ഇത്തവണ മുടങ്ങാതെ ചെയ്യണം എന്ന് നിശ്ചയിച്ചപ്രകാരം സന്ധ്യ കഴിഞ്ഞു ഓഫീസില്‍ നിന്നും എത്തി ഒരു കുളി പാസ്സാക്കി പുല്‍പ്പായ വിരിച്ചിരുന്നു സാവധാനത്തില്‍ വായന തുടങ്ങി .

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര ജയ 
ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര  ജയ 
ശ്രീരാമ! രാമ! രാമ! സീതാഭിരാമ ജയ 
ശ്രീരാമ! രാമ! രാമ! ലോകാഭിരാമ ജയ 
................................
................................

ഓരോ ദിവസത്തെയും വായനയുടെ രാഗം തീരുമാനിച്ചുറപ്പിച്ച് പാരായണം ചെയ്യുന്നത് വിദ്യ ഇതാണ് . പാരായണം ചെയ്യുന്നതിന് കുറെ മുന്പ് ഇഷ്ട്ടപ്പെട്ട ഒരു കഥകളി പദം പാടാന്‍ തുടങ്ങും . ഉറക്കെയും പിന്നെ മനസ്സിലും . പിന്നെ അത് രാമായണത്തിന്റെ വരികളില്‍ ലയിപ്പിച്ച്  നീട്ടി ഒരു പിടി . ഹാ എത്ര രസം !

പുണര്‍തം നക്ഷ്ത്രജാതനായത്‌ കൊണ്ടാണോ അതോ ചെറുപ്പത്തിലെ ശീലമാണോ എന്തോ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ചേക്കേറിയ കാലം മുതല്‍ മുടങ്ങാതെ രാമായണം വായന ഒരു ഗൃഹാതുരതയോടെ  ശീലമാക്കിപ്പോന്നു . പക്ഷെ അവസാന രണ്ടു വര്‍ഷങ്ങളില്‍ അതെവിടെയോക്കെയോ വെച്ചു മുറിഞ്ഞു പോയിരുന്നു.  

ഭക്തിക്കുമപ്പുറം മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന സംഗീതത്തെ ഒന്നറിയുവാന്‍ നല്ല ഒരു മാര്‍ഗം .
ഒരു കാലഘട്ടത്തിന്റെ കഥ , അതിലെ സംഭവങ്ങള്‍ അതിവിദഗ്ധമായി , രസകരമായി ,   കോര്‍ത്തടുക്കിയതിനെ പാരായണം ചെയ്തു വിസ്മയം കൊള്ളാം ...

എന്റെ രാമായണപാരായണത്തിന്റെ ലക്ഷ്യങ്ങള്‍ .... 


സംഭവമൊക്കെ കൊള്ളാം . ജോലി പകലില്‍ നിന്നും ഇരവിലേക്ക് കാനനവാസത്തിനു പോകും ദിനങ്ങളില്‍ പാരായണം ഒരു വഴിക്കാകും . എന്നാലും വിടില്ല . ഒരു ഭാഗമെങ്കിലും കടിച്ചു പിടിച്ചു വായിക്കും . പാതിരാത്രി സമയത്തെ വായന . സ്ഥിരം പ്രേക്ഷകരായ ഭാര്യയും മകളും ഉറക്കമായിട്ടുണ്ടാവും .

രാമായണം കഥയുടെ വികാസ പരിണാമങ്ങളില്‍ രാമന്‍ അവതാരമെന്ന ചിന്ത കഥാപാത്രങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ  വന്നു പോകുന്നത്  കഥയിലെ ശോകനിര്‍ഭരമായ ബിന്ദുക്കളില്‍ വായനക്കാരന്‍ പിടിച്ചുനിന്നു കരഞ്ഞുപോകാതിരിക്കാന്‍ വേണ്ടി ആണെന്ന് തോന്നിപ്പോകും .

വായനക്കിടയില്‍ ഉച്ചാരണപ്പിശക് വരുന്ന ഘട്ടങ്ങളില്‍ അമ്പലത്തിലും മറ്റും രാമായണ പാരായണക്കാര്‍ ചെയ്യാറുള്ളതുപോലെ നീട്ടി പ്പിടിക്കും . രാഗം  ഒന്ന് ആലപിച്ച് , നീട്ടിപ്പിടിക്കുന്നതിനിടെ പിശകാന്‍ ഇടയുള്ള വാക്കു വായിച്ചെടുക്കുന്നു . മനസ്സില്‍ പിരിക്കേണ്ടത് പിരിക്കുന്നു അര്‍ത്ഥമ മനസ്സിലാക്കി അടുത്ത വരി . സുന്ദരകാണ്ഡത്തിന്റെ മലനിരകളില്‍ "കളകാഞ്ചി " വൃത്തത്തിന്റെ കഠിനപദശിലകളില്‍ കാല തട്ടി വീണുപോകുമ്പോള്‍ "നീട്ടാതെ" പിന്നെ ഈ പാവം ഞാന്‍ എന്ത് ചെയ്യും .

"ഉടലുരുകിയുരുകിയുടനുഴറിയലറിപ്പാഞ്ഞു -
മുന്നതമായ സൌധങ്ങളിലേറിയും " എന്നൊക്കെ വായിക്കാന്‍ നേരം കളകാഞ്ചിയില്‍ ചവിട്ടി തെന്നി മുഖമടച്ചു വീണില്ലെങ്കിലേ അത്ഭുതമുള്ളൂ .

സൌരോര്‍ജ്ജം , സരിതോര്‍ജ്ജം എന്നിവയൊക്കെ ശാലീനമായി കരിയ്ക്കും കുടിച്ചു തിമര്‍ത്തു പെയ്യുന്ന മഴയത്തുടെ സമരം ചെയ്തു കടന്നു പോയതോടെ മകള്‍ക്ക് അവധിയുടെ പ്രളയം . ആലപ്പുഴയിലെക്കും തിരിച്ചും യാത്ര . രാമായണം വായന ദിവസത്തില്‍  ഒന്നോ രണ്ടോ ഭാഗങ്ങളില്‍ ഒതുങ്ങി .

