Friday, February 15, 2013

ചെമ്പൈയും കേന്ദ്രവും


രാത്രി പത്തു മണി കഴിഞ്ഞിരുന്നു . കല്യാണപ്പന്തലിന്റെ ഒരറ്റത്തായി ഒരുക്കിയിരുന്ന ദേഹണ്ഡപ്പുരയില്‍ നിന്നും പുക പറക്കുന്നു. വലിയ ചെമ്പുകളില്‍ ചട്ടുകമിട്ടിളക്കുന്ന കര കര ശബ്ദവും ചിരവകള്‍ നിരത്തിവെച്ചു തേങ്ങ തിരുമ്മുന്നതിന്റെയും ശബ്ദം ഉയര്‍ന്നു നിന്നു .  അന്തരീക്ഷത്തില്‍ അടുപ്പില്‍ പാകമായി വരുന്ന കറികളുടെയും  കടുക് വറുത്തതിന്റെയും ഗന്ധം നിറഞ്ഞു നിന്നു.

ദേഹണ്ഡത്തിനു ഉല്സ്സാഹിക്കുക എന്നാല്‍ വിവാഹം നടക്കുന്ന വീട്ടുകാരെ സഹായിക്കുക എന്നത് മാത്രമല്ല ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് . കളി തമാശകള്‍ പറയുക . കൂട്ടത്തിലുള്ളവരെ കളിയാക്കുക , പിന്നെ അവശ്യം വേണ്ടുന്ന ജലസേചനാദികള്‍ മുറ തെറ്റാതെ ചെയ്യുക എന്നതോക്കെയും ഈ ഉത്സാഹത്തിനു പിന്നില്‍ ഉണ്ടായിരുന്നു .
പന്തലിന്റെ ഒത്ത നടുവിലായി ഒരു ഇരുമ്പ് മടക്കു കസേര വലിയ ശബ്ദത്തോടെ നിവര്ത്തിയിട്ടിട്ടു കേന്ദ്രമ്മാവന്‍  ഞങ്ങളെ കൈകാട്ടി വിളിച്ചു .
"വരിനെടാ പിള്ളാരേ "
മുന്‍പില്‍ മറ്റൊരു കസേര നിവര്‍ത്തിയിട്ടു അതില്‍ മുറുക്കാന്‍ ചെല്ലമൊക്കെ വെച്ച് ഉഷാറായി നില്‍ക്കുന്നു കേന്ദ്രം .

"കേന്ദ്രം" എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ഈ ചങ്ങാതി ഞങ്ങളുടെ സുഹൃത്തിന്റെ അമ്മാവനാണ് . ചുറ്റുമുള്ളവരെ തന്നിലേക്ക് കേന്ദ്രീകരിപ്പിക്കുന്നതുകൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നറിയില്ല അദ്ദേഹത്തിന്റെ ശരിയായ പേരും എല്ലാവരും മറന്നു പോയിരുന്നു .
സുമാര്‍ എഴുപത്തഞ്ചു - എന്പതു വയസ്സ് പ്രായം . കട്ടി കൂടിയ ഖദറിന്റെ കാവി  ജുബ്ബ .മുഴുത്ത രുദ്രാക്ഷം  പിച്ചള കമ്പികളില്‍  കോര്‍ത്ത മാല.  നെഞ്ചിനോപ്പം വളര്‍ന്നു കിടക്കുന്ന സമൃദ്ധമായ വെളുത്ത താടിയും അതിലേക്കു ലയിച്ചു കിടക്കുന്ന വെളുത്ത മീശയും . ചുണ്ടിനോടടുത്ത ഭാഗങ്ങളിലൊക്കെ മേല്‍മീശയും ഇതര രോമങ്ങളും നിരന്തരമായ മുറുക്ക് കൊണ്ട് ഒരു തരം  ചെമ്പന്‍ നിറമായി നില്‍ക്കുന്നു . വിശാലമായ  നെറ്റിത്തടം . പിറകോട്ടു അലസമായി മാടിയിട്ടിരിക്കുന്ന  തോളൊപ്പമെത്തുന്ന നരച്ച മുടി . അസാമാന്യമായ ബഡായി . ഇതാണ് കേന്ദ്രം എന്ന കേന്ദ്രമ്മാവന്‍ .

ദേഹണ്ഡപ്പുരയില്‍ കാര്യമായ പണി ഒന്നും ബാക്കിയില്ല . വെറുതെ  വെടി പറഞ്ഞിരുന്ന   ഞങ്ങളെ ഇതാ  മാടി വിളിക്കുന്നു കേന്ദ്രം . എല്ലാവരും അന്യോന്യം നോക്കി . സംഭവം കത്തി വെപ്പാണ്‌ വിഷയം . ചെന്നാല്‍ ഒരു മുറുക്കും പിന്നെ മിനിമം  ഒരു  ബഡായിയും  തരമാവും . എല്ലാവരും കൂടി  ചുറ്റും കൂടി പതുക്കെ മുറുക്കും വര്‍ത്തമാനവും തുടങ്ങി .
"ഡാ അവ്വേ .. ഈ പാചകം എന്ന് പറഞ്ഞാല്‍ ഒരു കലയാണ്‌ . കണ്ട അണ്ടനും അടകോടനും ഒക്കെ കേറി നെരങ്ങാനൊള്ളതല്ല   അത് "

കേന്ദ്രം ഞങ്ങളെ ആണോ ഉദ്ദേശിച്ചത് എന്ന് ഞങ്ങള്‍ അങ്ങൊട്ടുമിങ്ങട്ടും നോക്കി . "ഏയ്‌ .. അങ്ങിനെയാവില്ല ". പ്രധാന  പാചകക്കാരന്‍ എങ്ങാനും കേട്ടാല്‍ സംഭവം കുളമാവാന്‍ സാധ്യതയുണ്ട് എന്ന കരിഞ്ഞ മണമടിച്ചു.
"അല്ലമ്മാവാ .. അതിനിപ്പം ഇവിടെ എന്തോന്നാ കുഴപ്പം ?"
"ഡാ അവ്വേ .. ഞാനിതൊത്തിരി കണ്ടതാ . മുരിങ്ങക്കാ കണ്ടിച്ചിട്ടിരിക്കുന്നത് കണ്ടില്ലേ ? ദേ ലിത്രെമേ ഉള്ളൂ (ചെറു വിരലിന്റെ പാതി കാട്ടി ). ഡാ .. മുര്ങ്ങക്കാക്ക് എലേടെ നീളത്തിന്റെ പത്തിലൊന്ന് വലിപ്പം വേണം എന്നാ പ്രമാണം . അറിയാവോ . അത് പറഞ്ഞപ്പം അവന്‍ ആ വിശ്വന്‍ , മെയിന്‍ പാചകം  , എന്നോട് പറയുവാ പെനാല്‍ട്ടിയടിക്കാതെ പോവാന്‍ . ഞാനിങ്ങു പോന്നു . ഹല്ലാ പിന്നെ . ആര്‍ക്കു പോയി ?"

ഞങ്ങള്‍ ചിരിച്ചു .. അടക്കം പറഞ്ഞു "അപ്പം അവിടെ പോയി പണി മേടിച്ചു എന്നര്‍ത്ഥം "

" ഈ കലയും ഇലയും തമ്മില്‍ വലിയ ബന്ധമുണ്ട് അല്ലെ അമ്മാവാ " കൂട്ടത്തില്‍ ഒരുത്തന്റെ കമന്റ്
"പിന്നെ ! ഡാ എലക്കാത്ത് വല്ലോം എടുത്തു തിന്നനല്ലെടാ കലാകാരന്‍ കലയും കൊണ്ട് നടക്കുന്നെ ?" കേന്ദ്രം തത്വം പറഞ്ഞു

"പ്ധും "  ഒരു ശബ്ദം കേട്ടു  . പന്തലിന്റെ  അപ്പുറത്തായി .
"തേങ്ങാ വീണതാണെന്നു തോന്നുന്നു " ആരോ പറഞ്ഞു

കേന്ദ്രം ഒന്ന് തിരിഞ്ഞു  വിശദമായി നോക്കി . എന്നിട്ട് ഇരു കൈപ്പടങ്ങളും സമാന്തരമായി പിടിച്ചു ഒരു ദിക്കിലേക്ക് തള്ളി  കാണിച്ചിട്ട് ഞങ്ങളോടായി പറഞ്ഞു
"അത് ഏതാണ്ട് ഈ ഭാഗത്തായിട്ടായിരിക്കണം "

ഞങ്ങള്‍ അടക്കം പറഞ്ഞു "ഇനി തേങ്ങയ്ക്ക് വേണ്ടി കുറ്റാന്വേഷണം തുടങ്ങും കേന്ദ്രം . ശ്രദ്ധ തിരിച്ചു വിട്ടോ "
"അമ്മാവാ ... അത് പോട്ടെ .. ഈ കല എന്ന് പറഞ്ഞപ്പഴാ ഓര്‍ത്തെ .. അമ്മാവന്‍ ഈ പാട്ടിലൊക്കെ ഒരു സംഭവമാണെന്ന്  കേട്ടിട്ടൊണ്ട് . അതിനെപ്പറ്റി ..."