ഒടുവില്‍ അതാ കര്‍ക്കിടം മുപ്പത്തിയൊന്ന് . സുന്ദരകാണ്ഡത്തിന്റെ പകുതിക്ക് കിടന്നു ചക്രശ്വാസം  വലിക്കുകയാണ്‌ എന്റെ പാരായണം . തലേദിവസത്തെ (അതായത് പൊതു അവധി ദിനമായ ആഗസ്റ്റ്‌ പതിനഞ്ചിന് ) ഏതാണ്ട് ഇരുപത്തിനാല് മണിക്കൂര്‍ നീണ്ട ജോലി! രാവിലെ അഞ്ചിന് ലാപ്ടോപ്പില്‍ ഞാന്‍ പതാകയുയര്‍ത്തി , അടുത്തദിവസം വെളുപ്പിന് ഒന്ന്ക്ക് വരെ നീണ്ട അഹോരാത്ര ജോലി . അടുത്ത ദിവസം സ്വയം ഓഫ് പ്രഖ്യാപിച്ച് കിടന്നുറങ്ങി . പ്രഭാതകൃത്യം , ഭക്ഷണം പിന്നെ കുളിയും കഴിഞ്ഞ് ഏകദേശം ഒരു മണിയോടെ രാമായണം കയ്യിലെടുത്തു നീണ്ട ഒരു പിടി . രാഗങ്ങളൊക്കെ തൊണ്ടയില്‍ നിന്നും പേടിച്ചു പറപറന്നു . ലക്ഷ്യസ്ഥാനത്ത് എത്താന്‍ കുതിച്ചു പായുന്ന സൂപര്ഫാസ്റ്റ് പോലെയുള്ള വായന .
രാമായണം ഇന്നും തീര്ത്തിരിക്കും ഞാന്‍ . ഭാര്യയോടു പറഞ്ഞു . നമ്മുടെ ഏക പ്രേക്ഷകയും ശ്രോതാവുമാണ്. 

യുദ്ധകാണ്ഡം ആയതോടെ ഊണ് തയ്യാറായതായി അന്നദാതാവായ തമ്പുരാട്ടിയുടെ മുന്നറിയിപ്പും വന്നു അപായമണിയും മുഴങ്ങി . തലേന്നത്തെ ഉറക്കക്ഷീണം , വിശപ്പ് .... കഴുത്തറ്റം ഭുജിച്ചു മത്തായി പോയി കിടന്നുറങ്ങി . ഇടയ്ക്കിടെ പിന്നെയും ഓഫീസില്‍ നിന്നും വിളികള്‍ .. ചെറുജോലികള്‍ ... പുലിവാലുകള്‍ ....  വൈകിട്ട് കുടുബതോടൊപ്പം നഗരത്തില്‍ ഒരു പ്രദക്ഷിണം . തിരികെ എത്തി രാത്രി പത്തുമണിക്ക് ഒരു കുളി കൂടെ പാസ്സാക്കി രാമായണം കയ്യിലെടുത്തു . "ശുകബന്ധനം" മുതല്‍ വായന തുടങ്ങി .

ഭാര്യ കിടന്നിരുന്നു. വായനയുടെ ശുഷ്കാന്തിയും , എന്റെ ഉറക്കമിളപ്പും കണ്ടു ആധി പിടിച്ചിട്ടു വന്നു മുന്നിലെ സോഫയില്‍ കുത്തിയിരിപ്പായി .
ആകെ ഉള്ള ഒരു പ്രേക്ഷക കം ശ്രോതാവ് .
വര്‍ദ്ധിതവീര്യനായി ഞാന്‍ .
ഇടയ്ക്കിടെ ചില ഭാഗങ്ങള്‍ വായിച്ചിട്ട് "എങ്ങിനെയുണ്ട് അര്‍ഥം " എന്ന നോട്ടം നോക്കും .
"ശത്രുക്കളല്ല ശത്രുക്കളാകുന്നതു 
മിത്രഭാവത്തോടരികെ മരുവിന 
ശത്രുക്കള്‍ ശത്രുക്കലാകുന്നന്നതെവനും " എന്ന ഭാഗങ്ങളിലൊക്കെ പാരയണന്‍ പ്രേക്ഷകയെ ഇരുത്തി നോക്കും.

പ്രേക്ഷക ആശ്ചര്യചൂഡാമണിയായി "സത്യം !!" "ഹോ !" എന്നൊക്കെയുള്ള ശബ്ദങ്ങളാല്‍ രാമായണ പാരായണനെ പ്രോത്സാഹിപ്പിക്കും .  ഉഷാര്‍ 

ഇടയ്ക്കിടെ ചാര്‍ജ്ജു തീരുമ്പോള്‍ കുറെ വെള്ളമെടുത്തു കുടിക്കും . വെള്ളെഴുത്തിന്റെ ശല്യം . കണ്ണടയും ഇല്ല . എന്നാലും കുത്തിപ്പിടിച്ചിരുന്നു വായനയോട്‌ വായന തന്നെ .

ആകെ ഉള്ള ഒരു പ്രേക്ഷക ഇടയ്ക്കിടെ പോയി കിടക്കും . പിന്നെയും വരും. അങ്ങിനെ മൂന്നാമത്തെയോ നാലാമത്തെയോ റൌണ്ട് കഴിഞ്ഞപ്പോള്‍ പതുക്കെ ലാപ്ടോപ് എടുത്തുവെച്ചു എന്തോ പരിപാടി തുടങ്ങി . വായിക്കുന്നതിനിടെ എന്തെങ്കിലും സംശയം . അല്ലെങ്കില്‍ ഫെയ്സ്ബുക്കിലെ എന്തിനെപ്പറ്റിയെങ്കിലും ഒരഭിപ്രായം ..... ആ നിലയ്ക്ക് ആയി കാര്യങ്ങള്‍ .

ഏതാണ്ട് രാവണവധം കഴിഞ്ഞ് സീതാസ്വീകാരം ആയപ്പോള്‍ പ്രേക്ഷക ചോദിക്കുന്നു . അത്യാവശ്യമായി 

"അതേയ് ... ആ ചെവിക്കാതിടുന്ന ബഡ് കണ്ടോ .. യിവിടെങ്ങാണ്ട് ഒണ്ടാരുന്നു "

***%%&$%%$##

ഭക്തശിരോമണി , രാമായണ ഹംസം ബ്രഹ്മശ്രീ  സേതുനാഥസ്വാമികള്‍ പാതിരാത്രിക്ക്‌ കുത്തിയിരുന്ന് വായിക്കുമ്പോള്‍  ആണ് അവളുടെ ഒരു ചെവീലിടുന്ന ബഡ് !!!

വായില്‍ തോന്നിയതെന്തോക്കെയോ പറഞ്ഞു . പിന്നെ ചിരിച്ചു . 

ശക്തിയുക്തം വായന തുടര്‍ന്നു  . കര്‍ക്കിടകം ഇതിനിടയിലെപ്പോഴോ പന്ത്രണ്ടിന്റെ നാഴികക്കല്ലും താണ്ടി കടന്നു പോയിരുന്നു. ഫലത്തില്‍ ചിങ്ങത്തില്‍ എന്റെ രാമായണപാരായണം തുടരുന്നു .
ശുഭകരമായ ഭാഗമാണ് വായന . ഉഷാറായി വായന തുടര്‍ന്നു . ഒടുവില്‍ ...