പറഞ്ഞു നിര്‍ത്തിയില്ല അതിനു മുന്‍പേ കേന്ദ്രം കൊത്തി
"കൊള്ളാം .. ആണോന്നോ .. ഹ ഹ ഹ .. ആര് പറഞ്ഞെടാ ഇത് ? ഡാ ചെമ്പൈ .. ചെമ്പൈ എന്ന് കേട്ടിട്ടുണ്ടോ "
നിര്‍ത്തിയിട്ടു ഞങ്ങളെ ഒന്നുഴിഞ്ഞു  നോക്കി . എന്നിട്ട് തുടര്‍ന്നു 
"ചെമ്പൈ വൈദ്യനാഥ  ഭാഗവതര്‍ ... ആ ചെമ്പൈ വരെ എന്റെ കൈക്ക് പിടിച്ചു  മാപ്പ് പറഞ്ഞിട്ടൊണ്ട്‌ . അറിയാവോ "

"ഇയ്യാടെ ചെവിക്കു പിടിച്ചു "കോപ്പ് " എന്നാരിക്കും ചെമ്പൈ പറഞ്ഞിട്ടോള്ളത് "  കൂട്ടത്തിലൊരുത്തന്‍ അടക്കം പറഞ്ഞു . "ശേ മിണ്ടാതിരിയെടെ . നല്ല ഉഗ്രനൊരു സംഭവം വരുന്നൊണ്ട്.  ചീറ്റിച്ചു കളയണ്ട " ഞാന്‍ പറഞ്ഞു

കേന്ദ്രം കൈ കൂട്ടിത്തിരുമ്മി ഉഷാറായി കഥ പറഞ്ഞു തുടങ്ങി .
തൊള്ളായിരത്തി  അമ്പത്തിയൊന്‌പത് .... അമ്പലപ്പുഴെ അമ്പലത്തിലെ ഒന്‍പതാം ഉത്സവം .
ചെമ്പൈയുടെ  കച്ചേരി . പ്രായം കൊണ്ട് മുന്പിലല്ലെങ്കിലും ജ്ഞാനം കൊണ്ട് മുന്‍പിലായ ഞാന്‍.......                 ജ്ഞാനം കൊണ്ട് ...
കേന്ദ്രം ഒന്ന് നിര്‍ത്തി ഞങ്ങളെ നോക്കി
ഞങ്ങള്‍ ഏറ്റു പറഞ്ഞു "മുന്‍പിലായ ഞാന്‍ "

"ങാ ... മുന്‍പില്‍ തന്നെ ഇരിപ്പുറപ്പിച്ചു . കച്ചേരി തുടങ്ങി . വര്‍ണ്ണവും കൃതിയും ഒക്കെ കടന്നു മെയിന്‍ ഐറ്റത്തിലെ നെരവലില്‍ വെച്ച് ചെമ്പൈക്ക് ഒന്ന് പിഴച്ചു ..... ചെമ്പൈക്ക് ....?"
കേന്ദ്രം ഒന്ന് നിര്‍ത്തി ഞങ്ങളെ നോക്കി

കോറസ്സായി ഞങ്ങള്‍ പറഞ്ഞു "ചെമ്പൈക്ക് ഒന്ന് പിഴച്ചു" (കൂടെ ആക്കിയുള്ള ചിരിയും തുടങ്ങി )

"ങാ ... പക്ഷെ അത് ഈ എനിക്ക് മാത്രമേ മനസ്സിലായുള്ളൂ . ഞാനൊന്നിരുത്തി നോക്കി ചെമ്പൈയെ . ങാ പിന്നെ ഇതെനിക്ക് പിടി കിട്ടിയെന്നു ചെമ്പൈക്കും മനസ്സിലായി ."
"ഡാ അവ്വേ .. ഒരു വിധത്തില്‍ കച്ചേരി കഴിഞ്ഞതും ഞാന്‍ സ്റ്റേജിന്റെ സൈഡില്‍ പോയി കൈയും കെട്ടി ഒരു നിപ്പു നിന്നു. ചെമ്പൈ ദാ വെയര്‍ത്തൊലിച്ച് വരുന്നു . വന്നപാടെ എന്റെ രണ്ടു കൈയും കൂടെ കൂട്ടി ഒരു പിടിത്തം . എന്നിട്ട് തൊഴുതു പിടിച്ചിട്ടു ഒറ്റ പറച്ചിലായിരുന്നു "

"പ്രഭോ .. ഒരബദ്ധം പറ്റി . ക്ഷമിക്കുമാറാകണം " എന്ന് 

"എന്നിട്ട് അമ്മാവന്‍ എന്ത് പറഞ്ഞു ?" ആകാംക്ഷയോടെ ഞങ്ങള്‍ ചോദിച്ചു

കേന്ദ്രം ......"ഞാമ്പിന്നെ ഓക്കെ .. പോട്ടേന്നു  പറഞ്ഞു. അരിപ്രശനമല്ലേഡാ ???"

Tuesday, February 12, 2013

സന്തോഷം


ചായ്പ്പിന്റെ മൂലയില്‍ കൂട്ടിയിട്ടിരുന്ന കൊതുമ്പുകള്‍ക്കിടയിലെ സുഖമുള്ള ചൂടില്‍ അവള്‍ അമര്‍ന്നിരുന്നു. 
അവള്‍ക്കു  വേദന തുടങ്ങിയിരുന്നു .
ഉദയസൂര്യന്റെ ആദ്യരശ്മികള്‍ചായ്പ്പിന്റെ അഴികള്‍ക്കിടയിലൂടെ  അവളുടെ വട്ടക്കണ്ണുകളിലേക്ക് നീണ്ടു വന്നപ്പോള്‍ അവള്‍ തല ചെരിച്ചു പിടിച്ചു .
താലോലിച്ചു കൊണ്ട് നടന്ന പുതുജീവന്റെ ഒരു ഭാരം , ഒരു തുടിപ്പ് തന്റെ  അടിവയറില്‍ നിന്നും താഴെക്കിറങ്ങുന്നത് അവള്‍ വേദനയോടെ അറിഞ്ഞു .
തിരതുള്ളി വന്ന ഒരു വേദനയുടെ അന്ത്യത്തില്‍ അത് തന്റെ കാലുകള്‍ക്കിടയിലൂടെ താഴെക്കെത്ത്തിയപ്പോള്‍ വേദനകൊണ്ട് ഇറുക്കിയടച്ച തന്റെ ചുണ്ടുകള്‍  അവളറിയാതെ തുറന്നുപോയി . 
താന്‍ സൃഷ്ടിച്ച ജീവനെക്കുറിച്ചു ലോകത്തോട്‌  വിളിച്ചുപറയാന്‍ തോന്നി അവള്‍ക്ക് .. 

സന്തോഷത്തോടെ അവള്‍ വിളിച്ചു പറഞ്ഞു ...

"ക്വാക്ക്‌ കൊക്കക്കൊ ക്ക ക്ക ക്ക ക്വാക്ക്‌ ക്വാക്ക്‌ കൊക്കക്കൊ ക്ക ക്ക ക്ക"

ചായ്പ്പിന്റെ പിറകില്‍ നിന്നും ഒരു സ്ത്രീശബ്ദം സന്തോഷത്തോടെ ഉയര്‍ന്നു പൊങ്ങി .

"ദേ പുള്ളിക്കോഴി പനട്ടുന്നു .... അത് മൊട്ടയിട്ടുകാണും . ഡീ പെണ്ണേ അതിങ്ങേടുത്തോണ്ട് വാ . കൂട്ടാന്‍ വെക്കാന്‍ ഒന്നുമില്ലതിരിക്കുമ്പഴാ ..."

Saturday, February 9, 2013

ഗള്‍ഫ് പഠിച്ചതും കേരളം പഠിക്കാത്തതും : ഗള്‍ഫ് - കേരളം കുറിപ്പുകള്‍


മലയാളിയുടെ സാമ്പത്തികപരാധീനതകള്‍ക്ക്  എന്നും ഒരു മരുപ്പച്ചയായിരുന്നു "ഗള്‍ഫ്". വെറും കയ്യോടെ കപ്പല്‍ കടന്നും വിമാനം കയറിയും അവിടെ എത്തിപ്പെട്ട്  , അധ്വാനത്തിന്റെ വിത്തെറിഞ്ഞു , പണം കൊയ്ത് , വര്‍ണ്ണപ്പകിട്ടാര്‍ന്ന സമ്മാനവിസ്മയങ്ങളും കൈ നിറയെ പണവുമായി   തിരികെ വന്നിറങ്ങി പരാധീനതകളുടെയും ദാരിദ്ര്യത്തിന്റെയും കണക്കുകള്‍ പറയുന്ന ബന്ധുക്കള്‍ക്ക് താങ്ങും തണലുമായി തീര്‍ന്നവരുടെ സ്വപ്നതുല്യമായ കഥകള്‍ മലയാളിക്കിന്നും അന്യമല്ല .