എകദേശം ഒന്നര മണിക്ക് (വെളുപ്പാന്കാലം )

"അദ്ധ്യാത്മരാമായണം പരമേശ്വര-
നദ്രിസുതയ്ക്കുപദേശിച്ചിതാദരാൽ
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ
-ണ്ടദ്ധ്യയനം ചെയ്കിലും മുദാ കേൾക്കിലും
സിദ്ധിയ്ക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ
ബദ്ധമോദം പരമാർത്ഥമിതൊക്കെവേ
ഭക്ത്യാ പറഞ്ഞടങ്ങീ കിളിപ്പൈതലും
ചിത്തം തെളിഞ്ഞു കേട്ടൂ മഹാലോകരും"

എന്ന് വായിച്ചു കൃതാര്‍ത്ഥനായി രാമായണം അടച്ചു പുഞ്ചിരിച്ചു  കണ്ണ് പൂട്ടിയിരിക്കവേ പിറകില്‍ ഒരു സ്പര്‍ശം .

ഏക ആരാധിക ആണ് .

ചിങ്ങമാസത്തിന്റെ ആദ്യയാമങ്ങളില്‍ ലോകമുറങ്ങവേ  എനിക്കിതാ ഒരാലിംഗനം ... കൂടെ ചുണ്ടില്‍ ഒരു മധുരവും .

..... ഒരു പേഡയുടെ കഷ്ണം !
"പുതുവല്‍സ്സരാശംസകള്‍!!! !
പിന്നെ ഈ നിശ്ചയദാര്‍ഢ്യത്തിനു ഒരുമ്മ  . .... എനിക്കറിയാം ഈ വര്‍ഷം നമ്മുടെതാണ്‌ എന്ന് "

മധുരം നുണഞ്ഞിറക്കി ചിരിച്ചുകൊണ്ട് ഞാന്‍  പറഞ്ഞു 

"പിന്നല്ലാതെ!! " 

"കഴിഞ്ഞൂ കര്‍ക്കിടകമെങ്ങോ മറഞ്ഞൂ
ചിങ്ങത്തിന്‍ കണ്‍തുറന്നുദയമായ്
വിളിക്കയായ്‌ പുതുവഴിത്താരകള്‍ 
നമ്മളെ ; പോകയല്ലേ  സഖീ .. നടക്ക നാം "

Friday, February 15, 2013

ചെമ്പൈയും കേന്ദ്രവും


രാത്രി പത്തു മണി കഴിഞ്ഞിരുന്നു . കല്യാണപ്പന്തലിന്റെ ഒരറ്റത്തായി ഒരുക്കിയിരുന്ന ദേഹണ്ഡപ്പുരയില്‍ നിന്നും പുക പറക്കുന്നു. വലിയ ചെമ്പുകളില്‍ ചട്ടുകമിട്ടിളക്കുന്ന കര കര ശബ്ദവും ചിരവകള്‍ നിരത്തിവെച്ചു തേങ്ങ തിരുമ്മുന്നതിന്റെയും ശബ്ദം ഉയര്‍ന്നു നിന്നു .  അന്തരീക്ഷത്തില്‍ അടുപ്പില്‍ പാകമായി വരുന്ന കറികളുടെയും  കടുക് വറുത്തതിന്റെയും ഗന്ധം നിറഞ്ഞു നിന്നു.

ദേഹണ്ഡത്തിനു ഉല്സ്സാഹിക്കുക എന്നാല്‍ വിവാഹം നടക്കുന്ന വീട്ടുകാരെ സഹായിക്കുക എന്നത് മാത്രമല്ല ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് . കളി തമാശകള്‍ പറയുക . കൂട്ടത്തിലുള്ളവരെ കളിയാക്കുക , പിന്നെ അവശ്യം വേണ്ടുന്ന ജലസേചനാദികള്‍ മുറ തെറ്റാതെ ചെയ്യുക എന്നതോക്കെയും ഈ ഉത്സാഹത്തിനു പിന്നില്‍ ഉണ്ടായിരുന്നു .
പന്തലിന്റെ ഒത്ത നടുവിലായി ഒരു ഇരുമ്പ് മടക്കു കസേര വലിയ ശബ്ദത്തോടെ നിവര്ത്തിയിട്ടിട്ടു കേന്ദ്രമ്മാവന്‍  ഞങ്ങളെ കൈകാട്ടി വിളിച്ചു .
"വരിനെടാ പിള്ളാരേ "
മുന്‍പില്‍ മറ്റൊരു കസേര നിവര്‍ത്തിയിട്ടു അതില്‍ മുറുക്കാന്‍ ചെല്ലമൊക്കെ വെച്ച് ഉഷാറായി നില്‍ക്കുന്നു കേന്ദ്രം .

"കേന്ദ്രം" എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ഈ ചങ്ങാതി ഞങ്ങളുടെ സുഹൃത്തിന്റെ അമ്മാവനാണ് . ചുറ്റുമുള്ളവരെ തന്നിലേക്ക് കേന്ദ്രീകരിപ്പിക്കുന്നതുകൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നറിയില്ല അദ്ദേഹത്തിന്റെ ശരിയായ പേരും എല്ലാവരും മറന്നു പോയിരുന്നു .
സുമാര്‍ എഴുപത്തഞ്ചു - എന്പതു വയസ്സ് പ്രായം . കട്ടി കൂടിയ ഖദറിന്റെ കാവി  ജുബ്ബ .മുഴുത്ത രുദ്രാക്ഷം  പിച്ചള കമ്പികളില്‍  കോര്‍ത്ത മാല.  നെഞ്ചിനോപ്പം വളര്‍ന്നു കിടക്കുന്ന സമൃദ്ധമായ വെളുത്ത താടിയും അതിലേക്കു ലയിച്ചു കിടക്കുന്ന വെളുത്ത മീശയും . ചുണ്ടിനോടടുത്ത ഭാഗങ്ങളിലൊക്കെ മേല്‍മീശയും ഇതര രോമങ്ങളും നിരന്തരമായ മുറുക്ക് കൊണ്ട് ഒരു തരം  ചെമ്പന്‍ നിറമായി നില്‍ക്കുന്നു . വിശാലമായ  നെറ്റിത്തടം . പിറകോട്ടു അലസമായി മാടിയിട്ടിരിക്കുന്ന  തോളൊപ്പമെത്തുന്ന നരച്ച മുടി . അസാമാന്യമായ ബഡായി . ഇതാണ് കേന്ദ്രം എന്ന കേന്ദ്രമ്മാവന്‍ .