എഴരക്കൊല്ലത്തോളം എല്ലാ അര്‍ത്ഥത്തിലും ഒരു ഗള്‍ഫ്കാരനായി സൗദി അറേബ്യയില്‍ ജീവിച്ചിട്ടുണ്ട് ഇതെഴുതുന്നയാള്‍  . "ഗള്‍ഫ് കാരന്‍ " എന്നാല്‍ അതായിരിക്കുന്ന ആള്‍ കാണുന്ന , അറിയുന്ന അര്‍ത്ഥവും അയാളെ ആശ്രയിക്കുന്ന ആള്‍ക്കാര്‍ കാണുന്ന അര്‍ത്ഥവും തമ്മില്‍ ചരിത്രപരമായി തന്നെ വ്യത്യാസമുണ്ടുതാനും . അതില്‍ നിന്നും   വിഭിന്നമായിരുന്നില്ല ഇതെഴുതുന്നയാളിന്റെ കാര്യത്തിലും .

ഒരുപാട് വര്‍ഷങ്ങള്‍ക്കും  ഇപ്പുറം ഏതാണ്ട് മൂന്നു മാസങ്ങള്‍ക്ക് മുന്‍പ്, ജോലി സംബന്ധമായി അബുദാബിയില്‍ പോകേണ്ടതായും കുറച്ചു ദിവസം തങ്ങേണ്ടതായും വന്നു . അബുദാബിയിലെ ഒറ്റപ്പെട്ട ഒരു സ്ഥലം എന്ന് തന്നെ പറയാവുന്ന യാസ് ഐലന്‍ഡില്‍ ആയിരുന്നു താമസം . ഏതാണ്ട് അഞ്ചോളം ഹോട്ടലുകളും പിന്നെ ഫോര്‍മുലാ വണ്‍ രേയ്സുകള്‍ക്ക് പുകള്‍പെറ്റ യാസ് മരീന സര്‍ക്യുട്ടും മാത്രം ഉള്ള ഒരു സ്ഥലം . വിരസത ഒഴിവാക്കുവാന്‍, വാരാന്ത്യങ്ങള്‍ യുഎഇ യില്‍ ഉള്ള  ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുക എന്നതായിരുന്നു പരിപാടി . യു എ ഇ സര്‍ക്കാര്‍ നിഷ്ഠയോടെ സംവിധാനം ചെയ്തിരിക്കുന പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സൗകര്യം  ഉപയോഗപ്പെടുത്തിക്കൊണ്ട്‌ തന്നെ നേരെ അബുദാബി ബസ് ടെര്‍മിനലിലേക്ക് യാത്ര പുറപ്പെട്ടു .

അബുദാബി നഗരം . യു എ ഇയുടെ തലസ്ഥാന നഗരം .  യു എ ഇയുടെ ഭരണ സിരാകേന്ദ്രവും ലോകത്തില്‍ ഏറ്റവും കൂടുതല്‍ അസംസ്കൃത  എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന  സ്ഥലങ്ങളില്‍ ഒന്നും ആയ അബുദാബി , അതിനാല്‍ തന്നെ സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലവാരവും പുലര്‍ത്തുന്നു . യു എ ഇയുടെ സാമ്പത്തിക സ്രോതസ്സിന്റെ പകുതിയിലധികം സംഭാവന ചെയ്യുന്നതും  അബുദാബി തന്നെ . ശ്രദ്ധയോടെയും അവധാനതയോടെയും ഉള്ള ആസൂത്രണം ആണ് അബുദാബിയുടെത്  എന്ന് സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞു . അംബരചുംബികളായ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുക മാത്രം അല്ല വികസനം എന്നാ കാഴ്ചപ്പാട് പ്രത്യകമായി അബുദാബിക്ക് ഉണ്ട് എന്ന് തോന്നി .യു എ ഇയില്‍   താമസ സൌകര്യങ്ങള്‍ക്ക്  ഏറ്റവും ചിലവേറിയ നഗരവും അബുദാബി തന്നെ .

ഇത് ദുബായ് എമിറേറ്റിന്റെ സാമ്പത്തിക സങ്കല്‍പ്പങ്ങള്‍ക്കും വികസന കാഴ്ച്ചപ്പാടിനും കടക വിരുദ്ധവുമാണ് എന്നതാണ് രസകരം . ഇരു എമിറേറ്റുകളും തമ്മില്‍ പ്രഖ്യാപിതമായ കിടമല്സ്സരം  തന്നെ ഉണ്ട് എന്നതും രഹസ്യമല്ല . 