ദേഹണ്ഡപ്പുരയില്‍ കാര്യമായ പണി ഒന്നും ബാക്കിയില്ല . വെറുതെ  വെടി പറഞ്ഞിരുന്ന   ഞങ്ങളെ ഇതാ  മാടി വിളിക്കുന്നു കേന്ദ്രം . എല്ലാവരും അന്യോന്യം നോക്കി . സംഭവം കത്തി വെപ്പാണ്‌ വിഷയം . ചെന്നാല്‍ ഒരു മുറുക്കും പിന്നെ മിനിമം  ഒരു  ബഡായിയും  തരമാവും . എല്ലാവരും കൂടി  ചുറ്റും കൂടി പതുക്കെ മുറുക്കും വര്‍ത്തമാനവും തുടങ്ങി .
"ഡാ അവ്വേ .. ഈ പാചകം എന്ന് പറഞ്ഞാല്‍ ഒരു കലയാണ്‌ . കണ്ട അണ്ടനും അടകോടനും ഒക്കെ കേറി നെരങ്ങാനൊള്ളതല്ല   അത് "

കേന്ദ്രം ഞങ്ങളെ ആണോ ഉദ്ദേശിച്ചത് എന്ന് ഞങ്ങള്‍ അങ്ങൊട്ടുമിങ്ങട്ടും നോക്കി . "ഏയ്‌ .. അങ്ങിനെയാവില്ല ". പ്രധാന  പാചകക്കാരന്‍ എങ്ങാനും കേട്ടാല്‍ സംഭവം കുളമാവാന്‍ സാധ്യതയുണ്ട് എന്ന കരിഞ്ഞ മണമടിച്ചു.
"അല്ലമ്മാവാ .. അതിനിപ്പം ഇവിടെ എന്തോന്നാ കുഴപ്പം ?"
"ഡാ അവ്വേ .. ഞാനിതൊത്തിരി കണ്ടതാ . മുരിങ്ങക്കാ കണ്ടിച്ചിട്ടിരിക്കുന്നത് കണ്ടില്ലേ ? ദേ ലിത്രെമേ ഉള്ളൂ (ചെറു വിരലിന്റെ പാതി കാട്ടി ). ഡാ .. മുര്ങ്ങക്കാക്ക് എലേടെ നീളത്തിന്റെ പത്തിലൊന്ന് വലിപ്പം വേണം എന്നാ പ്രമാണം . അറിയാവോ . അത് പറഞ്ഞപ്പം അവന്‍ ആ വിശ്വന്‍ , മെയിന്‍ പാചകം  , എന്നോട് പറയുവാ പെനാല്‍ട്ടിയടിക്കാതെ പോവാന്‍ . ഞാനിങ്ങു പോന്നു . ഹല്ലാ പിന്നെ . ആര്‍ക്കു പോയി ?"

ഞങ്ങള്‍ ചിരിച്ചു .. അടക്കം പറഞ്ഞു "അപ്പം അവിടെ പോയി പണി മേടിച്ചു എന്നര്‍ത്ഥം "

" ഈ കലയും ഇലയും തമ്മില്‍ വലിയ ബന്ധമുണ്ട് അല്ലെ അമ്മാവാ " കൂട്ടത്തില്‍ ഒരുത്തന്റെ കമന്റ്
"പിന്നെ ! ഡാ എലക്കാത്ത് വല്ലോം എടുത്തു തിന്നനല്ലെടാ കലാകാരന്‍ കലയും കൊണ്ട് നടക്കുന്നെ ?" കേന്ദ്രം തത്വം പറഞ്ഞു

"പ്ധും "  ഒരു ശബ്ദം കേട്ടു  . പന്തലിന്റെ  അപ്പുറത്തായി .
"തേങ്ങാ വീണതാണെന്നു തോന്നുന്നു " ആരോ പറഞ്ഞു

കേന്ദ്രം ഒന്ന് തിരിഞ്ഞു  വിശദമായി നോക്കി . എന്നിട്ട് ഇരു കൈപ്പടങ്ങളും സമാന്തരമായി പിടിച്ചു ഒരു ദിക്കിലേക്ക് തള്ളി  കാണിച്ചിട്ട് ഞങ്ങളോടായി പറഞ്ഞു
"അത് ഏതാണ്ട് ഈ ഭാഗത്തായിട്ടായിരിക്കണം "

ഞങ്ങള്‍ അടക്കം പറഞ്ഞു "ഇനി തേങ്ങയ്ക്ക് വേണ്ടി കുറ്റാന്വേഷണം തുടങ്ങും കേന്ദ്രം . ശ്രദ്ധ തിരിച്ചു വിട്ടോ "
"അമ്മാവാ ... അത് പോട്ടെ .. ഈ കല എന്ന് പറഞ്ഞപ്പഴാ ഓര്‍ത്തെ .. അമ്മാവന്‍ ഈ പാട്ടിലൊക്കെ ഒരു സംഭവമാണെന്ന്  കേട്ടിട്ടൊണ്ട് . അതിനെപ്പറ്റി ..."

പറഞ്ഞു നിര്‍ത്തിയില്ല അതിനു മുന്‍പേ കേന്ദ്രം കൊത്തി
"കൊള്ളാം .. ആണോന്നോ .. ഹ ഹ ഹ .. ആര് പറഞ്ഞെടാ ഇത് ? ഡാ ചെമ്പൈ .. ചെമ്പൈ എന്ന് കേട്ടിട്ടുണ്ടോ "
നിര്‍ത്തിയിട്ടു ഞങ്ങളെ ഒന്നുഴിഞ്ഞു  നോക്കി . എന്നിട്ട് തുടര്‍ന്നു 
"ചെമ്പൈ വൈദ്യനാഥ  ഭാഗവതര്‍ ... ആ ചെമ്പൈ വരെ എന്റെ കൈക്ക് പിടിച്ചു  മാപ്പ് പറഞ്ഞിട്ടൊണ്ട്‌ . അറിയാവോ "

"ഇയ്യാടെ ചെവിക്കു പിടിച്ചു "കോപ്പ് " എന്നാരിക്കും ചെമ്പൈ പറഞ്ഞിട്ടോള്ളത് "  കൂട്ടത്തിലൊരുത്തന്‍ അടക്കം പറഞ്ഞു . "ശേ മിണ്ടാതിരിയെടെ . നല്ല ഉഗ്രനൊരു സംഭവം വരുന്നൊണ്ട്.  ചീറ്റിച്ചു കളയണ്ട " ഞാന്‍ പറഞ്ഞു