രണ്ടു എമിറേറ്റുകള്‍ തമ്മിലുള്ള കിടമത്സരം ലോകപ്രസിദ്ധവും ആണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയര്‍ ലൈനുകളില്‍ ഒന്നായ ദുബായുടെ എമിറേറ്റ്സ്നോട്  മത്സരിക്കുവാനും പിന്നെ സ്വന്തമായി ഒരു എയര്‍ലൈന്‍ കമ്പനി എന്ന മോഹം സാക്ഷാത്കരിക്കുവാനും എത്തിഹാദ് എന്ന എയര്‍ലൈന്‍ കമ്പനി അബുദാബി സൃഷ്ടിച്ചു . ലോകത്തിലെ ഏറ്റവും പ്രശസ്ത ഫുട്ബാള്‍ ടീമുകളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റട് സ്പോന്സരാവാന്‍ എമിരേറ്റ്സ് എയര്‍ലൈന്‍സ് ഇറങ്ങിയപ്പോള്‍  മാഞ്ചസ്റ്റര്‍ സിറ്റിയെ സ്പോന്‍സര്‍ ചെയ്തുകൊണ്ട് എത്തിഹാദ് രംഗത്തിറങ്ങി . ആ മത്സരം പിന്നീട് ആര്‍സനല്‍ എന്ന ക്ലബ്ബിനെ റെക്കോര്‍ഡ്‌ തുകക്ക് എമിറേറ്റ്സ്  സ്പോന്‍സര്‍ ചെയ്യുന്നിടത്ത് വരെ എത്തി നില്‍ക്കുന്നു . എന്തിനധികം പറയുന്നു... ഇംഗ്ലണ്ടിലെ രണ്ടു സ്റ്റേഡിയങ്ങള്‍ വരെ പണക്കൊഴുപ്പിന്റെ ബലത്തില്‍ തങ്ങളുടെ നാമതിലാക്കുവാന്‍ മടിച്ചില്ല ഇരു കമ്പനികളും (എമിറേറ്റുകളും ). 

സാമ്പത്തിക പ്രതിസന്ധി മൂലം ദുബായ് നട്ടം തിരിഞ്ഞ സമയത്ത് സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്തുവാന്‍ വേണ്ടി അബുദാബി സഹായിക്കുകയുണ്ടായി . ദുബായ്എമിറേട്ടിന്റെ അഭിമാനമായ  അംബരചുംബി കെട്ടിടം  "ബുര്‍ജ് ദുബായ്",  അങ്ങിനെ അബുദാബിയുടെ അമീറും യു എ ഇ യുടെ പ്രസിഡണ്ടും ആയ ഖലീഫ ബിന്‍ സയദ് അല നഹിയന്റെ പേരിലേക്ക് മാറ്റി എഴുതപ്പെട്ടു .. "ബുര്‍ജ് ഖലീഫ". അങ്ങിനെ ദുബായ് മണ്ണില്‍ അബുദാബിയുടെ പ്രതാപം മാനത്തെ കീറി മുറിച്ചുകൊണ്ട് തലപൊക്കി നില്‍ക്കുന്നത് അബുദാബിയുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു .


അബുദാബിയില്‍ ബസ് ടെര്‍മിനലില്‍ എത്തി ഒരു മണിക്കൂറിലധികം നീണ്ട ഒരു കാത്തിരിപ്പിന് ശേഷം ഷാര്‍ജക്കുള്ള ബസ്സില്‍  കയറി . ദുബായ് നഗരം വഴിയാണ് ഷാര്‍ജയിലെക്കുക് പോവുക . വിശാലമായ താരതമ്യേന നിര്ജ്ജനമായിട്ടുള്ള റോഡിലൂടെ രണ്ടു മണിക്കൂറില്‍ അധികമുള്ള യാത്ര . പുകള്‍പെറ്റ ദുബായ് നഗരം . തിരക്കേറിയ നഗരവീഥിയിലൂടെ ബസ്സ്‌ ഇഴഞ്ഞു നീങ്ങുന്നു.  കറുപ്പും , കടുത്ത നീല നിറത്തിലും കടുത്ത പച്ച നിറത്തിലും ഉള്ള ചില്ലുകള്‍ ഇട്ട കൂറ്റന്‍ കെട്ടിടങ്ങളുടെ പുറ്റുകള്‍ നിറഞ്ഞ നഗരം . മലയാളികളുടെ സാമ്പത്തിക മോഹങ്ങള്‍ക്ക് ഒരുപാട് വര്‍ണ്ണ ചാര്തുകള്‍ നല്‍കിയ നഗരം . ഇന്നും യാഥാര്‍ത്ഥ്യത്തിനു അപ്പുറത്തുള്ള എന്തോ ഒരു മിഥ്യാധാരണ ദുബായ് നഗരത്തെ കുറിച്ച് മലയാളിക്കുണ്ട്‌ എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവുമോ?  പാളിപ്പോയ ഒരു വികസന മാതൃക ആണ് ദുബായ് . അംബര ചുംബികളായ കെട്ടിടങ്ങള്‍ പടുത്തിയര്ത്തിയും ലോകത്തിലെ വ്യവസായികളെ മാടി വിളിച്ചും നിക്ഷേപ സൌഹൃദ അന്തരീക്ഷം സൃഷ്ടിച്ചും ദുബായ് അതിന്റെ പുത്തന്‍ വികസന മാതൃക ലോകത്തിനു മുന്‍പില്‍ വെച്ചു . ലോകം അത്ഭുതം കൂറി  . ചുട്ടു പഴുത്ത മണലാരണ്യത്തിനു നടുവില്‍ ഉയര്‍ന്നു വന്ന അത്ഭുതത്തെ  ധനകാര്യ വിദഗ്ധര്‍ വാനോളം പുകഴ്ത്തി . ലോകത്തിന്റെ ഭാവി ഇതാ ഇതിലെ ആണ് എന്ന് വരെ പ്രവചിക്കപ്പെട്ടു .  പക്ഷെ 2009 ല്‍, തങ്ങള്‍ എടുത്തെറിയപ്പെട്ട സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്നും , കടക്കെണിയില്‍ നിന്നും രക്ഷപെടുവാന്‍ ദുബായ്ക്ക് അബുദാബിയുടെ അകമഴിഞ്ഞ സഹായം തന്നെ വേണ്ടി വന്നു . ഇന്നും തുടരുന്ന ആ സാമ്പത്തിക പിന്തുണ കൊണ്ട് തല്ക്കാല ആശ്വാസം ഉണ്ടായിട്ടുണ്ട് എങ്കിലും വന്‍ കടബാധ്യതയുടെ തിരിച്ചടവുകള്‍ ദുബായ്ക്ക് ഇന്നും പേടിസ്വപ്നം തന്നെ .

താമസക്കാരില്ലാത്ത ഒഴിഞ്ഞ കെട്ടിട ഭീമന്മാര്‍ ദുബായുടെ ഇന്നത്തെ അവസ്ഥയാണെന്ന്  സുഹൃത്തുക്കളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു .  മണ്ണില്‍ നിന്നും ഉണ്ടാകാത്ത ഒന്നും തന്നെ ശാശ്വതമായ വരുമാനം തരുന്ന ഒന്നല്ല എന്ന സാമാന്യ തത്വം വികസനത്തിനും ബാധകമാണ് എന്ന് ദുബായ് വികസന മാതൃക നമ്മെ പഠിപ്പിക്കുന്നു . പ്രേതങ്ങള്‍ പോലെ ഇരുണ്ടു നീണ്ടു നില്‍ക്കുന്ന കെട്ടിടങ്ങളെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു "നിങ്ങളെ കാണുവാനും മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കപ്പെടുന്ന ,ഇവിടത്തെ ഷോപ്പിംഗ്‌ വിസ്മയങ്ങളുടെ പൊങ്ങച്ചങ്ങളെ ഭ്രമിക്കുവാനും ഇഷ്ടപ്പെടുന്ന ഒരുപാട് ആള്‍ക്കാര്‍ എന്റെ പച്ചപ്പ്‌ നിറഞ്ഞ നാട്ടിലുണ്ട് ". മനുഷ്യന്‍ ഒരു അത്ഭുത ജീവി തന്നെ എന്ന് മാത്രമേ ദുബായ് കണ്ടപ്പോള്‍ തോന്നിയുള്ളൂ . ഈ മരുഭൂമിയില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടി ഒരു നഗരം കെട്ടിപ്പടുക്കുവാന്‍ ചിലവഴിച്ച മനുധ്യാധ്വാനം , ബുദ്ധി അവയൊക്കെ അത്ഭുതപ്പെടുത്തുമ്പോള്‍ തന്നെ അവ പാളിപ്പോയ ഒരു വികസന മാതൃകക്ക് വേണ്ടി ആയിരുന്നുവോ എന്ന് ചിന്തിക്കുമ്പോള്‍ വിഷമവും തോന്നാം .