കേന്ദ്രം കൈ കൂട്ടിത്തിരുമ്മി ഉഷാറായി കഥ പറഞ്ഞു തുടങ്ങി .
തൊള്ളായിരത്തി  അമ്പത്തിയൊന്‌പത് .... അമ്പലപ്പുഴെ അമ്പലത്തിലെ ഒന്‍പതാം ഉത്സവം .
ചെമ്പൈയുടെ  കച്ചേരി . പ്രായം കൊണ്ട് മുന്പിലല്ലെങ്കിലും ജ്ഞാനം കൊണ്ട് മുന്‍പിലായ ഞാന്‍.......                 ജ്ഞാനം കൊണ്ട് ...
കേന്ദ്രം ഒന്ന് നിര്‍ത്തി ഞങ്ങളെ നോക്കി
ഞങ്ങള്‍ ഏറ്റു പറഞ്ഞു "മുന്‍പിലായ ഞാന്‍ "

"ങാ ... മുന്‍പില്‍ തന്നെ ഇരിപ്പുറപ്പിച്ചു . കച്ചേരി തുടങ്ങി . വര്‍ണ്ണവും കൃതിയും ഒക്കെ കടന്നു മെയിന്‍ ഐറ്റത്തിലെ നെരവലില്‍ വെച്ച് ചെമ്പൈക്ക് ഒന്ന് പിഴച്ചു ..... ചെമ്പൈക്ക് ....?"
കേന്ദ്രം ഒന്ന് നിര്‍ത്തി ഞങ്ങളെ നോക്കി

കോറസ്സായി ഞങ്ങള്‍ പറഞ്ഞു "ചെമ്പൈക്ക് ഒന്ന് പിഴച്ചു" (കൂടെ ആക്കിയുള്ള ചിരിയും തുടങ്ങി )

"ങാ ... പക്ഷെ അത് ഈ എനിക്ക് മാത്രമേ മനസ്സിലായുള്ളൂ . ഞാനൊന്നിരുത്തി നോക്കി ചെമ്പൈയെ . ങാ പിന്നെ ഇതെനിക്ക് പിടി കിട്ടിയെന്നു ചെമ്പൈക്കും മനസ്സിലായി ."
"ഡാ അവ്വേ .. ഒരു വിധത്തില്‍ കച്ചേരി കഴിഞ്ഞതും ഞാന്‍ സ്റ്റേജിന്റെ സൈഡില്‍ പോയി കൈയും കെട്ടി ഒരു നിപ്പു നിന്നു. ചെമ്പൈ ദാ വെയര്‍ത്തൊലിച്ച് വരുന്നു . വന്നപാടെ എന്റെ രണ്ടു കൈയും കൂടെ കൂട്ടി ഒരു പിടിത്തം . എന്നിട്ട് തൊഴുതു പിടിച്ചിട്ടു ഒറ്റ പറച്ചിലായിരുന്നു "

"പ്രഭോ .. ഒരബദ്ധം പറ്റി . ക്ഷമിക്കുമാറാകണം " എന്ന് 

"എന്നിട്ട് അമ്മാവന്‍ എന്ത് പറഞ്ഞു ?" ആകാംക്ഷയോടെ ഞങ്ങള്‍ ചോദിച്ചു

കേന്ദ്രം ......"ഞാമ്പിന്നെ ഓക്കെ .. പോട്ടേന്നു  പറഞ്ഞു. അരിപ്രശനമല്ലേഡാ ???"

Tuesday, February 12, 2013

സന്തോഷം


ചായ്പ്പിന്റെ മൂലയില്‍ കൂട്ടിയിട്ടിരുന്ന കൊതുമ്പുകള്‍ക്കിടയിലെ സുഖമുള്ള ചൂടില്‍ അവള്‍ അമര്‍ന്നിരുന്നു. 
അവള്‍ക്കു  വേദന തുടങ്ങിയിരുന്നു .
ഉദയസൂര്യന്റെ ആദ്യരശ്മികള്‍ചായ്പ്പിന്റെ അഴികള്‍ക്കിടയിലൂടെ  അവളുടെ വട്ടക്കണ്ണുകളിലേക്ക് നീണ്ടു വന്നപ്പോള്‍ അവള്‍ തല ചെരിച്ചു പിടിച്ചു .
താലോലിച്ചു കൊണ്ട് നടന്ന പുതുജീവന്റെ ഒരു ഭാരം , ഒരു തുടിപ്പ് തന്റെ  അടിവയറില്‍ നിന്നും താഴെക്കിറങ്ങുന്നത് അവള്‍ വേദനയോടെ അറിഞ്ഞു .
തിരതുള്ളി വന്ന ഒരു വേദനയുടെ അന്ത്യത്തില്‍ അത് തന്റെ കാലുകള്‍ക്കിടയിലൂടെ താഴെക്കെത്ത്തിയപ്പോള്‍ വേദനകൊണ്ട് ഇറുക്കിയടച്ച തന്റെ ചുണ്ടുകള്‍  അവളറിയാതെ തുറന്നുപോയി . 
താന്‍ സൃഷ്ടിച്ച ജീവനെക്കുറിച്ചു ലോകത്തോട്‌  വിളിച്ചുപറയാന്‍ തോന്നി അവള്‍ക്ക് .. 

സന്തോഷത്തോടെ അവള്‍ വിളിച്ചു പറഞ്ഞു ...

"ക്വാക്ക്‌ കൊക്കക്കൊ ക്ക ക്ക ക്ക ക്വാക്ക്‌ ക്വാക്ക്‌ കൊക്കക്കൊ ക്ക ക്ക ക്ക"

ചായ്പ്പിന്റെ പിറകില്‍ നിന്നും ഒരു സ്ത്രീശബ്ദം സന്തോഷത്തോടെ ഉയര്‍ന്നു പൊങ്ങി .

"ദേ പുള്ളിക്കോഴി പനട്ടുന്നു .... അത് മൊട്ടയിട്ടുകാണും . ഡീ പെണ്ണേ അതിങ്ങേടുത്തോണ്ട് വാ . കൂട്ടാന്‍ വെക്കാന്‍ ഒന്നുമില്ലതിരിക്കുമ്പഴാ ..."

Saturday, February 9, 2013

ഗള്‍ഫ് പഠിച്ചതും കേരളം പഠിക്കാത്തതും : ഗള്‍ഫ് - കേരളം കുറിപ്പുകള്‍


മലയാളിയുടെ സാമ്പത്തികപരാധീനതകള്‍ക്ക്  എന്നും ഒരു മരുപ്പച്ചയായിരുന്നു "ഗള്‍ഫ്". വെറും കയ്യോടെ കപ്പല്‍ കടന്നും വിമാനം കയറിയും അവിടെ എത്തിപ്പെട്ട്  , അധ്വാനത്തിന്റെ വിത്തെറിഞ്ഞു , പണം കൊയ്ത് , വര്‍ണ്ണപ്പകിട്ടാര്‍ന്ന സമ്മാനവിസ്മയങ്ങളും കൈ നിറയെ പണവുമായി   തിരികെ വന്നിറങ്ങി പരാധീനതകളുടെയും ദാരിദ്ര്യത്തിന്റെയും കണക്കുകള്‍ പറയുന്ന ബന്ധുക്കള്‍ക്ക് താങ്ങും തണലുമായി തീര്‍ന്നവരുടെ സ്വപ്നതുല്യമായ കഥകള്‍ മലയാളിക്കിന്നും അന്യമല്ല .

എഴരക്കൊല്ലത്തോളം എല്ലാ അര്‍ത്ഥത്തിലും ഒരു ഗള്‍ഫ്കാരനായി സൗദി അറേബ്യയില്‍ ജീവിച്ചിട്ടുണ്ട് ഇതെഴുതുന്നയാള്‍  . "ഗള്‍ഫ് കാരന്‍ " എന്നാല്‍ അതായിരിക്കുന്ന ആള്‍ കാണുന്ന , അറിയുന്ന അര്‍ത്ഥവും അയാളെ ആശ്രയിക്കുന്ന ആള്‍ക്കാര്‍ കാണുന്ന അര്‍ത്ഥവും തമ്മില്‍ ചരിത്രപരമായി തന്നെ വ്യത്യാസമുണ്ടുതാനും . അതില്‍ നിന്നും   വിഭിന്നമായിരുന്നില്ല ഇതെഴുതുന്നയാളിന്റെ കാര്യത്തിലും .

ഒരുപാട് വര്‍ഷങ്ങള്‍ക്കും  ഇപ്പുറം ഏതാണ്ട് മൂന്നു മാസങ്ങള്‍ക്ക് മുന്‍പ്, ജോലി സംബന്ധമായി അബുദാബിയില്‍ പോകേണ്ടതായും കുറച്ചു ദിവസം തങ്ങേണ്ടതായും വന്നു . അബുദാബിയിലെ ഒറ്റപ്പെട്ട ഒരു സ്ഥലം എന്ന് തന്നെ പറയാവുന്ന യാസ് ഐലന്‍ഡില്‍ ആയിരുന്നു താമസം . ഏതാണ്ട് അഞ്ചോളം ഹോട്ടലുകളും പിന്നെ ഫോര്‍മുലാ വണ്‍ രേയ്സുകള്‍ക്ക് പുകള്‍പെറ്റ യാസ് മരീന സര്‍ക്യുട്ടും മാത്രം ഉള്ള ഒരു സ്ഥലം . വിരസത ഒഴിവാക്കുവാന്‍, വാരാന്ത്യങ്ങള്‍ യുഎഇ യില്‍ ഉള്ള  ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുക എന്നതായിരുന്നു പരിപാടി . യു എ ഇ സര്‍ക്കാര്‍ നിഷ്ഠയോടെ സംവിധാനം ചെയ്തിരിക്കുന പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സൗകര്യം  ഉപയോഗപ്പെടുത്തിക്കൊണ്ട്‌ തന്നെ നേരെ അബുദാബി ബസ് ടെര്‍മിനലിലേക്ക് യാത്ര പുറപ്പെട്ടു .

അബുദാബി നഗരം . യു എ ഇയുടെ തലസ്ഥാന നഗരം .  യു എ ഇയുടെ ഭരണ സിരാകേന്ദ്രവും ലോകത്തില്‍ ഏറ്റവും കൂടുതല്‍ അസംസ്കൃത  എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന  സ്ഥലങ്ങളില്‍ ഒന്നും ആയ അബുദാബി , അതിനാല്‍ തന്നെ സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലവാരവും പുലര്‍ത്തുന്നു . യു എ ഇയുടെ സാമ്പത്തിക സ്രോതസ്സിന്റെ പകുതിയിലധികം സംഭാവന ചെയ്യുന്നതും  അബുദാബി തന്നെ . ശ്രദ്ധയോടെയും അവധാനതയോടെയും ഉള്ള ആസൂത്രണം ആണ് അബുദാബിയുടെത്  എന്ന് സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞു . അംബരചുംബികളായ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുക മാത്രം അല്ല വികസനം എന്നാ കാഴ്ചപ്പാട് പ്രത്യകമായി അബുദാബിക്ക് ഉണ്ട് എന്ന് തോന്നി .യു എ ഇയില്‍   താമസ സൌകര്യങ്ങള്‍ക്ക്  ഏറ്റവും ചിലവേറിയ നഗരവും അബുദാബി തന്നെ .

ഇത് ദുബായ് എമിറേറ്റിന്റെ സാമ്പത്തിക സങ്കല്‍പ്പങ്ങള്‍ക്കും വികസന കാഴ്ച്ചപ്പാടിനും കടക വിരുദ്ധവുമാണ് എന്നതാണ് രസകരം . ഇരു എമിറേറ്റുകളും തമ്മില്‍ പ്രഖ്യാപിതമായ കിടമല്സ്സരം  തന്നെ ഉണ്ട് എന്നതും രഹസ്യമല്ല . 

രണ്ടു എമിറേറ്റുകള്‍ തമ്മിലുള്ള കിടമത്സരം ലോകപ്രസിദ്ധവും ആണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയര്‍ ലൈനുകളില്‍ ഒന്നായ ദുബായുടെ എമിറേറ്റ്സ്നോട്  മത്സരിക്കുവാനും പിന്നെ സ്വന്തമായി ഒരു എയര്‍ലൈന്‍ കമ്പനി എന്ന മോഹം സാക്ഷാത്കരിക്കുവാനും എത്തിഹാദ് എന്ന എയര്‍ലൈന്‍ കമ്പനി അബുദാബി സൃഷ്ടിച്ചു . ലോകത്തിലെ ഏറ്റവും പ്രശസ്ത ഫുട്ബാള്‍ ടീമുകളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റട് സ്പോന്സരാവാന്‍ എമിരേറ്റ്സ് എയര്‍ലൈന്‍സ് ഇറങ്ങിയപ്പോള്‍  മാഞ്ചസ്റ്റര്‍ സിറ്റിയെ സ്പോന്‍സര്‍ ചെയ്തുകൊണ്ട് എത്തിഹാദ് രംഗത്തിറങ്ങി . ആ മത്സരം പിന്നീട് ആര്‍സനല്‍ എന്ന ക്ലബ്ബിനെ റെക്കോര്‍ഡ്‌ തുകക്ക് എമിറേറ്റ്സ്  സ്പോന്‍സര്‍ ചെയ്യുന്നിടത്ത് വരെ എത്തി നില്‍ക്കുന്നു . എന്തിനധികം പറയുന്നു... ഇംഗ്ലണ്ടിലെ രണ്ടു സ്റ്റേഡിയങ്ങള്‍ വരെ പണക്കൊഴുപ്പിന്റെ ബലത്തില്‍ തങ്ങളുടെ നാമതിലാക്കുവാന്‍ മടിച്ചില്ല ഇരു കമ്പനികളും (എമിറേറ്റുകളും ). 