കേരളം ഇന്ന് പിന്‍പറ്റുന്ന ഒരു വികസന മാതൃകയും  വിഭിന്നമല്ല എന്നതാണ് ഏറ്റവും ഭീതിദമായ വസ്തുത . ഏറ്റവും വലിയ കെട്ടിടം കേട്ടിപ്പോക്കുന്നതാണ് വികസനം എന്ന വികലമായ കാഴ്ച്ചപ്പാടാണ് ഇന്ന് കേരളത്തിലെ ഏതൊരു സ്ഥലത്ത് നോക്കിയാലും കാണാന്‍ കഴിയുക . പ്രകൃതിദത്തമായ കുന്നുകളും ചെറു മലകളും കൊണ്ട് നിറഞ്ഞ തിരുവനന്തപുരം ജില്ല, വിവേചനരഹിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ  രൂപാന്തരം പ്രാപിച്ചു വൈകല്യങ്ങള്‍ മാത്രം നിറഞ്ഞ ഒരു ഭൂപ്രദേശമായിത്തീരാന്‍  ഇനി രണ്ടോ മൂന്നോ ദശാബ്ദമേ വേണ്ടി വരൂ . സിംഗപൂരിന്റെ പരിസ്ഥിതിയും ഭൂപ്രകൃതിയുമായി ഏറെ സാമ്യമുള്ളതും എന്നാല്‍ അതിനെക്കാളേറെ അനുകൂല സാഹചര്യമുള്ളതുമായ നഗരമാണ് തിരുവനന്തപുരം എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുവാന്‍ കഴിയും. എന്നാല്‍ പ്രകൃതിദത്തമായ കുന്നുകളെയും മലകളെയും ഇടിച്ചു നിരത്തിയും സമതലങ്ങളെ മണ്ണിട്ട്‌ നികത്തിയും ആവശ്യാനുസരണം പൊക്കിയും ഉള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  തിരുവനന്തപുരത്തിന്റെ പരിസ്ഥിതിയെത്തന്നെ ദുര്‍ബ്ബലമാക്കുന്നു . അതിന്റെ ഹരിതഭംഗി കെടുത്തുന്നു . സ്വാഭാവികമായ നീരൊഴുക്കുകള്‍ തടസ്സപ്പെടുത്തുന്നു .

കൊട്ടിഗ്ഘോഷിക്കപ്പെട്ടു അമ്പേ പരാജയപ്പെട്ട ഒരു വികസന മാതൃക ദുബായ് നമുക്ക് കാണിച്ചു തന്നു എന്നിരിക്കെ , ദുബായ്ക്ക് നഷ്ടപ്പെടാന്‍ ഇല്ലാത്ത ഒന്ന് കൂടി നമുക്കുണ്ട് . നമ്മുടെ ഹരിതഭംഗി.

ദുബായിലെ മാനം  കീറി മുറിക്കുന്ന കെട്ടിട സമുച്ചയ വിസ്മയങ്ങളെക്കാള്‍ മനസ്സിന് സന്തോഷം നല്‍കുക അബുദാബിയിലെ 'കണ്ടല്‍കാടുകള്‍"""" "' ആണ് എന്ന് പറഞ്ഞാല്‍ അതിശയോക്തി അല്ല .  യു എ ഇ യുടെ സ്വാഭാവികമായ പ്രകൃതിസംരക്ഷണ വ്യവസ്ഥയുടെ ഭാഗമായിരുന്നു ആയിരക്കണക്കിന് ഹെക്ടര്‍ വരുന്ന കണ്ടല്‍ക്കാടുകള്‍ . വര്‍ദ്ധിച്ചു വന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ടാകുന്ന ഇവയുടെ നാശത്തെ ചെറുക്കുവാന്‍ അബുദാബി സര്‍ക്കാരിന്റെ ഭാഗമായ അബുദാബി പ്രകൃതി സംരക്ഷണ ഏജന്‍സി (EAD) നടത്തുന്ന ഇടപെടലുകളും പ്രോജക്ടുകളും നിയന്ത്രനങ്ങളും കുളിരണിയിക്കുന്ന കാഴ്ചകളായി ദുബായ് - അബുധാബി ഹൈവെയില്‍ യാത്ര ചെയ്യുമ്പോള്‍ അതിന്റെ വശങ്ങളില്‍ തന്നെ നമുക്ക് കാണാം . "അതിക്രമിച്ചു കടക്കുന്നവര്‍ ശിക്ഷിക്കപെടും" എന്ന ബോര്‍ഡുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന  മതില്‍ കെട്ടി തിരിച്ച വളപ്പുകളില്‍  ആരുടേയും ആക്രമണം ഭയക്കാതെ   കൊടും ചൂടിലും  ചിരിച്ചു തുള്ളി തലയാട്ടി നില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍ .

കേരളത്തിലെ , നമ്മുടെ പാതയോരങ്ങളില്‍ നില്‍ക്കുന്ന നൂറു കണക്കിനു വര്ഷം പഴക്കമുള്ള വൃക്ഷ മുത്തശ്ശന്മാര്‍ , കടക്കല്‍ എപ്പോള്‍ കോടാലി വീഴും എന്ന് ഭയന്ന് നില്‍ക്കുമ്പോള്‍ , പ്രതികൂല കാലാവസ്ഥയുള്ള ഒരു രാജ്യം അതിന്റെ പരിമിതങ്ങളായ സസ്യ സമ്പത്തിനെ സംരക്ഷിക്കുന്നത് കണ്ടെങ്കിലും നമ്മുടെ ഭരണാധികാരികള്‍ സമാനമായ മാതൃകകള്‍ പിന്തുടര്‍ന്നെങ്കില്‍ എന്നാശിച്ചു പോയി .