സാമ്പത്തിക പ്രതിസന്ധി മൂലം ദുബായ് നട്ടം തിരിഞ്ഞ സമയത്ത് സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്തുവാന്‍ വേണ്ടി അബുദാബി സഹായിക്കുകയുണ്ടായി . ദുബായ്എമിറേട്ടിന്റെ അഭിമാനമായ  അംബരചുംബി കെട്ടിടം  "ബുര്‍ജ് ദുബായ്",  അങ്ങിനെ അബുദാബിയുടെ അമീറും യു എ ഇ യുടെ പ്രസിഡണ്ടും ആയ ഖലീഫ ബിന്‍ സയദ് അല നഹിയന്റെ പേരിലേക്ക് മാറ്റി എഴുതപ്പെട്ടു .. "ബുര്‍ജ് ഖലീഫ". അങ്ങിനെ ദുബായ് മണ്ണില്‍ അബുദാബിയുടെ പ്രതാപം മാനത്തെ കീറി മുറിച്ചുകൊണ്ട് തലപൊക്കി നില്‍ക്കുന്നത് അബുദാബിയുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു .


അബുദാബിയില്‍ ബസ് ടെര്‍മിനലില്‍ എത്തി ഒരു മണിക്കൂറിലധികം നീണ്ട ഒരു കാത്തിരിപ്പിന് ശേഷം ഷാര്‍ജക്കുള്ള ബസ്സില്‍  കയറി . ദുബായ് നഗരം വഴിയാണ് ഷാര്‍ജയിലെക്കുക് പോവുക . വിശാലമായ താരതമ്യേന നിര്ജ്ജനമായിട്ടുള്ള റോഡിലൂടെ രണ്ടു മണിക്കൂറില്‍ അധികമുള്ള യാത്ര . പുകള്‍പെറ്റ ദുബായ് നഗരം . തിരക്കേറിയ നഗരവീഥിയിലൂടെ ബസ്സ്‌ ഇഴഞ്ഞു നീങ്ങുന്നു.  കറുപ്പും , കടുത്ത നീല നിറത്തിലും കടുത്ത പച്ച നിറത്തിലും ഉള്ള ചില്ലുകള്‍ ഇട്ട കൂറ്റന്‍ കെട്ടിടങ്ങളുടെ പുറ്റുകള്‍ നിറഞ്ഞ നഗരം . മലയാളികളുടെ സാമ്പത്തിക മോഹങ്ങള്‍ക്ക് ഒരുപാട് വര്‍ണ്ണ ചാര്തുകള്‍ നല്‍കിയ നഗരം . ഇന്നും യാഥാര്‍ത്ഥ്യത്തിനു അപ്പുറത്തുള്ള എന്തോ ഒരു മിഥ്യാധാരണ ദുബായ് നഗരത്തെ കുറിച്ച് മലയാളിക്കുണ്ട്‌ എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവുമോ?  പാളിപ്പോയ ഒരു വികസന മാതൃക ആണ് ദുബായ് . അംബര ചുംബികളായ കെട്ടിടങ്ങള്‍ പടുത്തിയര്ത്തിയും ലോകത്തിലെ വ്യവസായികളെ മാടി വിളിച്ചും നിക്ഷേപ സൌഹൃദ അന്തരീക്ഷം സൃഷ്ടിച്ചും ദുബായ് അതിന്റെ പുത്തന്‍ വികസന മാതൃക ലോകത്തിനു മുന്‍പില്‍ വെച്ചു . ലോകം അത്ഭുതം കൂറി  . ചുട്ടു പഴുത്ത മണലാരണ്യത്തിനു നടുവില്‍ ഉയര്‍ന്നു വന്ന അത്ഭുതത്തെ  ധനകാര്യ വിദഗ്ധര്‍ വാനോളം പുകഴ്ത്തി . ലോകത്തിന്റെ ഭാവി ഇതാ ഇതിലെ ആണ് എന്ന് വരെ പ്രവചിക്കപ്പെട്ടു .  പക്ഷെ 2009 ല്‍, തങ്ങള്‍ എടുത്തെറിയപ്പെട്ട സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്നും , കടക്കെണിയില്‍ നിന്നും രക്ഷപെടുവാന്‍ ദുബായ്ക്ക് അബുദാബിയുടെ അകമഴിഞ്ഞ സഹായം തന്നെ വേണ്ടി വന്നു . ഇന്നും തുടരുന്ന ആ സാമ്പത്തിക പിന്തുണ കൊണ്ട് തല്ക്കാല ആശ്വാസം ഉണ്ടായിട്ടുണ്ട് എങ്കിലും വന്‍ കടബാധ്യതയുടെ തിരിച്ചടവുകള്‍ ദുബായ്ക്ക് ഇന്നും പേടിസ്വപ്നം തന്നെ .

താമസക്കാരില്ലാത്ത ഒഴിഞ്ഞ കെട്ടിട ഭീമന്മാര്‍ ദുബായുടെ ഇന്നത്തെ അവസ്ഥയാണെന്ന്  സുഹൃത്തുക്കളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു .  മണ്ണില്‍ നിന്നും ഉണ്ടാകാത്ത ഒന്നും തന്നെ ശാശ്വതമായ വരുമാനം തരുന്ന ഒന്നല്ല എന്ന സാമാന്യ തത്വം വികസനത്തിനും ബാധകമാണ് എന്ന് ദുബായ് വികസന മാതൃക നമ്മെ പഠിപ്പിക്കുന്നു . പ്രേതങ്ങള്‍ പോലെ ഇരുണ്ടു നീണ്ടു നില്‍ക്കുന്ന കെട്ടിടങ്ങളെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു "നിങ്ങളെ കാണുവാനും മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കപ്പെടുന്ന ,ഇവിടത്തെ ഷോപ്പിംഗ്‌ വിസ്മയങ്ങളുടെ പൊങ്ങച്ചങ്ങളെ ഭ്രമിക്കുവാനും ഇഷ്ടപ്പെടുന്ന ഒരുപാട് ആള്‍ക്കാര്‍ എന്റെ പച്ചപ്പ്‌ നിറഞ്ഞ നാട്ടിലുണ്ട് ". മനുഷ്യന്‍ ഒരു അത്ഭുത ജീവി തന്നെ എന്ന് മാത്രമേ ദുബായ് കണ്ടപ്പോള്‍ തോന്നിയുള്ളൂ . ഈ മരുഭൂമിയില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടി ഒരു നഗരം കെട്ടിപ്പടുക്കുവാന്‍ ചിലവഴിച്ച മനുധ്യാധ്വാനം , ബുദ്ധി അവയൊക്കെ അത്ഭുതപ്പെടുത്തുമ്പോള്‍ തന്നെ അവ പാളിപ്പോയ ഒരു വികസന മാതൃകക്ക് വേണ്ടി ആയിരുന്നുവോ എന്ന് ചിന്തിക്കുമ്പോള്‍ വിഷമവും തോന്നാം .

കേരളം ഇന്ന് പിന്‍പറ്റുന്ന ഒരു വികസന മാതൃകയും  വിഭിന്നമല്ല എന്നതാണ് ഏറ്റവും ഭീതിദമായ വസ്തുത . ഏറ്റവും വലിയ കെട്ടിടം കേട്ടിപ്പോക്കുന്നതാണ് വികസനം എന്ന വികലമായ കാഴ്ച്ചപ്പാടാണ് ഇന്ന് കേരളത്തിലെ ഏതൊരു സ്ഥലത്ത് നോക്കിയാലും കാണാന്‍ കഴിയുക . പ്രകൃതിദത്തമായ കുന്നുകളും ചെറു മലകളും കൊണ്ട് നിറഞ്ഞ തിരുവനന്തപുരം ജില്ല, വിവേചനരഹിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ  രൂപാന്തരം പ്രാപിച്ചു വൈകല്യങ്ങള്‍ മാത്രം നിറഞ്ഞ ഒരു ഭൂപ്രദേശമായിത്തീരാന്‍  ഇനി രണ്ടോ മൂന്നോ ദശാബ്ദമേ വേണ്ടി വരൂ . സിംഗപൂരിന്റെ പരിസ്ഥിതിയും ഭൂപ്രകൃതിയുമായി ഏറെ സാമ്യമുള്ളതും എന്നാല്‍ അതിനെക്കാളേറെ അനുകൂല സാഹചര്യമുള്ളതുമായ നഗരമാണ് തിരുവനന്തപുരം എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുവാന്‍ കഴിയും. എന്നാല്‍ പ്രകൃതിദത്തമായ കുന്നുകളെയും മലകളെയും ഇടിച്ചു നിരത്തിയും സമതലങ്ങളെ മണ്ണിട്ട്‌ നികത്തിയും ആവശ്യാനുസരണം പൊക്കിയും ഉള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  തിരുവനന്തപുരത്തിന്റെ പരിസ്ഥിതിയെത്തന്നെ ദുര്‍ബ്ബലമാക്കുന്നു . അതിന്റെ ഹരിതഭംഗി കെടുത്തുന്നു . സ്വാഭാവികമായ നീരൊഴുക്കുകള്‍ തടസ്സപ്പെടുത്തുന്നു .

കൊട്ടിഗ്ഘോഷിക്കപ്പെട്ടു അമ്പേ പരാജയപ്പെട്ട ഒരു വികസന മാതൃക ദുബായ് നമുക്ക് കാണിച്ചു തന്നു എന്നിരിക്കെ , ദുബായ്ക്ക് നഷ്ടപ്പെടാന്‍ ഇല്ലാത്ത ഒന്ന് കൂടി നമുക്കുണ്ട് . നമ്മുടെ ഹരിതഭംഗി.

ദുബായിലെ മാനം  കീറി മുറിക്കുന്ന കെട്ടിട സമുച്ചയ വിസ്മയങ്ങളെക്കാള്‍ മനസ്സിന് സന്തോഷം നല്‍കുക അബുദാബിയിലെ 'കണ്ടല്‍കാടുകള്‍"""" "' ആണ് എന്ന് പറഞ്ഞാല്‍ അതിശയോക്തി അല്ല .  യു എ ഇ യുടെ സ്വാഭാവികമായ പ്രകൃതിസംരക്ഷണ വ്യവസ്ഥയുടെ ഭാഗമായിരുന്നു ആയിരക്കണക്കിന് ഹെക്ടര്‍ വരുന്ന കണ്ടല്‍ക്കാടുകള്‍ . വര്‍ദ്ധിച്ചു വന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ടാകുന്ന ഇവയുടെ നാശത്തെ ചെറുക്കുവാന്‍ അബുദാബി സര്‍ക്കാരിന്റെ ഭാഗമായ അബുദാബി പ്രകൃതി സംരക്ഷണ ഏജന്‍സി (EAD) നടത്തുന്ന ഇടപെടലുകളും പ്രോജക്ടുകളും നിയന്ത്രനങ്ങളും കുളിരണിയിക്കുന്ന കാഴ്ചകളായി ദുബായ് - അബുധാബി ഹൈവെയില്‍ യാത്ര ചെയ്യുമ്പോള്‍ അതിന്റെ വശങ്ങളില്‍ തന്നെ നമുക്ക് കാണാം . "അതിക്രമിച്ചു കടക്കുന്നവര്‍ ശിക്ഷിക്കപെടും" എന്ന ബോര്‍ഡുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന  മതില്‍ കെട്ടി തിരിച്ച വളപ്പുകളില്‍  ആരുടേയും ആക്രമണം ഭയക്കാതെ   കൊടും ചൂടിലും  ചിരിച്ചു തുള്ളി തലയാട്ടി നില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍ .

കേരളത്തിലെ , നമ്മുടെ പാതയോരങ്ങളില്‍ നില്‍ക്കുന്ന നൂറു കണക്കിനു വര്ഷം പഴക്കമുള്ള വൃക്ഷ മുത്തശ്ശന്മാര്‍ , കടക്കല്‍ എപ്പോള്‍ കോടാലി വീഴും എന്ന് ഭയന്ന് നില്‍ക്കുമ്പോള്‍ , പ്രതികൂല കാലാവസ്ഥയുള്ള ഒരു രാജ്യം അതിന്റെ പരിമിതങ്ങളായ സസ്യ സമ്പത്തിനെ സംരക്ഷിക്കുന്നത് കണ്ടെങ്കിലും നമ്മുടെ ഭരണാധികാരികള്‍ സമാനമായ മാതൃകകള്‍ പിന്തുടര്‍ന്നെങ്കില്‍ എന്നാശിച്ചു പോയി .